കണ്ണീരുണങ്ങാതെ....2
എസ്. രാജേന്ദ്രകുമാര്‍
രാവിലെ എട്ടോടെ കടൽ കൂടുതൽ കലുഷിതമായി. അപകടം തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ തീരത്തേക്കടുപ്പിക്കാൻ വട്ടം കൂട്ടി. പക്ഷെ കോട്ട പോലെ പുകമഞ്ഞ് ഇവരുടെ കണ്ണുകളെ മറച്ചു. തൊട്ടടുത്തു നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത അവസ്ഥ വന്നതോടെ ജി.പി.എസിന്റെ സഹായത്തോടെ ദിശയറിഞ്ഞ് വള്ളം തീരത്തേക്ക് തിരിച്ചുവിട്ടു. എന്നാൽ ഈ സമയം ഉൾക്കടൽ സംഹാരരൂപിണിയായിക്കഴിഞ്ഞിരുന്നു. ചുഴറ്റി വീശിയ ചുഴലിയിൽ തിരമാലകൾ ആകാശം മുട്ടെ ഉയർന്നു പൊങ്ങി. സംഹാര താണ്ഡവമാടി ആർത്തലച്ച് വന്ന തിരകൾ കടലിന്റെ മക്കളെ അപ്പാടെ വിഴുങ്ങി. കുതറിപ്പായാൻ ശ്രമിച്ചവരെ നാലു വശത്തു നിന്നുമായി ആക്രമിച്ചു. ചുഴിയിൽപ്പെട്ട വള്ളങ്ങൾ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും പാഞ്ഞു. കലികയറിയ തിരകൾ വള്ളത്തെയും വള്ളക്കാരെയും ദൂരെയ്ക്ക് വലിച്ചെറിഞ്ഞ് ശക്തി തെളിയിച്ചു. പിടിവിട്ട് താഴേക്ക് പതിച്ചവരെ ഒന്ന് നിലവിളിക്കാൻ പോലും അവസരം നൽകാതെ ആഴങ്ങളിലേക്ക് വലിച്ച് താഴ്ത്തി. തൊട്ടു മുൻപും തങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പണിയെടുത്തിരുന്നവര് കാണാമറയത്താകുന്നത് നിസഹായതയോടെ മറ്റുള്ളവർ നോക്കി നിന്നു.
വായ് പിളർന്നു പാഞ്ഞടുക്കുന്ന കൂറ്റൻ തിരമാലകൾ ഏതു നിമിഷവും തങ്ങളെയും വിഴുങ്ങുമെന്ന ഭയം കടലിന്റെ മക്കളുടെ മനസിനെ പിടിച്ചുകുലുക്കി . മാതാപിതാക്കളെയും ബന്ധുക്കളെയും ഭാര്യയെയും മക്കളെയും ഓർത്ത് അവർ കരഞ്ഞു. പുലർച്ചെയും തലേ ദിവസവുമായി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയ തങ്ങൾക്ക് ഇനി തീരമണയാൻ പറ്റില്ലെന്ന ആശങ്ക എല്ലാവരെയും തളർത്തി. രാവിലെ പതിനൊന്നോടെ സർവ്വ ശക്തിയും പുറത്തെടുത്ത കടലമ്മ ഉഗ്രനാശത്തിന്റെ അവസാന വാക്കായി മാറി. മരണത്തെ മുഖാമുഖം കണ്ട് എങ്ങോട്ടെന്നില്ലാതെ കൂട്ടം തെറ്റിപ്പിരിഞ്ഞവരെ കനിവില്ലാതെ കടലെടുത്തു. ചുഴിയിൽപ്പെട്ട വള്ളങ്ങളെ തകർത്ത് തരിപ്പണമാക്കി ആരും രക്ഷപ്പെടാതിരിക്കാനുള്ള കെണിയൊരുക്കി. അങ്ങനെ കണ്ണെന്ന് പേരായ ഓഖി ചുഴലിക്കാറ്റ് കണ്ണിൽ ചോരയില്ലാത്ത കളി നടത്തി. കടലിനെ തല്ലിത്തകർത്ത ശേഷം കരയിലേക്ക് കയറിയ കാറ്റിന്റെ ശക്തി വൈകിയെങ്കിലും ജനം അറിഞ്ഞു. കൂറ്റൻ മരങ്ങളെ പിഴുതെറിഞ്ഞും വൈദ്യുത വാർത്താവിനിമയ സംവിധാനങ്ങളെ തച്ചുടച്ചും കണ്ണിൽ കണ്ടതിനെയൊക്കെ തകർത്തും മുന്നേറിയ കാറ്റ് കേരളക്കരയ്ക്ക് വൻ നാശം വരുത്തി. ഉച്ചയോടെ കടൽ പൂർണ്ണമായി ഇരുളിൽ മൂടി. അപകടം മനസിലാക്കിയ തീരദേശ വാസികൾ ഉറ്റവരെയും ഉടയവരെയും തങ്ങളാൽ കഴിയുന്ന സംവിധാനങ്ങളുപയോഗിച്ച് ബന്ധപ്പെടാൻ ശ്രമിച്ചു. പലർക്കും മറുപടിയില്ലാതായി. അപ്രതീക്ഷിതമായി വിളി കേട്ടവരോട് രക്ഷയ്ക്കായി കേണു. ഇതോടെ തീരദേശത്ത് നിലവിളി ഉയർന്നു. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും രക്ഷിക്കണമെന്ന അപേക്ഷയുമായി വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങളുടെ ഓഫീസ് പടിക്കലേക്ക് ജനം ഓടി. കാര്യമറിയാതെ ഇറങ്ങിപ്പുറപ്പെട്ട മറൈൻ എൻഫോഴ്സ്മെൻറിന്റെ ബോട്ടിനെയും രക്ഷാപ്രവർത്തകരെയും മണിക്കൂറുകളോളം വെള്ളം കുടിപ്പിച്ചു. പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് അലഞ്ഞ സംഘം ഒടുവിൽ ആലപ്പുഴ തീരത്ത് കയറി രക്ഷപ്പെട്ടു. പിന്നെയങ്ങോട്ട് സംഹാര നൃത്തമാടുന്ന കടലിനോട് മല്ലിടാൻ ശേഷിയില്ലെന്ന് കാണിച്ച് സേനാ വിഭാഗങ്ങൾ കൈമലർത്തി. ഇതോടെ നെഞ്ച് പൊട്ടിയ വേദനയോടെ ജനം രക്ഷാപ്രവർത്തകരെ തേടിയലഞ്ഞു. പക്ഷെ ആരെയും അങ്ങോട്ട് അടുപ്പിക്കാൻ കൂട്ടാക്കാത്ത കടൽ മൂന്ന് ദിവസത്തോളം കലങ്ങി മറിഞ്ഞു. അതിനിടയിൽ നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സംഹാരമാടിയ കടലും കാറ്റും എല്ലാം തല്ലിത്തകർത്ത് തരിപ്പണമാക്കിയ ശേഷം 30 ന്ഉച്ചയോടെ അധികൃതരുടെ വക മുന്നറിയിപ്പെത്തി. ശക്തമായ കാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നൊക്കെയുള്ള അറിയിപ്പെത്തുന്നതിന് മുൻപ് തന്നെ നിരവധി പേർ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. ഇതെല്ലാം വരുത്തി വച്ച വിനയാണെന്നന്ന് ആരും പറഞ്ഞില്ല. മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ്, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന മുന്നറിയിപ്പുകളായിരുന്നു മത്സ്യത്തൊഴിലാളികൾക്ക് നൽകിയത്. എന്നാൽ 2017 നവംബർ 30 ന് മുൻപ് വരെ ഒരറിയിപ്പും നൽകാതെ ഉറങ്ങിയ അധികൃതർ ഉറക്കമുണർന്നത് ഓർക്കാൻ പറ്റാത്ത വൻവിപത്തിന് ശേഷമായിരുന്നു.
അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയ അധികൃതർ രക്ഷാദൗത്യവുമായി പുറപ്പെട്ടു. പക്ഷെ മരണത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്നതിന് മുൻപേ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കൊതിച്ചവർക്ക് സമീപമെത്താന്‍ രക്ഷാപ്രവർത്തകരും വൈകി. കോരിച്ചൊരിയുന്ന മഴയോടും അലറിയടിക്കുന്ന തിരമാലകളോടും വീശിയടിക്കുന്ന കാറ്റിനോടും മല്ലിട്ട് രണ്ടും മൂന്നും ദിവസം വരെ ചിലര്‍ നിസ്സഹായതയോടെ കാത്തുകിടന്നു. ക്രമേണ പലരും രക്ഷാപ്രവർത്തകരെ കാത്തു നിൽക്കാതെ ആഴങ്ങളിലേക്ക് താഴ്ന്നു. കടലൊന്നടങ്ങിയപ്പോൾ ജീവന്റെ തുടിപ്പു തേടിപ്പോയവർക്കും നിരവധി പേരെ കണ്ടെത്താനായില്ല. കണ്ടെത്തിയ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ച ശേഷം തിരച്ചിലും നിർത്തി അധികൃതർ മടങ്ങി. കുടുംബം പോറ്റാൻ ഇറങ്ങിപ്പുറപ്പെട്ട തങ്ങളുടെ പ്രീയപ്പെട്ടവർ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഒരു മാസത്തോളം ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരും നിറകണ്ണുകളോടെ വീടുകളിലേക്ക് തിരിച്ചു. എവിടെ മീൻ പിടിക്കാൻ പോയാലും പുതുവർഷ നാളിൽ കൂടണയുന്നവരാണ് കടലിന്റെ മക്കള്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ തിരിച്ച് വരാത്ത സാഹചര്യത്തില്‍ കാണാതായ എല്ലാവരുടെയും മോക്ഷപ്രാപ്തിക്കായി പള്ളികളിൽ കൂട്ടപ്രാർത്ഥന നടത്തി. ബന്ധുക്കളെ ആശ്വസിപ്പിച്ചു. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഇനിയും തിരിച്ച് വരുമെന്ന പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പ് തുടരുകയാണ് തീരദേശത്തെ പല കുടുംബങ്ങളും.
ഓഖിയെന്ന മഹാദുരന്തത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല കരിമ്പള്ളിക്കര സ്വദേശി സഹായത്തിന്. തൊട്ട് മുൻപ് വരെ സംസാരിച്ചിരുന്ന സഹപ്രവർത്തകരായ രണ്ട് പേർ ജീവന് വേണ്ടി യാചിച്ച് കടലാഴങ്ങളിലേയ്ക്ക് താഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നതിന്റെ ദു:ഖം ഇപ്പോഴും ബാക്കി. ആകാശം മുട്ടെ ഉയർന്നു പൊങ്ങുന്ന തിരമാലകളോട് മല്ലിട്ട് മൂന്ന് ദിവസം പിടിച്ചുനിന്ന സഹായത്തെയും സുഹൃത്ത് ജോസിനെയും ദൈവദൂതരായെത്തിയ നേവി ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. 30 ന് പുലർച്ചെ നാലോടെയാണ് സഹായവും സഹപ്രവർത്തകരായ ജോസ്, സൈറസ്, രാജു എന്നിവർ വിഴിഞ്ഞത്തുനിന്ന് വള്ളമിറക്കിയത്. ചെറിയ കാറ്റും ചാറ്റൽ മഴയും ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല. 35 കിലോമീറ്റർ താണ്ടിയതോടെ കാറ്റിന്റെ ശക്തി വര്‍ധിച്ചു. പെട്ടെന്ന് ആകാശം ഇരുളിൽ മുടി. തൊട്ടടുത്ത് മറ്റ് അഞ്ച് വള്ളങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും കാണാൻ പറ്റാതായി. ജി.പി.എസിന്റെ സഹായത്തോടെ ദിശ മനസിലാക്കി തീരത്തേക്ക് വള്ളമോടിച്ചു. പക്ഷെ തിരച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ വള്ളത്തിൽ നിന്ന് രാജുവും സയറസും തെറിച്ചുവീണു. ഓരോ കന്നാസുകളിൽ പിടിമുറുക്കിയിരുന്നതിനാൽ ഏതെങ്കിലും രീതിയിൽ രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ധൈര്യം കൈവിടരുതെന്ന് വള്ളത്തിലുള്ളവർ വിളിച്ചു പറയുന്നതിനിടയിൽ വേഗത്തിലെത്തിയ തിരകൾ ഇരുവരെയും വിഴുങ്ങി. ഗതിയില്ലാതെ അലഞ്ഞ സഹായത്തിന്റെയും ജോസിന്റെയും വള്ളത്തെ രാത്രി പന്ത്രണ്ടോടെ തിരകൾ കമിഴ്ത്തിയടിച്ചു. വള്ളത്തിൽ പിടിമുറുക്കിയ ഇരുവരും കൈയിൽ കരുതിയ കയർ ഉപയോഗിച്ച് ശരീരത്തെ വള്ളവുമായി ബന്ധിച്ചു. ഒറ്റയ്ക്കായാൽ പേടിച്ച് മരിക്കുന്ന ഭയാനക അവസ്ഥ... പരസ്പരം ധൈര്യം പകർന്ന് മൂന്ന് നാൾ പിടിച്ച് കിടന്നു.
(തുടരും)
ജീവനുവേണ്ടി പോരടിച്ച്
12:26 PM Nov 27, 2018 | Deepika.com