റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സീറ്റിലെ ആൾക്ക് അനക്കമില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസുമൊക്കെ ചേർന്ന് ചേതനയറ്റ ആ ശരീരം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിലെത്തിക്കുംമുന്പു തന്നെ ജീവൻ നഷ്ടമായി. തിരക്കേറിയ പാതകളിൽ ദിവസവും ഇത്തരത്തിൽ എത്രയോ അപകടങ്ങൾ നടക്കുന്നു. എത്രയോ പേർക്ക് ജീവനും ജീവിതവും കൈവിട്ടുപോകുന്നുണ്ട്... ഇതും അക്കൂട്ടത്തിലൊന്ന്... അങ്ങനെ എഴുതിത്തള്ളപ്പെടേണ്ടിയിരുന്ന അപകടം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പോലീസ് തെളിയിച്ചു. കാറിലെ സഹയാത്രികന്റെ മൊഴിയിലെ പൊരുത്തക്കേടുകളാണ് സംഭവത്തിനു പിറകിലെന്തോ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്.
നിഗൂഡതയുടെ ചുരുളഴിക്കാൻ പോലീസ്
ഹൈദരാബാദിൽ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനാണ് കേശ്യ നായിക്. 43കാരനായ ഇദ്ദേഹം വിവാഹിതനാണ്. ഭാര്യ പദ്മ. ഇവരുടെ ദാന്പത്യ ജീവിതത്തിന് 20 വർഷത്തെ പഴക്കമുണ്ട്. അന്വേഷണത്തിൽ കേശ്യ നായിക്കും പദ്മയും ഇപ്പോൾ കുറച്ചു കാലമായി അത്ര നല്ല അടുപ്പത്തിലല്ലായെന്നും അകന്നാണ് കഴിയുന്നതെന്നും പോലീസ് കണ്ടെത്തി. മാത്രമല്ല, നായിക് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതായും പോലീസിന് വിവരം ലഭിച്ചു. രണ്ടാം വിവാഹത്തിൽ നായിക്കിന് രണ്ടു കുട്ടികളുമുണ്ട്. നായിക്കിനെതിരെ പദ്മ നൽകിയ കേസിൽ വിചാരണ നടക്കുകയായിരുന്നു. അന്വേഷണം ഉൗർജിതമായപ്പോൾ, പദ്മയെ വിശദമായി ചോദ്യം ചെയ്തപ്പോൾ, വിദഗ്ധമായി നടപ്പിലാക്കിയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞു.
നിയമപരമായി പദ്മ തന്നെയാണ് ഇപ്പോഴും നായിക്കിന്റെ പത്നി. നായിക്ക് വീണ്ടും വിവാഹം കഴിച്ചെങ്കിലും പദ്മയിൽനിന്നും വിവാഹമോചനം നേടിയിരുന്നില്ല. നായിക്കിന് ജീവഹാനി സംഭവിച്ചാൽ ജോലിക്കും ഇൻഷ്വറൻസ് നഷ്ടപരിഹാരത്തുകയ്ക്കുമൊക്കെ അവകാശി പദ്മയാണെന്ന് അർഥം. സ്വത്തുവകകൾ കൂടാതെ, അന്പതു ലക്ഷം രൂപയുടെ ഇൻഷ്വറൻസുമുണ്ട് അദ്ദേഹത്തിന്. നായിക്കിനെ അവസാനിപ്പിക്കാൻ പദ്മയെ പ്രേരിപ്പിച്ചതും ഈ ചിന്തകളാണ്. അതിനായി നായിക്കിന്റെ കാർ ഡ്രൈവറായ വിനോദിന്റെ സഹായം തേടി. വിനോദ് നായിക്കിന്റെ പാർട്ട്- ടൈം- കാർ ഡ്രൈവറാണ്. നായിക്കിന്റെ കഥ കഴിച്ചാൽ പത്തുലക്ഷം രൂപ നൽകാമെന്നും പദ്മ വാഗ്ദാനം ചെയ്തു.
മൊഴി കുരുക്കായ്...
വാഹനത്തിൽ താനുണ്ടായിരുന്നുവെന്നും വൈദ്യുതി തൂണിലേക്ക് കാറിടിച്ച് കയറുന്നതിനിടയിൽ താൻ പുറത്തേക്ക് ചാടുകയായിരുന്നുവെന്നുമാണ് വിനോദ് പോലീസിന് നൽകിയ മൊഴി. അതേ സമയം, മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോവുകയായിരുന്ന കാറിൽ നിന്നും പ്രാണരക്ഷാർഥം ചാടിയ വിനോദിന്റെ ശരീരത്തിലൊരിടത്തും പരിക്കോ ചെറിയൊരു മുറിവോ പോലുമില്ലായെന്നത് പോലീസ് ശ്രദ്ധിച്ചു. പോലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളിൽ വിനോദിന് പിഴച്ചു. പിടിക്കപ്പെട്ടു എന്ന് മനസിലായതോടെ വിനോദ് സത്യം തുറന്നുപറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് രാത്രിയിൽ വിനോദ് നായിക്കിനെ മൊബൈലിൽ വിളിച്ചു. ബാറിൽ പോയി മദ്യപിക്കാനാണ് ക്ഷണിച്ചത്. ആ രാത്രിയിൽ നായിക്കിനെ വിനോദ് നന്നായി കുടിപ്പിച്ചു. മദ്യലഹരിയിൽ തളർന്ന നായിക്കിനെ വാഹനത്തിനുള്ളിൽ തന്നെ വിനോദ് കഴുത്തു ഞെരിച്ചുകൊന്നു. പിന്നീട് വാഹനം സ്റ്റാർട്ട് ചെയ്ത് റോഡരികിലെ ഹൈ -ടെൻഷൻ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറാനുള്ള അവസരമൊരുക്കി. അമിതമായി മദ്യപിച്ച് വാഹനം ഓടിക്കവേ, നിയന്ത്രണം തെറ്റി വൈദ്യുതി തൂണിലിടിച്ചുവെന്നതിനപ്പുറത്തേക്ക് പോലീസ് അന്വേഷണമൊന്നും വരില്ലായെന്ന വിശ്വാസത്തിലായിരുന്നു വിനോദും പദ്മയും. കൃത്യം ഭംഗിയായി നിർവഹിക്കാനെന്നോണം പതിനയ്യായിരം രൂപ പദ്മ വിനോദിന് മുൻകൂറായി സമ്മാനിച്ചുവെന്നും പോലീസ് പറഞ്ഞു. ഇരുവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പരമാവധി സഹിച്ചു, എന്നിട്ടും...
വിവാഹം കഴിക്കാമെന്ന പ്രലോഭനത്താൽ ജീവിതം നശിപ്പിക്കുകയും അതിന്റെ പേരിൽ പിന്നീട് വില പേശുകയും ചെയ്ത പൂർവ കാമുകന് 21 കാരിയും മണവാളനും ചേർന്ന് നിത്യവിശ്രമമൊരുക്കിയ സംഭവം തെളിഞ്ഞതും കഴിഞ്ഞ ദിവസമാണ്.
സുശീൽകുമാറിന കാണാനില്ലായെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഉൗർജിതമായ അന്വേഷണം അവസാനിച്ചത് കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകത്തിന്റെ യാഥാർഥ്യത്തിലാണ്. അഞ്ചാറു വർഷമായി സുശീൽകുമാർ ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും യുവതി ഇപ്പോൾ മറ്റൊരാളോടൊപ്പമാണ് കഴിയുന്നതെന്നും സുശീൽകുമാറിന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഡോളി ചൗധരി എന്ന യുവതിയെ പോലീസ് ചോദ്യം ചെയ്തു. സുശീലുമായി ഇപ്പോൾ യാതൊരുവിധ ബന്ധമില്ലെന്നൊക്കെ പറഞ്ഞ് ആദ്യമാദ്യം ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ അവർ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ഒന്നരവർഷമായി ഗ്രേറ്റർ നോയിഡയിലാണ് ഡോളി താമസിക്കുന്നത്. സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മാൻപവർ കന്പനിയിലെ കോണ്ട്രാക്ടറായ മോഹിത് മവിയുടെ സഹായത്താൽ ഡോളിക്ക് ഗ്രേറ്റർ നോയിഡയിലൊരു ജോലി ലഭിച്ചു. താമസസൗകര്യവും മവി തന്നെ സജ്ജമാക്കി.
ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ മവി ഡോളിയെ വിവാഹം ചെയ്യാൻ സാധ്യതയുണ്ടെന്നും സുശീൽ വിചാരിച്ചു. പഴയ ബന്ധത്തിന്റെ കഥ പറഞ്ഞ് ഡോളിയെ നിരന്തരം സമീപിച്ച സുശീൽ അവളെ ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി. നഗ്നചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും പുറംലോകത്ത് പ്രചരിപ്പിക്കുന്നുവെന്നുമൊക്കെ ഭീഷണിപ്പെടുത്തിയതോടെ ഡോളി സുശീലിന്റെ ശല്യം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മനീഷ് ചൗധരിയെന്ന യുവാവുമായി ഡോളിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മനീഷിനോട് സുശീലിന്റെ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയ ഡോളി അയാളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സഹായവും അഭ്യർഥിച്ചു. അങ്ങനെ ഇരുവരും പദ്ധതി ആസൂത്രണം ചെയ്തു. ഡോളി സുശീലിനെ മഥുരയിലേക്ക് ക്ഷണിച്ചു. അവിടെ ഒരു ഹോട്ടൽ മുറിയിൽ എത്തിയ സുശീലിന് പാനീയത്തിൽ ഉറക്കഗുളികകൾ ചേർത്തു നൽകി. മയങ്ങിയ സുശീലിനെ ഡോളിയും മനീഷും കൂടി ചേർന്ന് മഥുര ലക്ഷ്മി നഗറിലെ പഴയ പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് കെട്ടിത്താഴ്ത്തി.
ഗിരീഷ് പരുത്തിമഠം
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
02:35 PM Sep 06, 2018 | Deepika.com