നെടുങ്കണ്ടം: ഉടുന്പൻചോല നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നു നടക്കുന്ന വോട്ടെണ്ണലിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ഉടുന്പൻചോല തഹസിൽദാർ നിജു കുര്യൻ, കട്ടപ്പന ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട ഒരുക്കങ്ങൾ നടത്തി. 232 ബൂത്തുകളിലെ കണ്ട്രോൾ യൂണിറ്റുകളാണ് കേന്ദ്രത്തിൽ എണ്ണുന്നത്.
വോട്ടെണ്ണലിനായി 135 ഉദ്യോഗസ്ഥരെയും കേന്ദ്രസേനയുൾപ്പടെ മുന്നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് നിയമിച്ചിരിക്കുന്നത്. 135 ഉദ്യോഗസ്ഥരിൽ 45 പേർ മൈക്രോ ഒബ്സർവർമാരും 45 പേർ സൂപ്പർവൈസർമാരും 45 പേർ കൗണ്ടിംഗ് അസിസ്റ്റന്റുമാരുമാണ്. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തെ മൂന്നു ചെറിയ ഹാളുകളായി മറച്ചുകെട്ടി തിരിച്ചാണ് വേട്ടെണ്ണൽ കേന്ദ്രം ഒരുക്കിയിരിക്കുന്നതെന്ന് തഹസിൽദാർ നിജു കുര്യൻ പറഞ്ഞു. ഓരോ ഹാളിലെയും വോട്ടെണ്ണലിന്റെ നിയന്ത്രണത്തിനായി അസി. റിട്ടേണിംഗ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ഹാളിൽ കണ്ട്രോൾ യൂണിറ്റുകൾ എണ്ണുന്ന ആറ് കൗണ്ടറുകൾ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഓരോ കൗണ്ടറിലും സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, ഹെൽപ്പർ എന്നിവരുമുണ്ടാകും. ഒന്നാം നന്പർ ഹാളിൽ കണ്ട്രോൾ യൂണിറ്റുകൾ എണ്ണുന്ന ടേബിളിനു പുറമെ പോസ്റ്റൽ വോട്ടുകളെണ്ണുന്ന അഞ്ച് കൗണ്ടറുകളും വിവി പാറ്റ്, സർവീസ് വോട്ടുകൾ എന്നിവ എണ്ണുന്ന ഓരോ കൗണ്ടറുകളും ഉണ്ടാകും.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മൂന്നു ഘട്ടങ്ങളായി പഴുതടച്ച സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കട്ടപ്പന ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ പറഞ്ഞു. പോലീസ്, ആംഡ് ഫോഴ്സ്, കേന്ദ്രസേന എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ഏർപ്പെടുത്തി. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവേൽ പോളിനാണ് സുരക്ഷാചുമതല. ഇദ്ദേഹത്തിന്റെ കീഴിൽ രണ്ട് സിഐമാർ, പത്ത് എസ്ഐമാർ ഉൾപ്പടെ 100 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.
വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ അകലെ പരിശോധനകൾ നടത്തി മാത്രമേ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരെ കടത്തിവിടുകയുള്ളൂ. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. കേന്ദ്രത്തിനുള്ളിലോ പരിസരത്തോ കൂട്ടംകൂടുന്നതിനും ആഹ്ലാദപ്രകടനം നടത്തുന്നതിനും വിലക്കുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കേണ്ടവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാഹനങ്ങൾ ഒരു കാരണവശാലും കേന്ദ്രത്തിന്റെ സമീപത്തേക്ക് കടത്തിവിടില്ല. കേന്ദ്രത്തിൽ മൊബൈൽ ഫോണിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണൽ: അവസാനവട്ട ഒരുക്കങ്ങൾ നടത്തി
10:19 PM May 01, 2021 | Deepika.com