ഇരിട്ടി: ഇരിട്ടി മേഖലയില്‍ കോവിഡ് രോഗ വ്യാപനത്തിനൊപ്പം മരണസംഖ്യയും ഉയരുന്നു. ഇരിട്ടി നഗരസഭ ഉള്‍പ്പെടെ മേഖലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലായി 84 പേര് ഇതുവരെ മരിച്ചു. ഈ മാസം മാത്രം 30 പേരാണ് മരിച്ചത്. നിലവില്‍ 2168 പേര് രോഗ ബാധിതരാണ്. 5384 പേര് നെഗറ്റീവായി. രണ്ടാഴ്ചക്കിടയില്‍ രോഗം കുത്തനെ ഉയര്‍ന്നതിന്റെ നടുക്കത്തിലാണ് അധികൃതര്‍. നഗരസഭയ്ക്കു പുറമേ അയ്യന്‍കുന്ന്, ആറളം, പായം, ഉളിക്കല്‍, പടിയൂര്‍, തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലുമായാണ് ഇത്രയും രോഗബാധിതര്‍ ഉള്ളത്. 4800 പേര് സമ്പര്‍ക്കത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലുമാണ്. ഇക്കുറി നഗര മേഖലയെ അപേക്ഷിച്ച് മലയോര പ്രദേശങ്ങളിലും രോഗ വ്യാപനം കൂടുതലാണെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മേഖലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും രോഗ വ്യാപന തോത് കുറയുന്നില്ല. രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന നില്‍ക്കുന്നത് ഇപ്പോഴും ഇരിട്ടി നഗരസഭയിലാണ്. 622 പേര് ചികിത്സയിലാണ്. ഇതുവരെ 2016 പേര് നെഗറ്റീവായി. 26 പേര് മരിച്ചു. മൂന്നു പേര് ഈ മാസം മാത്രം മരിച്ചു. ഏഴു വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ്. എടക്കാനം മേഖലയിലാണ് രോഗ വ്യാപനം രൂക്ഷം. നഗരത്തില്‍ മൂന്നു കച്ചവടക്കാര്‍ മരിച്ചത് വ്യാപാര മേഖലയെയും നടുക്കത്തിലാക്കി.ആറളം പഞ്ചായത്തില്‍ സ്ഥിതി രൂക്ഷമാണ്. 402 പേര് രോഗബാധിതരാണ്. 980 പേര് നെഗറ്റീവായി. ആറളം ഫാം വാര്‍ഡിലും അമ്പലക്കണ്ടിയിലുമാണ് രോഗ വ്യാപനം രൂക്ഷം. ആറളത്ത് ഇതുവരെ എട്ടുപേര്‍ മരിച്ചു. ഈ മാസം മരിച്ചത് രണ്ടുപേരാണ്. 258 രോഗികളാണ് പായം പഞ്ചായത്തിലുള്ളത്. ഇതുവരെ 588 പേര് നെഗറ്റീവായി. 460 പേര് ക്വാറന്റൈനിലുമാണ്. പായത്ത് ഇതുവരെ 10 പേര് മരിച്ചു. നാലുപേര്‍ ഈ മാസം മരിച്ചവരാണ്.മുഴക്കുന്ന് പഞ്ചായത്തില്‍ 277 പേര് പോസിറ്റീവാണ്. 1032 പേര് നെഗറ്റീവായി. 450 പേര് ക്വാറന്റൈനില്‍ കഴിയുന്നു. കോവിഡ് ബാധിച്ച് ആറുപേര്‍ മരിച്ചു. ഇവരെല്ലാം ഈ മാസം മരിച്ചവരാണ്. തില്ലങ്കേരി പഞ്ചായത്തില്‍ 227 പേര് രോഗബാധിതരാണ്. 1018 പേര് നെഗറ്റീവായി. 833 പേര് ക്വാറന്റൈനില്‍ കഴിയുന്നു. രണ്ടുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഈ മാസം മരണം സംഭവിച്ചില്ലെന്നതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍.
പടിയൂര്‍ പഞ്ചായത്തില്‍ 206 പേര് ചികിത്സയിലിണ്. 808 പേര് നെഗറ്റീവായി. 462 പേര് ക്വാറന്റൈനില്‍ കഴിയുന്നു. ഒന്പതുപേര് കോവിഡ് ബാധിച്ചു മരിച്ചു. ഈ മാസം മരണം ഇല്ലങ്കിലും രണ്ടാം തരംഗത്തിലാണ് ഇവിടെ നാലുപേര്‍ക്കും ജീവന് നഷ്ടപ്പെട്ടത്.
ഉളിക്കല്‍ പഞ്ചായത്തില്‍ 210 പേരാണ് നിലവില്‍ പോസിറ്റീവായി തുടരുന്നത്. 958 പേര് നെഗറ്റീവായി. 26 പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവര്‍ 16 പേരാണ്. 10 പേരും ഈ മാസം മരിച്ചവരാണ്. അയ്യന്‍കുന്നില്‍ 170 പേര് ചികിത്സയിലാണുള്ളത്. 683 പേര് നെഗറ്റീവായി. കോവിഡ് ബാധിച്ച് ഏഴുപേര്‍ മരിച്ചതില്‍ അഞ്ചു പേര് ഈ മാസം മരിച്ചവരാണ്.
ആദിവാസി മേഖലയില്‍ ഭീതി
അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലെ ആദിവാസി മേഖലകളില്‍ രോഗ വ്യാപനം രൂക്ഷം. അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി രാജീവ് ദശലക്ഷം കോളനിയില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 60 ശതമാനവും കൊട്ടുകപ്പാറ ഐടിഡിപി കോളനിയില്‍ 46.67 ശതമാനവും ആണ്. ആറളം പഞ്ചായത്തിലെ വിയറ്റ്നാം കോളനിയില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32 ശതമാനം ആണ്. രാജീവ് ദശലക്ഷം കോളനിയില്‍ 30 പേരെ പരിശോധിച്ചതില്‍ 18 പേരും കൊട്ടുകപ്പാറയില്‍ 30 പേരെ പരിശോധിച്ചതില്‍ 14 പേരും വിയറ്റ്നാമില്‍ 50 പേരെ പരിശോധിച്ചതില്‍ 16 പേരും പോസിറ്റീവാണ്. പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്ടി കോളനിയില്‍ മാ്ത്രമായി വാക്സിനേഷന് നടത്താനുള്ള ഒരുക്കത്തിലാണ്.
അടിയന്തര യോഗം നാളെ
എടൂർ: ആറളം ഫാമിൽ ആദിവാസികൾക്കിടയിൽ കോവിഡ് രോഗം പടർന്ന് പിടിക്കുന്നതിനെ തുടർന്ന് കളക്ടർ നാളെ രാവിലെ 11 ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗം വിളിച്ചു. ഫാമിൽ ഒരു മാസമായി നിരോധനാജ്ഞയാണ്. എന്നിട്ടും രോഗം പടർന്ന് പിടിക്കുകയാണ്. ഇവർക്ക് മാത്രമായി ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന അവശ്യവും നടപ്പിലായില്ല. സണ്ണി ജോസഫ് എം എൽഎ യുടെ അവശ്യപ്രകാരമാണ് അടിയന്തര യോഗം വിളിച്ചത്.
പരിശോധനാ കേന്ദ്രം
ഇരിട്ടി എച്ച്എസ്എസിൽ
ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രം ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റി. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഇനി ഇരിട്ടി എച്ച്എസ്എസിലെ കേന്ദ്രത്തിലായിരിക്കും നടത്തുക. ഒപിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പരിശോധനാ കേന്ദ്രത്തില്‍ എത്തണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രന് അറിയിച്ചു. കോവിഡ് വാക്സിനേഷന് കേന്ദ്രവും ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രവര്‍ത്തിക്കുകയെന്നും സൂപ്രണ്ട് അറിയിച്ചു.
കോവിഡ് ഭീതിക്ക് ശമനമില്ലാതെ ഇരിട്ടി
01:00 AM May 15, 2021 | Deepika.com