ഒരു കേരളീയ ചരിത്രസ്മാരകം കൂടി ചിതലരിക്കുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ കേരളത്തിന് നഷ്ടമായ ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഉദയഗിരി കോട്ടയാണ് നാശത്തിന്റെ വക്കിൽ. ഉദയഗിരി കോട്ടക്കുള്ളിലെ കല്ലറയിലിരുന്ന് ഡിലനോയിയുടെ ആത്മാവ് ഇപ്പോഴും വിലപിക്കുകയാവാം, താൻ ഏറെ സ്്നേഹിച്ച തിരുവിതാംകൂർ ജനത പോലും തന്നെ ഓർക്കുന്നില്ലല്ലോ എന്നോർത്ത്. അതേസമയം ഒരു കന്യാകുമാരി യാത്രയുണ്ടെങ്കിൽ ഉദയഗിരികോട്ട സന്ദർശിക്കാതെ ആരും പോകാറുമില്ല...
ഡച്ച് തടവുകാരനായി പിടിക്കപ്പെട്ട് പിന്നീട് തിരുവിതാംകൂറിന്റെ വലിയപടത്തലവൻ പട്ടം അലങ്കരിച്ച വിദേശിയാണ് ജനറൽ ഡിലനോയി. തിരുവിതാംകൂർ കൈവരിച്ച പേരും പെരുമയ്ക്കും പിന്നിൽ നിസ്വാർത്ഥനായി പ്രവർത്തിച്ച ഈ വിദേശിയുടെ മൃതദേഹം അടക്കം ചെയ്തിട്ടുള്ള ഈ കോട്ടയിലേക്ക് ഇന്നും ചരിത്രാന്വേഷികൾ എത്തുന്നുണ്ടെ ങ്കിലും കോട്ട അവഗണനയുടെ പടുകുഴിയി ലേക്ക് വീണു കൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ ഗതിവിഗതികൾ നിർണയിച്ച സംഭവങ്ങൾക്ക് സാക്ഷികളായ ചരിത്ര സ്മാരകങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉദയഗിരി കോട്ടയും ഡിലനോയി സ്മാരകവും. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും തമിഴ് മണ്ണിൽ ചിതലരിക്കുകയാണ് ഈ കേരള ചരിത്രം. തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് പോകുന്ന വഴിയിൽ പുലിയൂർ കുറിച്ചിയിലെ വേളിമല താഴ് വരയിലാണ് ഉദയഗിരികോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയ്ക്കകത്തെ പള്ളിയിലാണ് കാലപ്പഴക്കത്താൽ ജീർണാ വസ്ഥയിലായ ഡിലനോയിയുടെ ശവകുടീരമുള്ളത്.
കേരളത്തിൽ ആധിപത്യം സ്ഥാപിച്ച ഡച്ചുകാരെ കെട്ടുകെട്ടിച്ച യുദ്ധമാണ് 1741 ലെ കുളച്ചൽ യുദ്ധം. തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡ വർമ്മയുടെ യുദ്ധ തന്ത്രങ്ങൾക്ക് മുമ്പിൽ തോറ്റോടിയ ഡച്ചുപടയ്ക്ക് പിന്നീട് കേരളം വിട്ട് പോകേണ്ടിവന്നു. ഡച്ചുകാരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ കണ്ടുകെട്ടിയ മഹാരാജാവ് യുദ്ധത്തടവുകാരായി പിടിച്ച ഡച്ചുകാരെ ഉദയഗിരികോട്ടയിൽ താമസിപ്പിച്ചു. ഇവരിൽ ബൽജിയം ദേശക്കാരനായ ഒരു പട്ടാളക്കാരൻ രാജാവിന്റെ പ്രീതി പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ യുദ്ധമികവും കഴിവും മനസിലാക്കിയ മാർത്താണ്ഡവർമ്മ ആ പട്ടാളക്കാരനെ തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി നിയമിച്ചു. ഇദ്ദേഹമാണ് ജനറൽ ഡിലനോയി. തിരുവിതാംകൂറിന് വേണ്ടി തന്റെ ജീവൻ വെടിയും വരെ ആത്മാർത്ഥമായി പ്രവർത്തിച്ച വിദേശിയായ പട്ടാളക്കാരൻ. ഡിലനോയിയുടെ നേതൃത്വത്തിലാണ് പിന്നിട് മാർത്താണ്ഡ വർമ്മ നിലവിലുള്ള കോട്ടകൾ പൊളിച്ചുമാറ്റി കരിങ്കല്ലു കൊണ്ട് കെട്ടി തന്റെ രാജ്യം ശക്തിപ്പെടുത്തിയത്. പിന്നീട് തീരുവിതാംകൂർ നേടിയ പല യുദ്ധവിജയങ്ങൾക്കും പരിഷ്കാരങ്ങൾക്കും പിന്നിൽ ഡിലനോയിയുടെ കഴിവും പ്രവർത്തനവുമുണ്ടായിരുന്നു.
36 വർഷക്കാലം തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി സേവനമനുഷ്ഠിച്ച ഈ ഡച്ചു കാരൻ 1777 ൽ ഉദയഗിരി കോട്ടയിൽ അസുഖ ബാധിതനായി മരണപ്പെട്ടു. അന്ന് തിരുവിതാംകൂർ ഭരണം നടത്തിയിരുന്നത് മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ ധർമ്മരാജയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം ഡിലനോയിയെ സർവവിധ ബഹുമതികളോടെയും ഉദയഗിരികോട്ടയ്ക്കകത്തെ ഡച്ചുപള്ളിയിൽ അടക്കം ചെയ്തു. രാജഭരണം നാടുനീങ്ങുകയും തമിഴ് ഭാഷ സംസാരിക്കുന്ന ഉദയഗിരി തമിഴ്നാടിന്റെ അതിർത്തിക്കുള്ളിലാവുകയും ചെയ്തതോടെ കോട്ട തമിഴ് നാട്ടിലായി. ഡച്ച് വാസ്തുശിൽപ്പ മാതൃകയിൽ നിർമ്മിച്ച പള്ളി നാശത്തെ നേരിട്ടു തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന നിലയിലാണ്. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും നാശത്തെ നേരിടുകയാണ് ഈ സ്മാരകം. തേക്ക് തടിയിൽ നിർമിച്ച കഴുക്കോലുകൾ പ്രദേശ വാസികൾ ഇളക്കിയെടുത്ത് സ്വന്തം വീടിന് മേൽക്കൂര പണിതു. അവശേഷിക്കുന്ന ചുമരുകൾ ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
മൂന്ന് ശവക്കല്ലറകളാണ് ഇവിടെയുള്ളത്. എല്ലാം വേലികെട്ടി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും മേൽക്കൂരയില്ലാത്ത പള്ളിക്കകത്ത് വെയിലും മഴയുമേറ്റ് കല്ലറയിലെ വിവരങ്ങൾ മാഞ്ഞു തുടങ്ങി. ഇപ്പോൾ ഇതിന്റെ അവകാശികളായ തമിഴനാട് പുരാവസ്തു വകുപ്പാകട്ടെ ഇതിന് മുന്നിൽ ഒരു ബോർഡ് വച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കേരള സർക്കാർ ഇടപെട്ട് ഇവയെ രക്ഷിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ തിരുവിതാംകൂറിന് വേണ്ടി അകമഴിഞ്ഞ് പ്രവർത്തിച്ച ഡിലനോയിയും അദ്ദേഹത്തിന്റെ സ്മാരകവും കേട്ടുകേൾവി മാത്രമാകും എന്ന ഭീതിയാണ് ചരിത്രാന്വേഷികൾക്ക് . നിരവധി പേരാണ് ഇവിടം സന്ദർശിക്കാൻ എത്തുന്നത്. അവർക്ക് വേണ്ടത്ര സൗകര്യം ചെയ്തു കൊടുത്തിട്ടില്ല. തലസ്ഥാനത്തു നിന്നും കന്യാകുമാരി വഴിയുള്ള നാഷണൽ ഹൈവേയിലാണ് ഈ കോട്ട. അതിനാൽ തന്നെ ആർക്കും എളുപ്പത്തിൽ എത്താനാകും.
സുനിൽ കോട്ടൂർ
ചിതലരിച്ച് ഒരു സ്മാരകം
02:47 PM Sep 26, 2018 | Deepika.com