തൊടുപുഴ: മണ്ണിന്റെ ഗന്ധമുള്ള രാഷ്ട്രീയക്കാരന് ഇത്തവണയും തൊടുപുഴയിൽ അടിതെറ്റിയില്ല. ദീർഘവീക്ഷണവും വികസനകാഴ്ചപ്പാടും പ്രതികൂല സാഹചര്യങ്ങളെ സൗമ്യതയോടെ നേരിടാൻ അസാധാരണ പാടവവുമുള്ള പി.ജെ. ജോസഫിന് ജനങ്ങൾ പത്താംപ്രാവശ്യവും നൽകിയത് ഉജ്വലവിജയം.
നിയമസഭയിലേക്ക് 11 തവണ മൽസരിച്ചപ്പോൾ ഒരുതവണ മാത്രമാണ് പരാജയം രുചിക്കേണ്ടിവന്നത്. 2001-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.ജെ. ജോസഫ് യുഡിഎഫിലെ പി.ടി. തോമസിനോടാണ് അടിയറവ് പറഞ്ഞത്. സംസ്ഥാനത്ത് ഇക്കുറി യുഡിഎഫിന്റെ ഉറച്ച കോട്ടകൾ പലതും തകർന്നടിഞ്ഞപ്പോഴും തൊടുപുഴയിലെ ജനങ്ങൾ ഇദ്ദേഹത്തെ നെഞ്ചോടു ചേർത്തു.
നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ വേളയിൽ ജനങ്ങൾ നൽകിയ അംഗീകാര മുദ്രയ്ക്ക് പത്തരമാറ്റിന്റെ തിളക്കമാണുള്ളത്. ഇടുക്കി ജില്ലയിൽ യുഡിഎഫിന് ലഭിച്ച ഏകസീറ്റും തൊടുപുഴയാണ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 45,587 വോട്ടുകളുടെ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷമായിരുന്നു ഇദ്ദേഹത്തിനു ലഭിച്ചിരുന്നതെങ്കിൽ ഇക്കുറി ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. തൊടുപുഴയിൽ ഇക്കുറി അട്ടിമറി നടക്കുമെന്നും എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്നുമുള്ള കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് പി. ജെയുടെ വിജയം.
മകൻ ജോക്കുട്ടന്റെ അകാല വേർപാടിന്റെ നൊന്പരം മനസിൽ നിന്നു മായുംമുന്പേയാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങേണ്ടിവന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്പ് കോവിഡ് ബാധിതനായതോടെ ആദ്യഘട്ടത്തിൽ പ്രചാരണ രംഗത്ത് സജീവമാകാൻ കഴിയാത്തതിന്റെ ദുഃഖവും മറികടന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ പരിമിതികളെല്ലാം മറികടന്ന് വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തി ജോസഫ് മുന്നേറുന്ന കാഴ്ചയായിരുന്നു.
ഒടുവിൽ വൻ ഭൂരിപക്ഷത്തിൽ വിജയം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
പുറപ്പുഴ വയറ്റാട്ടിൽ പാലത്തിനാൽ ജോസഫ് -അന്നമ്മ ദന്പതികളുടെ മകനായ പി.ജെ.ജോസഫ് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദദാരിയാണ്. 1970-ലാണ് തൊടുപുഴയിൽ നിന്നു ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഭാര്യ ഡോ. ശാന്ത ആരോഗ്യ വകുപ്പ് അഡീഷ്ണൽ ഡയറക്ടറായിരുന്നു. മക്കൾ: അപു ജോണ്, യമുന, ആന്റണി, പരേതനായ ജോ.
അടിപതറാതെ തൊടുപുഴയുടെ സ്വന്തം ഒൗസേപ്പച്ചൻ
09:59 PM May 02, 2021 | Deepika.com