പിഴല ദ്വീപിലെ ജനങ്ങൾ കടത്തുകടന്ന് മൂലന്പിള്ളി വഴി കൊച്ചിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്പോഴാണ് ഇതെഴുതുന്നത്. പിഴലയിൽ പാലം വേണമെന്ന് ആവശ്യപ്പെട്ടുള്ള കരമുട്ടിക്കൽ സമരത്തിന്റെ ഭാഗമായിട്ടാണ് ഈ പുറപ്പാട്. കുട്ടികളും സ്ത്രീകളുമുൾപ്പെടെ ആയിരങ്ങളാണ് ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്താൻ ഇറങ്ങിയിരിക്കുന്നത്.
അഞ്ചു കൊല്ലമായി പണിതുകൊണ്ടിരിക്കുന്ന പാലത്തിന്റെ പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കും വരെ തുടരാനിരിക്കുന്ന സമരത്തിന്റെ ഭാഗമാണ് ഇന്നത്തെ ജനമുന്നേറ്റം.
വികസന മധ്യേ ജീവിക്കുന്ന കൊച്ചിനിവാസികൾക്ക് കൗതുകമുണർത്തുന്നതാണ് ഈ സമരം. മഹാനഗരത്തിന്റെ പുറന്പോക്കിൽ ഇങ്ങനെ കുറെ മനുഷ്യർ ഉണ്ടെന്നതും പതിറ്റാണ്ടുകളായി അവർ ആവശ്യപ്പെടുന്നത് ഒരു പാലത്തിനു വേണ്ടി മാത്രമാണെന്നും അറിയുന്നത് മലയാളികൾക്കും അവിശ്വസനീയമാണ്.
അതേസമയം പാലത്തിന്റെ പണി അതിവേഗത്തിൽ പൂർത്തിയാകുകയാണെന്നും ഇപ്പോഴത്തെ സമരം ഇല്ലെങ്കിലും പണി നടക്കുമെന്നുമാണ് അധികൃതരും ചില ജനപ്രതിനിധികളുമൊക്കെ പറയുന്നത്. പക്ഷേ, ഇത്തരം വാഗ്ദാനങ്ങൾ കേട്ടു മടുത്തവർക്ക് ഇനി കാത്തിരിക്കാനാവില്ലെന്നതാണ് സ്ഥിതി. തോല്ക്കാൻ ഞങ്ങൾക്കു മനസില്ലെന്നു പറഞ്ഞ് കൊച്ചിയിലെത്തുന്നവർ ഇതു സൂചന മാത്രമാണെന്ന് ആവർത്തിച്ചു പറയുന്നു.
ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും പാലം പണി എത്രയും പെട്ടെന്നു പൂർത്തിയാക്കാ നാണ് തങ്ങളും ശ്രമിക്കുന്നതെന്നും പിഴല സ്വദേശിയും ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അഥോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ സർക്കാർ നോമിനിയുമായ വി.വി. ജോസഫ് രാഷ്ട്രദീപികയോടു പറഞ്ഞു.
‘ഇപ്പോഴത്തെ കാലതാമസം മനപൂർവമല്ല. 2014-ൽ ശിലാസ്ഥാപനം നടത്തിയ സമയത്ത് ഏറെ തടസങ്ങളുണ്ടായിരുന്നു. പണി തുടങ്ങാനുള്ള സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. ഭൂമി പൂർണമായും ലഭ്യമായിരുന്നില്ലെന്നു മാത്രമല്ല, പരിസ്ഥിതി അനുമതിയും ഇല്ലായിരുന്നു. അതുകൊണ്ട് പണി തുടങ്ങിയതുതന്നെ 2015 അവസാനമാണ്. പിന്നീട് 2017-ൽ രണ്ടു ഗർഡറുകൾ തകർന്നുവീണു. സൂപ്പർവിഷനിലെ കുഴപ്പമായിരിക്കാം. പിന്നെ അതു മുറിച്ചുമാറ്റി പണി തുടരാൻ ഏഴു മാസത്തോളം വേണ്ടിവന്നു. എന്തായാലും പാലത്തിന്റെ പണി നവംബറിൽ തീരുമെന്നുതന്നെയാണ ഞങ്ങൾ കരുതുന്നത്.’
പാലം പണി നവംബറിൽ തീരുമെന്നു പറഞ്ഞെങ്കിലും നാട്ടുകാർ അത് അംഗീകരിക്കുന്നില്ല മൂന്നു ബീമുകൾകൂടി തീരാനിരിക്കെ ഇത് അസംഭവ്യമാണെന്നും ജനങ്ങളുടെ സമരച്ചൂടിനെ തണുപ്പിക്കാനാണ് ഇത്തരം മറുപടികളെന്നുമാണ് അവരുടെ മറുപടി.
അതേസമയം പാലം പണി തീർന്നാലും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ എന്നത്തേക്ക് അത് ഉപയോഗയോഗ്യമാകുമെന്ന് കൃത്യമായി പറയാൻ വി.വി. ജോസഫിനും സാധിക്കുന്നില്ല. പിന്നീടുള്ള ആറു മാസത്തിനകം അതു പൂർത്തിയാക്കാനാകുമെന്നാണ് അദ്ദേഹം കരുതുന്നത്.
‘ഇത് ഒരു വലിയ പ്രോജക്റ്റാണ്. പിഴല-മൂലന്പിള്ളി പാലമാണ് ഇപ്പോൾ പണിതുകൊണ്ടിരിക്കുന്നത്. പിഴല-ചേന്നൂർ, ചേന്നൂർ-ചെരിയം തുരുത്ത് പാലങ്ങളും ഇതിന്റെ ഭാഗമായി പൂർത്തിയാക്കേണ്ടതാണ്. റോഡുകളും ഉൾപ്പെടെ ഏതാണ്ട് ആറര കിലോമീറ്റർ നീളുന്ന ഭാഗത്ത് പണി പൂർത്തിയാകേണ്ടതുണ്ട്. 104 മീറ്റർ നീളത്തിലും ഒന്പതു മീറ്റർ വീതിയിലുമുള്ള അപ്രോച്ച് ബ്രിഡ്ജും പണി പൂർത്തിയാക്കണം. അതിന്റെ പണി തീർത്താൽ ആളുകൾക്ക് കടത്ത് ഒഴിവാക്കി ഇതിലൂടെ യാത്ര ചെയ്യാനാകും. നിർമാണത്തിനുള്ള അംഗീകാരം ഉടനെ ലഭിക്കും. ധനകാര്യമന്ത്രി ഒപ്പിട്ട് ഫയൽ ചീഫ് ടെക്നിക്കൽ എക്സാമിനർക്കു കൈമാറിയിട്ടുണ്ട്. അംഗീകാരം കിട്ടിയാൽ ഒരു മാസത്തിനകം ടെൻഡർ വിളിക്കും. ആറു മാസം കൊണ്ട് പണി തീർക്കാനുമാകും. ജനങ്ങളുടെ ആവശ്യം എത്ര ശക്തമാണെന്ന് അറിയാം. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിന് പിഴല വലിയ ദുരിതത്തിലായിരുന്നു. ഒരു പാലമുണ്ടായിരുന്നെങ്കിൽ എന്നു ചിന്തിക്കാൻ അത് അവരെ പ്രേരിപ്പിച്ചു. അതുകൊണ്ടാണ് ഈ സമരത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായത്. എങ്കിലും ഇത്രയും വേഗത്തിൽ പണി തീർന്നുകൊണ്ടിരിക്കെ സമരം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ’ ജോസഫ് പറഞ്ഞു.
അതേസമയം സമര നേതാവ് മാഗ്ലീൻ അൽഫോൻസ, സമര സമിതി അധ്യക്ഷ രാജലക്ഷ്മി പദ്മനാഭൻ, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ഇനി ഓരോ കാരണം പറഞ്ഞ് തങ്ങളെ കബളിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ്. ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ ഏക മകനെ നഷ്ടപ്പെട്ട ഷീബയും പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയ സേവിയുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപേർ സമരത്തിന്റെ മുൻനിരയിലാണ്. ഒരു പാലമില്ലാത്തതിന്റെ പേരിൽ അകാല മരണത്തിനു കീഴടങ്ങേണ്ടി വന്ന മനുഷ്യർ വേറെയുമുണ്ട്. അവർക്കു നഷ്ടപ്പെട്ടത് വീടുകളുടെ നെടുംതൂണുകളാകേണ്ട പ്രിയപ്പെട്ടവരെയാണ്. അവരുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെ ആകില്ല. പക്ഷേ, സമരത്തിനു മുൻനിരയിലുള്ള നിരവധി യുവാക്കളെ അവഗണിക്കാനാവില്ല. സമരസമിതി അംഗങ്ങളായ ജിൻഷ ജയിംസും തെരേസ ജോർജുമൊക്കെ അവരുടെ പ്രതിനിധിയാണ്. ഒരു പാലം യഥാസമയത്തു പൂർത്തിയാക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വികസന പ്രസംഗങ്ങൾ ഇനി കേൾക്കാൻ പിഴലയെ കിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്തായാലും ഈ ജനമുന്നേറ്റത്തെ അവഗണിക്കാൻ കേരളത്തിന് ഇനി കഴിയില്ല.
ജോസ് ആൻഡ്രൂസ്
ഫോട്ടോ- ബ്രില്യൺ ചാൾസ്
ചലോ കൊച്ചി
03:44 PM Oct 01, 2018 | Deepika.com