മുങ്ങിക്കപ്പൽ കാണാതായാൽ മുങ്ങിത്തപ്പിത്തന്നെ കണ്ടെത്തണം. ഒരു വർഷം മുന്പ് 44 നാവിക സേനാംഗങ്ങളുമായി കാണാതായ അർജന്റീനയുടെ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടെത്തിയിരിക്കുന്നു.
കാണാതായ എ.ആർ.എ സാൻ യുവാൻ എന്ന മുങ്ങിക്കപ്പലിന്റെ ഭാഗങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ചിത്രങ്ങൾ അർജന്റീനയുടെ നാവിക സേനയാണ് പുറത്തു വിട്ടത്. തെക്കൻ നഗരമായ കൊമോദോറോ റിവദാവിയ തീരത്തു നിന്നും 500 കിലോമീറ്റർ അകലെ സമുദ്രത്തിൽ 907 മീറ്റർ ആഴത്തിലാണ് മുങ്ങിക്കപ്പലിന്റെ തകർന്ന ഭാഗങ്ങൾ കണ്ടെത്തിയത്. ഇതു കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യ രാജ്യത്തിനില്ലെന്നും സമുദ്രാടിത്തട്ടിൽ തിരച്ചിൽ നടത്താൻ ശേഷിയില്ലെന്നും പ്രതിരോധ മന്ത്രി ഓസ്കർ ഓഗ്വാദ് പറഞ്ഞു. അമേരിക്കൻ കന്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയാണ് കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്തിയത്. അർജന്റീന സർക്കാർ സെപ്തംബർ ഏഴിനാണ് ഈ കന്പനിയെ തിരച്ചലിനായി നിയോഗിച്ചത്. കാണാതാകുന്നതിന് മുന്പ് കപ്പലിൽ നിന്ന് അവസാനമായി ലഭിച്ച സിഗനലുകളും അവസാനമായി കേട്ട സ്ഫോടന സമാന ശബ്ദവും കേന്ദ്രീകരിച്ച് കടലിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഒരു വർഷമായി മുങ്ങിക്കപ്പലിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
34 വർഷം പഴക്കമുള്ള മുങ്ങിക്കപ്പലായിരുന്നു ഇത്. കാലപ്പഴക്കമാണ് അപകടകാരണമെന്ന് കാണാതായ നാവികരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കപ്പൽ കാണാതയതിന്റെ ആദ്യ വാർഷികം ഈയിടെയാണ് ബന്ധുക്കൾ ചേർന്ന് ആചരിച്ചത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ചിതറിക്കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ ഇനി എന്തു ചെയ്യണമെന്ന് തീരുമാനമായിട്ടില്ല. ഇവ പുറത്തെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഓഷ്യൻ ഇൻഫിനിറ്റി അറിയിച്ചു. ഇവയുടെ ചിത്രങ്ങൾ എടുത്തു വരികയാണെന്നും ഇതു പൂർത്തിയായ ശേഷമെ ബാക്കി കാര്യങ്ങൾ തീരുമാനിക്കൂവെന്നും കന്പനി അറിയിച്ചു.
മുങ്ങിക്കപ്പൽ മുങ്ങിത്തപ്പിയെടുത്തു
02:22 PM Nov 23, 2018 | Deepika.com