ശിവപ്രിയ അന്തര്‍ ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു തിരുവനന്തപുരത്തേയ്ക്കു വന്നത് പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്. ഓഗസ്റ്റ് 15 ന് മഹാപ്രളയം ആര്‍ത്തലച്ചപ്പോള്‍ തൃശൂര്‍ പെരിങ്ങോട്ടുകര മുറ്റിച്ചൂരിലെ ശിവപ്രിയയുടെ കുഞ്ഞുവീടും വെള്ളത്തിനടിയിലായി. കൈയില്‍ എടുക്കാവുന്ന വസ്ത്രങ്ങളുമായി ശിവപ്രിയയുടെ പിതാവ് സുധീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓഗസ്റ്റ് 15 ന് പാതിരാത്രിക്ക് തങ്ങളുടെ വീടു വിട്ടിറങ്ങി.
സ്വന്തമായി സ്വരുക്കൂട്ടിയിരുന്ന തുച്ഛമായ സമ്പാദ്യങ്ങൾ നിമിഷനേരത്തിനുള്ളില്‍ പേമാരി കവര്‍ന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്ന സുധീറിനും പ്രിയപ്പെട്ട മകള്‍ ശിവപ്രിയയ്ക്കും വീട്ടിനുള്ളിലേക്ക് മലവെള്ളം ഇരച്ചുകയറിയപ്പോള്‍ സര്‍വവും നഷ്ടമായി. സങ്കടം കടിച്ചമര്‍ത്തി വീടുവിട്ടിറങ്ങി താത്കാലിക അഭയകേന്ദ്രമായ സെറാഫിക് കോണ്‍വെന്റ് ഗേള്‍സ് സ്കൂള്‍ ക്ലാസ് മുറിയിലേക്ക്.
കൊടും പേമാരി ആര്‍ത്തലച്ചു പെയ്യുമ്പോഴും ദുരിതാശ്വാസ ക്യാമ്പിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ശിവ പ്രിയയ്ക്ക് ചിന്ത കായികമത്സരത്തെക്കുറിച്ചായിരുന്നു. തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂള്‍ വിദ്യാര്‍ഥിനിയായ ഈ പതിനാലുകാരിയുടെ മനസ് അപ്പോഴും തിരുവനന്തപുരത്ത് നടക്കുന്ന അന്തര്‍ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. കനത്ത മഴയില്‍ ആഴ്ചകളോളം പരിശീലനം മുടങ്ങിയെങ്കിലും ഈ കുഞ്ഞു കായികതാരത്തിന്റെ മനസ് പോരാട്ടത്തിന് ഉറപ്പിച്ചതായിരുന്നു. കര എവിടെ, നദി എവിടെ എന്നറിയാന്‍ പറ്റാതെ രണ്ടാള് ഉയരത്തില്‍ വരെ വെള്ളം കയറിക്കിടന്ന സ്ഥലത്തുനിന്നും വണ്ടി കയറി തലസ്ഥാനത്തേക്ക് ശിവപ്രിയ തന്റെ കായിക പരിശീലകന് സിനോജിനൊപ്പമെത്തി.
മഹാപ്രളയം കുടുംബത്തിന്റെ എല്ലാ വരുമാനവും നഷ്ടമാക്കിയെങ്കിലും ശിവപ്രിയയുടെ പോരാട്ടവീര്യം തകര്‍ന്നിട്ടില്ല. പതിനാലു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ മത്സരിക്കാനായി തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ജംപിംഗ് പിറ്റിലേക്ക് ശിവപ്രിയ എത്തിയപ്പോഴും നല്ല മഴ. പ്രളയം വെള്ളത്തിലാക്കിയ തൃശൂരില്‍ നിന്നുമെത്തിയ ശിവപ്രിയയെ സംബന്ധിച്ചിടത്തോളം മഴ അത്ര കഠിനമെന്നു തോന്നുന്നതായിരുന്നില്ല ഈ കൗമാരപ്രതിഭയുടെ പ്രകടനം കണ്ടപ്പോള്‍.
ചാറ്റല്‍ മഴയെ വകവയ്ക്കാതെ അതിവേഗം ഓടിയെത്തി ജംപിംഗ് പിറ്റിലേക്ക് കുതിച്ചപ്പോള്‍ ആദ്യ ചാട്ടം തന്നെ റിക്കാര്‍ഡിനൊപ്പം. പ്രളയ ദുരിതങ്ങള്‍ തത്കാലത്തേക്ക് മറന്ന ശിവപ്രിയ ആദ്യ ചാട്ടത്തിലൂടെ സ്വന്തമാക്കിയത് ഈ ഇനത്തില്‍ പതിനാലു വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ട റിക്കാര്‍ഡ് ദൂരത്തിനൊപ്പമെത്തി എന്ന നേട്ടം. 5.14 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ ശിവപ്രിയ തന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത് 2003 ല്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളിലെ നിക്സി ജോസഫ് കുറിച്ച ദൂരത്തിനൊപ്പം. വീണ്ടുമെത്തി ഒക്ടോബര്‍ 12 ന് ജൂണിയര്‍ മീറ്റിനായി. ഇക്കുറിയും ഈ പ്രളയാനന്തര കേരളത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ചാണ് പ്രളയം ദുരിതാശ്വാസക്യാമ്പിലേക്ക് പറിച്ചുനട്ട ശിവപ്രിയ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ജൂണിയര്‍ മീറ്റിലും ശിവപ്രിയ ലോംഗ് ജംപില്‍ തങ്കത്തിളക്കവുമായാണ് ട്രാക്ക് വിട്ടത്.
പ്രളയം ശിവപ്രിയയുടെ പിതാവിന്റെ ജീവനോപാധി ഉള്‍പ്പെടെയുള്ളവ കവര്‍ന്നപ്പോള്‍ ഈ കുഞ്ഞു കായികതാരം തന്റെ മാതാപിതാക്കള്‍ക്ക് സങ്കടം മറക്കാനായി സമ്മാനിച്ചതു സ്വര്‍ണപ്പതക്കമാണ് . അതിജീവനത്തിന്റെ മാതൃകയായ ശിവപ്രിയ ഇനിയും ലക്ഷ്യമിടുന്നു. സംസ്ഥാന സ്കൂള്‍ മീറ്റില്‍ വീണ്ടും പൊന്നിന് കുതിപ്പിനായി. ആഴ്ചകള്‍ക്കുള്ളില്‍ ഒരു മെഡല്‍ നേട്ടം കൂടി. അത് സംസ്ഥാന സ്കൂള്‍ മീറ്റില്‍ നിന്നു സ്വന്തമാക്കുകയാണ് ഈ കായികതാരത്തിന്റെ ലക്ഷ്യം.
(തുടരും)
തോമസ് വർഗീസ്
ശിവപ്രിയ കുതിക്കുന്നു, പ്രളയദുരന്തത്തെ അതിജീവിച്ച്
03:10 PM Oct 17, 2018 | Deepika.com