പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നിബിഡമായ വനങ്ങൾ നിറഞ്ഞ ഒരു ഒറ്റപ്പെട്ട ദ്വീപ്. ഇവിടെ മനുഷ്യവാസമുണ്ടെന്നല്ലാതെ അവരെക്കുറിച്ച് യാതൊരു അറിവും പുറംലോകത്തിനില്ല. ഇനി ഇവരെക്കുറിച്ച് പഠിച്ചുകളയാം എന്നു കരുതി ആരെങ്കിലും ഇവിടെ കാലുകുത്തിയാൽ അവരെ കൊല്ലാൻപോലും ഈ ദ്വീപ് നിവാസികൾക്ക് അനുവാദമുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ നീതിവ്യവസ്തകളോ അന്താരാഷ്ട്ര് നീതിന്യായ കോടതിയോ ഒന്നും ഇവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്യില്ല. പറഞ്ഞു വരുന്നത് ഇന്ത്യാ ഗവണ്മെന്റിന്റെ അധിനതയിലുള്ള നോർത്ത് സെന്റിനൽ എന്ന ദ്വീപിനെക്കുറിച്ചാണ്. ഭൂമിശാസ്ത്രപരമായി ഇവർ ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമാണെങ്കിലും തികച്ചും സ്വതന്ത്ര്യമായിരിക്കുന്ന ഒരു പ്രദേശമാണിത്. പുറത്തുനിന്ന് ആരും ഇവരുടെ ഈ ഒറ്റപ്പെട്ട ദ്വീപിലേക്ക് ചെല്ലുന്നത് ഇവിടെയുള്ളവർക്ക് ഇഷ്ടമില്ല. ഇനി ആരെങ്കിലും ചെന്നാൽത്തന്നെ അവർ ജീവനോടെ തിരിച്ചുവരുമെന്ന് വല്യ ഉറപ്പുമില്ല.
എവിടെയാണ് ഈ നിഗൂഢ ദ്വീപ്?
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപിന്റെ ഭാഗമാണ് നോർത്ത് സെന്റിനൽ ദ്വീപ്. ഇന്ത്യൻ യൂണിയനുകീഴിലുള്ള ആൻഡമാൻ ആൻഡ് നിക്കോബാറിലെ സൗത്ത് ആൻഡമാൻ ജില്ലയുടെ ഭാഗമാണിവിടം. എന്നാൽ ഒറ്റപ്പെട്ടുകഴിയാനുള്ള ഈ ദ്വീപുവാസികളുടെ താത്പര്യം മനസിലാക്കിയ ഇന്ത്യാ ഗവണ്മെന്റ് ഇവരെ രാജ്യത്തിന്റെ എല്ലാ നിയമങ്ങളിൽനിന്നും ഒഴിവാക്കുകയായിരുന്നു. തങ്ങളുടെ കൂട്ടത്തിന് പുറത്തുനിന്നുള്ള ആരെങ്കിലും ഈ ദ്വീപിൽ പ്രവേശിച്ചാൽ അവരെ കൊല്ലാനുള്ള അവകാശം പോലും ദ്വീപുവാസികൾക്കുണ്ട്.
ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽനിന്ന് 50 കിലോമീറ്റർ മാത്രം മാറിയാണ് ഏകദേശം 60 കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. തുറമുഖങ്ങളൊന്നുമില്ലാത്ത പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണിത്. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനത്തെതുടർന്ന് ദ്വീപിന് ചുറ്റുമുള്ള പവിഴപ്പുറ്റുകൾ വെള്ളത്തിനുമുകളിൽവരുകയും പിന്നീട് അവ വരണ്ടു പോവുകയും ചെയ്തിരുന്നു. എന്നാൽ ദ്വീപിനുള്ളിൽ ഇത് എന്തു മാറ്റമുണ്ടാക്കി എന്ന കാര്യം ആർക്കുമറിയില്ല.
ആരാണ് ഇവിടെ താമസിക്കുന്നത്?
ആധുനികതയുടെ യാതൊരുവിധ സ്വാധീനവും ഏൽക്കാത്ത ലോകത്തിലെ അവസാനത്തെ മനുഷ്യവംശമാണ് ഇവിടെ താമസിക്കുന്നവർ. സെന്റിനെലെസ് എന്നാണ് ഇവരെ വിളിക്കുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഈ ദ്വീപിൽതാമസിക്കുന്നവരെക്കുറിച്ച് പഠനങ്ങൾ നടത്താൻ ശ്രമിച്ചിരുന്നു. ആൻഡമാനിൽ പണ്ടുമുതലേ താമസിച്ചുവന്നിരുന്ന ഓംഗേ വംശജരുമായി ഇവർക്ക് സാമ്യമുണ്ടെന്ന് കരുതുന്നു. എന്നാൽ സെന്റിനൽ വാസികളുടെ ഭാഷയും ഓംഗേ വംശജരുടെ ഭാഷയും തികച്ചും വ്യത്യസ്തമാണ്.
പണ്ടുമുതലേ അജ്ഞാതം
ചോള സാമ്രാജ്യകാലത്തും മാർത്ത സാമ്രാജ്യ കാലത്തും ആൻഡമാൻ ആൻഡ് നിക്കോബർ ദ്വീപിൽ കുടിയേറ്റങ്ങളും അധിനിവേശങ്ങളും നടന്നതായി പല ചരിരേഖകളിലും വിവരിക്കുന്നുണ്ട്. എന്നാൽ സെന്റിനൽ ദ്വീപിനെപ്പറ്റി ഇവയിലൊന്നും ഒരു പരാമർശവുമില്ല.
ബ്രിട്ടീഷുകാരുടെ സന്ദർശനം
നിഗൂഢതകളുടെ ചുരുളഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു ബ്രിട്ടീഷുകാർ. ആൻഡമാൻ നിക്കോബാറിൽ എത്തിയ നിരവധി ബ്രിട്ടീഷുകാർ സെന്റിനൽ ദ്വീപിനുള്ളിൽ കടക്കാൻ ശ്രമിച്ചിരുന്നു. 1867 ൽ ഒരു ഇന്ത്യൻ കപ്പൽ ഈ ദ്വീപിന്റെ സമീപം തകർന്നു . ഇതിലെ 106 യാത്രക്കാർ നീന്തി സെന്റിനൽ ദ്വീപിൽ കയറി. ദ്വീപുവാസികൾ ഇവരെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ അതുവഴി കടന്നുപോയ ബ്രിട്ടീഷ് റോയൽ നേവിയുടെ കപ്പൽ ഇവരെ രക്ഷിച്ചു.
1880ൽ സെന്റിനലിലെ ആളുകളുടെ ജീവിതരീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചു പഠിക്കാനായി ബ്രിട്ടീഷുകാരനായ മൈറിസ് വിഡാൽ പോർട്ട്മാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇവിടെയെത്തി. ചെറിയ നടപ്പാതകളും ആളുകളുപേക്ഷിച്ചുപോയ ചെറിയ ഗ്രാമങ്ങളുമാണ് ഇവർക്ക് ഇവിടെ കണ്ടെത്താൻ കഴിഞ്ഞത്. ദിവസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിൽ ആറ് സെന്റിനൽ നിവാസികളെ ഇവർ പിടികൂടി. ഇവരെ പോർട്ട് ബ്ലെയറിൽ എത്തിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇതിൽ മുതിർന്ന രണ്ടു പേരും മരിച്ചു. മിച്ചമുണ്ടായിരുന്ന നാലു കുട്ടികൾ യാതൊരുവിധത്തിലും പുറത്തുനിന്നുള്ളവരുമായി ആശയവിനിമയം നടത്താൻ തയാറായില്ല. ഇതേത്തുടർന്ന് ഇവരെ തിരിച്ച് സെന്റിനലിൽ കൊണ്ടുപോയി വിട്ടു.
സ്വാതന്ത്ര്യശേഷം
സ്വാതന്ത്ര്യശേഷം സെന്റിനൽ വാസികളുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ ഇന്ത്യ ഗവണ്മെന്റ് പലതവണ ശ്രമിച്ചു.1991ൽ ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അന്നത്തെ ഡയറക്ടർ ത്രിലോകനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി ദ്വീപ് വാസികളുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. 1997ഓടെ ഇവിടെ പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ പൂർണമായും ഉപേക്ഷിച്ചു.
2004 ലെ സുനാമി
2004 ലെ സുനാമി സെന്റിനൽ ദ്വീപിനെയും ബാധിച്ചിരുന്നു. സുനാമി ഉണ്ടായി രണ്ടു ദിവസം കഴിഞ്ഞ് സെന്റിനൽ നിവാസികളുടെ അവസ്ഥ അറിയാൻ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു ഹെലികോപ്ടർ ദ്വീപിന് ചുറ്റും താഴ്ന്ന് വട്ടമിട്ട് പറന്നിരുന്നു. ഹെലികോപ്ടറിനെ അന്പും വില്ലുമായി ആക്രമിക്കാൻ വരുന്ന ദ്വീപുവാസികളെയാണ് അന്ന് ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർക്ക് കാണാനായത്. സുനാമിയിൽ ദ്വീപിലെ മീൻപിടുത്ത സ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു.
2006ൽ സംഭവിച്ചത്
2006 ജനുവരി 26 ന് ആൻഡമാനിൽനിന്നുള്ള രണ്ടു മീൻപിടുത്തക്കാർ അബദ്ധത്തിൽ സെന്റിനൽ ദ്വീപിൽ പ്രവേശിക്കുകയും ദ്വീപുവാസികളാൽ വധിക്കപ്പെടുകയും ചെയ്തു. ഇവരുടെ മൃതദേഹം പോലും വിട്ടുകിട്ടിയില്ല. ഈ സംഭവത്തിനുശേഷം സെന്റിനൽ ദ്വീപ് കൂടുതൽ ഒറ്റപ്പെട്ടു. ആരും അവരെ ശല്യപ്പെടുത്തരുതെന്ന് ആൻഡമാൻ നിവാസികൾക്ക് സർക്കാർ കർശനമായ നിർദേശം നൽകുകയും ചെയ്തു.
നിലവിൽ ഈ ദ്വീപിൽ 50 മുതൽ 400 വരെ ആളുകൾ ഉണ്ടാകാം എന്നാണ് കരുതപ്പെടുന്നത്.
ഇവിടേക്ക് ആർക്കും പ്രവേശനമില്ല
02:27 PM Sep 07, 2018 | Deepika.com