പെരിന്തൽമണ്ണ: വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റും മഴയും ആനമങ്ങാട് മുഴന്നമണ്ണയിൽ വൻ നാശം വിതച്ചു. മരങ്ങൾ വീണു പ്രദേശത്തെ 14 വീടുകൾ ഭാഗികമായി തകർന്നു. പെരടികുഴി പരിയാണി, രാമൻ ചക്കി, രേവി, കല്യാണി, അയ്യപ്പൻ, ഹുസൻ നെല്ലേങ്ങര, ബഗത്തണ്ണ നിവാസിൽ ബാബുരാജ്, രാധാകൃഷ്ണൻ കളരിക്കൽ, ളംറത്ത് നെല്ലേങ്ങര, ഉമ്മർ നെല്ലേങ്ങര, ചേർക്കുന്നൻ മുസ്തഫ, നൗഷാദ് കൊങ്കത്ത്, സൈദ് തൂളിയത്ത്, ഇ.കെ.ഉമ്മർ തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്. ശക്തമായ വീശിയടിച്ച കാറ്റിൽ തേക്ക്, പ്ലാവ്, മാവ് തുടങ്ങിയ വൻ മരങ്ങൾ കടപുഴകി വീണു. നിരവധി തെങ്ങ്, റബർ മരങ്ങളും പൊട്ടി വീണു. ഏക്കർ കണക്കിനു വാഴ കൃഷിയും നശിച്ചു. റോഡിലേക്ക് മരങ്ങൾ കടപുഴകി വീണതിനാൽ പല ഭാഗത്തും ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ മുന്നിട്ടിറങ്ങി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. പലയിടങ്ങളിലായി വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണു. ഇതേ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു.