ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ്പോള്‍ പൈതൃക നഗരത്തിന്റെ മടിത്തട്ടിനു പോലും അവയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. തെക്കന്‍ ജില്ലകളില്‍ പമ്പയും ചാലക്കുടി പുഴയുമെല്ലാം നിറഞ്ഞുകവിഞ്ഞ് സംഹാരതാണ്ഡവമായിടപ്പോള് വടക്കന്‍ ജില്ലയായ കോഴിക്കോടിനെ മഹാപ്രളയത്തില്‍ കണ്ണിരണിയിച്ചത് കനോലിയായിരുന്നു. കാളിന്ദിപോലെ കറുത്ത വെള്ളം സിരകളിലേറ്റി ജീവിക്കുന്നതിന്റെ വിഷമങ്ങളെല്ലാം ഒരു നൊമ്പരമായി കനോലി "പറഞ്ഞു' തുടങ്ങിയതോടെ ദിവസങ്ങളോളം കോഴിക്കോട് നഗരം വെള്ളത്തിനടിയിലായി. ഇനി ഒരു "അവസരം' കൂടി ഉണ്ടായാല്‍ കനോലി കോഴിക്കോടിനെ മുക്കും. അതുറപ്പ്...
നഗരത്തിന്റെ കണ്ണായ പ്രദേശങ്ങളെല്ലാം കനോലിയുടെ "കരുത്തറിഞ്ഞു'. എരഞ്ഞിക്കല്‍ മൊകവൂര്‍ ഭാഗവും സരോവരവും കല്ലുത്താന്‍ കടവ് മേഖലയും പുതിയ ബസ്സ്റ്റാന്ഡുമെല്ലാം വെള്ളത്താല്‍ മുങ്ങി. ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ മേഖലകളിലെല്ലാം വെള്ളം താഴ്ന്നത്. നിറഞ്ഞു കവിഞ്ഞൊഴുകിയ കനാലിന്റെ യഥാര്‍ഥ്യ ചിത്രം പിന്നീടാണ് നഗരവാസികള്‍ അറിഞ്ഞത്. കവിഞ്ഞൊഴുകിയ വെള്ളം വീണ്ടും കനാലിന്റെ കൈക്കുള്ളിലേക്ക് വലിഞ്ഞെങ്കിലും ദുരിതമായി പലയിടത്തും ചെളി നിറഞ്ഞിരിക്കുകയാണ്. കനാല്‍ പേറിക്കൊണ്ടിരിക്കുന്ന മാലിന്യത്തിന്റെ കാഠിന്യമെത്രത്തോളമുണ്ടെന്നതിന്റെ നേര്‍ചിത്രങ്ങളായിരുന്നു വെള്ളപ്പൊക്കത്തിന്റെ ശേഷിപ്പുകള്‍. 170 സംവത്സരങ്ങള്‍ക്കപ്പുറത്ത് മലബാര്‍ കളക്ടറായിരുന്ന കനോലി സായിപ്പാണ് കോഴിക്കോടിന്റെ നഗരഹൃദയത്തിലൂടെ കനോലി കനാല്‍ നിര്‍മിച്ചത്. ജലപാതയ്ക്കായി ആരംഭിച്ച കനാല്‍ ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോള്‍ നഗരത്തിലെയും പരിസരങ്ങളിലെയും എല്ലാ മാലിന്യങ്ങളും പേറി ഒഴുകുന്ന ഒരു അഴുക്കുചാല്‍ മാത്രമായി മാറിയിരിക്കുകയാണ്.
എരഞ്ഞിക്കലില്‍ നിന്ന് ആരംഭിക്കുന്ന കനാലിലേക്കാണ് നഗരഗ്രാമവ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവും പായലും നിറഞ്ഞതോടെ കനാലിന്റെ ഒഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അതിനിടെയാണ് അതിശക്തമായ കാലവര്‍ഷം എത്തിയത്. ഇതോടെ കനാല്‍ നിറഞ്ഞുകവിഞ്ഞൊഴുകാന്‍ തുടങ്ങി. കനാലിലേക്ക് മലിനജലം ഒഴുക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ളത് 178 മലിനജല കുഴലുകളാണ്. 30 പ്രധാന ഓവുചാലുകളും കനാലിലേക്ക് മലിനജലം ഒഴിക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും കനാലിന്റെ ആഴം കുറഞ്ഞുവരുന്നതാണ് ഇപ്പോഴുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണ്ടെത്തല്‍. മഴക്കാലത്തുണ്ടാകുന്ന അധികജലം ഉള്‍ക്കൊളളാന്‍ കനാലിന് ശേഷിയില്ലാതായിരിക്കുകയാണ്. ഇപ്പോഴുളള അവസ്ഥ മാറിയില്ലെങ്കില്‍ നഗരം നേരിടേണ്ടത് മറ്റൊരു വിപത്തായിരിക്കുമെന്ന മുന്നറിയിപ്പോടെയുള്ള പ്രവര്‍ത്തനത്തിന് ജില്ലാഭരണകൂടവും തയാറായിക്കഴിഞ്ഞു. ഒറ്റക്കെട്ടോടെ കനോലി കനാലിനെ സംരക്ഷിച്ചു നിര്‍ത്താനുള്ള ദൗത്യവുമായാണ് കോഴിക്കോടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് .
പുനര്‍ജന്മമേകാന്‍ ഓപ്പറേഷന് കനോലി കനാല്‍
ഇന്ത്യയില്‍ത്തന്നെ നഗരമധ്യത്തിലൂടെ ഒഴുകുന്ന കനാലുകളിലൊന്നാണ് കനോലി കനാല്‍ . മറ്റൊന്ന് ഗുജറാത്തിലെ സബര്‍മതിയാണ്. നാഗരികതയുടെ കടന്നുവരവിലൂടെ മാലി
ന്യം നിറഞ്ഞ് പൂര്‍ണമായും അഴുക്കുചാലായി മാറിയ കനോലി കനാലിനെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് മാറി മാറി വരുന്ന സര്‍ക്കാറുകളുടെ പൊതു അഭിപ്രായം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് കനോലി കനാലിന്റെ നവീകരണത്തിനുവേണ്ടി 10 കോടി രൂപയിലേറെ ചെലവഴിച്ചുവെന്നാണ് പറയുന്നത്. പാര്‍ശ്വഭിത്തികള്‍ ചിലയിടത്ത് കെട്ടിയിട്ടുണ്ടെന്നല്ലാതെ ചെലവഴിച്ചുവെന്നു പറയുന്നതിന്റെ 50 ശതമാനംപോലും ഇവിടെ ചെലവഴിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ യു.വി.ജോസ് കനോലി കനാലിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കച്ചകെട്ടി രംഗത്തിറിങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട് കോര്‍പറേഷനും ജില്ലാ ഭരണകൂടവും പുതിയ പദ്ധതിയും നടപ്പാക്കിവരികയാണ്.
ഓപ്പറേഷന് കനോലി കനാല്‍ എന്ന പേരിലാണ് കനോലി കനാലിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. നിറവിന്റെ സഹകരണത്തോടെയാണ് ഓപ്പറേഷന് കനോലി കനാല്‍ എന്ന പേരില്‍ ശൂചീകരണയജ്ഞം ആരംഭിച്ചത്. 30 ദിവസത്തിനകം ശൂചീകരണം പൂര്‍ത്തീകരിക്കും വിധത്തിലാണ് ഓപ്പറേഷന് ആരംഭിച്ചത്. 10 ദിവസംകൊണ്ട് കനാലിലെ പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും നീക്കം ചെയ്യും. തുടര്‍ന്ന് കനാല്‍ വീണ്ടും മലിനമാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഓരോ കിലോമീറ്ററായി തിരിച്ചാണ് ശുചീകരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ സരോവരം ഗ്രൗണ്ടില്‍ എത്തിച്ച് ഉണക്കിയ ശേഷം തരംതിരിച്ച് നിറവ് തന്നെ സംസ്കരണത്തിനായി കൊണ്ടുപോവും. കനാല്‍ ആഴംകൂട്ടി സൗന്ദര്യവത്കരണത്തിനായി പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട് 14 മീറ്റര്‍ വീതിയില്‍ കനാല്‍ നവീകരിക്കാനാണിപ്പോള് ലക്ഷ്യമിടുന്നത്. കല്ലായി പുഴയില്‍ ചെളി നീക്കി കനാലിന്റെ അഴിമുഖം തുറക്കാനാണ് പദ്ധതി.
പൈതൃകനഗരത്തിന് മാറ്റുകൂട്ടിയ യൗവനം
പൈതൃകനഗരമായ കോഴിക്കോടിന് മാറ്റുകൂട്ടിയ ബാല്യവും യൗവനവുമായിരുന്നു കനോലി കനാലിനുള്ളത്. തോണികളും ചങ്ങാടങ്ങളും ഒഴുകി നടന്ന സമ്പന്നമായ ജലപാതയെന്ന ഭൂതകാലം കനോലികനാലിനുമുണ്ടായിരുന്നു. കനോലി സായ്പ് മലബാറിലെ നദികളെ അന്യോന്യം ബന്ധിപ്പിച്ച ജലഗതാഗതമാര്‍ഗം ആരംഭിക്കാന്‍ ശ്രമിച്ചതോടെയാണ് കനോലികനാല്‍ പിറവിയെടുക്കുന്നത്. 1845ലാണ് കനോലി കനാലിന്റെ രൂപരേഖ മദ്രാസ് ഗവണ്മെന്റിനു കനോലി സമര്‍പ്പിക്കുന്നത്. 1846ല്‍ ഇത് അനുവദിച്ചുകൊണ്ട് ഉത്തരവായി. 1848ല്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു.
കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ഒരു വിശാല ജല ഗതാഗത മാര്‍ഗം എന്ന ഉദ്ദേശ്യത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകള്‍ നിര്‍മ്മിച്ചു കൂട്ടിയിണക്കി. കോഴിക്കോട് ജില്ലയില്‍ ഈ കനാല്‍ വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്നതായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ എലത്തൂര്പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും അദ്ദേഹം നിര്‍മിച്ചു. എന്നാല്‍ ഇതിന്റെയൊക്കെ തുടക്കം കല്ലായി പുഴയെ എലത്തൂര്‍ പുഴയുമായി ബന്ധിപ്പിക്കുന്ന കനോലി കനാല്‍ നിര്‍മാണമായിരുന്നു. ഈ കനാലിനെ ആദ്യം അറിയപ്പെട്ടിരുന്നത് എലത്തൂര്‍ കല്ലായികനാല് എന്നായിരുന്നു. സാമൂതിരി രാജാവിന്റെ അകമഴിഞ്ഞ സഹായം ഇക്കാര്യത്തില്‍ കനോലിക്ക് ലഭിച്ചതോടെ കനാല്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
വടക്കന്‍ മലബാറിന്റെ പല സ്ഥലത്തുനിന്നും കല്ലായിയിലേ ക്കുള്ള തടിമരങ്ങള്‍ തെരപ്പംകെട്ടി ഇതു വഴിയായിരുന്നു കൊണ്ടുപോയിരുന്നത്.
കൂടാതെ കോഴിക്കോട്ട് അങ്ങാടിയിലേക്കുള്ള കൊപ്ര, ചൂടി എന്നിവയെല്ലാം ഈ പുഴയില്ക്കൂടിയാണ് തോണിയില്‍ കൊണ്ടു പോയിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇവയില്‍ നല്ലൊരുഭാഗം പുതിയനിരത്ത് ജെട്ടിയില്‍ നിന്ന് എരഞ്ഞിക്കല്‍ പഴയപാലത്തിന് അടുത്തുണ്ടായിരുന്ന കയറ്റിറക്കുമതിക്ക് നിര്‍മിച്ചിരുന്ന പാതാറില്‍ ഇറക്കി കാളവണ്ടികളില്‍ കയറ്റി കോഴിക്കോട് അങ്ങാടിയില്‍ വില്പ്പനനടത്താറായിരുന്നു ചെയ്തിരുന്നത്. കാരപ്പറമ്പ് വലിയപാലത്തിനടുത്തുള്ള ഇപ്പോഴും അവശേഷിക്കുന്ന കനാലിലേക്കുള്ള സ്റ്റെപ്പുകളുണ്ട്. തോണികളില്നിന്നുള്ള കയറ്റിറക്കുസംവിധാനത്തിന് നിര്‍മിച്ചതായിരുന്നു ഇവ. തോണികള്‍ക്കും, മരംതെരപ്പത്തിനും ചുങ്കം പിരിവും കാരപ്പറമ്പിലുണ്ടായിരുന്നു. പുതിയറപാലം പുതുക്കിപണിയുന്നതോടുകൂടിയാണ് കനോലി കനാലിന്റെ നാശം തുടങ്ങുന്നത്. വലിയ തോണികളും തെരപ്പങ്ങളും സുഗമമായി പോയി ക്കൊണ്ടിരുന്ന പുഴയ്ക്കുകുറുകെ പാലം വന്നതോടുകൂടി കനാലില്ക്കൂടിയുള്ള നീരൊഴുക്കിനുപോലും തടസമായി.
പ്രതീക്ഷകളുമായി ജല ടൂറിസം പദ്ധതി
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും നിലനിര്‍ത്തി പ്രകൃതിക്കിണങ്ങിയ രീതിയിലുള്ള ഏകീകൃത ജലടൂറിസം പദ്ധതിയുടെ ഭാഗമായി കനോലികനാലിനെ ഉള്‍പ്പെടുത്തി രൂപരേഖ തയാറാക്കിയിട്ടുണ്ട് . കോഴിക്കോട് നഗരത്തെ പ്രധാന വിനോദസഞ്ചാരമേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സാണ് ഏകീകൃത ജല ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. നാലുമാസത്തെ പഠനങ്ങള്‍ക്കു ശേഷമാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. എലത്തൂര്‍ പുഴ, കനോലികനാല്‍ , കല്ലായ് പുഴ, കാലിക്കറ്റ് ബീച്ച് എന്നിങ്ങനെ ജലപാതയിലൂടെ നഗരം ചുറ്റി സഞ്ചരിക്കുന്നതിനുള്ള അര്‍ബൻ വാട്ടര്‍ ലൂപ്പായി കോഴിക്കോട് നഗരത്തെ മാറ്റും വിധത്തിലുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
അതേസമയം ജലടൂറിസം പദ്ധതി പ്രാവര്‍ത്തികമാവണമെങ്കില്‍ ഏറ്റവും പ്രധാനമായി വേണ്ടത് കനോലികനാലിന്റെ വീതി കൂട്ടലാണെന്നാണ് ഐഐഎയുടെ പഠനത്തില്‍ നിന്നും വ്യക്തമായത്. കനാലിന്റെ വീതിയും ആഴവും കൂട്ടുന്നതോടെ ഒഴുക്ക് സുഗമമാവുകയും ചെളിയും മാലിന്യവും കെട്ടിക്കിടക്കുന്നത് ഒഴിവാകുകയും ചെയ്യും. നിലവിലെ റോഡ് അതേ രീതിയില്‍ നിര്‍ത്തി കനാലിന്റെ വീതി കൂട്ടാനുള്ള പദ്ധതിയെ കുറച്ചാണ് ആലോചിക്കുന്നത് . എരഞ്ഞിക്കല്‍ മുതല്‍ കുണ്ടൂപറമ്പ് വരെയുള്ള ഭാഗത്ത് ഒരു മീറ്റര്‍ വീതി കൂട്ടണം. ഇപ്പോള്‍ 18 മീറ്റര്‍ മുതല്‍ 13 മീറ്റര്‍ വരെയാണ് ഈ ഭാഗത്തെ കനാലിന്റെ വീതി. കുണ്ടൂപറമ്പ് -കാരപ്പറമ്പ് വരെയുള്ള ഭാഗത്ത് 11 മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെയാണു കനാലിന്റെ വീതി. ഒരു മീറ്റര്‍ ഈ ഭാഗത്തും വീതി കൂട്ടണം. കാരപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലം വരെ എട്ടു മുതല്‍ 13 മീറ്റര്‍ വരെയാണിപ്പോള്‍ കനാലുള്ളത്. ഈ ഭാഗങ്ങളില്‍ മൂന്ന് -നാല് മീറ്റർ വീതി കൂട്ടണം. എരഞ്ഞിപ്പാലം -അരയിടത്തു പാലം ഭാഗത്ത് വീതികൂട്ടേണ്ടതായില്ല. ഇവിടെ 14 മുതല്‍ 27 മീറ്റര്‍ വരെ കനാലിനു വീതിയുണ്ട്. അരയിടത്തുപാലം മുതല്‍ കല്ലായി വരേയും വീതികൂട്ടേണ്ട ആവശ്യമില്ല. 17 മീറ്റര്‍ മുതല്‍ 33 മീറ്റര്‍വരെ ഈ ഭാഗത്ത് വീതിയുണ്ട്. കനോലികനാലിനു അരികിലൂടെയുള്ള റോഡില്‍ നടപ്പാത, വ്യായാമത്തിനും സൈക്കിള്‍ ഓടിക്കാനുമുള്ള പ്രത്യേക ട്രാക്ക്, സൈക്കിള്‍ ട്രാക്ക്, കനാലില്‍ വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
കെ. ഷിന്റുലാൽ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
02:41 PM Aug 30, 2018 | Deepika.com