കോട്ടയം: കനത്തമഴയും വെള്ളപ്പൊക്കവും വേളൂർ-പാറേച്ചാൽ പാടശേഖരത്തിലെ നെൽകൃഷി മട വീണു നശിച്ചു. ജില്ലയിൽ താമസിച്ചു കൃഷിയിറക്കി താമസിച്ചു വിളവെടുക്കുന്ന പാടങ്ങളിലൊന്നാണ് പാറേച്ചാൽ പാടശേഖരം.
തരിശായി കിടന്ന 42 ഏക്കർ കൃഷിഭൂമിയിൽ ഏതാനും കർഷകർ ചേർന്ന് 35 ഏക്കറിൽ നെൽകൃഷിയിറക്കിയത്. ഇതിൽ 23 ഏക്കർ പാടത്തെ നെൽ കൊയ്തെടുക്കുകയും സംഭരണം പൂർത്തിയാകുകയും ചെയ്തിരുന്നു. ഒരു മാസമായി ആരംഭിച്ച വേനൽമഴ മൂലം പാടം ഉണങ്ങാത്തത്തിനാൽ കൊയ്ത്ത് യഥാസമയംപൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണു കഴിഞ്ഞവ്യാഴാഴ്ച മുതൽ ശക്തമായ മഴയും തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. കനത്തമഴയിൽ മടവീണു വെള്ളം കയറി പാടം മുഴുവൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു. സംഭരണം നടക്കാതെ പാടത്ത് കൂട്ടിയിട്ടിരുന്ന 100 ക്വിന്റലിലധികം നെല്ല് വെള്ളം കയറി നശിച്ചു. വെള്ളം കയറിയ നെല്ല് കിളിർത്തു തുടങ്ങി. ഇതു പാറേച്ചാൽ റോഡിൽ ഉണങ്ങാനിട്ടിയിരിക്കുകയാണ്. ഉപയോഗിക്കാൻ പറ്റാത്ത നെല്ല് താറാവു കർഷകർക്കു നൽകിയിരിക്കുകയാണ് നെൽകർഷകർ.
മടവീണു കൊയ്തെടുക്കാനുള്ള പാടവും വെള്ളത്തിൽ മുങ്ങി. ഇതോടെ വിളവെത്തിയ നെൽചെടികൾ അഴുകി ചീഞ്ഞിരിക്കുകയാണ്. ഇതും പൂർണമായി ഇനി കൊയ്തെടുക്കാൻ സാധിക്കുകയില്ല. അഞ്ചു കർഷകർ ചേർന്നാണു പാടം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. 10 ലക്ഷം രൂപ ഒരു കർഷകനു നഷ്ടമുണ്ടായതായി കർഷകൻ ജോർജ് കുര്യൻ പറഞ്ഞു. ഒക്ടോബർ മാസത്തിൽ വെള്ളം വറ്റിച്ച് നവംബറിൽ വിതച്ച് ഏപ്രിൽ മാസം അവസാനത്തോടെ കൊയ്യുന്ന പാടത്തിൽ യഥാസമയം കൊയ്ത്ത് നടക്കാത്തതാണ് കൃഷി മഴയിൽ നശിക്കാൻ കാരണമെന്ന് കർഷകർ പറയുന്നു.
കൊയ്ത്ത് യന്ത്രം യഥാസമയം കിട്ടാത്തതും മില്ലുടമകൾ താര(കിഴിവ്)യുടെ പേരിൽ നടത്തിയ അനാവശ്യ ഇടപെടലും മൂലമാണ് കൊയ്ത്തു മുടങ്ങിയത്. കൃഷിവകുപ്പിന്റെ അനാസ്ഥയാണ് യഥാസമയം നെല്ല് കൊയ്തെടുക്കാൻ പറ്റാത്തതിന്റെ കാരണമെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. ജില്ലാ കൃഷി ഓഫീസർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പുതിയ ഭരണസംവിധാനം വരാത്തതിനാൽ തുടർ നടപടികൾ വൈകുമെന്ന ആശങ്കയിലാണു കർഷകർ.
കനത്തമഴയും വെള്ളപ്പൊക്കവും: വേളൂർ-പാറേച്ചാൽ പാടശേഖരത്തിലെ നെൽകൃഷി മട വീണു നശിച്ചു
10:45 PM May 19, 2021 | Deepika.com