പ്രതിസന്ധികള്‍ക്കിടയിലും ജീവിതം തുന്നിച്ചേര്ക്കുന്നവരെ ആരെങ്കിലും ഓര്‍ക്കാറുണ്ടോ...ഉല്സവകാലത്തോ മറ്റോ നല്കുന്ന ചെറിയ ബത്തകൊണ്ടും ഉദ്ഘാടന ചടങ്ങുകളില്‍ എത്തുമ്പോള്‍ നല്കുന്ന മോഹന വാഗ്ദാനങ്ങള്‍ കേട്ടും ഇവര്‍ മടുത്തു. പറഞ്ഞുവരുന്നത്, മലയാളികളുടെ സ്വന്തം ഖാദി നെയ്ത്തുകാരെക്കുറിച്ചും കയര്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നവരെക്കുറിച്ചുമാണ്. വാഗ്ദാനങ്ങള്‍ പലതുണ്ടായിട്ടും അന്യംനിന്നുപോകുകയാണ് ഇവരുടെ ജീവിതമാര്‍ഗം. പരാമ്പര്യം മാത്രം കൈമുതലായുള്ള ഈ മേഖലകളെ രക്ഷിക്കാന്‍ ആരുവരും ?
യന്ത്രവത്കരണത്തിലേക്ക് മാറിയിട്ടും കയര്‍ മേഖല നഷ്ടത്തിന്റെ വഴിയില്‍ തന്നെയാണ്. മേഖലയെ പച്ച പിടിപ്പിക്കാനും ഉല്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുമായി ഒട്ടേറേ ഇലക്ട്രോണിക് മെഷീനുകള്‍ ഈ രംഗത്തേക്കായി ഇറക്കുമതി ചെയ്തു. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവും കൂലിയുമെല്ലാം കഴിയുമ്പോള്‍ കയര്‍ നിര്‍മാണ രംഗം വീണ്ടും താഴോട്ടു തന്നെ പോയി. ചൂടിക്കു പകരം പ്ലാസ്റ്റിക് കയറുകളും അലങ്കാരവസ്തുക്കളും വിപണി കീഴടക്കിയതോടെ കയര്‍ മേഖല തീര്‍ത്തും അവഗണിക്കപ്പെട്ടു. പുതിയ ആളുകള്‍ ഈ രംഗത്തേക്ക് വരാന്‍ മടി കാണിച്ചതോടെ പഴയ തലമുറയില്‍ മാത്രമായി കയര്‍ മേഖല ഒതുങ്ങി. ഖാദി തൊഴിലാളികളുടെ കാര്യമാകട്ടെ അതിലേറെ കഷ്ടം. പ്രഖ്യാപിച്ച വേതന വര്‍ധന പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. പലരും ജോലി മതിയാക്കി.
പ്രതിസന്ധികള്‍ നിരവധി
അധ്വാനത്തിനനുസരിച്ചുള്ള പണം ലഭിക്കാത്തതും വിപണി കണ്ടെത്താന്‍ ആവുന്നില്ല എന്നതുമാണ് കയര്‍ മേഖലയില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്. പലപ്പോഴും സര്‍ക്കാര്‍ ഉറപ്പു നല്ക്കുന്ന ഫണ്ടും സബ്സിഡിയും ആവശ്യ സമയത്ത് ലഭിക്കാത്തത് മൂലധനത്തിനും കാര്യമായ ക്ഷാമമുണ്ടാക്കുന്നുണ്ട്. കോഴിക്കോട് കയര്‍ കോര്‍പറേഷനു കീഴില്‍ മാത്രം 56 സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ പോലെ തന്നെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു മേഖല കൂടിയാണിത്. സ്ത്രീ ശാക്തീകരണത്തിനും മ റ്റും ഏറെ പ്രാധാന്യം നല്കുമ്പോള് അവരുടെ തൊഴില്‍ മേഖലയെ പലപ്പോഴും അവഗണിക്കുന്ന അവസ്ഥയാണുള്ളത്.
കയര്‍ പിരി മേഖലയില്‍ ഫുള്ളി ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന് , ഇന്റഗ്രേറ്റഡ് മെഷീന് , ഇലക്ട്രോണിക് റാട്ട് തുടങ്ങി വിവിധ ഇനം മെഷീനുകള്‍ 2012 മുതല്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവ വാങ്ങാനുള്ള അമിതമായ ചെലവും ഉപയോഗിക്കാന്‍ അറിയാത്തതുമെല്ലാം പലരെയും ഇതില്‍ നിന്നും പിന്നോട്ട് വലിച്ചു. 2015- ഓടെ സര്‍ക്കാര്‍ സബ്സിഡിയിലും സഹായത്തിലും പല സൊസൈറ്റികളിലും ഓട്ടോമാറ്റിക്കായി കയര്‍ പിരിക്കുന്ന മെഷീനുകള്‍ എത്തിത്തുടങ്ങി. എങ്കിലും ഇവ ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യം പലര്‍ക്കും ഇല്ല. താല്‍ക്കാലിക കെട്ടിടവും സൗകര്യങ്ങളും ഒരുക്കിയാണിവര് മുന്നോട്ട് പോകുന്നത്. കൂടാതെ വലിയ തുക നല്കി വാങ്ങുന്ന മെഷീനുകള്‍ക്ക് പെട്ടെന്ന് കേടുപാടുകള്‍ പറ്റിയാല്‍ അത് പരിഹരിച്ച് നല്കണമെങ്കില് നിലവില്‍ ആലപ്പുഴയില്‍ നിന്നും ടെക്നീഷ്യന്മാര് വരേണ്ട അവസ്ഥയാണ്.
സര്‍ക്കാര്‍ സഹായം പരിമിതം
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള സഹായമില്ലാതെ ഈ മേഖലയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഫൈബറിന്റെ വില, നിര്‍മാണ ചെലവ്, വിപണന വില ഇവ മൂന്നും കൂടി ഒത്തുവരില്ലെന്നാണ് സൊസൈറ്റിക്കാര് പറയുന്നത്. കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നുമാണ് ഫൈബറുകള്‍ എത്തുന്നത്.
കയര്‍ മേഖല തകര്‍ച്ചയുടെ വക്കിലെത്തിയ കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ഐഎസ്എസ്. (ഇന്‍കം സപ്പോര്‍ട്ട് സ്കീം) സൊസൈറ്റികള്‍ക്ക് ഏറെ സഹായകമായിരുന്നു. സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ വേതനത്തിൽ പകുതി സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഏപ്രില്‍ മുതല്‍ ഈ സ്കീം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇത് കാരണം സൊസൈറ്റികള്‍ക്ക് പണിക്കാര്‍ക്ക് വേതനം നല്കാന് ഏറെ ബുദ്ധിമുട്ടാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 100 കിന്റലിനു മുകളില്‍ ഉത്പാദനമുള്ള സൊസൈറ്റികള്‍ക്കാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കുന്നത്. ഇതിനു താഴെ ഉത്പാദനമുള്ളവര്ക്കും ചെറിയ തോതില്‍ സഹായങ്ങള്‍ ലഭിക്കും. കയര്‍ ഫെഡ് വഴി മാത്രമേ സംഘങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ സാധിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ കയര്‍ ഫെഡിന് വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ സംഘങ്ങളെയും ബാധിക്കും. ഫൈബറിന് കിലോ 22 രൂപയായിട്ടാണ് ഇവര്‍ വാങ്ങുന്നത്. എന്നാല്‍ ഒരു കിലോ ഫൈബര്‍ വ്യത്തിയാക്കിയാല്‍ ഇവര്‍ക്ക് 250 ഗ്രാം വരെ നഷ്ടവുമുണ്ടാകും. 22 കിലോ ഫൈബറും 60 രൂപ കൂലിയും നിര്‍മാണ ചെലവില്‍ പുറത്ത് വരുന്ന ഉത്പന്നത്തിനു 60 രൂപ മാത്രം ലഭിക്കുകയും ചെയ്യും.
കൃത്യമായ പരിശീലനം വേണം
കയര്‍ ഉത്പാദന തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്കാന് തയ്യാറാകണമെന്ന് കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിനുകീഴിലെ നോര്‍ത്ത് സര്‍ക്കിള്‍ സെക്രട്ടറി ബിജി രാജീവ് പറഞ്ഞു. ഉല്പാദനക്ഷമതനോക്കിയാണ് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഓമട്ടാമാറ്റിക് സിപിന്നിംഗ് മെഷീന് വന്നതോടെ തൊഴിലാളികൾക്കുള്ള വേതനം അതാത് സംഘങ്ങൾ തന്നെ നല്‍കേണ്ട സ്ഥിതിയാണ്. പലര്‍ക്കും ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ല. ആറുദിവസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. കൂടുതല്‍ പരിശീലനം ലഭിച്ചാല്‍ മാത്രമേ ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. നിലവില്‍ സര്‍ക്കിളിനു കീഴില്‍ 12 മെഷീനുകള്‍ ഉണ്ട്. പത്ത് ഇലക്ട്രോണിക് മെഷീനുകളും രണ്ട് ഓട്ടോമാറ്റിക് മെഷീനുകളും. മുന്‍പ് രണ്ടര കിലോ ചൂടി(മാക്സിമം)മാത്രേമ ഒരാള്‍ക്ക് പിരിക്കാന്‍ സാധിച്ചിരുന്നുള്ളു. മെഷീനുകള്‍ എത്തിയതോടെ അത് ഒമ്പത് കിലോ വരെ ആക്കണമെന്നാണ് നിര്‍ദേശം. എങ്കില്‍മാത്രമേ മികച്ച വേതനം തൊഴിലാളികള്‍ക്ക് ലഭിക്കൂ. അതിന് കൃത്യമായ പരിശീലനം ആവശ്യമാണെന്നും മെഷീനുകള്‍ ഇടയ്ക്ക് പണിമുടക്കുന്നത് വെല്ലുവിളിയാണെന്നും ഇവര്‍ പറഞ്ഞു. നാൽപതോളം തൊഴിലാളികളാണ് ഇൗ സര്‍ക്കിളിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍
*കയര്‍ സംഘം ജീവനക്കാരുടെ സേവന വേതന ഘടനാ പരിഷ്ക്കരണ കമ്മീഷന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക,
*ശമ്പളത്തിന്റെ 50 ശതമാനംഇടക്കാലാശ്വാസം അനുവദിക്കുക
*പുനരുദ്ധാരണത്തിനുള്ള ഫണ്ട് അനുവദിക്കുക
*വിരമിച്ച ജീവനക്കാരുടെ ഗ്രാററുവിറ്റി/പെന്ഷന് പദ്ധതി യൂണിയനുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുക
*തൊണ്ടു ശേഖരണം കാര്യക്ഷമമായി നടപ്പാക്കണം. ചകിരിയും കയറും ഉല്‍പ്പാദിപ്പിച്ച് കയര്‍ ഫെഡ് അവ സംഭരിച്ച് ന്യായമായ വിലയ്ക്ക് ഉല്‍പ്പാദകര്‍ക്ക് നല്‍കണം.
*കയര്‍ ഭൂവസ്ത്ര നിര്‍മ്മാണം, ഗ്രാമീണ റോഡുകളുടെയും തോടുകളുടെയും സംരക്ഷണത്തിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
ഖാദി കാര്യം... ഇതിലേറെ കഷ്ടം
ഖാദി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍ ഒതുങ്ങുന്നതാണ് ഈ മമഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്നത്. ഖാദി മേഖലയെ നഷ്ടത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് പത്രവാര്‍ത്തകളല്ലാതെ സര്‍ക്കുലറുകള്‍ പോലും ഖാദിബോര്‍ഡിനു ലഭിച്ചില്ലെന്നാണ് നെയ്ത്തു തൊഴിലാളികളും പരാതിപ്പെടുന്നത്. വിവരാവകാശ പ്രകാരം നെയ്ത്തു തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മി്നിമം വേതനം സംബന്ധിച്ച് പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നു വ്യക്തമായത്. തൊഴില്‍ നൈപുണ്യവകുപ്പ് പുറത്തിറക്കിയ പുതുക്കിയ വിജ്ഞാപനമനുസരിച്ച് പീസ് റേറ്റ് വിഭാഗം തൊഴിലാളികളുടെ കുറഞ്ഞ വേതനം 400.60 രൂപയായും ദിവസവേതനതൊഴിലാളികളുടെ കുറഞ്ഞ വേതനം 425 രൂപയായും ഉയരുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ പുതുക്കിയ വരുമാനം ലഭിക്കുമോ എന്ന ഉറപ്പു പോയിട്ട് നിലവിലെ ശമ്പളം പോലും മാസത്തില്‍ കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് നെയ്ത്തു തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു വര്‍ഷമായി ഇന്‍സെന്റീവ് പോലും നല്‍കിയിട്ടില്ല. നിലവില്‍ ഡിഎയും ഇന്‍സെന്റീവുമെല്ലാം ചേര്‍ത്താലും ദിവസം എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് മാസത്തില്‍ 1500രൂപയാണ് ശന്പളമായി ലഭിക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ഇന്‍സെന്റീവ് നല്‍കിയിട്ടുമില്ല. ഇത്തരമൊരു ദുരവസ്ഥയില്‍ തുടരാനാകാതെ ഖാദിബോര്‍ഡിന്റെ കോഴിക്കോട് അത്തോളിയിലെ നെയ്ത്തു കേന്ദ്രത്തില്‍ നിന്നും നാല്പതു തൊഴിലാളികളാണ് നെയ്ത്തുപേക്ഷിച്ച് മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറിയത്. ആറു വര്‍ഷം മുമ്പ് അത്തോളിയില്‍ അന്‍പതു പേരുമായി ആരംഭിച്ച ഖാദി നെയ്ത്തു കേന്ദ്രത്തില്‍ നിലവില്‍ പത്തുപേരാണ് തൊഴിലെടുക്കുന്നത്. തൊഴിലുറപ്പു ജോലിക്കാര്‍ക്കു പോലും ഇതിലും കൂടുതല്‍ കൂലി ലഭിക്കുമെന്നു പറഞ്ഞാണ് പലരും പിരിഞ്ഞുപോയത്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനുമായി നൂല്‍നൂല്‍പ്പ് തൊഴിലാളികള്‍ക്ക് 61 ശതമാനവും, നെയ്ത്ത് തൊഴിലാളികള്‍ക്ക് 40 ശതമാനവും കൂലി വര്‍ധനവാണ് സര്‍ക്കാര്‍ നല്‍കിയതെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാലിക്കപ്പെടുമെന്ന പ്രതീക്ഷകള്‍ തൊഴിലാളികള്‍ക്കില്ല. ശമ്പളം പോലുമില്ലാതെ നടുവൊടിയുന്ന ജോലിയില്‍ ഇനിയും തുടരാന്‍ ആകില്ലെന്ന നിലപാടിലാണ് നെയ്ത്തുതൊഴിലാളികള്‍ .
ഖാദിയും കയറും പിന്നെ ദുരിതവും...
02:44 PM Sep 28, 2018 | Deepika.com