സിനിമകൾ ജീവിതഗന്ധിയാകുന്നത് ജീവിതത്തിന്റെ സ്പർശമേൽക്കുന്പോഴാണ്. പ്രശസ്തരും അപ്രശസ്തരുമായവരുടെ ജീവിതം സെല്ലുലോയ്ഡിലേക്ക് പകർത്തിയ സിനിമകൾ അഥവാ ബയോപിക് സിനിമകൾ എക്കാലത്തും പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബയോപിക് സിനിമകൾ എന്നും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരാളുടെ ജീവിതം അപ്പാടെ സിനിമയാക്കുകയല്ല മറിച്ച് അതിനു വേണ്ട സിനിമാറ്റിക് ചേരുവകൾ ചേർത്ത് പ്രേക്ഷകർക്കിഷ്ടപ്പെടും വിധം ഒരു ഡോക്യുമെന്ററിയാകാതെ അവതരിപ്പിക്കുന്നതിലാണ് ബയോപിക് സിനിമയുടെ വിജയം.
മലയാളത്തിൽ ബയോപിക് സിനിമകൾ ഒരുപാടൊന്നുമുണ്ടായിട്ടില്ലെങ്കിലും ശ്രദ്ധേയമായ ഏതാനും ചിത്രങ്ങൾ ഈ ഗണത്തിൽ വന്നിട്ടുണ്ട്. സമീപകാലത്താണ് ബയോപിക്കുകൾ മലയാളത്തിൽ കടന്നുവന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലത്ത് പുറത്തുവന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ആദ്യകാല ബയോപിക് ആണെന്ന് പറയാം.
വർഷങ്ങൾക്കിപ്പുറം അടുത്തയാഴ്ച കായംകുളം കൊച്ചുണ്ണി പുതിയ ഗെറ്റപ്പിൽ റീലീസ് ചെയ്യുന്പോൾ മലയാളത്തിലെ ഏറ്റവും പുതിയ ബയോപിക് സിനിമയായി അത് മാറുകയാണ്. നിവിൻപോളിക്കൊപ്പം മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പുതിയ കായംകുളം കൊച്ചുണ്ണി പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ചേർത്താണ് റോഷൻ ആൻഡ്രൂസ് ഒരുക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ജെ.സി.ഡാനിയേലിന്റെ ജീവിതം സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കമൽ അവതരിപ്പിച്ചപ്പോൾ അത് മഹാനായ ആ ചലച്ചിത്രകാരനോടുള്ള ആദരവുകൂടിയായി മാറി. പലപ്പോഴും ബയോപിക് സിനിമകൾ വിവാദങ്ങളും സംവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും സൃഷ്ടിക്കാറുണ്ട്. സെല്ലുലോയ്ഡും ഇത്തരത്തിൽ ചില ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
കേരളം ഇപ്പോഴും ചർച്ച ചെയ്യുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ സിനിമയാക്കുന്നുവെന്നതാണ് മലയാളത്തിലെ ബയോപിക് സിനിമകളിൽ പുതിയ വാർത്ത. ദുൽഖർ സൽമാനായിരിക്കും ഇതിലെ പ്രധാന കഥാപാത്രമെന്നും അണിയറ വാർത്തകളുണ്ട്. നന്പിനാരായണനെക്കുറിച്ചുള്ള സിനിമയെക്കുറിച്ചും വാർത്തകൾ വരുന്നുണ്ട്്. മാധവന്റെ പേരും പറഞ്ഞു കേൾക്കുന്നു.
ബയോപിക്കുകൾ തന്നിഷ്ടപ്രകാരം ആവിഷ്കരിക്കാൻ ഒരു സംവിധായകന് സാധിക്കുമോ എന്നതാണ് കൗതുകവും വെല്ലുവിളിയും നിറഞ്ഞ ചോദ്യം. ഒരാളുടെ ജീവിതം മറ്റൊരാളുടെ ഇഷ്ടപ്രകാരം മാറ്റിമറിച്ച് അവതരിപ്പിക്കാൻ സാധിക്കില്ലെന്നിരിക്കെ ബയോപിക് സിനിമകൾ എക്കാലത്തും സ്വതന്ത്ര ചിന്താഗതിയുള്ള ഫിലിം മേക്കർക്ക് വെല്ലുവിളി തന്നെയാണ്. ജീവിതത്തിൽ അയാൾ അല്ലെങ്കിൽ അവൾ അവശേഷിപ്പിച്ചുപോയ പല ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കും തന്റേതായ കാഴ്ചപ്പാടിൽ ഒരു സ്വതന്ത്ര ഉത്തരം നൽകാൻ ഫിലിം മേക്കർ ശ്രമിക്കുന്പോഴാണ് ബയോപിക്കുകൾ സിനിമാറ്റിക് ആകുന്നത്.
കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി മുന്നോട്ടുവയ്ക്കുന്ന ക്ലൈമാക്സ് സത്യമോ അതോ ഭാവനയോ എന്ന കണ്‍ഫ്യൂഷനിലാണ് ഇപ്പോൾ ആ സിനിമ കണ്ടവർ. സിബിഐ വിനയനെ മൊഴിയെടുക്കാൻ വിളിച്ചുവെന്നതാണ് മറ്റൊരു കൗതുകം. ബയോപിക് സിനിമകളുടെ സാധ്യതകൾ കൂടിയാണ് വിനയൻ തുറന്നിട്ടിരിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ആരും കാണാത്ത കാഴ്ചകളിലേക്കും ബയോപിക് സിനിമകൾക്ക് കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ ജീവിതത്തെ വേറിട്ട കണ്ണിലൂടെ നോക്കിക്കണ്ട എം.ടി.വാസുദേവൻ നായർ മുന്നോട്ടുവച്ച ശൈലിയിൽ ബയോപിക് സിനിമകൾ പുറത്തുവന്നിട്ടുണ്ട്. രാജാ രവിവർമയെക്കുറിച്ചും സ്വാതി തിരുനാളിനെക്കുറിച്ചും ലെനിൻ രാജേന്ദ്രൻ ഒരുക്കിയ ചിത്രങ്ങൾ അത്തരമൊരു വീക്ഷണകോണിൽ നിന്നുള്ള ചിത്രങ്ങളാണ്. അവരുടെ ജീവിതത്തെ അപ്പാടെ കോപ്പി പേസ്റ്റ് ചെയ്യാതെ, സിനിമയുടെ ഫ്രെയ്മിനുള്ളിൽ നിന്ന് ഭാവനയുടെ അംശങ്ങൾ ചേരുംപടി ചേർത്ത് രസകരമായി അവതരിപ്പിക്കുകയെന്നതും സംവിധായകന്റെ ക്രാഫ്റ്റാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ ആമി എന്ന സിനിമയിലൂടെ കമൽ മഞ്ജുവാര്യരിലൂടെ ആവിഷ്കരിച്ചപ്പോൾ ആ ചിത്രത്തിനെ അനുകൂലിച്ചും എതിർത്തും വിമർശിച്ചും പ്രശംസിച്ചും നിരവധി അഭിപ്രായങ്ങളുയർന്നു. സംവിധായകന്റെ അല്ലെങ്കിൽ ഫിലിംമേക്കറുടെ ആവിഷ്കാര സ്വാതന്ത്ര്യം ബയോപിക് സിനിമകളിൽ എന്ന വിഷയം ഇവിടെയാണ് പ്രസക്തമാകുന്നത്. ബയോപിക് സിനിമകൾ ഒരുക്കുന്ന ഫിലിംമേക്കർക്ക് സ്വാതന്ത്ര്യത്തിന്റെ പരിധിയെത്രയാണെന്നത് പല ഉത്തരങ്ങളിലേക്ക് ചെന്നെത്തുന്ന ചോദ്യമാണ്.
ഇന്ത്യൻ ഫുട്ബോളിലെ അതികായൻമാരിലൊരാളായിരുന്ന വി.പി.സത്യന്റെ വ്യക്തിജീവിതത്തേയും ഫുട്ബോൾ ജീവിതത്തേയും കൂട്ടിയിണക്കി പ്രജേഷ്സെൻ ഒരുക്കിയ ക്യാപ്റ്റൻ എന്ന ജയസൂര്യ ചിത്രം അടുത്ത കാലത്തിറങ്ങിയ മികച്ച സ്പോർട്സ് ബയോപിക്കുകളിൽ ഒന്നാണ്. ആവിഷ്കരിക്കപ്പെടുന്ന വ്യക്തിയോട് രൂപസാദൃശ്യം വേണമെന്ന അലിഖിത നിയമം ബയോപിക് സിനിമകൾക്ക് പലപ്പോഴും ഉണ്ട്. ശ്രീനാരായണ ഗുരുവിനെ കുറിച്ച് ഇറങ്ങിയ യുഗപുരുഷൻ സിനിമയിൽ തലൈവാസൽ വിജയ് ഗുരുവായി വന്നത് ഇതിന്റെ ചെറിയ ഉദാഹരണം മാത്രം. അതേസമയം പഴശിരാജയായി മമ്മൂട്ടിയെ കാസ്റ്റ് ചെയ്തത് ചന്തുവിന്റേതു പോലുള്ള ആകാരഭംഗികൊണ്ടു കൂടിയാണെന്ന് സ്വാഭാവികമായും കരുതാം.
കുഞ്ഞുചിത്രകാരൻ ക്ലിന്റിനെക്കുറിച്ച് ഹരികുമാർ ഒരുക്കിയ ക്ലിന്റ് എന്ന സിനിമ ആ കുരുന്നിന്റെ ഓർമകൾക്ക് മുന്നിലുള്ള അർപണമാണ്. ക്ലിന്റ് എന്ന വിസ്മയത്തെക്കുറിച്ച് വരുംതലമുറയ്ക്കറിയാൻ ഈ സിനിമ കൂടി സഹായകമാകും. മുക്കത്തെ കാഞ്ചനമാലയെയും മൊയ്തീനെയും കുറിച്ച് അറിയാത്തവർ വരെ അറിഞ്ഞത് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ പുറത്തുവന്നപ്പോഴാണ്. അതിനു ശേഷം എത്രയോ പ്രണയജോഡികൾ മുക്കത്തെക്ക് പോയി കാഞ്ചനമാലയെ കണ്ടു.
അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരാളെക്കുറിച്ച് സിനിമയുണ്ടാക്കി ആ സിനിമ വന്നശേഷം അദ്ദേഹം പ്രശസ്തനാവുക എന്ന അപൂർവ ഭാഗ്യം മുല്ലശേരി രാജഗോപാൽ എന്നയാൾക്ക് ലഭിച്ചു. സംവിധായകൻ രഞ്ജിത്ത് തനിക്ക് പ്രിയപ്പെട്ട മുല്ലശേരി രാജഗോപാൽ എന്നയാളെക്കുറിച്ച്, അദ്ദേഹത്തിന്റെ മാനറിസങ്ങളെല്ലാം ചേർത്തെടുത്താണ് ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത്. അയാൾക്ക് രഞ്ജിത്തിട്ട പേര് മംഗലശേരി നീലകണ്ഠൻ.
നക്സൽ വർഗീസിന്റെ കഥയുടെ കാണാപ്പുറം തേടി മധുപാൽ എന്ന സംവിധായകൻ നടത്തിയ യാത്രയിൽ നിന്നാണ് തലപ്പാവ് എന്ന സിനിമ വരുന്നത്. ബയോപിക് എന്ന ഗണത്തിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പറയാനാകില്ലെങ്കിലും ഒരാളുടെ പറഞ്ഞുകേട്ട ജീവിതത്തെക്കുറിച്ചുള്ള വേറിട്ട അപഗ്രഥനമായിരുന്നു ഇത്.
രാജൻ കേസും ഈച്ചരവാര്യരും കേരളത്തിന്റെ മനസാക്ഷിയെ ഇന്നും അലോസരപ്പെടുത്തുന്നുണ്ട്. ഇതിനെ ആസ്പദമാക്കി ഷാജി എൻ കരുണ്‍ ഒരുക്കിയ പിറവി എന്ന സിനിമ വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരെ അലോസരപ്പെടുത്തുകയും മനസിനെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. നിസഹായനായ അച്ഛനിലേക്ക് പ്രേംജിയെന്ന അതുല്യനടൻ നടത്തുന്ന പരാകായപ്രവേശം എത്രകണ്ടാലും മതിവരില്ല.
ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് ഐ.എം.വിജയനെക്കുറിച്ച് രാമലീലയുടെ സംവിധായകൻ അരുണ്‍ഗോപി പുതിയ ചിത്രം ഒരുക്കുന്നുണ്ടത്രെ. അതുപോലെതന്നെ ഇന്ത്യൻ സിനിമയിലെ പെരുന്തച്ചനായ തിലകനെക്കുറിച്ച് ബയോപിക് ചെയ്യാൻ വിനയൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിലെ കഥാപാത്രങ്ങളെല്ലാം യഥാർത്ഥ ജീവിതത്തിലുള്ളവരാണെന്ന് ചിത്രത്തിന്റെ അവസാന ടൈറ്റിൽ കാർഡുകൾ കാണിക്കുന്പോഴാണ് പ്രേക്ഷകരറിയുന്നത്.
രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രം ശ്രീവിദ്യയുടെ കഥയാണെന്നും പറയുന്നവരുണ്ട്. തീറ്ററപ്പായി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് തൃശൂരിന്റെ പ്രിയപ്പെട്ട തീറ്ററപ്പായിയുമായി സാമ്യമൊന്നുമില്ലെങ്കിലും പലരും കരുതിയത് അങ്ങനെയായിരുന്നു. പാർവതി പ്രധാനകഥാപാത്രമായി നിരവധി പുരസ്കാരങ്ങൾ നേടിയ ടേക്ക് ഓഫ് അക്ഷരാർത്ഥത്തിൽ യുദ്ധഭൂമിയിൽ ജീവനുവേണ്ടി പൊരുതിയ നഴ്സുമാരുടെ ബയോപിക് തന്നെയാണ്. പേരറിയാത്ത നിരവധി മാലാഖമാരുടെ ബയോപിക്കായിരുന്നു ടേക്ക് ഓഫ്. അംഗവൈകല്യത്തെ അതിജീവിച്ച് സ്വന്തമായി വിമാനം നിർമിച്ച സജിതോമസ് എന്ന യുവാവിന്റെ ജീവിതത്തോട് അടുത്തുനിന്ന സിനിമയായിരുന്നു വിമാനം.
കാതൽമന്നൻ ജമിനിഗണേശന്റെയും സാവിത്രിയുടേയും ജീവിതകഥയുമായി വന്ന മഹാനടി, സഞ്ജയ് ദത്തിന്റെ കഥ പറഞ്ഞ സഞ്ജു, ഷക്കീലയെക്കുറിച്ച് വരാൻ പോകുന്ന സിനിമ, എം.ജി.ആറിന്റെയും കരുണാനിധിയുടേയും കഥ പറഞ്ഞ ഇരുവർ, സിൽക്ക് സ്മിതയെക്കുറിച്ചു വന്ന ദി ഡേർട്ടി പിക്ചർ, സച്ചിൻ തെണ്ടുൽക്കറുടെ കഥ പറഞ്ഞ സച്ചിൻ എ ബില്യണ്‍ ഡ്രീംസ്, എം.എസ്.ധോണിയെക്കുറിച്ചുള്ള എം.എസ്.ധോണി ദി അണ്‍ടോൾഡ് സ്റ്റോറി, ഇന്ത്യൻ ബോക്സിംഗ് റിംഗിൽ നിന്നുമുള്ള മേരി കോമിന്റെ വീരകഥ പറഞ്ഞ മേരികോം, ഇന്ത്യൻ അത്ലറ്റ് മിൽഖാസിംഗിന്റെ ജീവിതകഥ പറഞ്ഞ ഭാഗ് മിൽഖ ഭാഗ്, മഹാത്മാഗാന്ധിയെക്കുറിച്ച് പല ഭാഷകളിലും വന്ന ചിത്രങ്ങൾ, സുഭാഷ്ചന്ദ്രബോസിനെക്കുറിച്ചുള്ള സിനിമ...തുടങ്ങി എല്ലാ ഭാഷകളിലും ബയോപിക് സിനിമകൾ പുറത്തിറങ്ങുകയും റിലീസ് ചെയ്യാൻ ഒരുങ്ങുന്നുമുണ്ട്.
നമുക്കറിയുന്നതോ അറിയാത്തതോ ആയ ഒരാളുടെ ജീവിതത്തെ മറ്റൊരാൾ നമുക്ക് കാണിച്ചുതരുന്നതാണ് ഓരോ ബയോപിക് സിനിമയും. മറന്നുപോയതോ വിട്ടുപോയതോ ആയ പല സമസ്യകളും പൂരിപ്പിക്കുന്ന വിഷ്വൽ മാജിക് കൂടിയാണ് ബയോപിക് സിനിമകൾ.
ഋഷി
ജീവിതം സ്ക്രീനില്‍ കാണുമ്പോള്‍
12:23 PM Oct 04, 2018 | Deepika.com