അച്ഛന്റെയും അമ്മയുടെയും മാത്രം സ്വപ്നമായിരുന്നില്ല, സൗരഭിന്റെയും ആഗ്രഹമായിരുന്നു എൻജിനിയറിംഗ് ബിരുദം. മധ്യപ്രദേശിലെ ഉൾനാടൻ ഗ്രാമത്തിൽനിന്ന് പൂനെയിൽ എൻജിനിയറിംഗ് കോച്ചിംഗ് ക്ലാസിൽ അയാൾ ചേർന്നു. പൂനെയിലെ ഒരു ഫ്ളാറ്റിൽ വാടകയ്ക്ക് താമസം ആരംഭിച്ചു. ആ മുറിയിൽ സൗരഭിനെ കൂടാതെ അഞ്ച് അന്തേവാസികളും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് കുളിമുറിയിൽ കാൽ വഴുതി വീണതിനെത്തുടർന്ന് ശിരസിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ സൗരഭിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടമരണം എന്നു തന്നെയായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. സാഹചര്യതെളിവുകളും ഇതിന് അനുകൂലമായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സൗരഭ് സതീഷ് ഗോണ്ടാന എന്ന വിദ്യാർഥിയുടെ മരണം സംബന്ധിച്ച വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന്റെ പ്രാഥമിക നിഗമനങ്ങളെ അപ്പാടെ തെറ്റിച്ചിരിക്കുകയാണ്. ശിരസിനേറ്റ മാരകമായ പ്രഹരമാണ് സൗരഭിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. നല്ല മൂർച്ചയുള്ള വസ്തുവാണ് ശിരസിൽ അടിക്കാൻ ഉപയോഗിച്ചിട്ടുള്ളതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ നിശ്ചയിച്ച പോലീസ് ഇതോടെ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും പോലീസ് സത്യസന്ധമായി കേസ് അന്വേഷിക്കണമെന്നും തുടക്കത്തിലേ സൗരഭിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പോലീസിന് ലഭ്യമായ തെളിവുകളൊന്നും അത്തരത്തിൽ ദുരൂഹതയുള്ളതായി സംശയിക്കാൻ ഇട നൽകിയിരുന്നില്ല. മധ്യപ്രദേശിൽ തന്നെയുള്ള സൗരഭിന്റെ രണ്ടു സുഹൃത്തുക്കൾക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഡക്കാണ് ജിംഖാന പോലീസിലെ സീനിയർ ഇൻസ്പെക്ടർ ഹേമന്ത് ഭട്ടിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഫോണ് സന്ദേശം പ്രതികളെ കുടുക്കി...
ധനാപൂർ അപർണ ബാങ്ക് കോളനിയിലെ ഹോമിയോപ്പതി ഡോക്ടറുടെ മകനാണ് സത്യം. പത്താം ക്ലാസ് വിദ്യാർഥി. പഠനത്തിൽ സമർഥൻ. ഇക്കഴിഞ്ഞ 27ന് കോച്ചിംഗ് ക്ലാസിന് പോയ സത്യം പതിവുസമയമായിട്ടും വീട്ടിൽ തിരികെയെത്തിയില്ല. മാതാപിതാക്കൾക്ക് പരിഭ്രമമായി. അടുത്ത കൂട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ വീടുകളിൽ തിരക്കി. ആർക്കും അവനെക്കുറിച്ച് യാതൊരു അറിവുമില്ല. രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം അവർക്ക് ഒരു അജ്ഞാതഫോണ് സന്ദേശം ലഭിച്ചു. മകനെ വിട്ടുകിട്ടണമെങ്കിൽ അടിയന്തരമായി അന്പതു ലക്ഷം രൂപ നൽകണമെന്നതായിരുന്നു സന്ദേശം. ഫോണ് സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള പോലീസിന്റെ കൃത്യമായ അന്വേഷണം പ്രതികളെ കണ്ടെത്താൻ സഹായിച്ചു.
ഗേൾഫ്രണ്ടിനെ കളിയാക്കിയതിന്റെ പ്രതികാരം
സത്യത്തിന്റെ മൂന്നു കൂട്ടുകാരാണ് കേസിലെ പ്രതികൾ. അക്കൂട്ടത്തിലൊരാളുടെ പെണ്സുഹൃത്തിനെ സത്യം കളിയാക്കിയതാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് വഴി തെളിച്ചത്. ആ പ്രദേശത്തെ മറ്റു പെണ്കുട്ടികളെയും സത്യം നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവത്രേ. കോച്ചിംഗ് ക്ലാസിൽനിന്ന് മടങ്ങിയ സത്യത്തെ മൂവരും ചേർന്ന് ബലംപ്രയോഗിച്ച് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുവന്നു. ലഹരി പദാർഥം നൽകി ബോധരഹിതനാക്കി. പിന്നീട് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കുത്തിക്കൊന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നു പോലീസ് രണ്ടു കത്തികൾ കണ്ടെടുത്തു. സത്യത്തിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതിനു ശേഷമാണ് മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
ലഹരിയുടെ സാന്നിധ്യം...?
സൗരഭിന്റെ കൊലപാതകത്തിനു പിന്നിൽ സുഹൃത്തുക്കളായ ചില കോളജ് വിദ്യാർഥികളുടെ പങ്ക് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. സത്യത്തിനെ കൊലപ്പെടുത്തിയത് സ്കൂളിലെ സഹപാഠികളാണ്. ഈ രണ്ടു കേസുകളിലും വിദ്യാർഥികളാണ് പ്രതികളായിട്ടുള്ളത്. ലഹരി പദാർഥങ്ങളുടെ ഉപയോഗം ഇത്തരത്തിലുള്ള ക്രൂരതകൾക്ക് ഇവരെ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതും പോലീസിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്നു. കഞ്ചാവിനും മയക്കുമരുന്നുകൾക്കും എതിരെ വ്യാപകമായ ബോധവത്കരണവും ഇവ കടത്തുന്നതുമായി ബന്ധപ്പെട്ട് പരമാവധി പ്രതിരോധവും നിലനിൽക്കെയാണ് ഈ അനിഷ്ടമായ കാഴ്ചകൾക്ക് സമൂഹം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. ചന്പാ ജില്ലയിലെ ചെക്പോസ്റ്റിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ കൈകാണിച്ച് നിർത്താതെ പോയ നന്പരില്ലാത്ത ബൈക്ക് ഓടിച്ച യാത്രക്കാരനിൽ നിന്നും പിടികൂടിയത് മൂന്നര കിലോ ചരസാണ്. കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയിൽ നാലു യുവാക്കളെ മുംബൈ പോലീസിലെ ആന്റി നാർക്കോട്ടിക് സെൽ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയതും കഴിഞ്ഞ ദിവസമാണ്. അഞ്ച് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും ഇവരുടെ പക്കലുള്ള ബാഗിൽ നിന്നും കണ്ടെടുത്തു.
കേരളത്തിന്റെ തെക്കൻ പ്രദേശമായ നെയ്യാറ്റിൻകര താലൂക്കിൽ ഇക്കഴിഞ്ഞ മാസം നാലംഗ സംഘത്തിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് 25 കിലോ കഞ്ചാവാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയായിരുന്നു കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്നത്. വിപണിയിൽ 200 കോടി രൂപ വിലവരുന്ന എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പാഴ്സൽ സർവീസ് വഴി കടത്താനുള്ള നീക്കം എക്സൈസ് പൊളിച്ചു.
രാജ്യത്തിന്റെ പല ഭാഗത്തും സ്കൂൾ, കോളജ് വിദ്യാർഥികളെ ലാക്കാക്കി മയക്കുമരുന്ന് ശൃംഖല കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇതൊക്കെ. ലഹരി പദാർഥ വിതരണ ശൃംഖലയിലെ താഴെത്തട്ടിലുള്ള കണ്ണികൾ മാത്രമാണ് ഇങ്ങനെ നിയമത്തിന്റെ വലയിൽ അകപ്പെടുന്നതെന്നതും വാസ്തവം. കടത്തുന്നതിന്റെ ചെറിയൊരു അംശം മാത്രമേ പിടിക്കപ്പെടുന്നുള്ളൂവെന്നതും പരക്കെയുള്ള ആരോപണമാണ്.
ജീവിതമാകട്ടെ ലഹരി...
ജീവനും ജീവിതവും നശിപ്പിക്കുന്ന ലഹരിയുടെ വ്യാപനവും വിപണനവും കൃത്യമായി പ്രതിരോധിച്ചില്ലെങ്കിൽ അപ്രത്യക്ഷമാകുന്നത് നാളെയുടെ വാഗ്ദാനങ്ങളാണ്. വരുംതലമുറകളെക്കുറിച്ചുള്ള വർണാഭമായ സ്വപ്നങ്ങളാണ് തട്ടിയുടയ് ക്കപ്പെടുക. വീടും വിദ്യാലയവും കുട്ടികൾക്ക് ഒരുപോലെ താങ്ങും തണലുമാകുന്ന കേന്ദ്രങ്ങളാകണം. തീർത്തും നാശോന്മുഖമായ ലഹരി ഉപയോഗത്തിന്റെ പ്രവണതകളിലേക്ക് ആകർഷിക്കപ്പെടാതെ ഇളംകുരുന്നുകളെ കാത്തുരക്ഷിക്കേണ്ട കടമ രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. കുടുംബങ്ങളിലെ പൊരുത്തക്കേടുകളും ക്ലാസ് മുറികളിലെ അവഗണനകളും കുട്ടിയെ കൂട്ടം തെറ്റി നടക്കാനും വല്ലാത്ത കൂട്ടുകെട്ടിൽ കുരുങ്ങിപ്പോകാനും ഇടയാക്കും. പോസിറ്റീവായി ചിന്തിക്കുകയും പൊതുസമൂഹത്തിനാകെയും മാതൃകകളായി ജീവിക്കുകയും വേണമെന്ന് വിദ്യാർഥികളും ശപഥം ചെയ്യണം. ചോരക്കൊതിയോടെ ചുറ്റം തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളുടെ ക്രൂരദ്രംഷ്ടകളിൽ അകപ്പെടാതിരിക്കാനുള്ള തിരിച്ചറിവാണ് ഏറെ അനിവാര്യം.
ഗിരീഷ് പരുത്തിമഠം
ചോരക്കൊതിയുടെ ലഹരിക്കൂട്ടുകള്
02:15 PM Oct 03, 2018 | Deepika.com