വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങി. ഡിസംബർ ഒന്പതിനു നടക്കുന്ന ഉദ്ഘാടനം ജില്ലയുടെ ഉൽസവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ ലൈസൻസ് ലഭ്യമായതോടെയാണ് ഉദ്ഘാടനത്തിനുള്ള നടപടിക്രമങ്ങൾ കിയാൽ ആരംഭിച്ചത്. വിമാനത്താവളത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തിയായതിനു ശേഷം വിമാനം പറത്തിയതടക്കമുള്ള പരിശോധനകൾ വിജയകരമായതോടെയാണ് അന്തിമ ലൈസൻസ് ലഭിച്ചത്. ലൈസൻസ് ലഭിച്ചെങ്കിലും വിമാനത്താവള റണ്വേയിൽ വിമാനം സുരക്ഷിതമായി ഇറക്കാനുള്ള സംവിധാനമായ ഐഎൽഎസിന്റെ പരിശോധനകൾ തുടരുന്നുണ്ട്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് ഉൾപ്പെടെയുള്ളവയുടെ നിർമാണ പ്രവൃത്തി നേരത്തെ പൂർത്തിയായിരുന്നു. കീഴല്ലൂർ പഞ്ചായത്തിലെ മൂർഖൻ പറന്പിൽ 2300 ഏക്കർ സ്ഥലത്ത് 3050 മീറ്റർ റണ്വേയോടെയാണ് വിമാനത്താവളം പ്രവർത്തനം ആരംഗിക്കുന്നത്. റണ്വേയുടെ നീളം 4000 മീറ്ററാക്കാനുള്ള പ്രവർത്തനം നടത്തി വരികയാണ്. കാനാട് ഭാഗത്ത് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് നടക്കുന്നത്. വിമാനത്താവളത്തിലെ എയർ കണ്ട്രോൾ കെട്ടിടം, ഫയർ ഫോഴ്സ്, ഇന്ധന പാടം തുടങ്ങിയവയെല്ലാം പ്രവർത്തനം ആരംഭിച്ചു.
കാണാൻ നിരവധിപേർ
കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ പൊതു ജനങ്ങൾക്ക് അനുമതി നൽകിയതോടെ സന്ദർശകരെ കൊണ്ടു തിങ്ങിനിറയുകയായിരുന്നു ഇവിടം. അവധി ദിനങ്ങളിലും മറ്റുമായി ലക്ഷക്കണക്കിനു പേരാണ് വിമാനത്താവളം കാണാനെത്തിയത്. സംസ്ഥാനത്തിനു പുറത്തു നിന്നടക്കമുള്ളവർ ഇവിടെ സന്ദർശകരായെത്തി.
സന്ദർശകരുടെ പ്രവാഹം കാരണം സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ പ്രയാസപ്പെട്ടു. 5 മുതൽ 12 വരെ രാവിലെ പത്ത് മുതൽ 4 വരെയാണ് പൊതുജനങ്ങൾക്ക് വിമാനത്താവളത്തിൽ പ്രവേശനം അനുവദിച്ചത്.
ടെർമിനൽ ബിൽഡിംഗിൽ ജനങ്ങൾ നിറഞ്ഞതോടെ നിരവധി തവണ ടെർമിനൽ ബിൽഡിംഗിലേക്കുള്ള വഴി സിഐ എസ് എഫുകാർ അടയ്ക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ വൻ തിരക്കാണ് വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. സന്ദർശകരെത്തിയ ആയിരക്കണക്കിനു വാഹനങ്ങൾ കൊണ്ടു റോഡ് നിറഞ്ഞതോടെ മണിക്കൂറുകളോളം മട്ടന്നൂർ നഗരവും പരിസരവും ഗതാഗതക്കുരുക്കിൽപ്പെടുകയും ചെയ്തു.
റോഡ് യാത്ര
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് യാത്ര സുഗമമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. മട്ടന്നൂർ ടൗണിൽ നിന്ന് വിമാനത്താവളത്തിലേക്ക് രണ്ട് കിലോമീറ്റർ ദൂരമാണുള്ളത്. കണ്ണൂരിൽ നിന്ന് 28 കിലോമീറ്ററും തലശേരിയിൽ നിന്ന് 29 കിലോമീറ്ററുമാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം.
സുരക്ഷ
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഉന്നത സംഘം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയുണ്ടായി. കണ്ണൂർ റെയ്ഞ്ച് ഐജി ബൽറാംകുമാർ ഉപാധ്യായ, കസ്റ്റംസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് വിമാനത്താവളം സന്ദർശിച്ചു കിയാൽ അധികൃതരുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവർത്തനം തുടങ്ങുന്നതിനു മുന്നോടിയായാണ് പരിശോധന. വിമാനത്താവളത്തിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി.
വിമാനങ്ങൾ
കണ്ണൂർ വിമാനത്താവളം വിവിധ വിമാനക്കന്പനി പ്രതിനിധികൾ സന്ദർശിച്ചു. തുടർന്നു കിയാൽ എംഡി വി.തുളസീദാസുമായി ചർച്ച നടത്തിയാണ് മടങ്ങിയത്. സർവീസ് തുടങ്ങാൻ ധാരണയായ എയർഇന്ത്യ, ഇൻഡിഗോ, ഗോ എയർ കന്പനികളോടൊപ്പം സർവീസിനു താൽപര്യമറിയിച്ച മറ്റു കന്പനി പ്രതിനിധികളാണ് വിമാനത്താവളം സന്ദർശിക്കുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തത്.
സിഐഎസ്എഫ് എത്തി
വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു. 634 പേരെയാണ് വിമാനത്താവളത്തിൽ വിന്യസിക്കുകയെങ്കിലും ആദ്യഘട്ടത്തിൽ 50 പേരാണ് വിമാനത്താവളത്തിന്റെ ചുമതല ഏറ്റെടുത്തത്. കേരളത്തിനകത്തും പുറത്തും നിന്നുമായെത്തിയ സിഐഎസ്എഫുകാർ 17 മുതലാണ് വിമാനത്താവളത്തിന്റെ ചുമതല പൂർണമായും ഏറ്റെടുക്കുക. കൂത്തുപറന്പ് വലിയ വെളിച്ചത്തെ ക്യാന്പിലാണ് സംഘം താമസിക്കുന്നത്. എമിഗ്രേഷൻ വിഭാഗത്തിൽ 145 പേരെയും കസ്റ്റംസിൽ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തിൽ എയർപോർട്ട് പോലീസ് സ്റ്റേഷനും അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കും. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിനു സമീപത്തുള്ള നിർമാണ കന്പനി ഉപയോഗിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക.
പാർക്കിംഗ്
വിമാനത്താവളത്തിൽ പാർക്കിംഗ് സൗകര്യമായി. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിനു മുന്നിലായാണ് വാഹന പാർക്കിംഗ്. 700 കാറുകൾക്കും 200 ടാക്സികൾക്കും 25 ബസുകൾക്കും നിർത്തിയിടാനുള്ള പാർക്കിംഗാണ് ഒരുക്കിയിട്ടുള്ളത്.
ജിജേഷ് ചാവശേരി
കണ്ണൂർ വിളിക്കുന്നു
02:36 PM Oct 15, 2018 | Deepika.com