പുതിയത് എവിടെ എന്തുണ്ടായാലും അതോടൊപ്പം പുതിയ പ്രതീക്ഷകൾ നാന്പിടുന്നത് സ്വാഭാവികം. ഇന്ത്യാ മാഹാരാജ്യത്തെ സംബന്ധിച്ച് അയൽ രാജ്യങ്ങളിൽ എന്തു സംഭവിച്ചാലും അത് വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് രാഷ്ട്രീയ മാറ്റങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം വാർത്തകൾക്ക് ഇന്ത്യൻ മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. പാക്കിസ്ഥാനിൽ അടുത്തിടെ പുതിയ രാഷ്ട്രീയ നേതൃത്വം തെരഞ്ഞെ ടുക്കപ്പെട്ടപ്പോഴും ചെറുദ്വീപ് സമൂഹ രാജ്യമായ മാലദ്വീപിൽ പുതിയ പ്രസിഡന്റ് ഉണ്ടായപ്പോഴും ഇതിന് വ്യത്യാസമൊന്നുമുണ്ടായില്ല. മാലയിലെ മാറ്റങ്ങൾ ഇന്ത്യൻ നയതന്ത്രരംഗത്ത് വളരെ പ്രധാനപ്പെട്ടതുതന്നെ എന്നു വിലയിരുത്താൻ ദീർഘമായ ചർച്ചയുടെ ആവശ്യവുമില്ല.
നിയുക്ത പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സോലിഹിനുവേണ്ടി ഇന്ത്യ ചരടുവലി നടത്തി എന്ന് ആരോപണം നിലനിൽക്കേ, പ്രസിഡന്റ് അബ്ദുല്ല യമീമിനോട് ഇന്ത്യക്കും ഇന്ത്യയോട് അദ്ദേഹത്തിനും വലിയ താത്പര്യം ഇല്ലായിരുന്നു എന്നു സ്ഥാപിച്ചെടുക്കാൻ ചരിത്രം പറയേണ്ട. അടുത്ത കാലങ്ങളിൽ അദ്ദേഹം ചൈനയുമായും സൗദിയുമായും ഏറെ അടുത്തതും ചൈനയ്ക്ക് വ്യാപാരത്തിന് ദ്വീപ് സമൂഹം തുറന്നുകൊടുത്തതും കരാറുണ്ടാക്കിയതുമെല്ലാം ഇന്ത്യയ്ക്ക് ഹിതകരമായ കാര്യങ്ങളല്ല.
ഈ വർഷം ആദ്യം ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ഈ ചെറു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്തേക്ക് ചാഞ്ഞുനിന്ന മുൻ പ്രസിഡന്റും തന്റെ അർത്ഥസഹോദരനുമായ അബ്ദുൾ ഗയീമിനെയും ചീഫ്ജസ്റ്റിസ് അടക്കം തനിക്ക് അനഭിമതരായ ചില പ്രധാന വ്യക്തിത്വങ്ങളേയും യമീൻ തടവിലാക്കിയിരുന്നു. എട്ട് പാർലമെന്റ് അംഗങ്ങളേയും അബ്ദുള്ള യമീൻ അയോഗ്യരാക്കി. കുറ്റക്കാരാക്കി ചിത്രീകരിക്കപ്പെട്ട പ്രമുഖർക്ക് അനുകൂലമായി കോടതി വിധി വരികയും പാർലമെന്റംഗങ്ങളുടെ അയോഗ്യത നീക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കവും അടിയന്തരാവസ്ഥയും.
മാലയിലെ ചെറുകാര്യങ്ങളിൽ പോലും വലിയ നിലയിൽ ഇടപെടലുകൾ നടത്തുകയും മാലയെ ഇന്നത്തെ വികസന പാതയിലേക്കെത്തിക്കുവാനും ഏറെ സഹകരിച്ച അയൽക്കാരനായ സൗഹൃദരാജ്യം എന്ന നിലയിൽ ഇക്കാര്യത്തിൽ ഇടപെടാതിരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നത് സ്വാഭാവികം. പക്ഷേ അത് പൊതുവേ ഇന്ത്യാ വിരുദ്ധനും ഏകാധിപതിയുമായ യമീന് ഇഷ്ടമായില്ല. ഇന്ത്യക്കാർക്ക് വീസ നീട്ടി നൽകാതെയും ഇന്ത്യ സുരക്ഷ മുൻനിർത്തി നൽകിയ രണ്ട് സ്ഥിരം ഹെലിക്കോപ്ടറുകളടക്കമുള്ള സംവിധാനങ്ങൾ രാജ്യം വിടണം എന്നും ആവശ്യപ്പെട്ടാണ് പ്രസിഡന്റ് അതിനു മറുപടി നൽകിയത്.
ഏതായാലും തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും സമാധാനപരമായിത്തന്നെ കഴിഞ്ഞു. 58 ശതമാനം വോട്ട്മാത്രമാണ് നേടാൻ കഴിഞ്ഞതെങ്കിലും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയും ഇന്ത്യ മനസാ ആഗ്രഹിച്ചയാളുമായ സോലിഹ് വിജയിച്ചു. ഇനി കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്നതിനെ ചുറ്റിപ്പറ്റിയുള്ളതാണ് പ്രതീക്ഷകളും ആകാംക്ഷയും.
നിയുക്ത പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുന്നതു സംബന്ധിച്ചും ഭരണപരിജ്ഞാനമില്ലാത്ത അദ്ദേഹത്തിന്റെ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളോടുള്ള ബന്ധവും തന്റെ കൂടെയുള്ള കക്ഷികളെ എങ്ങനെ ഏകോപിപ്പിച്ചുകൊണ്ടുപോകും എന്നു തുടങ്ങിയ ആഭ്യന്തര രാഷ്്ട്രീയവുമാണ് പ്രധാന ചർച്ചാ കേന്ദ്രമായിട്ടുള്ളത്.
നവംബർ 17 നു മാത്രമേ യമീമിന്റെ കാലാവധി കഴിയൂ. അതുവരെ കാത്തിരിക്കാതെ സോലിഹിന് പറ്റില്ല. ഈ കാത്തിരിപ്പ് ഒരു പ്രശ്നമാണ്. പോലീസിനെയും മറ്റ് ഭരണ സംവിധാനങ്ങളേയും തന്റെ വരുതിയിലാക്കി യമീൻ ഭരണം വീണ്ടും പിടിച്ചെടുക്കാൻ സാധ്യത ഇല്ലാതില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ വന്നാൽ ഇവിടെ എന്തു സംഭവിക്കും എന്നത് പ്രവചനാതീതം. കാത്തിരിപ്പിനൊടുവിൽ സോലിഹ് ഭരണത്തിലെത്തിയാലും വളരെ വേഗത്തിലുള്ള നയപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ട എന്ന് വിലയിരുത്താനാകും. ഒന്നാമതായി നിർലോഭമായ സാന്പത്തിക സഹായം നൽകി വരുന്ന ചൈനയെ ഊറി ഉറച്ചുകൊണ്ടിരിക്കുന്ന സാന്പത്തിക വാണിജ്യ ബന്ധങ്ങൾ എല്ലാം ഒരു സുപ്രഭാതത്തിൽ വേണ്ടെന്നുവച്ച് ഒഴിവാക്കാനാകില്ല. അതുകൊണ്ടുതന്നെ ഇന്ത്യയോട് താത്പര്യം ഉണ്ടെങ്കിലും സോലിഹ് തത്കാലം ഇക്കാര്യത്തിൽ മിതവാദിയായി തുടരാനാണ് സാധ്യത. മാത്രവുമല്ല തെരഞ്ഞെടുപ്പിൽ ഇന്ത്യ സ്വാധീനം ചെലുത്തി എന്ന ആരോപണം നിലനിൽക്കുന്നുമുണ്ട്. ഇത് പെട്ടെന്നുള്ള ഒരു മാറ്റം സംശയം കൂടുതൽ ഉണ്ടാക്കുകയുംചെയ്യും. അതുകൊണ്ടുതന്നെ അയൽ രാജ്യങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയോടുള്ള നിലപാടുകൾ അടിയോടെ പെട്ടെന്ന് മാറ്റപ്പെടാൻ ഒരു സാധ്യതയുമില്ല.
1988ൽ ഗയൂമിനെ അട്ടിമറിക്കാൻ ഭീകരവാദികൾ ശ്രമിച്ചപ്പോൾ അത് അട്ടിമറിച്ചത് ഇന്ത്യയാണ്. ഈ നീക്കത്തെ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള പ്രമുഖ രാജ്യങ്ങൾ വളരെ പ്രശംസിച്ചിരുന്നു. 25 ലക്ഷംമാത്രമുള്ള ഇവിടെ നാലുലക്ഷം ഇന്ത്യക്കാർ ഉണ്ട് എന്നതുമാത്രം മതി ഇന്ത്യക്ക് ഈ കൊച്ചു രാജ്യത്തിലുള്ള താത്പര്യം മനസിലാക്കാൻ. മാത്രമല്ല തീവ്ര മുസ്ലിം രാഷ്ട്രമായ ഇവിടെനിന്ന് ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്ന ഗണ്യമായ വർധനയും തീവ്രവാദികളെ അടിമുടി എതിർക്കുന്ന ഇന്ത്യയുടെ ഉത്കണ്ഠയ്ക്ക് കാരണമാണ്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര പ്രാധാന്യമുള്ള ഇടം എന്ന നിലയിലും ഈ കടൽ തുരുത്ത് രാജ്യത്തുണ്ടായിരിക്കേണ്ട സ്വാധീനം ഇന്ത്യയ്ക്ക് നിർണായകമാണ്. പക്ഷേ ഇപ്പോൾ ഇന്ത്യയെ മെരുക്കി നിർത്താനുള്ള ഒരു ആയുധമായി മാലദ്വീപിനെ ഉപയോഗിക്കാൻ ചൈനയ്ക്ക് കഴിയുന്നുണ്ട്. ഇതും ഇന്ത്യയെ സംബന്ധിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്നതുതന്നെ.
1978ൽ ബ്രിട്ടനിൽനിന്ന് പൂർണ സ്വാതന്ത്യം നേടി ഗയൂം ഭരണത്തിലെത്തിയതുമുതൽ ഇങ്ങോട്ട് ഇന്ത്യയുടെ വിവിധ തരത്തിലുള്ള സഹായത്തോടെയും സഹകരണത്തോടെയുമാണ് ഈ 1200 ചെറു ദ്വീപുകളുടെ മാലരാജ്യം വളർന്നുകൊണ്ടിരിക്കുന്നത്. ഏതായാലും യമീൻ വളർത്തിയ ഇന്ത്യ വിരുദ്ധ മനോഭാവത്തിലുണ്ടാകുന്ന ഏതുമാറ്റവും ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടതു തന്നെ.
ഇബ്രാഹിം മുഹമ്മദ് സോലിഹ്
ഹിന്നവരു ദ്വീപിൽ 1964 ൽ ജനനം. മാൽദീപിയൻ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അടുത്ത സുഹൃത്തായ അദ്ദേഹം മുപ്പതാം വയസിൽ 1994ൽ ആദ്യം എംപിയായി. 2003 മുതൽ 2008 വരെ മാലദ്വീപിൽ ഉണ്ടായ സുപ്രധാന മാറ്റങ്ങളായ പുതിയ ഭരണ ഘടന, ബഹുപാർട്ടി രാഷ്ട്രീയ ഘടന തുടങ്ങിയവയ്ക്ക് ചുക്കാൻ പിടിച്ചു.
ജോസി ജോസഫ്
മാലദ്വീപിൽ പുതിയ പ്രസിഡന്റും പുത്തൻ പ്രതീക്ഷകളും
02:28 PM Sep 29, 2018 | Deepika.com