കോട്ടയം: കോവിഡ് നിയന്ത്രണം മൂലം നിർത്തിവച്ച ലോട്ടറി മേഖലയിലെ തൊഴിലാളികൾക്ക് അയ്യായിരം രൂപ അടിയന്തര ധനസഹായം ക്ഷേമനിധി ബോർഡിൽനിന്നും നൽകണമെന്നും വിൽപ്പന പുനരാരംഭിക്കുന്പോൾ 5000 രൂപയുടെ ടിക്കറ്റുകളും നൽകണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി സംസ്ഥാനകമ്മിറ്റി യോഗം ഗവണ്മെന്റിനോടാവശ്യപ്പെട്ടു.
സർക്കാർ ലോട്ടറി നിർത്തിവച്ചതു മൂലം രണ്ടര ലക്ഷം ലോട്ടറി വിൽപന തൊഴിലാളികളാണ് പട്ടിണിയിലായത്. പ്രതിവർഷം പന്ത്രണ്ടായിരം കോടി രൂപയോളം സർക്കാർ ഖജനാവിന് വരുമാനം ഉണ്ടാക്കി നൽകുന്ന ലോട്ടറി തൊഴിലാളികളിൽ പലരും ഭിന്നശേഷിക്കാരും മറ്റ് തൊഴിലുകൾ ചെയ്യാൻ പറ്റാത്ത രോഗബാധിതരുമാണ്. കോവിഡ് ബാധിതരായ ലോട്ടറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് പ്രത്യക ചികിത്സാ സഹായം നൽകണമെന്നും ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കുവാൻ 25000 രൂപയുടെ ടിക്കറ്റുകൾ പ്രതിമാസം വിൽക്കണമെന്ന വർധിപ്പിച്ച തുക പതിനായിരം ആക്കി പുനഃസ്ഥാപിക്കണമെന്നും ഐഎൻടിയുസി അധികൃതരോട് ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ പി.വി. പ്രസാദ്, പി.പി. ഡാന്റെസ്, കെ.എം. ശ്രീധരൻ, കൈരളി റാഫി, ഒ.ബി. രാജേഷ്, എം.സി. തോമസ്, വി.ടി. സേവ്യർ, പി.എൻ. സതീശൻ, കനകൻ വള്ളിക്കുന്ന്, എസ്. സലിം രാജ്, കെ. ദേവദാസ്, അനിൽ ആനിക്കാട്, കെ.പി. സോമസുന്ദരം, ടി.എം. വാസുദേവൻ നായർ, സി. രാജലഷ്മി, സി. സുനിൽകുമാർ, എം. വിജയൻ, എം. സുരേഷ് ബാബു, കെ.സി. രാജ, ബേബി തോമസ്, സലാഹുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ലോട്ടറി തൊഴിലാളികൾക്കു ക്ഷേമനിധിയിൽനിന്നു സഹായം നൽകണമെന്ന്
11:05 PM May 07, 2021 | Deepika.com