വൈക്കം: കോവിഡ് വ്യാപനം രൂക്ഷമായിട്ടും റേഷൻ ഉടമകൾക്കും തൊഴിലാളികൾക്കും വാക്സിനേഷനു മുൻഗണന നൽകുന്നില്ലെന്ന് പരാതി. സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ യഥാസമയം കടകളിൽ കിട്ടാത്തതുമൂലം ഗുണഭോക്താക്കൾ പലതവണ കടകളിൽ കയറി ഒന്നും കിട്ടാതെ മടങ്ങിപ്പോകുകയാണ്. മണ്ണെണ്ണ വിതരണം മൂന്നു മാസത്തിൽ ഒരിക്കലായി ചുരുക്കിയിരിക്കുകയാണ്. ജില്ലയിൽ കെട്ടിക്കിടക്കുന്ന മണ്ണെണ്ണ വിതരണം ചെയ്യാൻ അനുവദിക്കുന്നില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ അനുവദിക്കുന്ന ആനുകൂല്യങ്ങൾ ഒരുമിച്ചു വാങ്ങാൻ ഗുണഭോക്താക്കൾക്കു അവസരം നൽകണം. ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇനിയും പൂർത്തിയായിട്ടില്ല.
ഭക്ഷ്യധാന്യങ്ങൾക്ക് ഓണ്‍ലൈനായി പണമടയ്ക്കാൻ സൗകര്യമുണ്ടെങ്കിലും ആട്ട, പഞ്ചസാര എന്നിവയുടെ ചെല്ലാൻ ബാങ്കിൽത്തന്നെ അടയ്ക്കണം. ഇതു വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ യഥാസമയത്ത് റേഷൻ കടകളിൽ എത്താത്തതുമൂലം റേഷൻ ഉപഭോക്താക്കളും ഉടമകളും തമ്മിൽ കലഹത്തിനിടയാക്കുകയാണ്.
കൊറോണാ പ്രതിസന്ധി കണക്കിലെടുത്ത് മൈനസ് ബില്ലിംഗ്, കോംബോ എന്നിവ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചു നിരവധി നിവേദനങ്ങൾ അധികൃതർക്കു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. ജോസഫ് കുറ്റപ്പെടുത്തി. റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ അടിയന്തരമായി എത്തിക്കുന്നതിനും റേഷൻ ഡീലേഴ്സിനും തൊഴിലാളികൾക്കും കോവിഡ് വാക്സിൻ നൽകുന്നതിനും അധികൃതർ നടപടികൾ സ്വീകരിക്കണമെന്നു റേഷൻവ്യാപാരികൾ ആവശ്യപ്പെട്ടു.
റേഷൻ കടയുടമകൾക്കും തൊഴിലാളികൾക്കും വാക്സിനേഷനു മുൻഗണന നൽകുന്നില്ലെന്ന് പരാതി
11:08 PM May 06, 2021 | Deepika.com