1965ൽ പൂർണ സ്വതന്ത്ര രാഷ്ട്രമായി മാറുന്പോൾ സിംഗപ്പൂർ മൂന്നാം ലോക രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഉണ്ടായിരുന്നത്. തുടർന്ന് പതിയെ പതിയെ വളർച്ചയുടെ പടവുകൾ കയറാൻ തുടങ്ങി. 1980കളിൽ വ്യവസായ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ ലോക ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയ ഈ കൊച്ചു പട്ടണരാജ്യം, രണ്ടായിരത്തോടെ മിച്ചബജറ്റ് അവതരിപ്പിച്ച് മിച്ചംപിടിച്ചതിന്റെ വിഹിതം പൗരന്മാർക്കെല്ലാം നൽകി വാർത്തയിൽ ഇടംപിടിച്ചിരുന്നു. വളർച്ചയുടെ കുതിച്ചു കയറ്റത്തിന് ചുക്കാൻ പിടിച്ച് മുന്നിൽനിന്നത് സിംഗപ്പൂർ രാഷ്ട്രപിതാവും മുപ്പതുവർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി ഭരണം നയിച്ച ലീ കുവാൻ യൂ ആണ്. 1954ൽ പീപ്പിൾസ് ആക്ഷൻ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാർട്ടിക്കോ പിന്നീടൊരിക്കലും ഭരണത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നിട്ടില്ല. രാജ്യം വളർച്ചയുടെ പടികൾ ഒന്നൊന്നായി ചവിട്ടി ഉയരുന്നതുകൊണ്ട് പ്രതിപക്ഷ പാർട്ടികൾക്കും ആക്ഷേപങ്ങൾ ഉന്നയിക്കാനില്ല.
ഭരണം അദ്ദേഹത്തിന് കുട്ടിക്കളിയല്ല. ഏറ്റവും ഉത്തരവാദിത്തത്തോടെ, നല്ല പഠിപ്പും ദീർഘവീക്ഷണവുമുള്ളവർ നിർവഹിക്കേണ്ട കാര്യം. അതുകൊണ്ടുതന്നെ മിടുക്കന്മാരായ പ്രഫഷനലുകളെ തന്റെ പാർട്ടിയിൽ ചേർത്ത് അവർക്ക് ദീർഘകാലം പരിശീലനം നൽകിയശേഷമാണ് മന്ത്രിസ്ഥാനം ഏൽപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഒരു കൂട്ടം മന്ത്രിമാരുടെ ഏകമനസോടെയുള്ള പ്രവർത്തനത്തിന്റെയും കൂടി ഫലമാണ് ഇന്നത്തെ കിടിലൻ സിംഗപ്പൂർ.
ലോകത്തെ സ്മാർട്ട് സിറ്റി എന്നതടക്കം നിരവധി വിശേഷണങ്ങൾ സിംഗപ്പൂരിനുണ്ട്. ഏറ്റവും വൃത്തിയുള്ള രാജ്യം,സന്പന്ന രാഷ്ട്രം, മോഷണമോ പിടിച്ചുപറിക്കലോ ഇല്ലാത്ത രാജ്യം, വാണിജ്യ തലസ്ഥാനം എന്നിങ്ങനെയൊക്കെ പോകുന്നു ആ വിശേഷണങ്ങൾ. ഒരു കാര്യത്തിലും പിന്നിലല്ലാത്ത ഈ സ്വതന്ത്ര റിപ്പബ്ളിക് രാഷ്ട്രം ഏതെങ്കിലും കാര്യത്തിൽ മുന്നിലല്ലെന്നറിയപ്പെടാൻ ഭരണാധികാരികൾ ഇഷ്ടപ്പെടുന്നുമില്ല.
ഇവിടെ ആർക്കും ഒന്നും സൗജന്യമായി നൽകുന്നില്ല. എല്ലാക്കാര്യങ്ങളിലും പൗരന്റെ പങ്കാളിത്തം ഉറപ്പാക്കുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ വിശ്വസിക്കാത്ത ഭരണാധികാരികൾ പക്ഷെ പൗരനെ അവന്റെ ആവശ്യ ഘട്ടങ്ങളിൽ ഒരിക്കലും കൈവിടുകയുമില്ല. അങ്ങനെയുള്ള ഭരണ നിർവഹണമേ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കൂ എന്ന് ലീ കുവാൻ യു തന്റെ ‘ഫ്രം തേർഡ് വേൾഡ് ടു ഫസ്റ്റ് : ദ് സിംഗപ്പൂർ സ്റ്റോറി1965-2000’ എന്ന പുസ്തകത്തിൽ ഊന്നിപ്പറയുന്നു. ഉദാഹരണത്തിന് ഇവിടെ ചികിത്സ ഫ്രീയായി സർക്കാർ നൽകുന്നില്ല. പകരം ആശുപത്രി ചെലവിന്റെ എൺപതു ശതമാനം സർക്കാർ നൽകുന്നു. 20 ശതമാനം വ്യക്തികൾ വഹിക്കണം. അങ്ങനെയാകുന്പോൾ പൗരൻ തന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാനാകും എന്നുമാത്രമല്ല, സൗജന്യമായി മരുന്നു നൽകുന്പോൾ ഉണ്ടാകുന്ന പലവിധത്തിലുള്ള നഷ്ടം ഒഴിവാക്കാനാകുകയുംചെയ്യാമെന്ന് അദ്ദേഹം തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. കയറിക്കിടക്കാൻ ഒരു കൂരപോലും ഇല്ലാതിരുന്ന പട്ടിണിപ്പാവങ്ങളുടെ രാജ്യമായിരുന്ന സിംഗപ്പൂരിനെ പാർപ്പിടക്കാര്യത്തിൽ മുൻപന്തിയിലെത്തിച്ചതും ഈ മായാജാലം ഉപയോഗിച്ചാണ്.
മാനവ വിഭവ ശേഷി വികസനത്തിന് വലിയ പ്രാധാന്യം നൽകിയ ലീ കുവാൻ യൂ , ‘യോജിച്ച ആൾ യോജിച്ച ജോലിക്ക്’ എന്ന പ്രമാണം നടപ്പാക്കി. അതായിരുന്നു വ്യവസായ വികസനത്തിന്റെ ആദ്യ ചവിട്ടുപടി.
ഫ്രം തേർഡ് വേൾഡ് ടു ഫസ്റ്റ്: ദ് സിംഗപ്പൂർ സ്റ്റോറി 1965-2000
ഇന്നത്തെ സിംഗപ്പൂരിന്റെ മുഖ്യ ശിൽപ്പിയും മുപ്പതു വർഷക്കാലം അവിടെ പ്രധാനമന്ത്രിയുമായിരുന്ന അന്തരിച്ച രാഷ്ട്രപിതാവ് ലീ കുവാൻ യൂ വിന്റെ പ്രശസ്തമായ പുസ്തകമാണ് ‘ഫ്രം തേർഡ് വേൾഡ് ടു ഫസ്റ്റ് : ദ് സിംഗപ്പൂർ സ്റ്റോറി1965-2000’. ലോക പ്രശസ്തമായ ഈ പുസ്തകം ഇന്ന് വളരെ വ്യപകമായി വായിക്കപ്പെടുന്ന ഒന്നാണ്. രാജ്യഭരണവുമായി ബന്ധപ്പെട്ടവരും രാഷ്ട്രമീമാംസയിൽ ഗവേഷണം നടത്തുന്നവരും വള്ളിപുള്ളി വിടാതെ വായിക്കുന്ന പുസ്തകം. ലീയുടെ ജീവിതവും ജീവിത വീക്ഷണങ്ങളും ഇതിലുണ്ട്. അതിലുപരി ദരിദ്ര നാരായണന്മാരായിരുന്ന സിംഗപ്പൂരുകാരെ എങ്ങനെ സന്പന്നതയുടെ മടിത്തട്ടിലേക്ക് ഉയർത്തിക്കൊണ്ടുവന്നു എന്ന് പുസ്കതകത്തിൽ വളരെ ദീർഘമായി തന്നെ പ്രതിപാദിക്കുന്നു.
രണ്ടായിരത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. 752 പേജുള്ള ഈ പുസ്തകത്തിൽ 1954 ൽ തന്റെ പീപ്പിൾസ് ആക്ഷൻ പാർട്ടി രൂപീകരിച്ചതും തടർന്ന് ഒാരോ തെരഞെടുപ്പുകളിലെ വിജയവും ഒാ രോ ടേമിലും സർക്കാരിന് ചെയ്യാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളും അക്കമിട്ട് നിരത്തിയിരിക്കുന്നു. ഇക്കാര്യങ്ങൾക്ക് വ്യക്തത പകരാൻ ചില രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും രാജ്യവളർച്ചയ്ക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ത്യാഗങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്.
വെറും മൂന്നാംലോക രാഷ്ട്രമായിരുന്ന സിഗപ്പൂർ സ്വീകരിച്ചുവന്ന വിദേശ നയങ്ങൾ, ബന്ധങ്ങൾ എന്നിവയെല്ലാം പ്രതിപാദ്യവിഷയമാണ്. സ്വാതന്ത്ര്യം ലഭിക്കുന്പോൾ ഉണ്ടായിരുന്ന കൊടും ദാരിദ്ര്യത്തിന്റെ അനിശ്ചിതത്വത്തിൽ നിന്ന് എങ്ങനെ സന്പന്നരാഷ്ട്രങ്ങൾ വരെ കൊതിക്കുന്ന തരത്തിലേക്ക് രാജ്യത്തെ മാറ്റിയെടുത്തു എന്നും അതിന് എങ്ങനെ ഒന്നാം ലോക രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചെടുത്തു എന്നും വിശദമാക്കുന്നു.
ലീ കുവാൻ യൂ പറയുന്നു
1.പല കാര്യങ്ങൾക്കും പലരും എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ പറയേണ്ട കാര്യങ്ങൾ പറയാൻ ഞാൻ ധൈര്യം കാണിച്ചിട്ടില്ല എന്ന് കടുത്ത ശത്രുക്കൾ പോലും ആക്ഷേപിച്ചിട്ടില്ല.
2. പറ്റില്ല (നോ) എന്നാണ് നിങ്ങൾക്ക് പറയാനുള്ളത് എങ്കിൽ അത് താഴ്മയോടെ പറയുക. പിന്നെ എന്തുകൊണ്ട് പറ്റില്ല എന്ന് വിശദീകരിക്കുക. നോ എന്നത് യെസ് എന്നു മാറ്റിപ്പറഞ്ഞ് നിങ്ങൾ ഒരിക്കലും വിഡ്ഢികളാകരുത്.
3.ആദ്യം വേണ്ടത് അഭിവൃദ്ധി, പിന്നെ ജനാധിപത്യം.
4. ഭരണാധികാരിക്ക് ചങ്കൂറ്റമുണ്ടായിരിക്കണം, അല്ലെങ്കിൽ ഭരണംവിട്ട് ഇറങ്ങിപ്പോകണം.
5.തന്റെ മകനും ഇപ്പോഴത്ത പ്രധാനമന്ത്രിയുമായ ലീ ഹുസൈൻ ലൂംഗിനെക്കുറിച്ച്- വളരെ വർഷങ്ങൾക്കുമുന്പ് പ്രധാനമന്ത്രി ആകേണ്ടയാളായിരുന്നു ലീ ഹുസൈൻ. ഞാൻ ആസ്ഥാനത്തുള്ളതായിരുന്നു അതിന് തടസം. ജോലിക്ക് ചേരാത്ത ആൾ പ്രധാനമന്ത്രിയായാൽ അത് ദുരന്തമാകും സമ്മാനിക്കുക.
ജോസി ജോസഫ്