അന്നം തേടിയെത്തുന്നവരെ ഒരിക്കലും കടലമ്മ നിരാശരാക്കിയിരുന്നില്ല. തന്റെ മടിത്തട്ടിലെ മീൻ വാരാനെത്തുന്ന മാനവന് അളവറ്റ സ്നേഹവും അഭയവും നൽകി കടലമ്മ കാത്തു സൂക്ഷിച്ചു. കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റും തീർക്കുന്ന വിഘ്നങ്ങളെ തടഞ്ഞ് നിർത്തി മക്കളെ സംരക്ഷിച്ച് പോന്നു. ആഴങ്ങളുടെ കണക്കറിയാതെ ഓളപ്പരപ്പിലൂടെ കാതങ്ങൾ താണ്ടി വരുന്നവർക്ക് തള, കലവ, ചേമീൻ, കട്ടക്കൊമ്പൻ, പല്ലൻ പോള, കേരച്ചൂര, അയില, കണവ, സ്രാവ്, പാലാവ്, വാള എന്നിങ്ങനെ വില പിടിപ്പുള്ള മത്സ്യങ്ങൾ നൽകി അനുഗ്രഹിച്ചു.
അന്നന്ന് വേണ്ട അന്നത്തിനും കഴിഞ്ഞുള്ള മീൻ നൽകി അളവറ്റ സ്നേഹം പ്രകടിപ്പിക്കുന്ന കടലമ്മയെ എല്ലാവരും ബഹുമാനിച്ചു. എൻജിൻ ഘടിപ്പിച്ച ചെറുവള്ളങ്ങളിൽ തീരത്തു നിന്ന് ഇരുന്നൂറ് കിലോമീറ്ററുകൾ താണ്ടിയെത്തിയിരുന്ന പരമ്പരാഗതക്കാർക്കും കടലമ്മ തണലേകി. രാത്രി കാലങ്ങളിൽ അഭയം തേടിയെത്തിയിരുന്നവരെയും അപ്രതീക്ഷിതമായി വീശിയടിക്കുന്ന കാറ്റുകളിൽ നിന്ന് പിന്തിരിയാൻ കടലമ്മ അനുവദിച്ചിരുന്നില്ല. കാറ്റിന്റെ വരവറിയിച്ച് കൂട്ടത്തോടെ മുൻപെ പായുന്ന ചെറുപ്രാണികളെയും കടലിന്റെ മക്കൾ ഭയപ്പെട്ടിരുന്നില്ല. അതിർവരമ്പുകളില്ലാത്ത അലയാഴിയിലൂടെ അങ്ങോളമിങ്ങോളം സ്വൈരവിഹാരം നടത്തി അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്നവർ ഒരുനാൾ കടലമ്മയുടെ മറ്റൊരു മുഖം കണ്ട് ഭയന്നു.
2017 നവംബർ 30ന് അപ്രതീക്ഷിതമായി സംഹാരരൂപം പൂണ്ട കടലമ്മയുടെ കോപത്തിന് മുന്നിൽ ആർക്കും പിടിച്ച് നിൽക്കാനായില്ല. അഭയം നൽകിയ കൈകൾ കൊണ്ട് തന്റെ നിരവധി മക്കളെ ഞെരിച്ച് കൊന്നു. സമനില തെറ്റിയ കടലിന്റെ കരാളഹസ്തങ്ങളിൽ നിന്ന് കുറെപ്പേർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. അതോടെ അന്നുവരെയുണ്ടായിരുന്ന വിശ്വാസം കടലിന്റെ മക്കൾക്കില്ലാതായി. ഇപ്പോഴും കോപം കെട്ടടങ്ങാതെ ചുഴിയുടെ രൂപത്തിൽ ഇളകി മറിയുന്ന കടലമ്മ ആഹാരം നൽകി ഊട്ടി വളർത്തുന്ന മത്സ്യങ്ങളെയും കൊന്നൊടുക്കി. അടിത്തട്ടിൽ വസിച്ചിരുന്ന മീനുകളുടെ ആവാസ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തി. ഇരിക്കാനൊരിടമില്ലാതെ വന്നതോടെ ഇവയുടെ വംശവർധനവും ഇല്ലാതായി. മീൻ പിടിത്തം മാത്രമറിയാവുന്ന കടലിന്റെ മക്കൾ പേടിയോടെ വള്ളമിറക്കിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. രണ്ടും കല്പിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആഴക്കടലിലേക്ക് പോയവർ നഷ്ടക്കണക്കുകൾ എണ്ണിയായിരുന്നു തീരത്തണഞ്ഞത്. മതിയായ വില കിട്ടിയിരുന്ന കൂറ്റൻ മീനുകളുടെ സ്ഥാനത്ത് ചാള, നെത്തോലി, കീരിച്ചാള, കൊഴിയാള എന്നിങ്ങനെയുള്ളവയിലൊതുങ്ങി പരമ്പരാഗതക്കാരായ കടലിന്റെ മക്കളുടെ സമ്പത്ത്.
മുന്പും പിന്പും
അറുപത് വയസ് പിന്നിടുന്നു വിഴിഞ്ഞം സ്വദേശി സ്റ്റീഫന്. കടലമ്മയുടെ കനിവ് തേടിയുള്ള യാത്രയ്ക്ക് നാല്പ്പതാണ്ട് പിന്നിട്ടു. ചെറിയ വള്ളത്തിൽ തുഴയെറിഞ്ഞ് തീരത്തുനിന്ന് ഇരുപത് നോട്ടിക്കൽ മൈൽ ഉള്ളിൽ നിന്ന് മീൻ പിടിച്ചിരുന്ന കാലം സ്റ്റീഫന് ഓർമയുണ്ട്. വർഷങ്ങൾക്കുശേഷം തുഴയെറിഞ്ഞ കാലത്തിന് മാറ്റമുണ്ടായി. എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ സ്ഥാനം പിടിച്ചു. സ്റ്റീഫനും സംഘവും ഉൾക്കടൽ ലക്ഷ്യമാക്കി രാപകലില്ലാതെ പാഞ്ഞു. കുടുംബത്തിന്റെ പട്ടിണി മാറ്റാനെത്തുന്ന ഇവരെ കടലമ്മ അകമഴിഞ്ഞ് സഹായിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി ജീവിതത്തിൽ എണ്ണിയെടുക്കാൻ നഷ്ടക്കണക്കുകൾ മാത്രമാണുള്ളതെന്നു പറയുമ്പോൾ നിരാശയുടെ നിഴലുകൾ സ്റ്റീഫന്റെ മുഖത്ത് മിന്നി മറഞ്ഞു. സുഹൃത്തുക്കളായ രാജനും മണിയനും ഉൾപ്പെടെ എല്ലാവർക്കും പറയാനുള്ളതും ഇതു തന്നെയായിരുന്നു. ഈ തൊഴിലുമായി ഇനിയെത്ര കാലം മുന്നോട്ടു പോകാൻ കഴിയുമെന്ന സംശയവും ഇവർക്കുണ്ട്.
തിരയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പാവം മത്സ്യത്തൊഴിലാളികൾക്ക് കടലമ്മയോടുള്ള വിശ്വാസം നഷ്ടമായി. പേടിയുടെ പിടിയിലായവരെ പഴയ പടിയിൽ തിരിച്ചെത്തിക്കാനുള്ള ബന്ധപ്പെട്ടവരുടെ ശ്രമങ്ങൾക്ക് അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും കടൽക്കോളും തിരിച്ചടിയായി. ധൈര്യം നഷ്ടപ്പെട്ട ചിലർ ഇതിനോടകം കുലത്തൊഴിലിനോട് വിട പറഞ്ഞു.
ഓഖി തകർത്ത ജീവിതങ്ങൾ
ഓഖി ദുരന്തം ഏറ്റവും കൂടുതൽ നേരിട്ടത് തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളായിരുന്നു. ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളെ മാത്രമാശ്രയിച്ച് വലകളും ചൂണ്ടയുമുപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന തമിഴ്നാട് അതിർത്തിയായ തെക്കെ കൊല്ലംകോട് മുതൽ കേരളത്തിലെ തെക്കൻ തീരത്തെ ആയിരങ്ങൾ വരെ വഴിയാധാരമായി. വർഷങ്ങൾക്ക് മുൻപ് സുനാമിത്തിരകൾ സംഹാര താണ്ഡവമാടി. കലുഷിതമാക്കിയ കടൽ ശാന്തമാക്കാൻ കാലമേറെയെടുത്തിരുന്നു. അതിനു ശേഷം മനം മാറ്റമുണ്ടായ കടൽ നഷ്ടപ്പെട്ട മത്സ്യസമ്പത്തിന് പുനർജന്മം നൽകി. പക്ഷെ എല്ലാം തകിടം മറിഞ്ഞു.
2017 നവംബർ 30ലെ പ്രഭാതം മുതൽ കടലമ്മ സംഹാരരൂപിയായി. തലേദിവസം വൈകുന്നേരത്തോടെ കാറ്റിന്റെയും മഴയുടെയും രൂപത്തിൽ സമനില തെറ്റിത്തുടങ്ങിയ കടലിന്റെ സ്വഭാവം മനസിലാക്കാൻ കടലിന്റെ മക്കൾക്കായില്ല. ഏത് ദുർഘട ഘട്ടത്തിലും അമ്മയെപ്പോലെ തണലേകുമെന്ന് കരുതിയവർ ആഴിയുടെ ആഴങ്ങളിലേക്ക് തന്നെ വള്ളമോടിച്ചു. 30ന് പുലർച്ചെ മുതൽ പുകമഞ്ഞും ഇരുളും കൊണ്ട് അന്നത്തിന് വക തേടിയെത്തിയവരെ മൂടി. അപായസൂചനയറിയിച്ച് ചെറുപ്രാണികൾ കൂട്ടത്തോടെ പാഞ്ഞു. ഇവയെല്ലാം വരാനിരിക്കുന്ന വൻവിപത്തിന്റെ ദുഃസൂചനയാണെന്ന് തിരിച്ചറിയാൻ ആദ്യമാർക്കുമായില്ല.
(തുടരും)
എസ്. രാജേന്ദ്രകുമാര്
കണ്ണീരുണങ്ങാതെ....
02:11 PM Nov 26, 2018 | Deepika.com