തിരുവനന്തപുരം: "എന്റെ ശരീരത്തിൽ ചവിട്ടി വേഗം ബോട്ടിലേക്കു കയറൂ... ഒന്നും നോക്കണ്ട. നിങ്ങളുടെ ജീവൻ രക്ഷിക്കാൻവേണ്ടിയാണിത്. നിങ്ങളുടെ ജീവൻ മാത്രമല്ല ബാക്കിയുള്ളോരുടെ ജീവൻകൂടി രക്ഷിക്കണം.'
പ്രളയജലത്തിൽ ഇരു കൈകളും കാലുകളും കുത്തി കമിഴ്ന്നു കിടന്നു സ്വന്തം ശരീരം ചവിട്ടുപടിയാക്കുന്നതിനു മുന്പു ചുറ്റും പകച്ചുനിന്ന സ്ത്രീകളോടു കെ.പി. ജയ്സൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
കൈക്കുഞ്ഞിനെ ഒക്കത്ത് ഏന്തിയ അമ്മമാരും പ്രായമായ സ്ത്രീകളും ഇതു കേട്ടു. മരണം പതിയിരിക്കുന്ന വെള്ളപ്പാച്ചിലിലൂടെ അവർ ആ യുവാവിന്റെ മുതുകിൽ ചവിട്ടി ബോട്ടിലേക്കു കയറി... കേരളത്തെ ആകെ തകർത്തെറിഞ്ഞ പ്രളയദുരന്തത്തിനിടയിൽ ലോകം കണ്ട ഏറ്റവും ഉജ്ജ്വലമായ നിമിഷങ്ങളാണിത്... മലയാളവും ഭാരതവും ലോകവും ഒരേ സ്വരത്തിൽ "സൂപ്പർ ഹീറോ' എന്ന് അറിയാതെ പറഞ്ഞുപോയ നിമിഷം. "മരണവെള്ളത്തിൽ കമിഴ്ന്നുകിടന്നു പ്രളയബാധിതരെ രക്ഷിക്കുന്ന മത്സ്യത്തൊഴിലാളിയായ യുവാവിന്റെ മുഖം പിന്നെ ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലോകജനത കണ്ടു.
പ്രളയമഴ ഒതുങ്ങി ഇപ്പോൾ മഴക്കെടുതിയോടു കേരളം പടവെട്ടുന്പോഴും ജയ്സലിനെത്തേടി സ്നേഹാദരങ്ങൾ പ്രവഹിക്കുകയാണ്.
സ്വീകരണങ്ങൾ, ആദരിക്കൽ... അങ്ങനെ പലവിധത്തിൽ കെ.പി. ജയ്സലിനുള്ള സ്നേഹം ലോകമെങ്ങുമുള്ള മലയാളികൾ പങ്കുവയ്ക്കുന്നു.
കേരളത്തിലിറങ്ങിയ മഹീന്ദ്രയുടെ ആദ്യ മൾട്ടി പർപ്പസ് വാഹനമായ(എംപിവി) "മറാസോ' കെ.പി. ജയ്സലിനു സമ്മാനിച്ചുകൊണ്ടാണു കോഴിക്കോട് "ഇറാം മോട്ടോഴ്സ്' തങ്ങളുടെ ആദരവും സ്നേഹവും അർപ്പിച്ചത്. തൊഴിൽവകുപ്പ് മന്ത്രി പി. രാമകൃഷ്ണൻ ഇക്കഴിഞ്ഞ ശനിയാഴ്ച കാറിന്റെ താക്കോൽ ജയ്സലിനു സമ്മാനിച്ചു.
"ന്യൂയോർക്ക് ടൈംസ്' പോലും അദ്ഭുതത്തോടെ പ്രകീർത്തിച്ച വാർത്തയിലെ താരം ഇപ്പോഴും മലപ്പുറത്തെ താനൂർ കടപ്പുറത്തുതന്നെയുണ്ട്.
ജയ്സൽ പ്രളയമഴയിലൂടെ ഒരിക്കൽക്കൂടി സഞ്ചരിക്കുന്നു...
മലപ്പുറം ജില്ലയിലെ വേങ്ങര മുതലമാട് എന്ന സ്ഥലത്തു രക്ഷാപ്രവർത്തനം നടത്തുന്പോഴാണു ശരീരം ചവിട്ടുപടിയാക്കുവാൻ ഞാൻതന്നെ പറയുന്നത്. എൻഡിആർഎഫിന്റെ റബർ ബോട്ടിൽ ജനങ്ങളെ കയറ്റി കരയ്ക്കെത്തിക്കുന്പോൾ ബോട്ട് വല്ലാതെ ഉലയുന്നുണ്ടായിരുന്നു. ബോട്ടിൽ ഒന്നുപിടിക്കുന്പോൾത്തന്നെ കൈയിൽനിന്നും വഴുതിപ്പോകുന്ന അവസ്ഥ. പുരുഷന്മാർ ഒരുവിധം കയറിപ്പറ്റി. എന്നാൽ സ്ത്രീകൾക്കു ബോട്ടിൽ പിടിച്ചുകയറുവാൻ അഞ്ചുമിനിറ്റോളം വേണ്ടിവരാൻതുടങ്ങി. രക്ഷാപ്രവർത്തനത്തിനിടയിൽ നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഓരോ ജീവന്റെ വിലയാണ്. എത്രയോ കുടുംബങ്ങൾ പ്രളയജലത്തിൽപ്പെട്ടു ജീവനുവേണ്ടി നിലവിളിക്കുകയാണ്. കഴുത്തറ്റം വെള്ളത്തിലും അരയ്ക്കൊപ്പം വെള്ളത്തിലും നിൽക്കുന്നവർ, പിഞ്ചുകുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് വിശന്നും ദാഹിച്ചും തണുത്തുവിറങ്ങലിച്ചും കാത്തുനിൽക്കുന്നവർ. ഇവരെയൊക്കെ കരയ്ക്കെത്തിക്കുവാൻ ഞങ്ങളുടെ കൈയിൽ സൗകര്യങ്ങളും സമയക്കുറവും... മരണത്തിലേക്കു മുങ്ങിത്താഴുവാൻ പോകുന്നവരെ എത്രയും പെട്ടെന്നു രക്ഷിക്കുക എന്ന ഒറ്റ ചിന്തമാത്രമേ ഏതൊരു രക്ഷാപ്രവർത്തകന്റെയും മനസിലുള്ളു. എന്റെ മനസിലും അപ്പോൾ അതേ ഉണ്ടായിരുന്നുള്ളു.
എൻഡിആർഎഫിന്റെ ബോട്ടിന്റെ പ്രവർത്തനത്തിനു സമയപരിധിയുണ്ട്. അതിനാൽ ഒരു മിനിറ്റുപോലും പാഴാക്കിക്കളയാതെ എത്രയും കൂടുതൽ പേരെ ബോട്ടിലേക്കു കയറ്റി രക്ഷിക്കണം. അതുകൊണ്ടാണ് എന്നെ ചവിട്ടുപടിയാക്കാൻ ഞാൻതന്നെ പറഞ്ഞത്. എൻഡിആർഎഫിന്റെ ബോട്ട് നടത്തിയ രണ്ടു ട്രിപ്പിലും ഇങ്ങനെ ഞാൻ വെള്ളത്തിൽ കമിഴ്ന്നുകിടന്നിരുന്നു.
മുതലമാടിലെ നെഹിം ബാപ്പു ആണ് ഇതു വീഡിയോയിലാക്കുന്നത്. ഫേസ്ബുക്കിലൂടെയും മറ്റും വീഡിയോ പ്രചരിച്ചപ്പോൾ "ആൾ' ആരാണെന്ന അന്വേഷണം ഉണ്ടായി. ടിവി ചാനലുകളിൽ പിന്നീട് എന്റെ മുഖം കാണിക്കുവാൻ തുടങ്ങി. വാർത്ത കണ്ടിട്ട് എല്ലാദിക്കിൽനിന്നും വിദേശമലയാളികളടക്കം ധാരാളം പേർ വിളിച്ചു. ഇപ്പോഴും വിളിക്കുന്നുണ്ട്.
2015 ൽ ആരംഭിച്ച മലപ്പുറം ജില്ലയിലെ ട്രോമകെയറിലെ അംഗമാണ് ഞാൻ. മലപ്പുറം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ അതിർത്തിയിലും സേവനം നടത്തുന്ന സംഘടനയിൽ 2009 മുതൽ ഞാനും പ്രവർത്തിച്ചുവരുന്നു. രാഷ്ട്രീയമോ ജാതി-മത ഭേദങ്ങളോ ഒന്നും നോക്കാതെ റോഡ് അപകടം ഉൾപ്പെടെയുള്ള ആപത്ഘട്ടങ്ങളിൽ മനുഷ്യരെ രക്ഷിക്കുന്ന മഹത്തരമായ ഒരു സേവന പദ്ധതിയാണിത്. വെള്ളത്തിലും ഒഴുക്കിലുംപെട്ടവരെ രക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്. ട്രോമ കെയറിലെ പ്രവർത്തനം ഇപ്പോൾ നേരിട്ട പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുവാനുളള ഉൾക്കരുത്ത് നൽകിയിട്ടുണ്ട്.
പ്രളയദുരന്തം നേരിടുവാൻ വേങ്ങര എസ്ഐയാണ് താനൂരിലെ ഞങ്ങളുടെ സംഘത്തിന്റെ ലീഡേഴ്സിനെ വിളിക്കുന്നത്. താനൂർ യൂണിറ്റിൽ ഞങ്ങൾ ഇരുപത്തിയഞ്ച് പ്രവർത്തകരാണ് സജീവമായിട്ടുള്ളത്. മലപ്പുറം ജില്ലയിൽ 37,000-ത്തോളം ജില്ലാ ട്രോമകെയർ വോളന്റിയേഴ്സ് പ്രവർത്തിക്കുന്നു. ഓഗസ്റ്റ് 17-ന് ഞങ്ങളുടെ യൂണിറ്റിലെ അംഗങ്ങൾ താനൂരിൽ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പതിനെട്ടിനാണ് ഞാനും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്. പന്ത്രണ്ടോളം കുടുംബങ്ങളെ പ്രളയത്തിൽനിന്നും രക്ഷപ്പെടുത്തുവാൻ ഞങ്ങൾക്കു സാധിച്ചു. ഏറെ സാഹസികവും പ്രയാസമേറിയതുമായിരുന്നു അത്.
ട്യൂബിൽ പലകവച്ച് കെട്ടി അതിൽ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരെ ഇരുത്തിയാണ് രക്ഷിച്ചത്. അതിഭീകരമായ കരുത്തോടെ കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ഞങ്ങൾ നീന്തിയാണ് ഈ രക്ഷാദൗത്യം നടത്തിയിട്ടുള്ളത്.
മരണഭയത്തിൽ വിറങ്ങലിച്ചിരിക്കുന്ന കുടുംബങ്ങളെ ചെറു തോണിയിൽ ഇരുത്തി അവർക്കൊപ്പം നീന്തിവേണം സുരക്ഷിതമായ ഇടങ്ങളിൽ എത്തിക്കുവാൻ. തോണിയിൽ പോയി രക്ഷിക്കുവാൻ കഴിയാത്ത ഇടങ്ങളിൽ കുരുങ്ങിയവരും ഉണ്ടായിരുന്നു. കുത്തൊഴുക്കിലൂടെ നീന്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്.
പതിവുചിരിയോടെ ഫുട്ബോൾ കളിക്കാരൻകൂടിയായ ജയ്സൽ പറഞ്ഞുനിർത്തുന്നു.
എസ്. മഞ്ജുളാദേവി
പ്രളയമഴയും കെ.പി ജയ്സലും
04:31 PM Sep 22, 2018 | Deepika.com