പാന്പാടി: പാന്പാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ വൻതിരക്ക്. സ്പോട്ട് രജിസ്ട്രേഷനായതിനാൽ രാവിലെ ആറിനുതന്നെ ആളുകൾ എത്തിയിരുന്നു. ഒന്പതോടെ വലിയ ജനക്കൂട്ടമായി മാറി. ആളുകളെ സാമൂഹിക അകലം പാലിച്ച് നിർത്തുന്നതിനോ മറ്റോ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ക്യൂവിൽനിന്ന ആളുകൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും പലതവണ ഉണ്ടായി.
വലിയ ആൾക്കൂട്ടം ഉണ്ടാകുന്നതും സാമൂഹിക അകലം പാലിക്കാത്തതും രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്ന ആരോപണം നിലനിൽക്കുന്പോഴാണ് ഒത്തുചേരൽ. ആശാവർക്കർമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ഇടപെടണമെന്ന് ആവശ്യം ഉയർന്നെങ്കിലും ആരും എത്തിയില്ല.
വാക്സിനേഷൻ കേന്ദ്രത്തിൽ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം എൻ. ഹരി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെ വാക്സിന്റെ പേരിൽ നിരന്തരം കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും സെക്കൻഡ് ഡോസ് വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ പുനഃപരിശോധിക്കണമെന്നും ഹരി ആവശ്യപ്പെട്ടു.
വാക്സിൻ: പാന്പാടി താലൂക്ക് ആശുപത്രിയിൽ വൻ തിരക്ക്
11:09 PM May 06, 2021 | Deepika.com