നെയ്യാറ്റിന്‍കര : വീടിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട വയോധികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് ഇന്നു വിട്ടുനല്‍കും.
ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിലത്തു കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. പിതാവിന് ആഹാരവുമായി വീട്ടിലെത്തിയ മകന് സുനില്‍ദാസ് വിവരം നാട്ടുകാരെ അറിയിച്ചു. ഇതിനിടയില്‍ തൊട്ടപ്പുറത്തെ കുളത്തിനു സമീപം ഗോപിയുടെ ഭാര്യ സുമതി (66) യെ ബോധരഹിതയായും കണ്ടെത്തി.
പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി ശയ്യാവലംബിയായിരുന്ന ഗോപിയെ പരിചരിച്ചിരുന്നത് ഭാര്യ സുമതിയാണ്. കുടുംബ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും കഴിഞ്ഞത്.
കുളത്തിനരികില്‍ ബോധരഹിതയായി കിടന്ന സുമതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനാണ് ഭര്‍ത്താവിന്റെ കഴുത്തറുത്തതെന്നു സുമതി ഡോക്ടറോട് പറഞ്ഞു. ഭര്‍ത്താവിന്റെ അവസ്ഥയില്‍ മനം നൊന്തുചെയ്തതാകാമെന്നും കൃത്യം നിര്‍വഹിച്ച് ആത്മഹത്യയ്ക്കായി കുളത്തില്‍ ചാടാന്‍ ശ്രമിച്ചതാകാമെന്നുമാണ് പോലീസ് നിഗമനം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുന്ന സുമതിയുടെ മൊഴി മജിസ്ട്രേറ്റ് ഇന്നലെ രേഖപ്പെടുത്തി. കൊലപാതകത്തിനു ഉപയോഗിച്ചതായി സംശയിക്കുന്ന കത്തി വീട്ടിനുള്ളില്‍നിന്നു കണ്ടെടുത്തു. സമീപത്തെ മകന്റെ വീട്ടില്‍നിന്നു സുമതി എടുത്തു കൊണ്ടുവന്നതാണ് ഈ കത്തിയെന്നും പോലീസ് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുമതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അവരെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സുമതിയെ വിശദമായി ചോദ്യം ചെയ്താലേ സംഭവത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കൂ എന്നു പോലീസ് അറിയിച്ചു.
ഗോപിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു മാരായമുട്ടം പോലീസ് അറിയിച്ചു. എന്തായാലും നാടിനെയാകെ നടുക്കിയിരിക്കുകയാണ് ഈ കൊലപാതകം.
ഭർത്താവിനെ കഴുത്തറുത്തു കൊന്ന സംഭവം: വീട്ടമ്മയുടെ മൊഴി ഞെട്ടിക്കുന്നത്
02:47 PM Oct 20, 2021 | Deepika.com