കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്കുന്ന 10-ാം ക്ലാസ് വിദ്യാർഥിയെ പരിചയപ്പെടാം.
കോട്ടയം ഞീഴൂർ പാറയ്ക്കൽ ജോണി- ബെൻസി ദന്പതികളുടെ മകൻ ജെറിൻ ജോണിയാണു ഈ കൊച്ചുമിടുക്കൻ. സ്വന്തമായി ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപനം നടത്തിയാണു ജെറിൻ ജീവിത ചെലവുകൾ കണ്ടെത്തുന്നത്. ഇപ്പോൾ ഞീഴൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന പല പരിപാടികൾക്കും മൈക്ക് സെറ്റും ട്യൂബ് ലൈറ്റുകളും മറ്റ് അനുബന്ധ സാധനങ്ങളുമായി എത്തുന്ന ജെറിൻ എല്ലാവർക്കും പരിചിതനാണ്.
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് എച്ച്എസ്എസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായ ജെറിൻ പഠനത്തിനുശേഷമുള്ള സമയങ്ങളിലാണു ലൈറ്റ് ആൻഡ് സൗണ്ട് ജോലികൾക്കായി പോകുന്നത്. ഇതിനു പുറമേ സിഎഫ്എൽ ഉൾപ്പെടെയുള്ള വിവിധ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ജെറിൻ നന്നാക്കുകയും ചെയ്യുന്നുണ്ട്. ജെറിന്റെ കൂട്ടുകാർ ഉൾപ്പെടെയുള്ളവർ വീട്ടിലെ ഏത് ഇലക്ട്രോണിക് സാധനങ്ങൾ തകരാറിലായാലും നന്നാക്കുന്നതിനായി സമീപിക്കുന്നതു ജെറിനെയാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണു ജെറിൻ വീടിനു സമീപത്ത് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന ദാസുകുട്ടന്റെ കടയിൽ എത്തുന്നത്. സ്കൂളിൽ നടന്ന സയൻസ് എക്സിബിഷനിൽ എന്തെങ്കിലും ഇലക്ട്രിക് സാധനങ്ങൾ ഉണ്ടാക്കുന്നതിനു സഹായം തേടിയാണു കടയിൽ എത്തുന്നത്. പീന്നിടങ്ങോട്ട് കട വിട്ടുപോകാൻ തയാറായില്ല. തുടർന്നു ദാസുകുട്ടനെ വിവിധ പരിപാടികളിൽ സഹായിച്ചു തുടങ്ങി.
ഇങ്ങനെ കിട്ടിയ പണം സൂക്ഷിച്ചാണു സ്വന്തമായി ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയത്. തുടക്കത്തിൽ രണ്ടു ട്യൂബ് ലൈറ്റ്, മൂന്ന് മാല ബൾബുകൾ എന്നിവയേ ഉണ്ടായിരുന്നുള്ളു. മറ്റു സാധനങ്ങൾ ദാസുകുട്ടന്റെ അടുത്തു നിന്നും വാടകയ്ക്ക് എടുത്താണ് ഉപയോഗിച്ചിരുന്നത്. വിവിധ പരിപാടികളിൽ നിന്നും ലഭിച്ച പണം സൂക്ഷിച്ചുവച്ച ജെറിന് ഇപ്പോൾ 30 ട്യൂബ് ലൈറ്റുകൾ, 80 മാല ബൾബുകൾ, രണ്ട് ആംപ്ലിഫയർ, ഒരു മിക്സർ നിരവധി കോയിൽ വയറുകൾ എന്നിവയും സ്വന്തമായിട്ടുണ്ട്.
ചിലപ്പോൾ സുഹൃത്തുക്കളും ജെറിനെ സഹായിക്കാൻ എത്താറുണ്ട്. പലപ്പോഴും മരണം, കല്യാണ വീടുകളിൽ മൈക്ക് സെറ്റും ലൈറ്റുകളും ജനറേറ്ററും ഉൾപ്പെടെയുള്ള സാധനങ്ങളുമായി ചെന്ന് ജോലി തുടങ്ങാൻ ജെറിനു പിതാവ് ജോണിയുടെയും സഹായമുണ്ട്.
സ്വയം തയാറാക്കിയ സ്പെഷൽ ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണു ജെറിന്റെ ദിനചര്യകൾ നടക്കുന്നത്. രാവിലെ അഞ്ചിനു ഉണരുന്ന ജെറിൻ ഏഴു വരെ പഠിക്കും. ക്ലാസുള്ള ദിവസങ്ങളിൽ തുടർന്നു സ്കൂളിലേക്കു പോകും. രാത്രി 10വരെ പഠനത്തിനായി സമയം കണ്ടെത്തും. തുടർന്നാണ് ഇലക്ട്രിക്കൽ സാധനങ്ങൾ നന്നാക്കുന്ന ജോലിയിലേക്കു കടക്കുന്നത്. കുറഞ്ഞതു രണ്ടര മണിക്കൂറെങ്കിലും ഇതിനായി ചെലവഴിച്ചശേഷമായിരിക്കും ഉറങ്ങുക. അവധി ദിവസങ്ങളും ഇലക്ട്രിക്കൽ സാധനങ്ങൾ നന്നാക്കുന്ന ജോലിയിലായിരിക്കും.
മരങ്ങോലിയിൽ താമസിക്കുന്ന അമ്മാവൻ ബിജോയി ജോസഫിൽ നിന്നുമാണു ലൈറ്റ് ആൻഡ് സൗണ്ട് സ്വന്തമായി ആരംഭിക്കാൻ ജെറിനു പ്രോത്സാഹനം ലഭിച്ചത്. വെൽഡിംഗ് തൊഴിലാളിയായിരുന്ന ബിജോയിയെ ഒരിക്കൽ കണ്ടപ്പോൾ ജെറിൻ തന്റെ ആഗ്രഹം പറഞ്ഞു. തുടർന്ന് അമ്മാവൻ നല്കിയ പിന്തുണയിലാണു ജെറിൻ സ്വന്തമായി എയ്ഞ്ചൽ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനം തുടങ്ങിയത്.
മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി പഠനത്തിനൊപ്പം ജോലി കൂടി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെ അധ്യാപകരും പ്രോത്സാഹിപ്പിച്ചു തുടങ്ങി. ഇപ്പോൾ പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അധ്യാപകർ പറയുന്നത്. മരങ്ങോലി സെന്റ് മേരീസ് പള്ളിയിലെ വികാരിയായിരുന്ന ഫാ. ജോസ് വടക്കേക്കൂറ്റും ജെറിന്റെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഭാവിയിൽ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് പഠിച്ചു ജോലി നേടുന്നതിനൊപ്പം തന്റെ ലൈറ്റ് ആൻഡ് സൗണ്ട് കൂടുതൽ വിപുലപ്പെടുത്തണമെന്നമാണ് ഈ കൊച്ചു മിടുക്കന്റെ ആഗ്രഹം.
ഈ കൊച്ചു മിടുക്കനു നൽകാം 100
04:34 PM Sep 22, 2018 | Deepika.com