കൊച്ചി നഗരത്തിൽ വയോധികയായ വീട്ടമ്മയ്ക്കുനേരേ മുളകുപൊടിയെറിഞ്ഞു മോഷണശ്രമം നടന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മമാർക്കു നേരേയുള്ള ഇത്തരം ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനവും അരങ്ങേറുന്നുണ്ട്. ജീവൻ നഷ്ടപ്പെടുന്നത് ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം സംഭവിക്കുന്പോൾ മാത്രമാണു നാം ഒറ്റയ്ക്കു കഴിയുന്ന വയോധികരായ വീട്ടമ്മമാരുടെ രക്ഷയ്ക്കായുള്ള മാർഗങ്ങൾ തേടുന്നതും ആരായുന്നതും. നഗരങ്ങളിൽ കൂടുതൽ വീടുകളിലും വയോധികരായ വീട്ടമ്മമാർ തനിച്ചാകും പലപ്പോഴും കഴിയുക.
ഭർത്താവ്, മക്കൾ എന്നിവർ ജോലിക്കുപോകുന്പോഴും മറ്റും ഇവരിൽ പലർക്കും ആശ്രയം വീട്ടിലെ ടിവിയും മറ്റ് വിനോദ മാർഗങ്ങളുമാണ്. കവർച്ചാശ്രമങ്ങൾ ഉൾപ്പെടെ വർധിക്കുന്ന ഈ കാലത്ത് ഫ്ളാറ്റുകളിലും വീടുകളിലും മറ്റും തനിച്ച് താമസിക്കുന്ന വയോധികരായ വീട്ടമ്മമാർ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് അധികൃതർ പറയുന്നു. ഫ്ളാറ്റുകളിലും മറ്റും സെക്യൂരിറ്റി ജീവനക്കാരും വിവിധ സെക്യൂരിറ്റി സിസ്റ്റങ്ങളും ഉള്ളതിനാൽ അത്രയധികം പ്രശ്നം ഉണ്ടാകാറില്ല. വീടുകളിൽ കഴിയുന്ന വയോധികരായ വീട്ടമ്മമാർക്കായി വീട്ടിലുള്ള മറ്റ് അംഗങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടിയിരിക്കുന്നു.
കൊച്ചി രവിപുരത്തുള്ള വയോധികയ്ക്കുനേരേ മുളകുപൊടിയെറിഞ്ഞുള്ള ആക്രമണമാണു നടന്നത്. വീട്ടിൽ ഘടിപ്പിച്ചിരുന്ന എമർജൻസി അലാം പ്രവർത്തിപ്പിച്ചാണു വീട്ടമ്മ ആക്രമണത്തെ പ്രതിരോധിച്ചത്. അടിയന്തര ഘട്ടത്തിൽ അടുത്ത വീടുമായി ബന്ധപ്പെടാൻ കട്ടിലിനോടു ചേർന്നാണ് അലാം സ്ഥാപിച്ചിരുന്നത്. ഭയമല്ല, മുൻകരുതലാണു വേണ്ടതെന്ന് ഈ സംഭവം തുറന്നുകാട്ടുന്നു.
മുൻകരുതൽ
നാട്ടിലാകെ പട്ടാപ്പകലും മോഷണം പെരുകുന്പോൾ വീട്ടമ്മമാർ കൂടുതൽ കരുതലോടെയിരിക്കണം. രാത്രി, പകൽ ഭേദമെ ന്യേ വീട്ടിൽ മറ്റാരുമില്ലാത്ത സമയങ്ങളിൽ മോഷ്ടാക്കൾ വീട്ടിലെത്താം. ഈ സമയം ഭയമല്ല മറിച്ച് വീട്ടമ്മമാർ കൂടുതൽ സ്മാർട്ടായ മുൻകരുതലെടുക്കുകയാണു വേണ്ടത്. ഇതിനായി നല്ല അയൽപക്കങ്ങളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കേണ്ടത് ആത്യാവശ്യമാണെന്നു പോലീസ് പറയുന്നു. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കു തൊട്ടടുത്ത ഫ്ളാറ്റുകളിലുള്ളവർ ആരെന്നുപോലും അറിയാത്ത അവസ്ഥയാണുള്ളത്. ഇതിനു മാറ്റംവരുത്തി അയൽപക്കങ്ങളുമായി നല്ല ബന്ധം പുലർത്തേണ്ടത് അത്യാവശ്യമാണ്.
എമർജൻസി അലാം
താമസം തനിച്ചായതിനാൽ കൊച്ചിയിൽ ആമ്രകണത്തിന് ഇരയായ വീട്ടമ്മ വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ച അലാമാണ് ഉപകാരമായത്. അത്യാവശ്യമുണ്ടെങ്കിൽ ബെല്ലടിക്കും, അപ്പോൾ വീട്ടിലേക്കു വരണമെന്നു തൊട്ടടുത്തു താമസിക്കുന്നവരോടു വീട്ടമ്മ പറഞ്ഞിട്ടുണ്ട്. വീട്ടമ്മമാർക്കെല്ലാം മുൻകരുതലായി ഇത്തരം അലാം സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഒരു കാര്യംമാത്രം നിർബന്ധം- ആവശ്യങ്ങളിൽ ഓടിയെത്താൻ മാത്രം നല്ല ബന്ധം അയൽവാസികളുമായി കാത്തുസൂക്ഷിക്കണം.
എമർജൻസി അലാം പോലെ വീട്ടമ്മമാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യകൾ നിരവധിയുണ്ട് നമ്മുക്ക് ചുറ്റിലും. ഇലക്ട്രീഷ്യനെക്കൊണ്ടു വളരെ ലളിതമായി ഘടിപ്പിക്കാവുന്നതും തൊട്ടടുത്ത വീടുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്നതുമായ അലാമാണ് എമർജൻസി അലാം. തൊട്ടടുത്തുള്ള ഏറ്റവും വിശ്വസ്തരായ അയൽവാസികളുടെ സമ്മതത്തോടെ ഇതു ഘടിപ്പിക്കാം. കട്ടിലിൽനിന്നു കൈയെത്താവുന്ന ദൂരത്ത് സ്വിച്ച് ഘടിപ്പിക്കണം. അടുക്കളയിലോ, ഇരുപ്പുമുറിയിലോ, ആവശ്യമെങ്കിൽ എക്സ്റ്റൻഷൻ സ്വിച്ചുകളാവാം. പ്രായമായ സ്ത്രീകൾ തനിയെ താമസിക്കുന്ന വീടുകളിൽ എല്ലാ മുറികളിലും ഇത്തരം സംവിധാനം ഉപയോഗപ്പെടുത്തുന്നത് വളരെ നല്ലതാണ്. കള്ളൻമാരിൽനിന്നു മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ആപത്ത്ഘട്ടങ്ങളിലും എമർജൻസി അലാമിന്റെ സേവനം ഉപയോഗപ്പെടുത്താം.
സിസിടിവി കാമറകൾ
വീടുകളിൽ സിസിടിവി കാമറകൾ ഘടിപ്പിച്ചും സുരക്ഷ ശക്തമാക്കാം. സിസിടിവി പല വീടുകളിലുമുണ്ടെങ്കിലും ഗുണമേൻമകൂടി ഉറപ്പു വരുത്തണം. പലതും അനലോഗ് കാമറകളാണ്. കള്ളന്റെ ദൃശ്യങ്ങൾ ഈ കാമറയിൽ പതിഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയുക എളുപ്പമാകില്ല. എച്ച്ഡി സിസിടിവികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഉയർന്ന ക്ലാരിറ്റിയിലുള്ള ദൃശ്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇത്തരം കാമറകൾ. 4 കെ സിസിടിവി കാമറകളും വിപണിയിലെത്തിയിട്ടുണ്ട്. വീടിനു മുന്നിലെ റോഡിലൂടെ വരുന്ന വാഹനത്തിന്റെ നന്പർവരെ കൃത്യമായി കാണാൻ കഴിയുന്നതാണ് ഇത്തരം കാമറകൾ. ഇതിനുവേണ്ടിവരുന്ന ചെലവുകൾ അൽപം കൂടുതലാണെങ്കിലും രാത്രിയിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പകൽപോലെ കാണാൻ കഴിയുന്ന ഉയർന്ന ക്ലാരിറ്റിയുള്ള സിസിടിവി കാമറകൾതന്നെ ഘടിപ്പിക്കുന്നതാകും നല്ലത്. വീട്ടിലില്ലാത്തപ്പോഴും വീടു നിരീക്ഷിക്കണമെങ്കിൽ ഐപി കാമറകൾ ഉപയോഗിക്കാം. കാമറകൾ ഒരിടത്തു സ്ഥാപിക്കുകയും മറ്റൊരിടത്തിരുന്നു ദൃശ്യങ്ങൾ റിക്കാർഡ് ചെയ്യുകയുമാകാം. രാത്രി വീട്ടിലില്ലെങ്കിലും കൃത്യമായി വീടും പരിസരവും ഇതിലൂടെ നിരീക്ഷിക്കാം.
ഇൻഫ്രാറെഡ് സെൻസർ
വീട്ടുവളപ്പിൽ മനുഷ്യർ കടന്നാൽ കൃത്യമായി മനസിലാക്കി സന്ദേശം തരുന്ന സംവിധാനമാണു പാസീവ് ഇൻഫ്രാറെഡ് സെൻസർ. മനുഷ്യരെ മാത്രമേ ഈ സംവിധാനത്തിലൂടെ തിരിച്ചറിയൂ. മനുഷ്യന്റെ ശരീരഘടന തിരിച്ചറിഞ്ഞാണ് ഈ സുരക്ഷാ സംവിധാനം പ്രവർത്തിക്കുന്നത്. പട്ടിയോ മറ്റു മൃഗങ്ങളോ വീടിന്റെ പരിസരത്തു കടന്നാൽ സന്ദേശം ലഭിക്കില്ല. അതിനാൽതന്നെ രാത്രി കാലങ്ങളിൽ കൂടുതൽ പ്രയോജനം ചെയ്യുന്നതാണു പാസീവ് ഇൻഫ്രാറെഡ് സെൻസർ. കള്ളൻമാരോ അക്രമികളോ രാത്രികാലങ്ങളിലെത്തിയാൽ ഉടൻ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ കഴിയും.
കംപ്ലീറ്റ് സെക്യൂരിറ്റി സിസ്റ്റം
കാമറയും ബർഗ്ലർ അലാമും സെൻസറുമെല്ലാം ചേർന്നുള്ള സംവിധാനമാണ് കംപ്ലീറ്റ് സെക്യൂരിറ്റി സിസ്റ്റം. വീടിന്റെ ആകമാന സുരക്ഷ ഈ സംവിധാനം ഏറ്റെടുക്കും. റിമോട്ട് സംവിധാനത്തിലൂടെ ഗേറ്റ് തുറക്കൽ, ഗ്യാസ് ഓഫ് ചെയ്യൽ, ലൈറ്റ് ഓണ് ചെയ്യൽ തുടങ്ങിയവ സംവിധാനത്തിന്റെ പരിധിയിൽ വരും. വീടിന്റെ ഓരോ ഭാഗവും നേരത്തേ സംവിധാനത്തിൽ ഫീഡ് ചെയ്യണം.
കള്ളൻ വീടിനു പുറത്ത് എവിടെ എത്തിയാലും മൊബൈലിലേക്ക് എസ്എംഎസ് വരും. ഉടൻ കോൾ വരും. വീടിന്റെ ഏതുഭാഗത്താണു കള്ളൻ നിൽക്കുന്നതെന്ന സന്ദേശം ലഭിക്കും. ബർഗ്ലർ അലാം പോലീസ് സ്റ്റേഷനോ ഫയർ സ്റ്റേഷനോ ആയി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അവിടേക്കും അതേസമയം കോൾ പോകും.
ഡോർ സെൻസർ, വാതിലിലോ ജനലിലോ കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ കള്ളൻ ഇവയിൽ തൊടുന്പോൾത്തന്നെ വലിയ ശബ്ദത്തിൽ അലാം മുഴങ്ങും. 2000 രൂപയാണു ക്യാമറയുടെ പ്രാരംഭ വില. നാലു കാമറകൾ റെക്കോർഡിങ് ഉൾപ്പെടെ സെറ്റ് ചെയ്യാനുള്ള ഏകദേശ ചെലവ് 20,000 രൂപയാകും. ടോട്ടൽ സെക്യൂരിറ്റി സംവിധാനത്തിന്റെ ചെലവ് 30,000 രൂപ മുതൽ ആരംഭിക്കും. കൊച്ചിയിൽ ഉൾപ്പെടെ നഗരങ്ങളിലെ പല വീടുകളിലും ടോട്ടൽ സെക്യൂരിറ്റി സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും ഈ സംവിധാനം കടന്നുചെല്ലുന്നുണ്ട്. ചെലവ് അധികമാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതാണു പലരെയും ഈ സംവിധാനം ഘടിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഓണ്ലൈൻ സൈറ്റുകൾ മുഖാന്തിരം ഇത്തരം സുരക്ഷാ ക്രമീകരണ സംവിധാനങ്ങൾ കൂടുതൽ ലാഭത്തിൽ കിട്ടുമെന്നതിനാൽ പലരും ഈ മാർഗങ്ങളും തേടുന്നുണ്ട്. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ഏതാനും മാസംമുന്പ് നടന്ന വില്പനയിലൂടെ പ്രമുഖ ഓണ്ലൈൻ സൈറ്റു വഴി കൊച്ചിയിൽമാത്രം വിറ്റത് നൂറിലേറെ സിസിടിവി കാമറകളാണ്. പുറംവിപണിയിൽ ലഭ്യമായ വിലയേക്കാൾ കൂടുതൽ ലാഭത്തിന് ലഭ്യമായിരുന്നുവെന്നതാണ് ഓണ്ലൈൻ വഴി വിൽപ്പന വർധിക്കാൻ കാരണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
സ്വർണവും പണവും ബാങ്കുകളിൽ സൂക്ഷിക്കുക
ഇത്തരം സംവിധാനങ്ങൾ ഘടിപ്പിക്കുന്നതോടെ സുരക്ഷ ശക്തമായെന്നു കരുതരുത്. വീട്ടിലുള്ള ഒാരോരുത്തരും ചെറുതെങ്കിലും പല കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രധാനമാണു തസ്കരരെ ക്ഷണിച്ചുവരുത്തുംവിധമുള്ള പ്രവർത്തനങ്ങൾ. പകൽ ഉൾപ്പെടെ സ്ത്രീകൾ വീട്ടിൽ തനിച്ചാണു താമസിക്കുന്നതെങ്കിൽ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമമല്ല. ഇത്തരം പ്രവൃത്തി പൂർണമായിത്തന്നെ ഒഴിവാക്കണമെന്നാണ് അധികൃതർ പറയുന്നത്. ബൈക്കിലെത്തിയും അല്ലാതെയുമുള്ള മാലമോഷണം ഉൾപ്പെടെ പെരുകുന്ന ഈ കാലത്ത് ആവശ്യത്തിലധികം സ്വർണം ധരിച്ചു നടക്കുന്നതും ഒഴിവാക്കാവുന്നതാണ്. ഡിജിറ്റൽ പണമിടപാടുകളുടെ കാലത്ത് കൂടുതൽ പണവും വീട്ടിൽ സൂക്ഷിക്കേണ്ടതില്ല. ആവശ്യത്തിനുള്ള പണം മാത്രം കൈയിൽ കരുതി ഇടപാടുകൾ കൂടുതലും ഓണ്ലൈനാക്കുകയാണു നല്ലത്. എടിഎം കാർഡ് മോഷണം പോയാൽ അതു മറ്റാർക്കും ഉപയോഗിക്കാനാകാത്ത വിധം ഉടൻ ബ്ലോക്ക് ചെയ്യണം. ഇതിനായി വിവിധ ബാങ്കുകളുടെ ടോൾ ഫ്രീ നന്പറടക്കം ലഭ്യമാണ്. ഈ നന്പറുകൾ വീട്ടിൽ സൂക്ഷിക്കണം.
ഫോൺ നന്പറുകൾ സൂക്ഷിക്കുക
അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടുവാൻ സമീപത്തെ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരുടെയും ഫോണ് നന്പറുകൾ കൈയിൽ കരുതണം. വീട്ടിൽ ഏതെങ്കിലും സ്ഥലത്ത് എല്ലാവരും കാണത്തക്ക രീതിയിൽ ഇത്തരം നന്പറുകൾ സൂക്ഷിച്ചാൽ കുട്ടികൾക്കാണെങ്കിലും വിവരം കൈമാറാൻ കഴിയും. വീട്ടിൽ പ്രായമായവർ ഒറ്റയ്ക്കാണെങ്കിൽ അത്യാവശ്യ ഘട്ടത്തിൽ വിളിക്കേണ്ട നന്പർ സ്പീഡ് ഡയലായി സെറ്റ് ചെയ്തുവയ്ക്കണം. പോലീസ് സ്റ്റേഷന്റെ നന്പരും ഇപ്രകാരം സെറ്റ് ചെയ്യാം.
വീട്ടുജോലിക്ക് ആളെ എടുക്കുന്നത് കരുതലോടെ
വീട്ടുജോലിക്ക് ആളുകളെ എടുക്കുന്പോഴും കരുതൽ വേണം. വർഷങ്ങളായി പരിചയമുള്ളവരെയോ, വിശ്വസിക്കാവുന്ന ഏജൻസികളിൽനിന്നോ മാത്രം വീട്ടിലേക്ക് ആളെയെടുക്കുക. വാതിലുകളും ജനലുകളും അടയ്ക്കാൻ മറക്കരുത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വാതിലുകളും ജനലുകളും അടച്ചുവെന്ന് ഒരു വട്ടംകൂടി ഉറപ്പാക്കുക. അസമയത്തു വീടിനു പുറത്തുനിന്നു ശബ്ദം കേട്ടാൽ വാതിൽ തുറക്കാൻ ശ്രമിക്കാതെ പരിസരം ഒന്ന് നിരീക്ഷിച്ച് കാര്യങ്ങൾ വിലയിരുത്തണം. സംശയം തോന്നിയാൽ ഉടൻ പോലീസിനെ വിവരം അറിയിക്കണം. പോലീസ് വരുന്നതിനു മുൻപു കള്ളന്മാർ ഉണ്ടെന്നു സംശയിക്കുന്ന വീടുകളിൽ പരിശോധനയ്ക്ക് ഇറങ്ങരുത്. അത്യാവശ്യം ആണെങ്കിൽ അയൽ വാസികളെ ഉൾപ്പെടെ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി മുൻകരുതലോടെ നീങ്ങണം. റസിഡന്റ്സ് അസോസിയേഷനുകൾ എല്ലാ വീടുകളിലെയും നന്പറുകൾ ശേഖരിച്ചു ഡയറി ഉണ്ടാക്കി എല്ലാവർക്കും നൽകുന്നത് ഉചിതമാണ്. വീടിന്റെ പുറത്തു പ്രത്യേകിച്ചു മുൻവശത്ത് ഒരു ലൈറ്റെങ്കിലും രാത്രി തെളിച്ചിടണം.
പോലീസിൽ വിവരം നൽകുക
ഒരു ദിവസത്തിൽ കൂടുതൽ വീടു പൂട്ടിപ്പോവുകയാണെങ്കിൽ വിവരം പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. രാത്രികാലങ്ങളിൽ ഉൾപ്പെടെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്താൻ പോലീസിന് ഇത്തരം വിവരങ്ങൾ സഹായകമാകും. പണി ആയുധങ്ങളും വീട്ടിൽ ഉപയോഗിക്കുന്ന ആയുധങ്ങളും ഉൾപ്പെടെ ഒന്നും പുറത്ത് സൂക്ഷിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രായമായവർ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിലെ മറ്റ് അംഗങ്ങൾ മുൻകരുതലായി ഇത്തരം ചെറിയ കാര്യങ്ങളിൽവരെ ശ്രദ്ധ ചെലുത്തിയാൽ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
റോബിൻ ജോർജ്
അവർ വീട്ടിൽ ഒറ്റയ്ക്കാണോ
03:28 PM Sep 24, 2018 | Deepika.com