കടുത്തുരുത്തി: മില്ലുകാരും കർഷകരും തമ്മിലുള്ള താര (കിഴിവ്) തർക്കത്തെത്തുടർന്ന് മാഞ്ഞൂരിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടന്നിരുന്ന നെല്ല് സംഭരിക്കാൻ നടപടികളായി. നെല്ല് സംഭരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മോൻസ് ജോസഫ് എംഎൽഎ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയാണ് നെല്ല് സംഭരണം തുടങ്ങാൻ വഴിയൊരുക്കിയത്.
100 കിലോ നെല്ല് എടുക്കുന്പോൾ അഞ്ച് കിലോ താര നൽകണം എന്ന വ്യവസ്ഥയിലാണ് മില്ലുകാർ ഇപ്പോൾ നെല്ലെടുക്കുന്നത്. കൊയ്തെടുത്ത 300 ടണ്‍ നെല്ല് പാടത്ത് കിടന്ന് നശിക്കുന്നതു സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാഞ്ഞൂർ കൃഷിഭവന് കീഴിലെ 110 ഏക്കർ വരുന്ന പാണ്ഡൻകരി-രാമൻകരി പാടശേഖരത്തെ 220 ടണ്ണും 40 ഏക്കർ വരുന്ന ആനിത്താനം പെരുംകരി പാടശേഖരത്തെ 80 ടണ്‍ നെല്ലും സമീപത്തെ മറ്റു പാടശേഖരങ്ങളിലെ നെല്ലുമാണ് സംഭരിക്കുന്നത്.
നൂറു കിലോയ്ക്ക് എട്ട് കിലോ താരയാണ് മില്ലുകാർ ചോദിച്ചിരുന്നത്. നാലു കിലോ വരെ നൽകാൻ കർഷകർ തയാറായിട്ടും സംഭരണം നടത്താൻ മില്ലുകാർ സമ്മതിച്ചിരുന്നില്ല.
മോൻസ് ജോസഫ് എംഎൽഎ പ്രശ്നത്തിൽ ഇടപെട്ടതോടെ ജില്ലാ കളക്ടർ നേരിട്ടു മില്ലുകാരുമായി ചർച്ച നടത്തി പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കി. പാണ്ഡൻകരിയിൽ 77 കർഷകരും ആനിത്താനം പാടശേഖരത്ത് 27 കർഷകരുമാണ് കൃഷിയിറക്കിയിരുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നും മറ്റും വായ്പയെടുത്തും സ്വർണം പണയം വച്ചുമെല്ലാമാണ് പല കർഷകരും കൃഷിയിറക്കിയത്. നെല്ല് കയറി പോകാതെ വന്നതോടെ ഇവരെല്ലാം കടുത്ത സാന്പത്തിക പ്രതിസന്ധിയിലുമായിരുന്നു.
താര തർക്കം: മാഞ്ഞൂരിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടന്ന നെല്ല് സംഭരിക്കാൻ നടപടിയായി
11:08 PM May 06, 2021 | Deepika.com