സോഫ്റ്റ് വെയർ എൻജിനിയർ അന്തര ദാസിന്റെ മരണം ദുരൂഹമായി തന്നെ തുടരുകയാണ്. അടുത്ത മാസം രണ്ടു വർഷം തികയുമെങ്കിലും അക്ഷരാർഥത്തിൽ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്നതാണ് വാസ്തവം. കേസുമായി ബന്ധപ്പെട്ട് സന്തോഷ്കുമാർ ഗുപ്ത എന്ന യുവാവിനെ പിടികൂടിയെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ അയാളെ വിട്ടയയ്ക്കേണ്ടിവന്നു. നിയമത്തിന്റെ മുന്നിൽ തെളിയിക്കപ്പെടാതെ അവശേഷിക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല അന്തര ദാസ്. സുരേഷ് അലർക്കർ, ദർശന ടോംഗാർ, പ്രഹ്ലാദ് ജോഗ്ദണ്ഡകർ, വരുണ്‍ സേഥി എന്നിങ്ങനെ നിര നീളുന്നു.
അന്തര ദാസിനെ കൊന്നതാര്... ?
കഴിഞ്ഞ ക്രിസ്മസിനു രണ്ടു ദിവസം മുന്‍പായിരുന്നു... രാത്രി 8.30. സോഫ്റ്റ് വെയർ എന്‍ജിനിയറായ അന്തര ഓഫീസിൽ നിന്നിറങ്ങി പതിയെ നടക്കവെ തികച്ചും അപ്രതീക്ഷിതമായി ഒരു അജ്ഞാതന്റെ ആക്രമണം. ഏതോ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അന്തരയുടെ ശരീരത്തിൽ തുരുതുരാ കുത്തി. രക്തം വാർന്ന് നിലത്ത് വീണ് അന്തര ജീവനു വേണ്ടി പിടയുന്നതിനിടയിൽ അക്രമി രക്ഷപ്പെട്ടു. സത്യേന്ദ്ര സിൻഹ എന്ന വഴിയാത്രക്കാരനാണ് ഗുരുതരമായി പരിക്കേറ്റ അന്തരയെ ആദ്യം കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധികം വൈകാതെ തന്നെ കേസിലെ പ്രതിയെ പോലീസ് പിടികൂടി-ബംഗ്ലൂരുവിലെ ഐടി പ്രഫഷണലായ സന്തോഷ്കുമാർ ഗുപ്ത... പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് അനന്തരയുടെ മാതാപിതാക്കളുടെ മൊഴി അടിസ്ഥാനപ്പെടുത്തിയായിരുന്നു. പതിവായി മൊബൈലിൽ ബന്ധപ്പെട്ടും സന്ദേശങ്ങൾ അയച്ചും തനിക്ക് തലവേദന സൃഷ്ടിക്കുന്ന സന്തോഷിനെക്കുറിച്ച് അന്തര വീട്ടിൽ പറഞ്ഞിട്ടുള്ളതും പോലീസിനെ മാതാപിതാക്കൾ അറിയിച്ചു. രണ്ടു വർഷമായിട്ടും കേസ് തുടങ്ങിയയിടത്തു തന്നെ എന്ന് പറഞ്ഞാലും തെറ്റില്ല. നിശ്ചിത 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ പോലീസിന് കഴിഞ്ഞില്ലായെന്നത് സന്തോഷിന് ഗുണകരമായി. അതുകൊണ്ടുതന്നെ കോടതി സന്തോഷിന് ജാമ്യം അനുവദിച്ചു. അതേ സമയം, കുറ്റപത്രം സമർപ്പിക്കുന്നതുവരെ എല്ലാ ഞായറാഴ്ചയും സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. പോലീസ് പിടിയിലായതോടെ അയാൾക്ക് ജോലി നഷ്ടമായി. താനും അന്തരയും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഈ സൗഹൃദം നന്നായി തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ താനെന്തിന് അന്തരയെ കൊലപ്പെടുത്തണമെന്നുമായിരുന്നു സന്തോഷിന്റെ വാദം.
സംഭവം നടന്ന ദിവസം സന്തോഷ് ബംഗ്ലൂരൂവിലായിരുന്നുവെന്ന് പോലീസിന് അന്വേഷണത്തിൽ മനസ്സിലായി. ഏതെങ്കിലും വാടക കൊലയാളിയെ ഏർപ്പെടുത്തിയതാണെന്നതിനുള്ള തെളിവുകളും കിട്ടിയില്ല. എന്തായാലും, സന്തോഷിനെ വെറുതെ വിട്ടു. എന്നാൽ സംഭവത്തിനു ശേഷം അന്തരയുടെ പിതാവ് ദേബാനന്ദ ദാസ് ഹൃദ്രോഗിയായി ത്തീർന്നു. തന്റെ പുന്നാരമകൾ ഇങ്ങനെ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ കാരണമെന്ത് ...? സന്തോഷ്കുമാർ ഗുപ്തയല്ല കൊലപാതകിയെങ്കിൽ വേറെ ആരാണ് ഈ നിഷ്ഠൂര കൃത്യം നിർവഹിച്ച ത് ...? ആ പിതാവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
ദർശനയുടെ കുടുംബം കാത്തിരിക്കുന്നു...!
സോഫ്റ്റ് വെയർ എന്‍ജിനിയറായ ദർശനാ ടോംഗാറും കൊല്ലപ്പെട്ടത് ഓഫീസിൽ നിന്നും രാത്രി വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു. ബിടെക് പൂർത്തിയാക്കിയതിനു ശേഷം ഐബിഎമ്മിൽ നാലു മാസം മുന്‍പാണ് ദർശന പ്രവേശനം നേടിയത്. ഓട്ടോറിക്ഷയിൽ ദർശനയുടെ കൂട്ടുകാരനോടൊപ്പം വീട്ടിലേക്ക് തിരിച്ച ദർശന ഭാവ്ധനിലെ പതിവു സ്ഥലത്തിറങ്ങി. അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തി. നെഞ്ചിൽ മൂർച്ചയുള്ള കത്തി കുത്തിക്കയറിയതിന്റെ ആഴമേറിയ പാടുണ്ടായിരുന്നു. സംസ്ഥാന സിഐഡി വിഭാഗത്തിന് ഈ കേസ് ഏൽപ്പിക്കണമെന്ന റിട്ട് ഹർജി ദർശനയുടെ സഹോദരൻ കേതൻ ദേവദാസ് ടോംഗാർ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിൽ സംശയം തോന്നിയവരുടെയും ദർശനയുടെ കൂട്ടുകാരുടെയുമൊക്കെയായി പോലീസ് 170 പേരുടെ മൊഴിയെടുത്തു. ചിലരെ നുണപരിശോധനയ്ക്ക് വരെ വിധേയരാക്കി. നിരാശയായിരുന്നു ഫലം. ദർശനയുടെ കുടുംബം ഇപ്പോഴും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്.
അലർക്കർ വധം: അന്വേഷണം പ്രഹസനമോ... ?
പൂനെയിലെ സംഗീതാരാധകർക്ക് പ്രിയംകരമായ നാമമാണ് സുരേഷ് അലർക്കർ. സംഗീതത്തിൽ അഗാധമായ ജ്ഞാനമുള്ള അലർക്കറിന്റെ മ്യൂസിക് സ്റ്റോർ സംഗീത തത്പരരായ പലരുടെയും സ്ഥിരം സന്ദർശനകേന്ദ്രം കൂടിയാണ്. 2008 ഡിസംബർ 14 ന് അലർക്കറിന്റെ സുഹൃത്താണ് ആ കാഴ്ച ലോകത്തോട് വിളിച്ചുപറഞ്ഞത്. കർവെ റോഡിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ കഴുത്ത് അറുത്ത നിലയിൽ അലർക്കർ കിടക്കുന്നു. മ്യൂസിക് സ്റ്റോറിന് സമീപത്തായാണ് ഫ്ളാറ്റ്. മൃതദേഹത്തിന് അരികിൽ നിന്നൊരു കത്തിയും പോലീസിന് ലഭിച്ചു. മരണം നടന്ന് എട്ടു മണിക്കൂറിനു ശേഷമാണ് സംഭവം പുറത്തറിയുന്നതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അലർക്കറിന്റെ മരണ കാരണവുമായി ബന്ധപ്പെട്ട ഒരു സാധ്യതാ പട്ടിക പോലീസ് തയാറാക്കി. കുടുംബവഴക്ക്, ബിസിനസിലെ ശത്രുത, മ്യൂസിക് റെക്കോർഡുകളുടെ കോപ്പി റൈറ്റിനെച്ചൊല്ലിയുള്ള തർക്കം, വസ്തു ഇടപാടിലെ വൈരാഗ്യം എന്നിവയായിരുന്നു ആ പട്ടികയിൽ ഉൾപ്പെടുത്തിയത്. മുന്നൂറിലേറെ കുറ്റവാളികളെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോണ്‍ റെക്കോർഡുകൾ പരിശോധിച്ചു. പ്രതികളെ മാത്രം കിട്ടിയില്ല. ഈ കേസിന്റെ പേരിൽ പൂനെയിലെ പോലീസ് ഉദ്യോഗസ്ഥ·ാരുടെ അന്വേഷണം കേവലം പ്രഹസനമാണെന്ന് പിന്നീടൊരിക്കൽ കോടതി പോലും നിരീക്ഷിച്ചു.
പ്രഹ്ലാദ് കടമ നിർവഹിച്ചു, പക്ഷെ...
പൂനെ യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി സൂപ്പർവൈസറായിരുന്നു പ്രഹ്ലാദ് ജോഗ്ദണ്ഡകർ. 56കാരനായ പ്രഹ്ലാദ് രാത്രി എട്ടോടെ അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പോലീസ് റിപ്പോർട്ട്. സർവകലാശാലയുടെ കാന്പസ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു യുവാവിനെയും യുവതിയെയും പ്രഹ്ലാദ് പിടികൂടിയതിന്റെ പിന്നാലെയായിരുന്നു സംഭവം. കാന്പസിൽ അസമയത്ത് അതിക്രമിച്ച് കടന്ന യുവാവിനോടും യുവതിയോടുമായി 500 രൂപ പിഴ ഒടുക്കാൻ പ്രഹ്ലാദ് ആവശ്യപ്പെട്ടുവത്രെ. യുവാവ് പണം നൽകി. യുവതിയുമായി മോട്ടോർ ബൈക്കിൽ അവിടെനിന്ന് പോവുകയും ചെയ്തു. പിന്നീട് യുവാവ് തിരിച്ചെത്തുകയും ബൈക്കിലെ ഇന്ധനം വാങ്ങാനായി 100 രൂപ ആവശ്യപ്പെടുകയുമുണ്ടായി. പ്രഹ്ലാദ് വിസമ്മതിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നു. യുവാവ് പെട്ടെന്ന് തോക്കെടുത്ത് പ്രഹ്ലാദിനു നേരെ നിറയൊഴിച്ചു. തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ടു. പ്രഹ്ലാദിന്റെ കൊലയാളിയെക്കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുന്നവർക്ക് 75,000 രൂപ പൂനെ സർവകലാശാല പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. പക്ഷെ, കൊലയാളി ഇപ്പോഴും ഒളിവിലാണ്.
വരുണ്‍ സേഥിയുടെ കൊലയാളി എവിടെ... ?
പഞ്ചാബിലെ ബറ്റുന്റ പ്രദേശവാസിയായ വരുണ്‍ സുഭാഷ് സേഥി പൂനെയിൽ പ്രമുഖ ഐടി കന്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. പൂനെയിലേക്ക് തന്റെ കുടുംബാംഗങ്ങളെയും കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അവരുടെ താമസസൗകര്യത്തിനായി വീട് അന്വേഷിച്ചു. മറൂണ്ജി റോഡരികിലെ ഫ്ളാറ്റ് സന്ദർശിക്കാൻ പോയ വരുണിനെ അടുത്ത ദിവസമാണ് വീട്ടുകാർ കാണുന്നത്. നെഞ്ചിനു താഴെ ആഴമേറിയ കത്തിക്കുത്തിന്റെ അടയാളവുമായി ചേതനയറ്റ ശരീരം പോലീസ് കണ്ടെടുത്തു. സംഭവം നടന്നതിന്റെ സമീപത്തെ സിസി ടിവി കാമറകൾ പ്രവർത്തനരഹിതമായിരുന്നതായും പോലീസ് അന്വേഷണത്തിൽ ബോധ്യമായി. കൊലയാളിക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് അവസാനിപ്പിച്ചിട്ടില്ല.
2008 -ലാണ് സുരേഷ് അലർക്കർ വധിക്കപ്പെടുന്നത്. പത്തു വർഷമായിട്ടും കൊലയാളി ഇപ്പോഴും തിരശ്ശീലയ്ക്ക് പിറകിൽ തന്നെ. പ്രഹ്ലാദ് 2012 -ലും ദർശന -2010 ലും വരുണ്‍ 2014 -ലും അജ്ഞാതരാൽ കൊല്ലപ്പെട്ടു. പൂനെ പോലീസിന്റെ അന്വേഷണ പരിധിയിലാണ് ഈ കൊലപാതകങ്ങളൊക്കെയും നടന്നത്. ഏറ്റവും ഒടുവിലത്തേതാണ് അന്തര ദാസിന്റെ കൊലപാതകം. എന്തുകൊണ്ട് ഈ കേസുകൾ തെളിയിക്കപ്പെടുന്നില്ല.. ? മൃഗീയമാണ് പലതും. എന്നിട്ടും ഒരു പഴുതു പോലുമില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ഉൗർജ്ജിതമാണെന്നുമാണ് പലപ്പോഴും പോലീസ് അലർക്കറിന്റെയും പ്രഹ്ലാദിന്റെയും ദർശനയുടെയും വരുണിന്റെയും അന്തരയുടെയും ബന്ധുക്കളോട് പറഞ്ഞിട്ടുള്ളത്. അപ്പോൾ പിന്നെ എന്താണ് യഥാർഥ കാരണം....? ആ മരണങ്ങൾ പോലെ അവയും തീർത്തും ദുരൂഹം...
ഗിരീഷ് പരുത്തിമഠം
കൊലയാളിയെവിടെ ?
02:19 PM Nov 14, 2018 | Deepika.com