പീരുമേട്: അടച്ചുറപ്പുള്ള വീട് തോട്ടം തൊഴിലാളികൾക്ക് ഇന്നും സ്വപ്നം മാത്രമാണ്. ചോർന്നൊലിക്കുന്ന ലയങ്ങളിൽ ഇന്നും ജീവിതം തള്ളിനീക്കുകയാണ് പീരുമേട്ടിലെ തോട്ടം തൊഴിലാളികൾ. ലയങ്ങളുടെ മുറികളിലും അടുക്കളയിലും കിടക്കയിലുമെല്ലാം പാത്രങ്ങൾ പെറുക്കിവെച്ചാണ് മഴയിൽനിന്നും ഇവർ രക്ഷനേടുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള ഷീറ്റമേഞ്ഞ രണ്ടമുറി ലയങ്ങളിൽ ആറും ഏഴും പേരടങ്ങിയ കുടുംബമാണ് ജീവിതം തള്ളിനീക്കുന്നത്.
ദാരിദ്യ്രം നിറഞ്ഞ ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന പതിനായിരങ്ങളുടെ വാസസ്ഥലമാണ് തോട്ടങ്ങൾക്കൊപ്പമുള്ള ലയങ്ങൾ.
വിദേശ അധിനിവേശ കാലത്ത് ആരംഭിച്ച തോട്ടങ്ങളിൽ തൊഴിലാളികൾക്ക് പാർക്കുന്നതിനാണ് പരിമിത സൗകര്യങ്ങളോടുകൂടിയ വാസസ്ഥലങ്ങൾ (ലയങ്ങൾ) തയാറാക്കിയത്.
വൻകിട തോട്ടങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമായിരുന്നു ലയങ്ങൾ. ഭാര്യയും ഭർത്താവുമടങ്ങുന്ന ഒരു കുടുംബത്തിന് രണ്ടു മുറി, ഒരു അടുക്കള, ഒരു വരാന്ത എന്നതാണ് കണക്ക്. പക്ഷേ ഇത് മാനേജ്മെന്റുകളൊന്നും പാലിക്കാറില്ല. ലയങ്ങളിലെ ജീവിതം നരകതുല്യമാകുന്നതും അതുകൊണ്ടുതന്നെയാണ്.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലും തൊഴിൽ വകുപ്പിന്റെ ഭവനം ഫൗണ്ടേഷൻ വീട് നിർമാണ പദ്ധതിയിലുമാണ് തോട്ടം തൊഴിലാളികളുടെ ഇനിയുള്ള പ്രതീക്ഷ.
വീടൊരു സ്വപ്നമായി ഇന്നും തോട്ടം തൊഴിലാളികൾ
10:06 PM May 23, 2021 | Deepika.com