ഉപ്പുതറ: ഒരുമാസമായി ജനവിധിയറിയാൻ പീരുമേട്ടിലെ മുന്നണി നേതാക്കളും പ്രവർത്തകരും കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ വോട്ടെണ്ണിത്തുടങ്ങുന്പോൾ തികഞ്ഞ ആവേശത്തിലാണ് യുഡിഎഫ്. കഴിഞ്ഞതവണ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട സീറ്റ് പിടിക്കാൻ അന്ന് പരാജയപ്പെട്ട അഡ്വ. സിറിയക് തോമസിനെ തന്നെയാണ് യുഡിഎഫ് നിയോഗിച്ചത്. കഴിഞ്ഞതവണ വോട്ടെണ്ണിത്തുടങ്ങിയപ്പോൾമുതൽ വിജയപ്രതീക്ഷ നിലനിർത്തിവന്ന സിറിയക് തോമസ് അവസാന റൗണ്ടിലാണ് പരാജയപ്പെട്ടത്. 314 വോട്ടിനായിരുന്നു പരാജയം.
തുടർഭരണം പീരുമേട്ടിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർഥി വാഴൂർ സോമൻ. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്തി പീരുമേട്ടിൽ ബിജെപിയുടെ സാനിധ്യം ശക്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ആവേശകരമായ മത്സരമാണ് ഇരു മുന്നണികളും കാഴ്ചവച്ചത്. എന്നിരുന്നാലും യുഡിഎഫിന് മേൽകൈ നേടാനായെന്നും 2500 മുതൽ 7000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറിയക് തോമസ് വിജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽവന്ന എക്സിറ്റ് പോൾ ഫലം യുഡിഎഫിന്റെ പ്രതീക്ഷ ശരിവെക്കുന്നതായിരുന്നു.
വിജയ പ്രതീക്ഷയിൽ മൂന്നണികൾ
10:19 PM May 01, 2021 | Deepika.com