ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള മഹാഭൂരിപക്ഷം രക്തച്ചൊരിച്ചിലുകളുടേയും കാരണം ആശയപരവും ആമാശയപരവുമാണെന്ന നിഗമനത്തിലെത്താൻ വലിയ ചരിത്ര പണ്ഡിതനൊന്നും ആയിരിക്കണമെന്നില്ല. നിസാര കാരണങ്ങളാണ് മിക്കവയുടേയും പിറകിൽ. എങ്കിലും ഇവയിൽ പലതും ഉണ്ടാക്കിയ തീരാ മുറിവുകളും കീറാമുട്ടികളും ഇന്നും വലിയ ചോദ്യചിഹ്നമായി ശേഷിക്കുന്നുണ്ട്.
ലോക യുദ്ധങ്ങൾ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിൽ ഇന്ന് നടന്നുവരുന്ന അവകാശ പോരാട്ടങ്ങൾ എന്നു വിളിക്കപ്പെടുന്നവയുടെ പേരിൽ പോലും ഉണ്ടാകുന്ന കൊടിയ ദുരിതങ്ങളും നിസഹായ മരണങ്ങളും ഒഴിവാക്കപ്പെടാവുന്നവയാണ് എന്ന കാര്യത്തിൽ തർക്കവും വേണ്ട. ഇപ്പറഞ്ഞവ സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യം. ബുദ്ധിയെ ആശയങ്ങൾ ബാധകളായി പിടികൂടുകയും അത് ആമാശയ താത്പര്യങ്ങളായി മാറുകയും ചെയ്യുന്പോൾ അവിടെ മനുഷ്യനും മനുഷ്യത്വവുമില്ല, കൊല്ലും കൊലയും അടിച്ചമർത്തലുകളുംമാത്രം. അതിന്റെ ഫലം ദുരിതവും.
പട്ടിണി രാജ്യങ്ങളിൽ പ്രധാന സ്ഥാനം വഹിക്കുന്ന യെമൻ ഇന്ന് ലോകത്തിന്റെ വേദനയാണ്. നൂറുകണക്കിനുപേർ ദിവസവും ആഭ്യന്തരയുദ്ധത്തിൽപെട്ട് പരിക്കേറ്റും പട്ടിണിയും രോഗവും മൂലം മരിക്കുന്നു. പോഷകാഹരക്കുറവുമൂലം ഒരു തലമുറതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും അവിടെ യുദ്ധത്തിന് ശമനമില്ല. ഒരു കൂട്ടരും അതിനേക്കുറിച്ച് ആലോചിക്കുന്നുമില്ല.
കാരണം യുദ്ധക്കൊതിയന്മാർക്ക് വേണ്ടത് സന്തോഷത്താൽ തിളങ്ങുന്ന കണ്ണുകളുള്ള മനുഷ്യരേക്കാളുപരി ജീവനുവേണ്ടി ഭയന്നു നിലവിളിച്ചോടുന്നവരുടെ മുന്നിൽ കാണുന്ന മറ്റെന്തോ ആണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അഴിമതിക്കും ദുഷ്ചെയ്തികൾക്കുമെതിരേ പോരാടുന്ന ഒരു വിഭാഗം- ഹൗദികൾ. അവർക്ക് എല്ലാ സഹായവും നൽകുന്ന അയൽരാജ്യം ഇറാക്ക്. നിരന്തര സായുധ പോരാട്ടം വഴി പിടിച്ചെടുത്ത ഹൗദികൾക്ക് ഭൂരിപക്ഷമുള്ള രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സമാന്തര സർക്കാർ രൂപീകരിച്ച് അവർ ഭരിക്കുന്നു. ഒപ്പം തെക്കും തങ്ങളുടെ അധീനതയിലാക്കാൻ പോരാട്ടം തുടരുന്നു. അബ് ദ്രബ മാൻസൂർ ഹാദി എന്ന തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ പൊടിപോലും ആ രാജ്യത്തില്ല. എങ്കിലും സൈന്യം പോരാടുകയാണ്. മറ്റൊരയൽരാജ്യമായ സൗദിയുടെയും സഖ്യ കക്ഷികളുടേയും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടേയും പിന്തുണയും ഔദ്യോഗീക വിഭാഗത്തിനുണ്ട്. ഇരു പക്ഷവും കൊണ്ടും കൊടുത്തും പിടിച്ചെടുത്തും പിന്മാറിയുമൊക്കെയായി 2015 മുതൽ യുദ്ധരംഗത്തുണ്ട്.
രണ്ടു കൂട്ടരും നന്മയുടെ വക്താക്കളാണത്രേ. ഒരു ഭാഗം തെരഞ്ഞെടുക്കപ്പെട്ട, അംഗീകാരമുള്ള സർക്കാർ നിലനിൽക്കാൻ വേണ്ടിയാണ് രംഗത്തെങ്കിൽ എതിർക്കുന്നവർ അഴിമതിയും ഭരണച്ചുവടുപിടിച്ചുള്ള മറ്റ് ‘വൃത്തികേടുകളും’ ഒഴിവാക്കി കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും രാജ്യത്തുണ്ടാക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്. ആരേയും കുറ്റം പറയാനാകില്ല. വലിയ കാര്യത്തിനുവേണ്ടി കുറേ മരണങ്ങളും വലിയ ദുരന്തങ്ങളും എത്ര നിസാരം എന്ന് ഇവർ കണക്കുകൂട്ടുന്നുണ്ടാവും. എന്തായാലും ഇരു വിഭാഗത്തിനും അവരോടൊപ്പമുള്ളവർക്കും കച്ചവട താത്പര്യമടക്കമുള്ള നോട്ടങ്ങൾ നിരവധിയാണ്. സിയ- (ഹൗദി) സുന്നി (സൗദി) വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമെന്ന് ഇതിനെ നിസാര വത്കരിക്കാൻ പല രാഷ്ട്ര നേതാക്കളും ശ്രമിക്കുന്പോഴും സ്വന്തവും ബന്ധവും രക്തത്തിലും കണ്ണീരിലും അലിഞ്ഞ് പുഴയായി ഒഴുകിക്കൊണ്ടിരിക്കുകയാണിവിടെ.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യെമനിലെ സൗദിയുടെ അതിർത്തി പ്രദേശത്ത് സൗദി സഖ്യ കക്ഷികൾ നടത്തിയ ബോംബിംഗിൽ 11 വയസിനു താഴെ പ്രായമുള്ള 44 സ്കൂൾകുട്ടികളാണ് മരിച്ചത്.10 സാധാരണക്കാർ ഉൾപ്പെടെ 54 മരണമാണ് അന്നുണ്ടായത്. ഇത്തരം നിരവധി സംഭവങ്ങളാണ് കഴിഞ്ഞ മൂന്നു വർഷമായി നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികൾ വളർന്ന് പോരാളികളാകാതിരിക്കാനാകണം, സ്കൂളുകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ഇതുവരെ അക്രമത്തിൽ തകർന്നത് 254 സ്കൂളുകളാണ്. 608 സ്കൂളുകൾ ഭാഗികമായി തകർന്നു. 421 എണ്ണം ക്യാന്പുകളായും പ്രവർത്തിക്കുന്നു. ഭക്ഷണവും കിടപ്പാടവും ഇല്ലാത്തവർക്ക് സ്കൂളുകൾകൊണ്ട് എന്തു കാര്യം.
ഇക്കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 10,000 പേരാണ് ഇവിടെ യുദ്ധത്തിൽ മരിച്ചത്. 40,000 പേർക്ക് ഗുരുതര പരിക്ക് പറ്റി. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർ ആണ് ബാക്കിയുള്ളവരെല്ലാംതന്നെ.
ജല ലഭ്യത കുറഞ്ഞ ഇവിടെ യുദ്ധം തുടങ്ങുന്നതിനു മുന്പുതന്നെ ഭക്ഷ്യസാധനങ്ങൾക്ക് ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതോടെ അതെല്ലാം നിന്നു. വിവിധങ്ങളായ ഉപരോധങ്ങളാണ് യെമൻ ഇപ്പോൾ നേരിടുന്നത്. അഞ്ചിൽ നാല് യെമനികൾക്കും ജീവിക്കാൻ ആരെങ്കിലും എന്തെങ്കിലും നൽകണം. സഹായിക്കാമെന്നുറച്ച് സന്നദ്ധ സംഘടനകൾക്ക് അവിടേയ്ക്ക് പോകാനും കഴിയാത്ത സ്ഥിതിയാണ്. കാരണം ഏതുനിമിഷവും ആഭ്യന്തര യുദ്ധത്തിന്റെ ഇരയായി മരിക്കാം.
ഭക്ഷണമില്ല, വസ്ത്രമില്ല. മരുന്നില്ല. ഗ്യാസും മറ്റ് അവശ്യ വസ്തുക്കളും കിട്ടാക്കനിയാണ്. എല്ലാത്തിനും തീവില. സാധാരണക്കാരായ ആർക്കും ഒന്നും വാങ്ങാൻ സാധിക്കില്ല. 30 ലക്ഷം പേർ വീടുകൾ ഉപേക്ഷിച്ചു. മൂന്നു ലക്ഷത്തോളം പേർ മറ്റുരാജ്യങ്ങളിൽ അഭയം പ്രാപിച്ചു.
കോളറ പോലുള്ള പകർച്ചവ്യാധിയും കുട്ടികളിലെ പോഷകാഹാരക്കുറവുമാണ് ഇപ്പോൾ യെമൻ നേരിടുന്ന മറ്റ് പ്രധാന വെല്ലുവിളികൾ. പോഷകാഹാരക്കുറവുകൊണ്ടുമാത്രം ഒാരോ വർഷവും യെമനിൽ മരിക്കുന്നത് 30,000 കുട്ടികളെന്നാണ് ഏറ്റവും പുതിയ കണക്ക്. 40 ലക്ഷം കുട്ടികൾ ഇതിന്റെ ദുരിതം അനുഭവിക്കുന്നു. കോളറബാധ ആറുലക്ഷംപേർക്കാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 2000 പേർ മരിച്ചു. ഇവിടെ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ നിരവധി നടന്നെങ്കിലും ഒന്നും ഇതേവരെ ഫലം കണ്ടിട്ടില്ല. അതെല്ലാം വലിയ കാര്യങ്ങളാണത്രേ.
ഏതായാലും, സങ്കുചിത താത്പര്യങ്ങൾ മുൻനിർത്തിയുള്ള തീക്കളികൾ ജയിക്കട്ടെ എന്ന് സാമാന്യ ബുദ്ധിക്കാർ ആരും പക്ഷം പിടിക്കില്ല. അതുകൊണ്ടു മാത്രം പക്ഷെ യെമനിലെ (മനുഷ്യന്റെ ) ദുരിതങ്ങൾ തീരുന്നില്ലല്ലോ.
ജോസി ജോസഫ്
കുഞ്ഞുങ്ങൾ എന്തിന് മരിക്കണം?
02:25 PM Nov 10, 2018 | Deepika.com