കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ആഞ്ഞടിക്കുന്ന അതിതീവ്രമായ ചുഴലിക്കൊടുങ്കാറ്റുകളിൽ ഒന്നാണിത്... ജാഗ്രത... സുരക്ഷിതരാവുക... അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.
ലോകത്തെ ഏറ്റവും വലിയ സാന്പത്തിക ശക്തിയുടെ തലപ്പത്തു നിന്നുള്ള സന്ദേശം അത്ര ലാഘവത്തോടെയല്ല അമേരിക്കൻ ജനത സ്വീകരിച്ചിരിക്കുന്നത്. എത്രയൊക്കെ ഉന്നതങ്ങളിലെത്തിയാലും പ്രകൃതിയുടെ വിക്രിയകൾക്ക് ഇരയാകാൻ ഞൊടിയിട മതിയെന്ന് അമേരിക്ക നേരത്തെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. സമുദ്രജലത്തിലെ താപവ്യതിയാനത്തിൽ നിന്നും രൂപമെടുക്കുന്ന ന്യൂനമർദ്ദങ്ങൾ കൂടുതൽ വേഗവും വ്യാപ്തിയും കൈവരിക്കുന്പോഴാണ് ചുഴലിക്കൊടുംങ്കാറ്റാകുന്നത്. ഇൻഡ്യൻ മഹാസമുദ്രത്തിൽ സൈക്ലോണ് എന്നും അറ്റ്ലാന്റികിൽ ഹറികെയ്ൻസ് എന്നും പസഫികിൽ ടൈഫൂണ് എന്നുമൊക്കെ ഇവ അറിയപ്പെടുന്നു. എന്നാൽ പേരുകൾ വ്യത്യസ്തമെങ്കിലും ഒരേ പ്രതിഭാസം തന്നെയാണിവയെല്ലാം. നിലവിൽ അമേരിക്ക ഫ്ളോറൻസ് ഭീഷണിയിലാണ്. കാറ്റഗറി രണ്ട് വിഭാഗത്തിൽപ്പെട്ട ചുഴലിക്കൊടുംങ്കാറ്റായാണ് ഫ്ളോറൻസിനെ ആദ്യം കണക്കാക്കിയിരുന്നത്. മണിക്കൂറിൽ 140 മൈൽ വേഗതയിൽ വീശുന്ന ഫ്ളോറൻസ് ഇപ്പോൾ കാറ്റഗറി നാല് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്ന് മയാമിയിലെ നാഷണൽ ഹറികെയ്ൻ സെന്റർ (എൻഎച്ച്എസി) പറയുന്നു. എന്നാൽ, കിഴക്കൻ തീരത്തേക്ക് അടുക്കുന്പോൾ വേഗം വർധിച്ച് അഞ്ചിലെത്തിയേക്കാമത്രെ. ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കടൽക്ഷോഭം എന്നിവയൊക്കെ സംഭവിക്കാനുള്ള സാധ്യതകളുമുണ്ട്.
മുൻകരുതൽ സ്വീകരിച്ചു, പക്ഷെ...
നാളെ കര തൊടുമെന്ന് വിലയിരുത്തിയിട്ടുള്ള ഫ്ളോറൻസിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി കിഴക്കൻ തീരത്തെ 15 ലക്ഷത്തോളം ആളുകളോട് മാറിത്താമസിക്കാൻ ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്നെ അധികൃതർ നിർദേശം നൽകിയിരുന്നു. ഈ പ്രദേശത്തെ സ്കൂളുകൾക്ക് ഇന്നലെ മുതൽ അവധിയാണ്. ഹാറ്ററസിലെയും ഒക്രാക്കോക്കിലെയും അന്പതിനായിരത്തോളം പേരെ നിർബന്ധിതമായി ഒഴിപ്പിച്ചു. മുൻകരുതൽ എന്ന നിലയിൽ സൗത്ത് കരോളൈന, നോർത്ത് കരോളൈന, വിർജീനിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കൻ നാവിക സൈന്യം അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജമായിക്കഴിഞ്ഞു. ജനങ്ങളും ഗുരുതരമായ ഈ പ്രകൃതിക്ഷോഭത്തെ അതിജീവിക്കാനുള്ള മുന്നൊരുക്കത്തിലാണ്. ധാന്യങ്ങളും കുടിവെള്ളവും പെട്രോളുമൊക്കെ സംഭരിച്ചു. തദ്ദേശവാസികൾ തങ്ങളുടെ വീടും വിലയേറിയ സന്പാദ്യവുമൊക്കെ സുരക്ഷിതമാക്കാനുള്ള കഠിനാധ്വാനം നടത്തി. എങ്കിലും ആളുകൾ വല്ലാത്ത പരിഭ്രാന്തിയിലാണെന്നാണ് പൊതുവേയുള്ള റിപ്പോർട്ടുകൾ. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ ബന്ധങ്ങൾ തകരാറിലായേക്കാമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. ടോർച്ചുകൾ, ബാറ്ററികൾ എന്നിവയും ശേഖരിക്കാൻ അധികൃതർ ജനങ്ങളോട് നിർദേശിച്ചു.
ബർമുഡയിലൂടെയും ബഹാമാസിലൂടെയും കടന്നുപോകുന്ന ഫ്ളോറൻസ് നാളെ തെക്കുകിഴക്കൻ തീരത്തെത്തുമെന്നാണ് വിദഗ്ധ മുന്നറിയിപ്പ്. ഫ്ളോറൻസിന്റെ ദിശയും പാതയും സംബന്ധിച്ച് അവ്യക്തതയും അനിശ്ചിതത്വവുമുണ്ടെന്നും പറയപ്പെടുന്നു. വിർജീനിയയ്ക്ക് വടക്കായോ സൗത്ത് കരോളിനയ്ക്ക് തെക്കായോ കടന്നുപോയേക്കാം. എവിടെയായാലും, അതിശക്തമായ മഴയുണ്ടാകുമെന്നതിൽ സംശയമില്ല. അതോടൊപ്പം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകുമെന്നും വിദ്ഗധർ ചൂണ്ടിക്കാട്ടി.
പ്യൂർട്ടോറിക്ക കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ച മരിയ ചുഴലിക്കൊടുംങ്കാറ്റിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം മെല്ലെപ്പോക്ക് നയം സ്വീകരിച്ചുവെന്ന വിമർശനമുണ്ടായിരുന്നു. ഫ്ളോറൻസിന്റെ കാര്യത്തിൽ ഇത്തരം കൂരന്പുകൾ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് ട്രംപും കൂട്ടരും. 14 ന് മിസിസ്സിപ്പിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന രാഷ്ട്രീയ റാലി റദ്ദു ചെയ്തിട്ടുണ്ട്. അറ്റ്ലാന്റികിൽ ശക്തി പ്രാപിക്കുന്ന ഐസക്, ഹെലൻ എന്നീ ചുഴലിക്കാറ്റുകളും അപകടസാധ്യതയുള്ളതാണ്.
ജെബിയിലുലഞ്ഞ് ജപ്പാൻ
കാൽനൂറ്റാണ്ടിനിടയിൽ ഇക്കഴിഞ്ഞയാഴ്ച ജപ്പാനിൽ വീശിയടിച്ച ഏറ്റവും വലിയ കൊടുംങ്കാറ്റായ ജെബി വൻനാശനഷ്ടമാണ് സമ്മാനിച്ചത്. മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ വീശിയ കൊടുംങ്കാറ്റിന് അകന്പടിയായി പേമാരിയും ചേർന്നപ്പോൾ ജനജീവിതം ദുസ്സഹമായി. 11 പേർക്ക് ജീവഹാനി സംഭവിച്ചു. നാനൂറ്റിയന്പതിലേറെ പേർക്ക് പരിക്കേറ്റു. അഞ്ചു ലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധം അവതാളത്തിലായി. കൂറ്റൻ ട്രക്കുകൾ അടക്കമുള്ള വാഹനങ്ങൾ കാറ്റിൽ മറിഞ്ഞുവീഴുകയോ ദൂരെ തെറിക്കുകയോ ചെയ്തു.
മഹാപ്രളയദുരിതത്തിൽ കേരളം
മുന്പെങ്ങുമില്ലാത്ത വിധം ഭീതിജനകമായി കേരളം മഹാപ്രളയത്തെ നേരിൽ കണ്ടിട്ട് ഒരു മാസമാകാൻ പോവുകയാണ്. കനത്ത മഴയും പുഴകളുടെ കരകവിയലും കൂടാതെ ഡാമുകളെല്ലാം തുറന്നതും കൂടിയായപ്പോൾ നാനൂറിലേറെ പേർ മരണമടഞ്ഞു. പത്തു ലക്ഷത്തോളം പേർക്ക് വീടുപേക്ഷിക്കേണ്ടിവന്നു. പലയിടങ്ങളിലെയും ഭൗമഘടനയ്ക്ക് തന്നെ വല്ലാത്ത വ്യതിയാനം സംഭവിച്ചു. ദുരിതാശ്വാസ പ്രവർത്തനം ഉൗർജിതമായി പുരോഗമിക്കുന്നുവെങ്കിലും നവകേരളം എന്ന ആശയം യാഥാർഥ്യമാകാൻ ഇനിയുമെത്ര കാലം വേണ്ടിവരുമെന്നത് ഇപ്പോൾ പ്രവചനാതീതം.
ഇനിയെങ്കിലും...
ഇർമയും നേറ്റും മരിയയുമെല്ലാം വിതച്ച കൊടിയ നാശനഷ്ടങ്ങൾക്ക് 2017 -ൽ ലോകം സാക്ഷ്യം വഹിച്ചതാണ്. കിഴക്കൻ ഓസ്ട്രേലിയൻ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിൽ അമർന്നിരിക്കുന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് യുഎൻ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കകൾ പങ്കുവച്ചു. ഒരിക്കലും തിരിച്ചുവരാനാകാത്തവിധം ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ വൻപ്രതിസന്ധികളിലേക്ക് നീങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചേ മതിയാകൂ എന്ന അദ്ദേഹത്തിന്റെ അഭിപ്രായം വളരെ പ്രസക്തമാണ്.
ഗിരീഷ് പരുത്തിമഠം
ജാഗ്രതയോടെ അമേരിക്ക
03:05 PM Sep 12, 2018 | Deepika.com