തലക്കെട്ടിൽ ഒരു വിരോധാഭാസമുണ്ട്.കോഴിയാണോ മുട്ടയാണോ മൂത്തത് എന്ന ചോദ്യം പോലെയാണ് യുദ്ധമാണോ സമാധാനമാണോ മുന്പേ ഉണ്ടായത് എന്നത്. രണ്ടിൽ ഏതായാലും സമാധാന കാംക്ഷികളല്ലാത്തവർക്കുവേണ്ടിയാണ് യുദ്ധംചെയ്യപ്പെടുന്നത്.
“മൂന്നാം ലോകമഹായുദ്ധം ഏതുതരം ആയുധങ്ങൾകൊണ്ടായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ നാലാം ലോക യുദ്ധം കല്ലുകൾകൊണ്ടും വടികൾ കൊ ണ്ടുമായിരിക്കും’’
-ആൽബർട്ട് ഐൻസ്റ്റൈൻ
യുദ്ധം ഒന്നും സൃഷ്ടിക്കുന്നില്ല, തകർക്കുന്നതേയുള്ളൂ. അപ്പോൾ സമാധാനം ഉണ്ടാക്കാൻ ഒരു യുദ്ധത്തിനും ആകില്ല എന്ന് പറയേണ്ടതില്ല. ലോകത്ത് ഇതേവരെ നിരവധി വലുതും ചെറുതുമായ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ആത്യന്തികമായി എന്തുനൽകി എന്നു ചോദിച്ചാൽ മറുപടി സന്തോഷകരമാകില്ല.
ഈജിപ്തും യുഎന്നും മധ്യസ്ഥത വഹിച്ചതിന്റെ ഫലമായി വീണ്ടും ഒരു വെടി നിർത്തൽ. സ്വത്വസ്വാതന്ത്ര്യവും ഒരുമയും തേടിയുള്ള പോരാട്ടത്തിൽ എതിർ കക്ഷികളായ ഹമാസും ഇസ്രയേലും തത്ക്കാലം അടങ്ങും. അറബ് മുസ്ലീങ്ങളായ തങ്ങൾക്ക് സ്വന്തം രാജ്യം സ്വപ്നംകണ്ട് ഗാസയിലും വെസ്റ്റ് ബാങ്കിലും ഹമാസ് അടക്കമുള്ള തീവ്ര പാർട്ടികളും സംഘടനകളും രംഗത്തുണ്ടെങ്കിൽ യഹൂദർക്കുവേണ്ടിയുള്ള രാജ്യത്തിനായാണ് ഇസ്രയേലിന്റെ പോരാട്ടം.
ഇസ്രയേൽ അധീന പ്രദേശങ്ങളെന്ന് യുണൈറ്റഡ് നേഷൻസും അമേരിക്കയും വിളിക്കുന്ന വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറുസലേം എന്നിവിടങ്ങൾ ചേർത്ത് തങ്ങളുടെ രാജ്യം നിലവിൽ വരാനാണ് പലസ്തീനികളുടെ ദീർഘകാലമായുള്ള കാത്തിരിപ്പ്. പല രക്തച്ചൊരിച്ചിലുകൾക്കും വെടിനിർത്തലുകൾക്കുമിടയിലൂടെ സംഗതി ഏകദേശം ധാരണയായി. യുഎന്നിന്റെ പച്ചക്കൊടിയും പലപ്രാവശ്യം കിട്ടിയും കഴിഞ്ഞു. എന്നിട്ടും കാര്യം പൂർണ അർഥത്തിൽ നടന്നുകാണാൻ കാലതാമസം നേരിടുകയാണ്. അതിനിടെയാണ് അടുത്ത വെടിനിർത്തൽ.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, തങ്ങൾക്ക് ഒരു ജനതയായി കഴിയാൻ ഒരു പ്രദേശം വേണമെന്ന് മോഹമുദിച്ചപ്പോഴാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിന്നിച്ചിതറിക്കിടന്നിരുന്ന യഹൂദർ കൂട്ടത്തോടെ ഇസ്രയേലിലേക്കെത്തിയത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായിരുന്ന ഈ കൂട്ടവരവ്.
ഇത് ദേശവാസികളായ അറബ് ജനതയുമായുള്ള പലതരത്തിലുള്ള സംഘർഷങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും വഴിവച്ചു. ഒടുവിൽ 1967 ൽ ആറുദിവസത്തെ യുദ്ധത്തിനുശേഷം ഇസ്രയേൽ ഗാസയുടെ ഭരണം പിടിച്ചപ്പോൾ സംഗതി കൂടുതൽ പ്രശ്നമായി. പിന്നീട് അവർക്ക് അവിടെനിന്ന് ഇറങ്ങി പോകേണ്ടി വന്നതിനൊപ്പം പോരിന് ആക്കം കൂടുകയുമായിരുന്നു. എങ്കിലും ജൂതർ തങ്ങൾക്ക് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളുടെ വിസ്തൃതി കൂട്ടിക്കൊണ്ടിരുന്നു. അതിനനുസരിച്ച് പലസ്തീനികൾ വളരെ കുറച്ച് ഇടത്തേക്കായി ചുരുങ്ങുകയുംചെയ്തു. എങ്കിലും രണ്ട് വിരുദ്ധ വിഭാഗങ്ങളും മിക്കയിടങ്ങളിലും ഇടകലർന്നു കാണാം.
പലസ്തീനികൾ ഹമാസിന്റെ നേതൃത്വത്തിൽ ഗാസയിൽ ഇപ്പോൾ ഭരണം നടത്തുന്നു. അതിനു കാരണമാകട്ടെ 2006 ൽ നടന്ന പാലസ്തീൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടിയതും. ഭരണകക്ഷിയായിരുന്ന ഫത്ത ഇത് അംഗീകരിക്കാതെ വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പലസ്തീൻ അഥോറിറ്റിയായും ഭരണം തുടങ്ങി. ഇതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതും യുഎസ് എംബസി അങ്ങോട്ടു മാറ്റാനുള്ള തീരുമാനം എടുക്കുന്നതും. ഇത് ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും പലസ്തീനികൾ വാദിക്കുകയും നിരവധി പ്രതിഷേധ പ്രക്ഷോഭങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ ഈ പ്രഖ്യാപനവും തുടർ പ്രശ്നങ്ങളും കെട്ടടങ്ങി അതിൽ തുടർ ചർച്ചകൾ നടന്നു വരവെയാണ് ഇസ്രയേൽ ഗാസയിൽ പ്രകോപനം സൃഷ്ടിക്കുന്നത്. ഫലമായി 24 മണിക്കർ നീളുന്ന കഠിന യുദ്ധം തന്നെ നടന്നു. സംഗതി കൈവിട്ടുപോകും എന്ന നിലയിലാണ് മധ്യസ്ഥ ശ്രമങ്ങളുണ്ടാകുന്നതും യുദ്ധം തത്കാലം അവസാനിപ്പിക്കാൻ തീരുമാനമുണ്ടാകുന്നതും.
ഏതായാലും 2000 മുതൽ ഇന്നുവരെ പതിനായിരത്തോളം പലസ്തീനികളും ആയിരത്തി അഞ്ഞൂറോളം ഇസ്രയേൽ പൗരൻമാരും വിവിധ സംഭവങ്ങളിൽ കൊല്ലപ്പെതായാണ് ഔദ്യോഗീക കണക്ക്. വെടിനിർത്തലിന്റെ സത് ഫലങ്ങളോ ഗൂഢ ഉദ്ദേശ്യങ്ങളോ ഉണ്ടെങ്കിലും ഇല്ലെങ്കിലും വളരെ ആശ്വാസം നൽകുന്നതാണ് ഈ വെടിനിർത്തൽ. കാരണം ഗാസയ്ക്ക് ഇതേവരെ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരുന്ന ഉപരോധത്തിന്റെ കെട്ടുകൾ അഴിഞ്ഞുതുടങ്ങിയതായാണ് വിവരം. അതായത് ആവശ്യത്തിന് ഭക്ഷ്യ ധാന്യങ്ങളും മരുന്നും മറ്റും അങ്ങോട്ട് എത്തുന്നത് ലക്ഷക്കണക്കിനു പേരുടെ പട്ടണിയും രോഗവും അകറ്റും.
ഹമാസ്
1987ൽ ഷെയ്ഖ് അഹമ്മദ് ഖാസിമിന്റെ നേതൃത്വത്തിൽ രൂപീകൃതമായ പലസ്തീൻ സംഘടന. പലസ്തീൻ ദേശീയ വാദത്തിനും സുന്നി ഇസ്ലാമിനും വേണ്ടി നിലകൊള്ളുന്നു. ബദ്ധശത്രുക്കളായ ഇസ്രയേലുമായി ഈ സംഘടന നടത്തിയിട്ടുള്ള യുദ്ധങ്ങൾ നിരവധി. 2007 മുതൽ ഗാസ കേന്ദ്രമായി ഭരിക്കുന്ന ഇക്കൂട്ടരെ ഭീകരവാദ സംഘടനയായാണ് അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങൾ കാണുന്നത്. എന്നാൽ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഹമാസിനെ അംഗീകരിക്കുന്നു.
ഫത്ത
പലസ്തീൻ വിമോചന നേതാവ് യാസർ അറാഫത്തിനാൽ 1959ൽ രൂപീകൃതമായ രാഷ്ട്രീയ സംഘടന. പലസ്തീൻ ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്ന ഇവരുടെ ആസ്ഥാനം വെസ്റ്റ് ബാങ്കാണ്. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ വിവിധ രാഷ്ട്രീയ കക്ഷികളിൽ ഏറ്റവും വലുതും പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ രണ്ടാമത്തെ കക്ഷിയുമാണ്.
ജോസി ജോസഫ്
സമാധാനത്തിനായ് യുദ്ധം
02:10 PM Nov 24, 2018 | Deepika.com