ചെറുതോണി: കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർ രോഗബാധിതരാകുന്നതിൽ ആരോഗ്യമേഖലയിൽ ആശങ്കയേറുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾപോലും ലഭ്യമല്ലാതായിരിക്കുകയാണ്.
ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ അതീവ ഗുരുതരാവസ്ഥയിലുള്ളവരായതിനാൽ പലപ്പോഴും ആരോഗ്യപ്രവർത്തകർക്ക് സ്വന്തം സുരക്ഷപോലും ഉറപ്പാക്കാനാവുന്നില്ല. രോഗികൾ കുഴഞ്ഞുവീഴുന്പോൾ പിപിഇ കിറ്റുധരിച്ചുവന്ന് ശുശ്രൂഷ നൽകാമെന്ന് പറയാനാവുമോയെന്നാണ് ആരോഗ്യപ്രവർത്തകർ ചോദിക്കുന്നത്.
ഇത്തരത്തിൽ രോഗികൾക്കുവേണ്ടി സ്വന്തം ജീവൻപോലും ത്യജിക്കാൻ തയാറാവുകയാണ് ആരോഗ്യപ്രവർത്തകർ. ഓരോപ്രാവശ്യവും കോവിഡ് ജോലികഴിഞ്ഞ് വീടുകളിലേക്ക് പോകുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ക്വാറന്ൈറനിലാവുകയാണ്. ഇവർ മുഖാന്തിരം വീട്ടിലുള്ളവരും രോഗബാധിതരാകുന്നു.
ഇതെല്ലാം വ്യക്തമായറിയാമായിട്ടും കോവിഡ് ഡ്യൂട്ടിയിൽനിന്നും വിട്ടുനിൽക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നില്ലെന്നതാണ് ഇവരോടുള്ള ആദരവ് വർധദ്ധിപ്പിക്കാനിടായാകുന്നത്.
അതേസമയം കോവിഡ് സെന്ററുകളിലും കോവിഡ് ആശുപത്രികളിലും ജോലിചെയ്യാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്. 90 രോഗികളെ ശുശ്രൂഷിക്കാൻ രണ്ട് ഡോക്ടർമാർ, ആറു നഴ്സുമാര്, രണ്ട് ക്ലീനിംഗ് സ്റ്റാഫ്, വോളണ്ടിയർമാർ എന്നിവരാണുള്ളത്. ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ ഷിഫ്റ്റ് സന്പ്രദായംപോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. അമിതജോലിഭാരവും രോഗികളുടെ ബാഹുല്യവും ആരോഗ്യപ്രവർത്തകരെ വലക്കുകയാണ്.
എന്നാൽ ചില ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്സുമാർ രാഷ്ട്രീയ സ്വാധീനം ഉപയിച്ച് കോവിഡ് ചികിത്സയിൽനിന്നും വിട്ടുനിൽക്കുന്നതും ആക്ഷേപത്തിനിടയാക്കുന്നു. കോവിഡ് ചികിത്സക്ക് പത്തുദിവസംവീതം നാലും അഞ്ചുതവണ ജോലിചെയ്തവരുണ്ട്. മറ്റ് നഴ്സുമാരെക്കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചാൽ ഇവരുടെ ജോലിഭാരം കുറയ്ക്കാനും രോഗബാധിതരാകുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്താനും കഴിയുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
എന്തുതന്നെയായാലും കോവിഡ് മുന്നണിപോരാളികൾക്ക് തൊഴിലാളിദിനത്തിൽ ആദരവുകൾ അർപ്പിച്ചിരിക്കുകയാണ് സമൂഹം.
ആശങ്കയേറി ആരോഗ്യമേഖല
10:19 PM May 01, 2021 | Deepika.com