എച്ച് ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റാണ് 39 കാരനായ സിദ്ധാർഥ് സാംഘ്വി. ബാങ്കിന്റെ അസറ്റ് ആൻഡ് ലയബലിറ്റി മാനേജ്മെന്റ് ഡിവിഷനിലെ സീനിയർ അനലിസ്റ്റായ അദ്ദേഹം അതിസന്പന്നരുടെയും സമൂഹത്തിലെ പ്രമുഖരുടെയും വാസസ്ഥലമായ മുംബൈയിലെ മലബാർ ഹിൽസിലാണ് താമസിക്കുന്നത്. മാതാപിതാക്കളും ഭാര്യയും നാലു വയസ്സുകാരനായ മകനും അടങ്ങുന്നതാണ് സാംഘ്വിയുടെ കുടുംബം. സെൻട്രൽ മുംബൈയിലെ കമലാ മിൽസ് കൊമേഴ്സ്യൽ കോംപൗണ്ടിലെ തന്റെ ഓഫീസിൽ നിന്നും ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിന് പതിവുപോലെ വൈകുന്നേരം വീട്ടിലേയ്ക്ക് യാത്ര തിരിച്ച സാംഘ്വി അന്ന് പക്ഷെ, വീട്ടിൽ എത്തിയില്ല. സാധാരണ അങ്ങനെ വൈകാറില്ല അദ്ദേഹം. അഥവാ അത്തരമൊരു സാഹചര്യമുണ്ടായാൽ വീട്ടിൽ അറിയിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. ബാങ്കിലെ സഹപ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ട് വീട്ടുകാർ വിവരം തിരക്കി. വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയ സാംഘ്വി എവിടെ പോയി എന്നത് അവർക്കും തീർത്തും അജ്ഞാതം.
പോലീസിൽ പരാതി...
ആകെ പരിഭ്രാന്തരായ സാംഘ്വിയുടെ വീട്ടുകാർ സെൻട്രൽ മുംബൈയിലെ എൻഎം ജോഷി മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഓഫീസ് പ്രവർത്തിക്കുന്ന കമൽ മിൽസ് കോന്പൗണ്ടിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സാംഘ്വിയുടെ നീല മാരുതി കാർ കോന്പൗണ്ടിലെ പാർക്കിംഗ് ഏരിയയിൽ നിന്നും രാത്രി 7.50 ന് പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. മൊബൈൽ ഫോണ് സിഗ്നലുകൾ തുടക്കത്തിൽ പോലീസിന്റെ അന്വേഷണത്തിന് സഹായകമായില്ല. സാംഘ്വിയുടെ ഓഫീസിലാണ് ഫോണ് ഏറ്റവും ഒടുവിലായി പ്രവർത്തനസജ്ജമായിരുന്നതെന്ന് തെളിഞ്ഞു. ഫോണ് സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നു. അതേ സമയം, അടുത്ത ദിവസം രാവിലെ മൊബൈൽ ഫോണ് സ്വിച്ച് ഓണായതായി സിഗ്നൽ ലഭിച്ചു. പക്ഷെ, കേവലം മൂന്നോ നാലോ മിനിറ്റിനുള്ളിൽ ഫോണ് വീണ്ടും പഴയതു പോലെയായി. ഫോണ് ലൊക്കേഷൻ കണ്ടുപിടിക്കാൻ പോലീസിനെ സംബന്ധിച്ചിടത്തോളം അത് ധാരാളമായിരുന്നു. അയൽപ്രദേശമായ നവി മുംബൈയായിരുന്നു ലൊക്കേഷൻ.
കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ...
മുംബൈ പോലീസ് മൊബൈൽ ഫോണ് സിഗ്നലുമായി ബന്ധപ്പെട്ട വയർലെസ് സന്ദേശം പുറത്തുവിട്ടു. നവി മുംബൈയിലെ കോപാർ ഖൈരാനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കണ്ടെത്തി. കാറിന്റെ പിൻസീറ്റിൽ രക്തക്കറകളും ഉണ്ടായിരുന്നു.
പോലീസ് അന്വേഷണം ഉൗർജിതമാക്കി. തൊട്ടടുത്ത ദിവസം നവി മുംബൈ പോലീസ് സർഫരാസ് ഷെയ്ഖ് (20) എന്ന കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീടിന്റെ പരിസരത്തായിട്ടാണ് സാംഘ്വിയുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ സാംഘ്വി കൊല്ലപ്പെട്ടുവെന്നും താനാണ് ആ കൃത്യം ചെയ്തതെന്നും ഷെയ്ഖ് പോലീസിനോട് പറഞ്ഞു. ഷെയ്ഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഥാനെ ജില്ലയിലെ കല്യാണിലെ ഹാജി ജലാംഗ് വനമേഖലയിലെത്തി. ചെറിയ തോടിന്റെ കരയിലായി കുറ്റിക്കാട്ടിനിടയിൽ ആഴത്തിൽ കുഴിച്ചിട്ട സാംഘ്വിയുടെ മൃതദേഹം പുറത്തെടുത്തു.
കൊലപാതകത്തിന് പിന്നിൽ...?
പോസ്റ്റുമോർട്ടത്തിനു ശേഷം സാംഘ്വിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശരീരമാസകലമുള്ള മുറിവുകൾ മാത്രമല്ല, ശ്വാസകോശത്തിലും കരളിലും ആഴമേറിയ കുത്തേറ്റതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. കഴുത്തിലെ ഗുരുതരമായ മുറിവാണ് മരണത്തിന് ഇടയാക്കിയത്. ശരീരത്തിൽ നിന്നും ധാരാളം രക്തം നഷ്ടമായിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. സാംഘ്വിയുടെ കാറിലെ രക്തക്കറയും ഓഫീസ് കോന്പൗണ്ടിൽ നിലത്തുണ്ടായിരുന്ന ചോരത്തുള്ളികളും സാംഘ്വിയുടെതാണെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടി. കൊലപ്പെടുത്തണം എന്ന വ്യക്തമായ ലക്ഷ്യത്തോടെയുള്ള ആക്രമണമാണ് നടന്നത്. സാംഘ്വി നിലവിളിക്കുക പോലും ചെയ്യരുതെന്ന ഉദ്ദേശ്യത്തോടെയാണ് ആദ്യമേ കഴുത്തറുത്തതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
സാംഘ്വിയെ ഷെയ്ഖ് കൊലപ്പെടുത്തിയതിന്റെ കാരണം അറിയുക എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ അടുത്ത ഘട്ടം. ഓഫീസിൽ ഏതെങ്കിലും വിധത്തിലുള്ള ശത്രുത, അവിഹിതബന്ധത്തിന്റെ വൈരാഗ്യം എന്നിങ്ങനെ വിവിധ സംശയങ്ങൾ പ്രാഥമികമായി അന്വേഷണ സംഘത്തിനുണ്ടായി. ഷെയ്ഖ് വെളിപ്പെടുത്തിയ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയപ്പോഴാണ് കൊലയാളി ഇയാൾ തന്നെയെന്ന് പോലീസ് ഉറപ്പിച്ചത്.
35,000 രൂപയ്ക്കു വേണ്ടി...
ഭീമമായ വായ്പാതുകയുടെ കുടിശ്ശിക അടയ്ക്കേണ്ടതുണ്ടായിരുന്നു ഷെയ്ഖിന്. സംഭവദിവസം വൈകുന്നേരം വാഹന പാർക്കിംഗ് ഏരിയയിൽ ഷെയ്ഖ് സാംഘ്വിയെ കാത്തുനിന്നു. വായ്പാകുടിശ്ശിക ഒടുക്കാനായി 35,000 രൂപ വേണമെന്ന് അയാൾ സാംഘ്വിയോട് ആവശ്യപ്പെട്ടു. സാംഘ്വി നിരസിച്ചപ്പോൾ ഷെയ്ഖിന്റെ മട്ടു മാറി. കത്തി കാട്ടി ഭീഷണിപ്പെടുത്തി. സാംഘ്വി അതൊന്നും കൂട്ടാക്കിയില്ല. രോഷാകുലനായ ഷെയ്ഖ് സാംഘ്വിയുടെ കഴുത്തറുത്തു. രക്തത്തിൽ കുളിച്ച ആ ശരീരം ഷെയ്ഖ് സാംഘ്വിയുടെ കാറിന്റെ പിൻസീറ്റിനു താഴെയായി കിടത്തി. കല്യാണിലെ ഹാജി മലാംഗ് വനമേഖലയിൽ കൊണ്ടുപോയി കുഴിച്ചുമൂടി. തുടർന്ന് കാറുമായി സ്വദേശമായ കോപാർ ഖൈരാനയിലെത്തി. അടുത്ത ദിവസം രാവിലെ സാംഘ്വിയുടെ പിതാവിനെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതും ഷെയ്ഖ് ആണ്.
തലേന്ന് സ്വിച്ച് ഓഫ് ചെയ്ത ഫോണ് പിന്നീട് ആദ്യമായി ഓണ് ആയത് അപ്പോഴായിരുന്നു. സാംഘ്വിക്ക് യാതൊരു കുഴപ്പവുമില്ലായെന്ന സന്ദേശം നൽകിയയുടൻ സ്വിച്ച് ഓഫാക്കുകയും ചെയ്തു. ഈ നടപടിയാണ് ഷെയ്ഖിനെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഷെയ്ഖിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
അന്വേഷണ സംഘം ആശയക്കുഴപ്പത്തിൽ... ?
പണം കൊടുക്കാത്തതിന്റെ പേരിലാണ് സാംഘ്വിയുടെ കഴുത്തറുത്തതെന്ന് ആദ്യം പറഞ്ഞ ഷെയ്ഖ് പിന്നീട് മൊഴി മാറ്റി. സാംഘ്വിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബഹുനില മന്ദിരത്തിലാണ് ഷെയ്ഖ് പണിയെടുക്കുന്ന വർക്ക്ഷോപ്പ് പ്രവർത്തിക്കുന്നത്. പുതിയൊരു ബൈക്ക് വാങ്ങാൻ തനിക്ക് 35,000 രൂപ വേണമായിരുന്നു. കത്തി സാംഘ്വിയുടെ കഴുത്തിൽ ചേർത്ത് ഭീഷണിപ്പെടുത്തി പണം കരസ്ഥമാക്കുക എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. കൊല്ലണമെന്ന ചിന്തയേ തനിക്കില്ലായിരുന്നുവെന്നാണ് ഷെയ്ഖ് പോലീസിന് നൽകിയ രണ്ടാമത്തെ മൊഴിയിലുള്ളത്.
ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘത്തിന്റെ നിർദേശം അനുസരിച്ച് താനൊരു വാടക കൊലയാളിയാവുകയായിരുന്നുവെന്നും പോലീസിനോട് ഷെയ്ഖ് മറ്റൊരിക്കൽ പറഞ്ഞു. കൊലപാതകി ഷെയ്ഖ് ആണെന്ന യാഥാർഥ്യം വെളിപ്പെട്ടുവെങ്കിലും പോലീസ് ഈ കേസന്വേഷണം അവസാനിപ്പിച്ചിട്ടില്ല. തരംപോലെ മൊഴി മാറ്റിമാറ്റി പറയുന്ന ഷെയ്ഖിന്റെ ഏതു വാദഗതിയാണ് സത്യമെന്ന് കൃത്യമായി കണ്ടുപിടിക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഗിരീഷ് പരുത്തിമഠം
കൊലയാളിയെ കിട്ടി, പക്ഷെ....
02:16 PM Sep 20, 2018 | Deepika.com