കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെയും ഈ വരകളില്‍ കാല്‍നടയാത്രക്കാരനാണ് പ്രഥമ പരിഗണനയുള്ളത്.
റോഡില്‍ സൈ്വര്യവിഹാരം നടത്തുന്ന വാഹനങ്ങളേക്കാള്‍ സീബ്രാവരകളില്‍ അവകാശം കാല്നടയാത്രക്കാരന് തന്നെ . എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതി മറിച്ചാണ്. സംസ്ഥാനത്തെ റോഡുകള്‍ കുരുതിക്കളങ്ങളായി മാറുമ്പോള്‍ സീബ്രാവരകള്‍ കണ്ണീരണിയുകയാണ്. ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍. പലര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ഇപ്പോഴും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതെ നിരവധിപേര്‍.
കറുത്ത റോഡില്‍ വെള്ളനിറത്തിലുള്ള വരകളിലൂടെ സര്‍വ അവകാശവുമായി നടക്കാന്‍ ഇന്ന് കാല്‍നടയാത്രക്കാര്‍ക്ക് ഭയമാണ്. തന്റെ അവകാശങ്ങളിലേക്ക് ചീറിപ്പാഞ്ഞടുക്കുന്ന വാഹനങ്ങള്‍ ജീവനും കൊണ്ടാവുമോ യാത്ര തുടരുകയെന്ന ചിന്തയുമായാണ് ഓരോ യാത്രക്കാരനും സീബ്രാവരകളില്‍ നില്‍ക്കുന്നത്. ഒരാള്‍ കാലെടുത്തുവച്ചാല്‍ അയാള്‍ റോഡ് കുറുകെ കടക്കുംവരെ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കണമെന്നാണ് നിയമം. ഈ നിയമം പാലിക്കുന്നത് എത്ര പേരാണെന്നതിന് സാക്ഷികള്‍ കാല്‍നടയാത്രക്കാര്‍ തന്നെയാണ്. അവര്‍ക്ക് പറയാനുള്ളതാകട്ടെ അതിജീവനത്തിന്റെ കഥകളും. ഒരാള്‍ക്കല്ല റോഡ് കടക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു മുതല്‍ വൃദ്ധരായവര്‍ക്കു വരെയുണ്ടാവും കണ്ണീരില്‍ കുതിര്‍ന്ന അനുഭവങ്ങള്‍ പറയാന്‍. അവകാശ നിഷേധത്തിനെതിരേ നിയമനടപടിയുമായി ചിലര്‍ രംഗത്തെത്തുമെങ്കിലും ഭൂരിപക്ഷം പേരിലും സീബ്രാവരയിലെ അനുഭവങ്ങള്‍ മായാതെ മനസില്‍ അവശേഷിക്കുന്നവരാണ്.
കഴിഞ്ഞ വര്‍ഷം അവസാനം കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയിലെ പുതുപ്പാടി കൈതപ്പൊയില്‍ അങ്ങാടിയിലെ സീബ്രാലൈനില്‍ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചതിന്റെ മുറിവുകള്‍ ഇപ്പോഴും കോഴിക്കോടുകാരുടെ മനസില്‍ നിന്നുണങ്ങിയിട്ടില്ല. കൈതപ്പൊയില്‍ ഗവ.യുപി സ്കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി ബാസിത മറിയമായിരുന്നു മരിച്ചത്. ഈ അപകടത്തിന് മൂന്നുമാസം മുമ്പ് സെപ്റ്റംബറിലും കോഴിക്കോട് തിക്കോടിയില്‍ കാല്നടയാത്രക്കാരന് ലോറി ഇടിച്ച് സീബ്രാലൈനില്‍ മരിച്ചിരുന്നു. തിരുവോണം സ്വദേശി ദാസനായിരുന്നു അന്ന് മരിച്ചത്. ഈ വര്‍ഷവും സീബ്രാലൈനിലൂടെ റോഡ് കടക്കുന്നതിനിടെ മരണമുണ്ടായിരുന്നു. മാര്‍ച്ചിലായിരുന്നു ചേര്‍പ്പ് ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിനു മുന്നിൽ സീബ്രാലൈനിലൂടെ സംസ്ഥാന പാത മുറിച്ചു കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനായ ഊരക, വടക്കേടത്ത് വീട്ടില്‍ മുത്തുകൃഷ്ണന് മരിച്ചത്. അതേസമയം റോഡപകടങ്ങളില്‍ മരിച്ചവരുടേയും പരുക്കേറ്റവരുടേയും വിവരങ്ങള്‍ സംസ്ഥാന പോലീസ് ശേഖരിക്കുന്നുണ്ടെങ്കിലും കൊലക്കളങ്ങളായി മാറുന്ന സീബ്രാവരകളിലെ അപകടം സംബന്ധിച്ചുള്ള പ്രത്യേക വിവരങ്ങള്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ പോലുമില്ല. അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും ഇവ കണ്ടില്ലെന്ന് നടക്കുകയാണ് അധികൃതര്‍. വരും കാലമെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ജനപ്രതിനിധികളെങ്കിലും രംഗത്തെത്തിയില്ലെങ്കില്‍ സാക്ഷര കേരളത്തിന്റെ റോഡ് സംസ്കാരം പിന്നീട് മാറ്റിയെഴുതാന്‍ ആവാത്ത വിധം മാറും.
കൊലകൊല്ലികളായി സ്വകാര്യ ബസുകള്‍
സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നഗര,ഗ്രാമപാതകകളില് സീബ്രാലൈനുകള്‍ വകവയ്ക്കാതെ പായുന്നതില്‍ സ്വകാര്യ ബസുകളാണ് മുന്നില്‍ . ചീറിപ്പാഞ്ഞടുക്കുന്ന വാഹനങ്ങള്‍ക്കു മുന്നിലൂടെ ജീവന് കൈയില്‍ പിടിച്ച് സര്‍ക്കസ് അഭ്യാസിയെ പോലെയാണ് ഓരോ മലയാളിയും റോഡ് മുറിച്ചു കടക്കുന്നത്. സീബ്രാവരകള്ക്കു മുന്നില്‍ റോഡ് കടക്കാന്‍ കാല്നടയാത്രക്കാരന് തുനിഞ്ഞാല്‍ അയാള്‍ക്ക് വേണ്ടി വാഹനങ്ങള്‍ നിര്‍ത്തികൊടുക്കണം. എന്നാല്‍ കേരളത്തിലെ റോഡുകളില്‍ സ്ഥിതി മറിച്ചാണ്. സീബ്രാലൈനുകളില്‍ കാല്‍നടയാത്രക്കാരനെ കണ്ടാല്‍ ദൂരെനിന്ന് തന്നെ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കും. കടക്കരുതെന്ന മുന്നറിയിപ്പാണ് ഈ ഹോണ്‍ വഴി യാത്രക്കാരന് നല്‍കുന്നത്. ഹോണ്‍ വകവയ്ക്കാതെ ധൈര്യസമേതം കാല്നടയാത്രക്കാരന് റോഡ് കടക്കാന്‍ ശ്രമിച്ചാല്‍ സ്വകാര്യ ബസുകാരനെത്തി ശകാരിക്കും. ചിലര്‍ വാതിലില്‍ ബലമായി അടിച്ചും ചിലര്‍ ഹോണ്‍ തുരുതുരെ അടിച്ചും മറ്റു ചിലര്‍ യാത്രക്കാരനെ പരസ്യമായി ശാസിച്ചുമാണ് "റോഡ് മര്യാദ' കാണിക്കുന്നത്.
കഴിഞ്ഞ ദിവസവും നഗരത്തില്‍ അമിതവേഗത്തില്‍ പാഞ്ഞെത്തിയ സ്വകാര്യ ബസിന്റെ അശ്രദ്ധയില്‍ ഒരു വൃദ്ധനടക്കം നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിലായിരുന്നു സംഭവം. സീബ്രാ ലൈനില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന കാല്‍നടയാത്രക്കാര്‍ക്കാണ് ഡ്രൈവറുടെ അമിതവേഗത്തില്‍ പരിക്കേറ്റത്. സിറ്റിപാലാഴി റൂട്ടിലോടുന്ന ബസാണ് അപകടം വരുത്തിയത്.
ഒരു വൃദ്ധനും, പെണ്‍കുട്ടിയുമടക്കം നാലുപേര്‍ റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈനില്‍ കയറിയത് കണ്ട് ഒരു ഓട്ടോറിക്ഷയും, സിറ്റി ബസും നിര്‍ത്തിക്കൊടുത്തു. ഈ സമയം മുതലക്കുളം ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് വലതുഭാഗം ചേര്‍ന്ന് അമിതവേഗത്തില്‍ മുന്നോട്ടെടുക്കുകയായിരുന്നു. ബസ് പിന്നിലിടിച്ചതിന്റെ ആഘാതത്തില്‍, നിര്‍ത്തിയിട്ടിരുന്ന ഓട്ടോ മുന്നോട്ടുനീങ്ങുകയും കാല്‍നടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. റോഡില്‍ രക്തംവാര്‍ന്ന് കിടന്ന കാല്‍നടയാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരും, കമ്മീഷണര്‍ ഓഫീസില്‍നിന്ന് കുതിച്ചെത്തിയ പോലീസുകാരും ചേര്‍ന്ന് റോഡില്‍നിന്ന് നീക്കി. പിന്നീട് ഇവരെ പോലീസിന്റെ ആം ബുലന്‍സില്‍ കയറ്റി ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൃദ്ധന്റെയും പെണ്‍കുട്ടിയുടേയും മൂക്കില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നനിലയിലാണ്. ഇവരുടെ ദേഹത്താകമാനം പരിക്കുണ്ട്. അപകടമുണ്ടാക്കിയ സിറ്റി ബസിന്റെ ഡ്രൈവര്‍ ബഹളത്തിനിടെ രക്ഷപ്പെട്ടു.
നിയമം പാലിക്കുന്നവര്‍ക്കും ‘ശിക്ഷ'
സീബ്രാവരകള്ക്കു മുകളില്‍ കാല്‍നടയാത്രക്കാരെ കണ്ടാല്‍ വാഹനം നിര്ത്തിക്കൊടുക്കുന്നവര്ക്ക് നേരിടേണ്ടതും കടുത്ത "ശിക്ഷ'. പിറകിലുള്ള ബസുകളിലേയും മറ്റു വാഹനങ്ങളിലുള്ളവരുടേയും ശകാരമാണ് പലര്‍ക്കും കേള്‍ക്കേണ്ടി വരുന്നത്. ഇരുചക്രവാഹനത്തിലുള്ളവര്ക്കാണെങ്കിലും മറ്റു വാഹനത്തിലുള്ളവര്ക്കാണെങ്കിലും ഇത്തരത്തില്‍ ശകാരം കേള്‍ക്കണ്ടി വരുന്നത് നിത്യസംഭവമാണ്. കുടുംബസമേതം യാത്രചെയ്യുന്നവരാണെങ്കില് പോലും നിയമം അനുസരിച്ചതിന് പഴികേള്ക്കാണ്ടതായി വരാറുണ്ട്. ഇതിനു പുറമേ വാഹനം ഒരാള്‍ നിര്‍ത്തിയാലും കാല്‍നടയാത്രക്കാര്‍ക്ക് രക്ഷയില്ല. നിര്‍ത്തിയ വാഹനത്തിന്റെ ഇരുഭാഗങ്ങളിലൂടെയും ഇരമ്പിയെത്തുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയാണ് ചെയ്യുന്നത്.
ഫണ്ടില്ല, ബോധവത്കരണവും നിലച്ചു
സീബ്രാവരകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡു സുരക്ഷാ കൗണ്‍സില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പോലീസ് നിരീക്ഷണത്തോടെയായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സീബ്രാവരകള്‍ വകവയ്ക്കാതെ വാഹനം ഓടിക്കുന്നവരെ തടഞ്ഞു ബോധവത്കരണം നടത്തുകയായിരുന്നു ആദ്യ ഘട്ടം. പിന്നീട് പിഴ ചുമത്താനായിരുന്നു തീരുമാനമെങ്കിലും ഇതെല്ലാം നിലച്ചു. റോഡ് സുരക്ഷാ കൗണ്‍സിലിന് ഫണ്ട് ലഭിക്കാത്തതിനാല്‍ ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികളൊന്നും സംഘടിപ്പിക്കാനാവില്ലെന്ന് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. അതേസമയം സീബ്രാവരകളില്‍ അപകടം നടന്നാല്‍ പോലീസ് കേസെടുക്കുകയും തുടര്‍നടപടികള്‍ക്കായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്യുകയും ബോധവത്കരണ ക്ലാസ് നല്‍കുകയും ചെയ്യാറുണ്ടെന്ന് കോഴിക്കോട് റീജണല്ട്രാന്സ്പോര്ട്ട് ഓഫീസര്‍ സി.ജെ. പോള്‍സണ്‍ അറിയിച്ചു.
പരിശീലനം കൂടുതല്‍ ശക്തമാക്കും: മന്ത്രി
സീബ്രാവരകളില്‍ അപകടസാധ്യത കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. ഡ്രൈവര്‍മാര്‍ക്ക് പൊതുവെ ബോധവത്കരണം നടത്തുന്നുണ്ട്. ഇതിനുപുറമേ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി പരിശീലനം കര്‍ശനമാക്കുമെന്നും അദ്ദേഹം "രാഷ്ട്ര ദീപിക'യോട് പറഞ്ഞു.
തയാറാക്കിയത്: കെ.ഷിന്റുലാല്‍
പടം : രമേഷ് കോട്ടൂളി
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
03:01 PM Sep 14, 2018 | Deepika.com