സ്കൂള്‍ കലോല്‍സവം, ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളെല്ലാം മാറ്റി നിര്‍ത്തി ഒറ്റക്കെട്ടായി "വിധി'യെ പ്രതിരോധിക്കാനിറങ്ങുകയാണ് ഓരോരുത്തരും. നമുക്ക് കേട്ടറിവുകള്‍ മാത്രമുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും സഹായധനം കേരളത്തിലേക്ക് പ്രവഹിക്കുകയാണ്. ആ സന്തോഷത്തിനിടയിലും കള്ളനാണയങ്ങള്‍ നാട്ടില്‍ മുളച്ചുപൊന്തുകയാണ്. ദുരന്തകാലം ഒരുതരത്തില്‍ അവര്‍ ആഘോഷിക്കുകയാണ്. വ്യാജന്മാരെന്ന് അവരെ വിളിച്ചാല്‍ അത് ചെറുതായിപ്പോകും. അത്രമാത്രം നീചമായ പ്രവൃത്തികളാണ് ഇത്തരക്കാരില്‍ നിന്നും ഉണ്ടാകുന്നത്. സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാപത്ത് തിന്നാമെന്ന പഴഞ്ചൊല്ലിവിടെ യാഥാര്‍ത്ഥ്യമാവുകയാണ്.
പ്രളയശേഷമുള്ള ആപത്തുകാലത്ത് ആരോഗ്യവകുപ്പിനെ വരെ പ്രതിസന്ധിയിലാക്കിയാണ് വ്യാജ സന്ദേശം ജനങ്ങളിലെത്തിക്കുന്നത്. മഹാമാരിയായ നിപ്പ പടര്‍ന്നുപിടിച്ച അവസരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവര്‍ തന്നെ പൂര്‍വാധികം ശക്തിയോടെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ജനാരോഗ്യപ്രസ്ഥാനം ചെയര്മാന് ജേക്കബ് വടക്കുംചേരിയാണിപ്പോള് പ്രളയശേഷം പടരുന്ന എലിപ്പനിക്കെതിരേയും രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കരുതെന്നും ഇതു കഴിച്ചാല്‍ വലിയ അപകടമുണ്ടാവുമെന്ന വ്യാജസന്ദേശമാണിപ്പോള് വടക്കുംചേരി പ്രചരിപ്പിച്ചത്. പ്രതിസന്ധിമറികടക്കാന്‍ ആരോഗ്യ വകുപ്പ് അരയും തലയും മുറുക്കി രംഗത്തുള്ളപ്പോഴാണ് ഇത്തരക്കാരുടെ വ്യാജ പ്രചാരണം.
സംഭവവുമായി ബന്ധപ്പെട്ട് വടക്കുംചേരിക്കെതിരേ കേസെടുക്കാന്‍ ഡിജിപിയോട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കേസില്‍ മാത്രം ഒതുക്കാവുന്നതല്ല ഇത്തരം പ്രവണതകള്‍ . നിപ്പാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലുണ്ടാക്കി വരെ വ്യാജപ്രചാരണം നടത്തിയവരുണ്ടായിരുന്നു. ഒന്നിനു പിറകെ ഒന്നായി വരുന്ന ഇത്തരം പ്രചരണങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് നാട് സാക്ഷിയാവേണ്ടി വരും.
വ്യാജന് അതേ നാണയത്തില്‍ മറുമരുന്ന്
എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് അതിജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മുന്നേറുമ്പോള്‍ അതിനെതിരേ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയ ജേക്കബ് വടക്കുംചേരിക്ക് മറുമരുന്നുമായി മന്ത്രി കെ.കെ. ശൈലജ തന്നെ രംഗത്തെത്തി.
ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ : പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വരികയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കുംചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിപ്പാകാലത്തും മുളച്ചുപൊന്തി
നിപ്പാവൈറസ് പടരുന്ന കാലത്തും വ്യാജസന്ദേശം മുളച്ചു പൊന്തിയിരുന്നു. ഫേസ്ബുക്ക് വഴിയായിരുന്നു പാരമ്പര്യപ്രകൃതി ചികിത്സകരായ കൊല്ലം മോഹനന് വൈദ്യരും വടക്കുംചേരിയും കള്ള പ്രചാരണവുമായി രംഗത്തെത്തിയത്. രണ്ടു പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. നിപ്പാവൈറസ് എന്നത് ആരോഗ്യവകുപ്പിന്റെ കള്ള പ്രചാരണമാണെന്നും മരുന്നു മാഫിയയാണ് ഇതിനു പിന്നിലെന്നും ഫേസ്ബുക്കില്‍ ഇവര്‍ പ്രചരിപ്പിക്കുകയായിരുന്നു. യൂട്യൂബിലൂടെ വടക്കുംചേരി നടത്തിയ പ്രചാരണം 13,000പേര് ഷെയര്‍ ചെയ്തിരുന്നു.
മോഹനന് വൈദ്യര് വവ്വാല് കടിച്ച മാങ്ങ കഴിക്കുന്ന പോസ്റ്റുമായാണ് ഫേസ്ബുക്കില്‍ നിറഞ്ഞിരുന്നത്. നിപ്പാവൈറസ് ബാധയുണ്ടായ കോഴിക്കോട്ടെ പേരാമ്പ്രയിൽനിന്ന് ശേഖരിച്ച പഴങ്ങള്‍ കഴിച്ചുകൊണ്ടായിരുന്നു മോഹനന് വൈദ്യരുടെ വീഡിയോ.
കോടതി പിഴ ചുമത്തിയിട്ടും പഠിക്കാതെ വീണ്ടും
വ്യാജ ചികിത്സയെ തുടര്‍ന്നു രോഗി മരിക്കാനിടയായ സംഭവത്തില്‍ കോടതി പിഴ ചുമത്തിയ ആശുപത്രി പുതിയ തട്ടിപ്പ് തന്ത്രവുമായാണ് വീണ്ടും രംഗത്തെത്തിയത്. അസുഖം ഭേദമായ രോഗിയുടെ പ്രതികരണവും ഫോട്ടോയും സഹിതം ആശുപത്രിയുടെ മേന്മകളെ പുകഴ്ത്തിയുള്ള പരസ്യം നല്‍കിയാണ് ഇപ്പോള്‍ തട്ടിപ്പു നടക്കുന്നത്. ആശുപത്രിക്കു നന്ദി പറഞ്ഞുകൊണ്ട് ‘പ്രമേഹവും കാന്‍സറും മാറി' എന്ന തലക്കെട്ടോടെയുള്ള ഫ്ളക്സ് ബോര്‍ഡാണ് പരസ്യമായി പുറത്ത് പ്രചരിപ്പിക്കുന്നത്. പരസ്യത്തിനു താഴെ രോഗംമാറിയ ആളുടെ പേരും മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. കോട്ടയം സ്വദേശിയായ തുളസീധരന്‍ എന്ന പേരാണ് നല്‍കിയത്.
അതേസമയം നല്കിയ നമ്പര്‍ ആശുപത്രിയുടേതാണ്. ഈ നമ്പറിലേക്കാണ് പരസ്യം കണ്ട് ആളുകള്‍ വിളിക്കുന്ന ത്. ഇവിടെ നിന്നും ലഭിക്കുന്ന ‘ഉപദേശങ്ങള്‍' കേള്‍ക്കുന്നതോടെ ആളുകള്‍ ആശുപത്രിയിലേക്ക് ആകൃഷ്ടരാവുകയാണ്. പരസ്യത്തില്‍ പരാമര്‍ശിച്ച തുളസീധരന്‍ ജീവിച്ചിരിപ്പുണ്ടോയെന്നതു പോലും അവ്യക്തമാണ്. പന്ത്രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് സി. വിനയാനന്ദനെ ചികിത്സയ്ക്ക് വിധേയനാക്കുകയും മരിക്കുകയും ചെയ്ത സംഭവത്തില്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചിരുന്നു.
നാലുവര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ ആശുപത്രിയുടെ മൂന്നാംനിലയില്‍ നിന്നും രോഗി പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മൃതദേഹം അവിടെ നിന്നും ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ സംഭവവും പോലീസ് അന്വേഷിക്കുന്നുണ്ട്.