ഏറ്റുമാനൂർ: നീണ്ട 21 ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം ഏറ്റുമാനൂർ - ചെറുവാണ്ടൂർ പുഞ്ചപാടശേഖരത്തെ കർഷകരുടെ നെല്ലെടുക്കാൻ അരിമില്ലുകൾ തയാറായി. ലോക്ഡൗണിന്റെ മറവിൽ താര (കിഴിവ്) കൂട്ടി നെല്ല് സംഭരിക്കാൻ നീക്കം നടത്തിയ കന്പനികളുമായി കർഷകർ നിസഹരണം പ്രഖ്യാപിച്ചിരുന്നു. കന്പനികളുടെ നീക്കത്തിനു വഴങ്ങേണ്ടതില്ലെന്ന് ഏറ്റുമാനൂരിലെ കൃഷി ഓഫീസറും ജനകീയ സമിതിയും തീരുമാനിക്കുകയായിരുന്നു.
നൂറ് കിലോയ്ക്ക് എട്ട് കിലോ കൂടുതൽ തന്നാൽ നെല്ലെടുക്കാമെന്നാണു ചില മില്ലുകാർ പറഞ്ഞത്. ജില്ലയിലെതന്നെ ഏറ്റവും മികച്ച നെല്ലും വിളവുമാണ് ഏറ്റുമാനൂർ - ചെറുവാണ്ടൂർ പാടശേഖരത്തുണ്ടായത്. ഇത് മികച്ച വടി അരിയായാണ് വിപണിയിൽ എത്തുക. ഒടുവിൽ കർഷകരുടെ ആവശ്യം മില്ല് ഉടമകൾ അംഗീകരിക്കുകയായിരുന്നു. ഒപ്പം കൃഷി ചെയ്ത പാടശേഖരങ്ങളിലെ നെല്ല് സംഭരിച്ച തൂക്കത്തിലും നിരക്കിലും നെല്ലു സംഭരിക്കുകയാണുണ്ടായത്. ഈർപ്പമുണ്ടാകാതിരിക്കാൻ കർഷകർ കിടപ്പുമുറികളിലും ഇതിനായി തയ്യാറാക്കിയ ഗോഡൗണുകളിലുമാണ് നെല്ല് ഉണക്കി ചാക്കിലാക്കി സംഭരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടു കൂടി നെല്ല് പൂർണമായും കയറ്റിക്കൊണ്ടുപോയി.
150 ഏക്കറിലധികം വിസ്തീർണം ഉള്ളതായിരുന്നു ഏറ്റുമാനൂർ - ചെറുവാണ്ടൂർ പാടശേഖരം. ഇപ്പോഴുള്ള നൂറേക്കറിൽ 30 ഏക്കറിൽ താഴെ മാത്രമാണു കൃഷി ചെയ്തിരുന്നത്. 50 മുതൽ 120 മീറ്റർ വരെ വീതിയുണ്ടായിരുന്ന ചെറുവാണ്ടൂർ ചാൽ കൈയേറ്റം മൂലം കൈത്തോടായി മാറുകയും ചെയ്തിരുന്നു. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) എന്ന സാംസ്കാരിക സൗഹൃദ സംഘടനയുടെ നേതൃത്വത്തിൽ ചേർന്ന ജനകീയ സമ്മേളനമാണു ചെറുവാണ്ടൂർ ചാൽ വീണ്ടെടുക്കാനും, പാടശേഖരത്ത് പൂർണമായും കൃഷിയിറക്കാനും ജനകീയ സമിതി രൂപീകരിച്ചത്.
കർഷക പോരാട്ടം വെറുതെയായില്ല; മില്ലുടമകൾ നെല്ല് സംഭരിച്ചു
12:34 AM May 25, 2021 | Deepika.com