ഥാനെ റൂറൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ അശ്വിനി ബിദ്രെയെ കാണാനില്ല. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വരെ അന്വേഷിച്ചു. ഭർത്താവും സഹോദരനും കൂടി നവി മുംബൈ പോലീസിന് ഇതു സംബന്ധിച്ച പരാതി നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അശ്വിനിയുടെ കുടുംബം കോടതിയെ സമീപിച്ചു. പോലീസിനോട് എഫ്ഐആർ തയാറാക്കാനും അശ്വിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
2016 ഏപ്രിൽ പതിനൊന്നിനാണ് അശ്വിനി അപ്രത്യക്ഷയാകുന്നത്. ഫ്ളാറ്റിലെ വാച്ച്മാനോട് താൻ വീട്ടിൽ പോകുന്നുവെന്ന് അശ്വിനി പറഞ്ഞിരുന്നു. കോൽഹാപൂരിന് സമീപത്തെ അൽട്ടെ ഗ്രാമത്തിലാണ് അശ്വിനിയുടെ മാതാപിതാക്കൾ താമസിക്കുന്നത്. ഭർത്താവ് രാജു ഗോറെയും ഒന്പതു വയസ്സുകാരിയായ മകളും ഹത്കലംഗിലാണ് താമസം. അതേ സമയം അശ്വിനി ഈ രണ്ടിടത്തും എത്തിയില്ല. ഏറ്റവും അവസാനം അശ്വിനിയെ കണ്ടത് ഥാനെ റൂറൽ പോലീസിലെ സീനിയർ ഇൻസ്പെക്ടർ അഭയാണ്. ഥാനെ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ വച്ചാണ് അഭയ് അശ്വിനിയെ കണ്ടതത്രെ.
വാട്സ് ആപ്പ് സന്ദേശം കുരുക്കി
മൂന്നു ദിവസത്തിനു ശേഷം അശ്വിനിയുടെ സഹോദരീ ഭർത്താവ് അവിനാശിന് ഒരു വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. അയച്ചിരിക്കുന്നത് അശ്വിനിയുടെ മൊബൈൽ നന്പരിൽ നിന്നാണ്. ചില മാനസിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും ഉത്തരാഞ്ചലിലോ ഹിമാചൽ പ്രദേശിലോ ധ്യാനത്തിനും ചികിത്സയ്ക്കുമായി പോകുകയാണെന്നുമായിരുന്നു സന്ദേശം. അഞ്ചാറു മാസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ എന്നും സന്ദേശത്തിലുണ്ടായിരുന്നു. അവിനാശ് ഈ സന്ദേശം പുതിയ അന്വേഷണ സംഘത്തിന് കൈമാറി. അവർ സന്ദേശം വിശദമായി പരിശോധിച്ചു. ആ സന്ദേശത്തിൽ പ്രതിയിലേക്ക് എത്തിപ്പെടാനുള്ള തെളിവുള്ളതായി സംഘം കണ്ടെത്തി. അതായത്, ഒരു അക്ഷരം പറ്റിച്ച പണി...
ഹേയ് ഡിയർ, ഹൗ ആർ വൈ എന്നാണ് വാട്സ് ആപ്പ് സന്ദേശം ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള അശ്വിനി ഒരിക്കലും താങ്കൾ എന്ന അർഥം വരുന്ന യു എന്ന വാക്കിന് പകരമായി വൈ എന്ന് പ്രയോഗിക്കാറില്ല. സാധാരണ വാട്സ് ആപ്പ് സന്ദേശങ്ങളിൽ ഇത്തരം ചുരുക്കെഴുത്തുകൾ പതിവാണെങ്കിലും അശ്വിനി അങ്ങനെ ഉപയോഗിക്കാറില്ലെന്ന് കുടുംബാംഗങ്ങളും ചൂണ്ടിക്കാട്ടി. സന്ദേശത്തിലെ ചില പ്രയോഗങ്ങളും പദങ്ങളും അശ്വിനിയുടെ തിരോധാനത്തിനു പിന്നിലെ ചുരുളഴിക്കാൻ അന്വേഷണ സംഘത്തെ സഹായിച്ചു.
ഥാനെ റൂറൽ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അഭയ് കുരുന്ദ്കറിലേക്കാണ് അന്വേഷണം എത്തിയത്. അശ്വിനിയെ സ്വന്തമാക്കാൻ അഭയിന് താത്പര്യം ഉണ്ടായിരുന്നതായി അന്വേഷണ സംഘം മനസ്സിലാക്കി. അശ്വിനിയുടെ മൊബൈലിലെ വിളികളും സന്ദേശങ്ങളുമൊക്കെ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണ സംഘം വീണ്ടെടുത്തു. അങ്ങനെ അശ്വിനി തിരോധാനവുമായി ബന്ധപ്പെട്ട് അഭയിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.
ചിത്രങ്ങൾ തെളിവായി...
അത്യാവശ്യം സാന്പത്തിക ശേഷിയുള്ള കുടുംബാംഗമായ അഭയിന് സമൂഹത്തിലെ എല്ലാ പ്രധാനികളുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. അഭയ്- അശ്വിനി ബന്ധത്തിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. 2016 ഫെബ്രുവരിയിൽ മാത്രം 321 തവണ അശ്വിനി അഭയിന് ഫോണ് ചെയ്തിരുന്നതായും ഒരിക്കൽ പോലും രാജു ഗോറെയെ വിളിച്ചിരുന്നില്ലെന്നും ഫോണ് കോൾ ലിസ്റ്റ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ തെളിവായി ചില ഫോട്ടോഗ്രാഫുകളും അശ്വിനിയുടെ േപഴ്സണൽ കംപ്യൂട്ടറിൽ നിന്നും ലഭ്യമായി. ചോദ്യം ചെയ്യലിൽ ആദ്യം അഭയ് യാതൊന്നും സമ്മതിച്ചില്ല. അശ്വിനിയുമായി ഒൗദ്യോഗികമായ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന അഭയിന്റെ മറുപടി പൊള്ളയാണെന്ന് ആ ഫോട്ടോഗ്രാഫുകൾ തെളിയിച്ചു.
രാജു ഗോറെയോട് താൻ വിവാഹമോചനം ആഗ്രഹിക്കുന്നുവെന്ന് അശ്വിനി പറഞ്ഞിരുന്നുവത്രെ. ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്നും അശ്വിനിയെ ഭാര്യയായി സ്വീകരിക്കാൻ താത്പര്യമുണ്ടെന്നുമുള്ള അഭയിന്റെ സമ്മതപത്രവും അവർ ഗോറെയ കാണിച്ചു. അതിനുശേഷം അശ്വിനിയുടെ ഫ്ളാറ്റിൽ അഭയ് നിത്യസന്ദർശകനായിരുന്നു. പക്ഷെ, അഭയിന്റെ സ്വഭാവം വളരെ പരുക്കനായിരുന്നുവെന്ന് അശ്വിനിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസിന് ബോധ്യമായി. അശ്വിനിയെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ രംഗങ്ങൾ അവയിലുണ്ടായിരുന്നു.
ശരീരാവശിഷ്ടങ്ങൾ തടാകത്തിൽ?
സംഭവദിവസം അഭയിന്റെ ഫ്ളാറ്റിൽ അശ്വിനി പോയി. അന്നു രാത്രി അഭയ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അശ്വിനിയുടെ ശിരസ്സിനടിച്ചു. പിന്നീട് ശരീരം വിവിധ കഷണങ്ങളായി മുറിച്ചു. തൊട്ടടുത്തെ വാസായി തടാകത്തിൽ ശരീരാവശിഷ്ടങ്ങൾ കെട്ടിത്താഴ്ത്തി. പൊങ്ങിവരാതിരിക്കാൻ ഭാരം കൂടി ചേർത്ത് പായ്ക്ക് ചെയ്തിരുന്നുവെന്നുമാണ് അഭയിന്റെ സഹായികളുടെ മൊഴി.
അതേ സമയം, ഹൈ ടെക് യന്ത്രങ്ങളുടെ സഹായത്താൽ വാസായി തടാകത്തിൽ നവി മുംബൈ പോലീസ് മൂന്നു തവണ തിരച്ചിൽ നടത്തിയിട്ടും അശ്വിനിയുടെ ശരീരാവശിഷ്ടങ്ങൾ കിട്ടിയില്ല. ചില അവശിഷ്ടങ്ങൾ ഒരു ഇരുന്പ് പെട്ടിയിൽ നിറച്ച് താഴ്ത്തിയെന്നാണ് അഭയിന്റെ സഹായി മഹേഷ് ഫാൽനിക്കർ പോലീസിന് മൊഴി നൽകിയത്. ആ പെട്ടിയെങ്കിലും കിട്ടുമോ എന്നാണ് ഇപ്പോഴത്തെ അന്വേഷണം. കൊലപാതകമാണെന്ന് തെളിയണമെങ്കിൽ അശ്വിനിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടണമെന്നും ഡിഎൻഎ പരിശോധനയിലൂടെ അശ്വിനിയുടെതാണെന്ന് തിരിച്ചറിയുകയും വേണമെന്നുമാണ് പോലീസിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗിരീഷ് പരുത്തിമഠം
പ്രണയം അവസാനിച്ചത് കൊലപാതകത്തില്
05:04 PM Aug 28, 2018 | Deepika.com