കൊരട്ടി: പരിസര ശുചീകരണത്തിന്റെ അനിവാര്യതയും പൊതു ഇടങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടുന്നതിന്റെ ആശങ്കകളും ജനങ്ങളുമായി പങ്കുവയ്ക്കുന്ന ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗങ്ങളിൽ പോലും ലൈസൻസില്ലാതെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഗ്രാമപഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലും പൊങ്ങം മുതൽ മുരിങ്ങൂർ വരെയുള്ള കൊരട്ടി ദേശീയപാതയും നിരവധി ഹോട്ടലുകളാണുള്ളത്. അധികൃതർ അനുശാസിക്കുന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഭക്ഷണശാലകളാണു ഭൂരിഭാഗമെങ്കിലും വൃത്തിഹീനമായ നിലയിലും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന ചില ഹോട്ടലുകൾ മൂലം മറ്റുള്ളവരും സംശയത്തിന്റെ നിഴലിലാവുകയാണ്. പകർച്ചവ്യാധികളടക്കമുള്ള ഉപഭോക്താക്കളുടെ ആശങ്കകൾ കണക്കിലെടുത്തു ശക്തമായ നടപടിയും ജാഗ്രതയും സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരാതികളുടെ അടിസ്ഥാനത്തിൽ പോലും നടപടിയെടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പറയുന്നത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എപ്പോഴെങ്കിലും പരിശോധന നടത്തുന്നതിനിടയിൽ ക്രമക്കേട് കണ്ടെത്തിയാൽ നോട്ടീസ് നൽകുകയോ കേവലം നാമമാത്രമായ പിഴയിൽ ഒതുക്കുകയോ ആണു പതിവ്.
വരും നാളുകളിൽ മഴ കനത്താൽ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധി ഭീഷണിക്കെതിരെ മുന്നൊരുക്കനടപടികൾ സ്വീകരിക്കണമെന്നും ഭക്ഷണശാലകളിലെ പരിശോധന കർശനമാക്കാൻ സർക്കാർ സംവിധാനം ജാഗരൂകമാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
വൃത്തിഹീന സാഹചര്യങ്ങളിൽ ഭക്ഷണശാലകൾ, നടപടിയെടുക്കാതെ ആരോഗ്യ - ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ
12:11 AM Apr 21, 2021 | Deepika.com