ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അധികൃതർ രംഗത്തിറങ്ങിയതോടെ സംസ്ഥാനത്തെ പ്രധാന പാതയോരങ്ങൾ ഉൾപ്പെടെ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സുകളും ഹോർഡിംഗുകളും നീക്കംചെയ്തിരിക്കുകയാണ്. ചില ഒറ്റപ്പെട്ട പ്രദേശങ്ങളൊഴിച്ചാൽ സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിൽനിന്നും അനധികൃത ഫ്ളക്സുകളും പരസ്യബോർഡുകളും മാറ്റി. പ്രധാന റോഡുകൾക്കു പുറമേ ഇടറോഡുകൾ, യാത്രികർ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസമുണ്ടാക്കിയിരുന്ന പരസ്യബോർഡുകളും ബാനറുകളും ദിവസങ്ങളെടുത്താണു നീക്കം ചെയ്തത്.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടികൾ എന്നിവ ഒക്ടോബർ 30ന് മുന്പ് നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫീൽഡ് സ്റ്റാഫും ഉത്തരവാദികളായിരിക്കും എന്ന ഹൈക്കോടതി ഉത്തരവാണ് ഈ അതിവേഗ നീക്കത്തിന് തുണയായത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നിട്ടും മാറ്റാത്തവ അധികൃതർ നേരിട്ടെത്തിയാണു നീക്കം ചെയ്തത്. ഇതിന്റെ ചെലവുകൾ അധികൃതർ ഈടാക്കുമെന്നത് മറ്റൊരു കാര്യം.
ഗ്രാമങ്ങളും നഗരങ്ങളും ഫ്ളക്സ് ബോർഡുകൾ കൊണ്ട് നിറയുന്നതിനെത്തുടർന്നുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെപ്പറ്റി നിരവധിപഠനങ്ങൾ നടന്നിട്ടുണ്ട്. എന്നിട്ടും ഇവ നിരോധിക്കാനോ പൂർണമായി ഒഴിവാക്കുവാനോ നമുക്ക് സാധിക്കുന്നില്ല. ഹൈക്കോടതി ഇടപെടൽ നടത്തുന്പോൾ മാത്രം മതിയോ നമ്മുടെ പരിസ്ഥിതി സ്നേഹവും പരിസ്ഥിതിയോടുള്ള ആത്മാർഥതയും എന്നുള്ളത് എപ്പോഴും ചോദ്യ ചിഹ്നമാണ്.
വ്യാപനം അതിവേഗം
ചെറിയരീതിയിലാണ് തുടങ്ങിയതെങ്കിലും അതിവേഗമാണു ഫ്ളക്സ് നമുക്കിടയിൽ വ്യാപിച്ചത്. അതിന്റെ തെളിമയും മറ്റും അതിനുകാരണമായി. ഉപയോഗശേഷം ഫ്ളക്സ് കത്തിക്കുകയാണ് പലരും ചെയ്യുന്നത്. വേറെ മാർഗമില്ലാത്തതു കൊണ്ടാണിത്. കേരളംപോലുള്ള സംസ്ഥാനങ്ങളിൽ തുണിയാണ് ഏറ്റവും നല്ല മാർഗമെങ്കിലും ഫ്ളക്സിൽ പ്രിന്റ് ചെയ്യുന്ന തെളിമയൊന്നും തുണിയിൽ കിട്ടില്ലെന്നതു പിന്നോട്ടടിക്കുന്നു.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ഫ്ളക്സ് ഉപയോഗം വ്യാപകമായിട്ട് ഏതാണ്ട് 20 വർഷങ്ങളേ ആയിട്ടുള്ളൂ. ഫ്ളക്സ് നിർമിക്കുന്പോൾ ഘനലോഹങ്ങൾ ചേർക്കുന്നുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. പൂപ്പൽശല്യം ഒഴിവാക്കുവാനായി കുമിൾനാശിനികളും മഴയിൽ നശിക്കാതിരിക്കാൻ ലാമിനേറ്റ് ചെയ്യുന്പോൾ രാസപദാർഥങ്ങളും വരെ ഉപയോഗിക്കുന്നു. ഇവയെല്ലാം അപകടകാരികളാണ്. ഫ്ളക്സിൽനിന്നു പുറത്തുവരുന്ന ഘനലോഹങ്ങൾ, മനുഷ്യശരീരത്തിലെ രാസാഗ്നികളുടെ പ്രവർത്തനം അവതാളത്തിലാക്കുമത്രേ. ലാമിനേഷന് ഉപയോഗിക്കുന്ന രാസപദാർഥങ്ങളും ആസ്മയ്ക്കും ശ്വാസകോശ രോഗങ്ങൾക്കും ഇടവരുത്തുന്നതിനു പുറമേ നാഡീവ്യൂഹ തളർച്ചക്കും കാരണമാകുന്നുണ്ടത്രേ.
രാജ്യത്തെ പല നഗരങ്ങളിലും ടണ് കണക്കിന് ഫ്ളക്സാണ് ഉപയോഗിച്ച് തള്ളുന്നത്. സംസ്ഥാനത്തെ നഗരങ്ങളിലും സ്ഥിതി വിഭിന്നമല്ല. മുക്കിലും മൂലയിലും വരെ ഫ്ളക്സുകൾ ഉയർന്നു. ഇവ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്ന പല സാഹചര്യങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഒന്നും നടന്നില്ലെന്നതാണു സത്യം. ഉപയോഗിച്ചശേഷം 80 ശതമാനവും കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഇത് വായുവിൽ കലരുന്നത് ഗുരുതര ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
പുനരുപയോഗം സാധ്യമാകുന്നില്ല
കേരളമിന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യപ്രശ്നങ്ങളിലൊന്നാണ് പുനചംക്രമണം ചെയ്യാൻ സാധിക്കാത്ത ഫ്ളക്സുകളുടെ ഉപയോഗം. തുണികൊണ്ടുള്ള പരസ്യ ബാനറുകളുടെ ഏറ്റവും വലിയ ഗുണമെന്നത് അവ മണ്ണിൽ അലിഞ്ഞുചേരുന്ന നിരുപദ്രവ മാധ്യമമായിരുന്നു എന്നതായിരുന്നു. നിലവിൽ പ്രചാരത്തിലുള്ള ചില ഫ്ളക്സുകൾ അങ്ങനെയല്ല. അവ ഒട്ടും മണ്ണിൽ ലയിക്കാതെ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും കടുത്ത ദോഷം സൃഷ്ടിക്കുന്നവയാണ്.
ഫ്ളക്സുകൾക്കു പകരമായി മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ദൗർലഭ്യവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽസുരക്ഷയുമാണു പൂർണനിരോധനത്തിനു തടസമാകുന്നത്. ആയിര കണക്കിനുപേരാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. മുതൽ മുടക്ക് കുറവാണെന്നതും ഫ്ളക്സുകളോട് വിട പറയുന്നതിൽനിന്നും പലരെയും പിന്നോട്ട് നയിച്ചു. ഇത് ഒാരോ വർഷവും കൂടുതൽ കൂടുതൽ ഫ്ളക്സുകൾ ഉയരുന്നതിനും കാരണമായി.
നിരോധനം ചർച്ചയിൽ അവസാനിക്കുന്നു
ഏറെനാളായി ഫ്ളക്സ് നിരോധനത്തെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ മുഴങ്ങിക്കേൾക്കുന്നു. രാഷ്ട്രീയപാർട്ടികളാണ് ഫ്ളക്സ് ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നും അവർ നിർത്തിയാൽ തങ്ങളും നിർത്താമെന്നും ഫ്ളക്സ് നിർമാതാക്കൾ പറയുന്പോൾ, അവർ നിർമാണം നിർത്തിയാൽ തങ്ങൾ നിർത്താമെന്നാണു രാഷ്ട്രീയ നേതാക്കളുടെ പക്ഷം. പ്രകൃതിയെയും മനുഷ്യാരോഗ്യത്തേയും മുൻനിർത്തി തർക്കം മുറുകുന്പോഴും ഹൈക്കോടതി ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ദിവസേന നൂറുകണക്കിനു ഫ്ളക്സുകൾ ഉയർന്നേനെ.
അനധികൃത ഫ്ളക്സുകളും പരസ്യബോർഡുകളും നീക്കം ചെയ്യണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ഇവ സ്ഥാപിക്കാം. ഇതിന്റെ ഫലമായി ഇപ്പോൾ അനുമതി വാങ്ങി ഫ്ളക്സുകൾ സ്ഥാപിക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. നിരോധനം നടപ്പക്കാനാകുന്നില്ലെങ്കിൽ കർശന നിരീക്ഷണങ്ങൾ ഉണ്ടാകണമെന്നും കർശന ഉപാധികളോടെ മാത്രമേ ഫ്ളക്സുകളും പരസ്യബോർഡുകളും സ്ഥാപിക്കാൻ അനുമതി നൽകാവൂവെന്നുമാണു പരിസ്ഥിതി സ്നേഹികൾ ആവശ്യപ്പെടുന്നത്.
പാതയോരങ്ങളിലെ അനധികൃത പരസ്യബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും തടയാനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നു പതിനായിരക്കണക്കിനു പരസ്യ ബാനറുകളും ബോർഡുകളുമാണ് നീക്കം ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ നീക്കം ചെയ്ത ജില്ലകളിലൊന്നാണ് എറണാകുളം. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നായി ഏകദേശം 28,996 പരസ്യ ബാനറുകളും ബോർഡുകളുമാണ് എറണാകുളം ജില്ലയിൽമാത്രം നീക്കം ചെയ്തത്. ഇതിൽതന്നെ ഏറ്റവും കൂടുതൽ പരസ്യബോർഡുകൾ നീക്കം ചെയ്തതു കൊച്ചി കോർപ്പറേഷൻ പരിധിയിൽനിന്നുമാണ്. 11856 എണ്ണം. വ്യവസായ നഗരത്തിനു പുറമേ മെട്രോ നഗരമെന്ന ഖ്യാതിയും ലഭിച്ച കൊച്ചിയുടെ സ്ഥിതി ഇതുവരെ എന്തായിരുന്നുവെന്ന് ഈ കണക്കുകളിൽനിന്നു തിരിച്ചറിയാം.
പരസ്യം അനിവാര്യം; മാർഗം മറ്റൊന്നാകാം
വിപണിയുടെ അനിവാര്യതയാണു പരസ്യപ്പലകകൾ. ചെലവുകുറച്ച് അനായാസം മിഴിവാർന്ന മുദ്രണം സാധ്യമാകുന്ന മാധ്യമങ്ങൾ ലഭ്യമാണെങ്കിൽ വിപണിക്ക് അതാണ് അനുഗ്രഹം. അങ്ങനെയാണ് ഫ്ളക്സ് ഷീറ്റുകളിൽ കേരളത്തിന്റെ കാഴ്ച മറഞ്ഞത്. മണ്ണ് നശിച്ചുതുടങ്ങിയത്. എന്തിനും ഏതിനും ഫ്ളക്സ് ബോർഡ് ഉയർത്തുന്നവർ ആത്മനിയന്ത്രണത്തിലൂടെ ഈ വിവേകം ഇനിയെങ്കിലും കാട്ടേണ്ടതുണ്ട്. സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഇക്കാലത്ത് കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെവന്നാൽ, ഫ്ളക്സ് ബോർഡ് നിർമാതാക്കൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ കണ്ടില്ലെന്നും നടിക്കരുത്. ഇവർക്ക് അതിജീവനത്തിനായുള്ള മറ്റ് മാർഗങ്ങൾ നടപ്പാക്കേണ്ടിയുമിരിക്കുന്നു.
നീങ്ങട്ടെ ഫ്ളക്സ് തടസങ്ങൾ
03:44 PM Nov 12, 2018 | Deepika.com