പിഴലയിലെ യുവാക്കൾക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. തങ്ങളുടെ നാടിന്റെ സമരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവർ. ആ സമരത്തിന്റെ പേരാണ് കരമുട്ടിക്കൽ സമരം. പിഴലയെ കരയുമായി ബന്ധിപ്പിക്കാനുള്ള പാലം പണി ഇനി നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പ് അവർ കൊച്ചിയിലെത്തി വിളിച്ചുപറയും. കളക്ടറെ കാണും, ഓഫീസ് ഉപരോധിക്കും.
ഒക്ടോബർ ഒന്നിനു കൊച്ചിയിൽ നടത്തുന്ന സമരത്തിൽ കരയിലെ പ്രമാണിമാരുടെ ഉറക്കം കെടുമെന്ന് ഏതാണ്ട് ഉറപ്പായി.
പിഴലയിലെ ജനങ്ങളുടെ നിസഹായാവസ്ഥ രോഷമായി മാറിയത് ഇക്കഴിഞ്ഞ പ്രളയത്തിലാണ്. മുന്പ് കഴുത്തൊപ്പം വെള്ളത്തിലിറങ്ങിനിന്നും ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്കുമുന്നിൽ സമരം ചെയ്തും നേതാക്കന്മാർക്കു നിവേദനം നല്കിയും മന്ത്രിമാരെ കണ്ടുമൊക്കെ കുറെ നടന്നതാണ്. മടുത്തു. പക്ഷേ, ഇത്തവണത്തെ വെള്ളപ്പൊക്കം സമരത്തിന്റെ ഗതി മാറ്റി.
ഓഗസ്റ്റ് 15ന്റെ മഴ പതിവിലേറെ നീണ്ടപ്പോൾ നാട്ടുകാർക്കു പന്തികേടു തോന്നി. ആ തോന്നൽ ശരിയാണെന്നു തോന്നിയപ്പോഴേക്കും പിന്നെ ഒന്നും ചെയ്യാനില്ലായിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗവുമില്ല. കരപ്രദേശങ്ങളിൽ ജീവിക്കുന്നവർപോലും ജീവനുവേണ്ടി കേഴുന്നു. അപ്പോൾപിന്നെ, കുത്തിയൊഴുകുന്ന പെരിയാറിനാൽ ചുറ്റപ്പെട്ട ഈ ദ്വീപിലുള്ളവർ എന്തു ചെയ്യും. രക്ഷാപ്രവർത്തകർ ആളുകളെ ഒഴിപ്പിക്കുന്നതും എളുപ്പമല്ലാതായി. സ്ത്രീകളെയും കുട്ടികളെയുമൊക്കെ ആദ്യം മറുകരയെത്തിച്ചു. അരയ്ക്കൊപ്പം വെള്ളത്തിൽ യുവാക്കൾ കാത്തുനിന്നു. ഓഗസ്റ്റ് 17ന് പിഴല മനുഷ്യവാസമില്ലാത്ത തുരുത്തായി മാറി. വീടുകളും പൊക്കാളിപ്പാടങ്ങളും വെള്ളത്തിനടിയിലേക്ക് ഉൗളിയിട്ടു.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെയും മഹാരാജാസിന്റെയും സെന്റ് ആൻസിന്റെയും ദുരിതാശ്വാസ ക്യാന്പുകളിൽ ദിവസങ്ങളോളം കഴിഞ്ഞവർ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചങ്കു തകർക്കുന്ന കാഴ്ചകൾ. ചിലരൊക്ക പെരുവഴിയിൽനിന്നു കരഞ്ഞു. ചെളിയിൽ പുതഞ്ഞു കിടന്ന വീടുകളിലേക്കു കടക്കാൻ ദിവസങ്ങൾ വേണ്ടിവന്നു. വിദൂരദേശങ്ങളിൽനിന്നുപോലുമെത്തിയ സന്നദ്ധപ്രവർത്തകർ ജനങ്ങൾക്കൊപ്പം രാപ്പകൽ അധ്വാനിച്ചു.
ഒരു പാലമുണ്ടായിരുന്നെങ്കിൽ മഴ ശക്തമായ ഓഗസ്റ്റ് 15നു തന്നെ പിഴല നിവാസികൾക്കു കരയിലെത്താമായിരുന്നു. ഇത്തവണ ജനങ്ങൾ സംഘടിച്ചു. ജനകീയ സമരങ്ങൾക്കു നേതൃത്വം നല്കിയിട്ടുള്ള മഗ്ലീൻ അൽഫോൻസ യോഹന്നാൻ സമരം നയിക്കാൻ എത്തിയതോടെ പിഴല നിവാസികൾ ഒറ്റക്കെട്ടായി. അവർ സമരം പ്രഖ്യാപിച്ചു. കരമുട്ടിക്കൽ സമരമെന്നു പേരിട്ടു. 957 കുടുംബങ്ങളിലെ നാലായിരത്തോളം ആളുകൾ ഒന്നിച്ചുകൂടി. കഴിഞ്ഞദിവസം പിഴലയിൽ നടന്ന കരമുട്ടിക്കൽ സമരപ്രഖ്യാപന കണ്വൻഷൻ രാഷ്ട്രീയക്കാർക്കു താക്കീതായി. പിഴലയിലെ മുഴുവൻ ആളുകളും പങ്കെടുത്ത സമരം വെറും പ്രതിഷേധ യോഗമല്ലെന്ന് അവരും തിരിച്ചറിഞ്ഞിട്ടുണ്ട്.
കണ്വൻഷനിൽ പങ്കെടുക്കാൻ എത്തിയ മുഖ്യാതിഥിയെ ആരോ തെറ്റിദ്ധരിപ്പിച്ചു തിരിച്ചുവിട്ടു. പക്ഷേ, ജനം തിരിച്ചടിച്ചു. അവർ പിഴയിലെ ശാരീരിക ന്യൂനതയുള്ള യുവാവിനെ ഉദ്ഘാടകനാക്കി. സമരത്തിന്റെ ഒന്നാം ഘട്ടം ഒക്ടോബർ ഒന്നിനാണ്. ആളുകൾ ഒന്നടങ്കം കൊച്ചിയിലേക്കു പോകുകയാണ്. ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാർച്ചും ഉപരോധവുമാണ് ലക്ഷ്യം. പാലവും അപ്രോച്ച് റോഡും ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിവേദനവും നല്കും.
ഒന്നാം തീയതിയിലെ കരമുട്ടിക്കൽ സമരത്തിന് വലിയ ഒരുക്കങ്ങളാണ് പിഴലയിൽ നടന്നുകൊണ്ടിരിക്കുന്നത്. ബാഡ്ജും കൊടികളുമൊക്കെ വീടുകളിൽ തയാറായിക്കഴിഞ്ഞു. വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ചിട്ടയായിട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്. കടവിലും പള്ളിപ്പരി സരത്തും നിരത്തുകളിലും പാടവരന്പത്തുമൊക്കെ ചെറിയ സംഘങ്ങൾ എപ്പോഴുമുണ്ട്. സാമൂഹ്യമാധ്യമങ്ങൾ വഴിയും സമര പ്രഖ്യാപനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തോല്ക്കാൻ ഞങ്ങൾക്കു മനസില്ലെന്ന മുദ്രാവാക്യം എല്ലായിടത്തുമായി. പുറത്തുനിന്നുള്ളവർ എത്തിയാലും പിഴലയിലെ കുട്ടികൾപോലും മുഷ്ടി ചുരുട്ടി പറയും തോല്ക്കാൻ മനസില്ലെന്ന്.
എന്തായാലും കരമുട്ടിക്കൽ സമരവുമായി ജനങ്ങൾ രാഷ്ട്രീയം മറന്ന് ഇറങ്ങിയതോടെ അധികാര കേന്ദ്രങ്ങളിൽ ഇളക്കം തട്ടിയിട്ടുണ്ട്. സമരത്തിന്റെ ആവശ്യമില്ല തങ്ങൾ മുന്നിലിറങ്ങി ഉടൻ ശരിയാക്കിത്തരാമെന്നാണ് രാഷ്ട്രീയ നേതാക്കളുടെ ആവർത്തിച്ചുള്ള ഉറപ്പ്. അതുവേണ്ട ഇനി ഞങ്ങൾ മുന്നിൽ നില്ക്കാം നിങ്ങൾ ഒപ്പം നിന്നാൽ മതിയെന്നു നാട്ടുകാർ. പ്രാദേശിക രാഷ്ട്രീയ നേതാക്കളിൽ പലരും ജനങ്ങളുടെ പക്ഷം ചേർന്നുകഴിഞ്ഞു. കേരളത്തിലെ രാഷ്ട്രീയം തൊഴിലാക്കിയ പല നേതാക്കൾക്കും മന്നറിയിപ്പായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ് പിഴലയിലെ ജനകീയ കൂട്ടായ്മ.
2014-ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ശിലാസ്ഥാപനം നടത്തിയ പാലം പണിയാണ് പൂർത്തിയാകാതെ കിടക്കുന്നത്. ആറു മാസം കൊണ്ടു പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
പിഴലയിലെ സമരം കൈവിട്ടുപോകുമെന്നു തോന്നിയതോടെ രാഷ്ട്രീയക്കാർ മുതിർന്ന നേതാക്കൾക്കു മുന്നറിയിപ്പു നല്കി. കഴിഞ്ഞയാഴ്ച പിഴലയിലെത്തിയ തദ്ദേശ സ്വയം ഭരണവകുപ്പു മന്ത്രി എ.സി. മൊയ്തീൻ മൂലന്പിള്ളി-പിഴല പാലം നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം ന്യായമാണെന്നും ഉടൻ പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. നവംബറിൽ പൂർത്തിയാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. പക്ഷേ, ഇവിടെയുള്ളവർ പറയുന്നത് തങ്ങൾ ഇത് ഒത്തിരി കേട്ടതാണെന്നാണ്. പാഴായ വാഗ്ദാനങ്ങൾക്ക് അവർ ഇപ്പോൾ ചെവികൊടുക്കാറില്ല.
കൊച്ചി മെട്രോയുടെ പാലങ്ങൾ നിശ്ചിത സമയത്തു പൂർത്തിയാക്കിയ ചെറിയാൻ വർക്കി കണ്സ്ട്രക്ഷൻ കന്പനിയാണ് പിഴല പാലത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. കുറെ നാളുകളായി പണക്കാരൊന്നുമില്ലായിരുന്നു. അഞ്ചോ ആറോ പേർ എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടും. പണി നിർത്തിയിട്ടില്ലെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ നാടകം ഇനി അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഏതായാലും ഒരാഴ്ചയായി തൊഴിലാളികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഞങ്ങൾ പിഴലയിലെത്തുന്പോൾ ഏതാണ്ട് 25 തൊഴിലാളികളും സൂപ്പർവൈസറുമുണ്ട്. സ്വന്തം പേരു പറഞ്ഞില്ലെങ്കിലും പണി ജനുവരിയിൽ തീരുമെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രി പറഞ്ഞ നവംബറിൽ ഒന്നും നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
അപ്രോച്ച് റോഡ്
പാലം പണി തീർന്നാലും പാലത്തിൽ കയറണമെങ്കിൽ യാതൊരു മാർഗവുമില്ല. അപ്രോച്ച് റോഡിനെക്കുറിച്ച് ഒരു തീരുമാനവുമായിട്ടില്ല. പാലം പണി കഴിഞ്ഞ് അതിന്റെ നിർമാണം കൂടി കഴിയണമെങ്കിൽ സമയമെടുക്കും. മാത്രമല്ല വീതിയുള്ള പാലത്തിൽനിന്നിറങ്ങിയാൽ പിഴലയിലെ റോഡുകളിൽ വാഹനങ്ങൾ ഉൗഴം കാത്തു കിടക്കേണ്ടിവരും. പിഴലയിലെ വഴികൾക്ക് വീതിയില്ല. കഷ്ടിച്ച് ഒരു കാറിനു പോകാവുന്ന വീതിയാണ് ഉള്ളത്. പിഴലയെ മറ്റ് തുരുത്തുകളുമായി ബന്ധിപ്പിക്കുന്ന ചെറിയ കടമക്കുടി, പാലിയംതുരുത്ത് പാലങ്ങളും തകർന്നുകിടക്കുകയാണ്. തൂണുകൾ തകർന്ന് ഏതു നിമിഷവും ഇവ നിലംപതിക്കാം. കടമക്കുടി പാലത്തിന്റെ നടുവിൽതന്നെ വലിയ വിള്ളലാണ്. അതിൽനിന്നു പുഴയിലേക്ക് വലിയ തടിയിറക്കി വച്ചിരിക്കുകയാണ് നാട്ടുകാർ. പാലത്തിലേക്കു ടൂവിലറുകൾപോലും കയറാതിരിക്കാൻ തടസവും വച്ചിട്ടുണ്ട്. എങ്കിലും മറ്റു മാർഗമില്ലാത്തതിനാൽ കാൽനടയാത്രക്കാർ ഇതുതന്നെ ഉപയോഗിക്കുകയാണ്. പിഴലയെ കരയുമായി മുട്ടിക്കുന്ന പാലം വന്നാൽ ജനങ്ങളുടെ വലിയ സ്വപ്നം പൂവണിയും. പക്ഷേ, യാത്രാസൗകര്യങ്ങൾ ഇത്തിരിയെങ്കിലും പ്രയോജനപ്രദമാകണമെങ്കിൽ റോഡുകളും പാലങ്ങളുമൊക്കെ ഉണ്ടാകണം.
പിഴലയുടെ ജീവിതവും മരണവും ഉയർച്ചയും താഴ്ചയുമൊക്കെ വരാനിരിക്കുന്ന പാലത്തെ ആശ്രയിച്ചാണ്. പെരിയാർ കടക്കാനാവാതെ അവർക്കു നഷ്ടപ്പെട്ടത് സ്വന്തം ജീവിതമാണ്. ചുറ്റിനുമൊഴുകുന്ന നദിയുടെ ഒറ്റപ്പെട്ട തുരുത്തിലിരുന്ന് അവർ പറഞ്ഞത് മനസിലാകാത്ത നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടി പിഴല കൊച്ചിയിലേക്കു വരികയാണ്.
(തുടരും)
ജോസ് ആൻഡ്രൂസ്
ഫോട്ടോ- ബ്രില്യൺ ചാൾസ്
ഗതികേടിന്റെ ബാക്കിപത്രം; കരമുട്ടിക്കല് സമരം
02:17 PM Sep 29, 2018 | Deepika.com