സ്വർണം കള്ളക്കടത്തുക്കാരുടെ ഇഷ്ട താവളങ്ങളായി കേരളത്തിലെ വിമാനത്താവളങ്ങൾ മാറുന്നു. 2018-19 സാന്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈവരെയുള്ള ആദ്യ നാലു മാസത്തിനിടെമാത്രം വിമാനത്താവളങ്ങളിൽനിന്നു കസ്റ്റംസ് അധികൃതർ പിടികൂടിയത് 100 കിലോയിലധികം സ്വർണം. മുൻ വർഷങ്ങളിലെ മുഴുവൻ കണക്കുകൾ പരിശോധിച്ചാലും ഈ സാന്പത്തിക വർഷത്തെ നാലുമാസത്തിലെ കണക്കുകൾ ഉയർന്നുതന്നെ നിൽക്കും. തിരുവനന്തപുരം, നെടുന്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്നുമാണ് ഇത്രയധികം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഏപ്രിൽ ഒന്നു മുതൽ ജൂലൈ 25വരെയുള്ള കാലയളവിൽ 113 കിലോ ഗ്രാം സ്വർണമാണു പിടികൂടിയത്. 318 കേസുകളിലായാണ് ഇത്രയധികം സ്വർണം പിടിച്ചെടുത്തത്.
നാലു മാസത്തിനിടെയാണ് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയം. ഇതിൽ കഴിഞ്ഞ ജൂലൈ മാസത്തിലാണു ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്തത്്. 2017-18 സാന്പത്തിക വർഷം ആകെ രജിസ്റ്റർ ചെയ്തത് 286 കേസുകൾ മാത്രമാണ്. പിടിച്ചെടുത്തതാകട്ടെ 106 കിലോ സ്വർണവും. കഴിഞ്ഞ വർഷത്തിൽനിന്നു വ്യത്യസ്തമായി ഈ സാന്പത്തിക വർഷം സ്വർണക്കടത്ത് കൂടുകയാണെന്നാണു കസ്റ്റംസ് അധികൃതർ പറയുന്നത്. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ കടത്ത് അഞ്ചിരട്ടിയോളമാണു വർധിച്ചിട്ടുള്ളത്. ഈ സാന്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ രണ്ട് വിമാനത്താവളങ്ങളിനിന്നുമായി 68 കിലോ സ്വർണമാണ് കസ്റ്റംസസ് പിടികൂടിയത്. കഴിഞ്ഞ വർഷം 32 കേസുകൾമാത്രം രജിസ്റ്റർ ചെയ്തിരുന്ന സ്ഥലത്ത് ഈ ജൂലൈയിൽമാത്രം രണ്ടിടങ്ങളിലുമായി രജിസ്റ്റർ ചെയ്തത് 191 കേസുകളാണ്. ഇതിൽ 70 കേസുകളും കരിപ്പൂരിൽനിന്നുമാത്രം.
നെടുന്പാശേരിയാണ് ഏറ്റവുമധികം സ്വർണക്കടത്ത് പിടികൂടുന്ന വിമാനത്താവളം. ഈ സാന്പത്തിക വർഷം 127 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 45.12 കിലോഗ്രാം സ്വർണം പിടികൂടുകയും ചെയ്തു. കഴിഞ്ഞ വർഷം 254 കേസുകളിൽനിന്നായി 87 കിലോ ഗ്രാം സ്വർണമാണു നെടുന്പാശേരിയിൽനിന്നും കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജാഗരൂകരാണെങ്കിലും സർവ വലകളും പൊട്ടിച്ച് സ്വർണക്കടത്തുകാർ കളംനിറയുന്ന കാഴ്ചയാണു കാണാൻ കഴിയുക. സ്വർണവില രാജ്യത്ത് ഉയർന്നു നിൽക്കുന്നതാണു കേരളത്തിലേക്കു വിദേശത്തു നിന്നുള്ള സ്വർണം കള്ളക്കടത്തു വർധിക്കാൻ കാരണമായി അധികൃതർ പറയുന്നത്്. വിമാനത്താവളങ്ങളിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണ സാമർഥ്യത്തെയും പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും വെല്ലുവിളിച്ചാണു സ്വർണക്കടത്തുകാരുടെ തേരോട്ടം.
കണ്ണുതുറന്നിരുന്നിട്ടും കടത്ത് കൂടുന്നു
വിമാനത്താവളങ്ങളിൽ കസ്റ്റംസ് അധികൃതർ അതീവ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വർണക്കടത്തു കൂടുകയാണ്. 500 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെയുള്ള ചെറിയ അളവുകളിൽ കൊണ്ടുവരുന്നതാണ് അടുത്തിടെ വ്യാപകമായി കാണുന്നത്. ഒരു കിലോഗ്രാം സ്വർണത്തിന് 31 ലക്ഷം രൂപയാണ് ഏകദേശ വിപണിവില. ഒരു കോടി രൂപ വരെ വിലവരുന്ന സ്വർണം പിടികൂടിയാലും സ്വർണം കണ്ടുകെട്ടുമെന്നല്ലാതെ കൊണ്ടുവരുന്നയാൾക്കു ജാമ്യത്തിൽ പോകാമെന്നതിനാലാണു കടത്തുകാർ കൊടുത്തുവിടുന്ന സ്വർണത്തിന്റെ അളവു കുറച്ചതെന്നാണ് അധികൃതർ കരുതുന്നത്. വിദേശത്തുനിന്നു ജോലി മതിയാക്കിയും ജോലി നഷ്ടപ്പെട്ടും മടങ്ങുന്നവരും പ്രഫഷനൽ കടത്തുകാരുമെല്ലാം ഇതിലുൾപ്പെടും. സ്വർണക്കടത്തിനു പിന്നിൽ വിമാനത്താളത്തിലെ ചില ജീവനക്കാർക്കു നേരത്തേ പങ്കുണ്ടായിരുന്നെങ്കിലും നിലവിൽ കുറഞ്ഞതായാണ് അധികൃതർ പറയുന്നത്. വിദേശത്തുനിന്നു കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിനു പുറത്തേക്കു കടത്തിയിരുന്നത് ചില ജീവനക്കാരുടെ സഹായത്തോടെയായിരുന്നു. ഇത്തരത്തിൽ തിരിമറി നടത്തിയ നിരവധി ജീവനക്കാർ നേരത്തേ പിടിയിലായിട്ടുണ്ട്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരൻ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന ജീവനക്കാരന് ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്കു മുന്പു ബാഗ് കൈമാറുകയും പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്പോൾ ബാഗ് തിരികെ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള അടവുകളാണ് ചിലർ പയറ്റിയിരുന്നത്. വിമാനത്തിൽനിന്നു യാത്രക്കാരെ ടെർമിനലിലെത്തിക്കുന്ന ബസിൽ ജീവനക്കാരനു വൻ തോതിൽ സ്വർണം കൈമാറുന്നതു പതിവായിരുന്നു. വിമാനത്തിന്റെ സീറ്റിനടിയിലും ടോയ്ലറ്റിലും ഒളിപ്പിക്കുന്ന സ്വർണം ശുചീകരണ ജീവനക്കാരും വിമാന ജീവനക്കാരും തന്നെ കടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വിമാനത്തിൽ നിശ്ചിത ഭാഗത്ത് ഒളിപ്പിക്കുന്ന സ്വർണം ഇതേ വിമാനത്തിൽ ആഭ്യന്തര തുടർയാത്രയിൽ പങ്കു ചേരുന്നയാൾ കടത്തുന്ന സംഭവങ്ങളും പതിവായിരുന്നു.
അടവുകൾ മാറ്റി
സ്വർണക്കടത്തിനു കള്ളക്കടത്തുകാർ അവലംബിക്കുന്നതു വിചിത്രമെന്നു തോന്നാവുന്ന വിവിധ മാർഗങ്ങളാണ്. സ്വർണം മെഷീനിൽ അരച്ചു ഗ്രീസ് പോലുള്ള പദാർഥങ്ങളിൽ ചേർത്തു പൗച്ച് രൂപത്തിലാക്കി വ്യാപകമായി കൊണ്ടുവരുന്നവരുണ്ട്. പുരുഷൻമാർ അടിവസ്ത്രത്തിനിടയിൽ ഒളിപ്പിച്ചു കൊണ്ടുവരുന്നതാണു പ്രധാനമായും കണ്ടിട്ടുള്ളത്
സ്വർണം നീളം കുറഞ്ഞ ദണ്ഡുകളാക്കി ബാഗുകളുടെ ബീഡിംഗിനിടയിൽ തയ്ച്ചു പിടിപ്പിക്കും. ട്രോളി ബാഗുകളുടെ ഹാൻഡിലുകൾക്കുള്ളിൽ ഒളിപ്പിച്ചും ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നുണ്ട്. വിദേശത്തുനിന്നു സ്വർണം കടത്തുന്ന പരന്പരാഗത മാർഗമാണു സ്വർണ ബിസ്കറ്റുകൾ. വലിയ അളവിൽ സ്വർണം കൊണ്ടു വരുന്നുണ്ടെങ്കിൽ ആണ് ഈ മാർഗം ഉപയോഗിക്കുക. ബാഗിലും ഷൂവിലും ചെരിപ്പിലും തുടങ്ങി ബിസ്കറ്റുകൾ എല്ലായിടത്തും ഒളിപ്പിക്കുന്നുണ്ട്. ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞു വിഴുങ്ങിയും ചെറിയ ബിസ്കറ്റുകൾ കൊണ്ടുവരുന്നു.
സ്വർണം ഉരുക്കി പുതിയ പാത്രങ്ങളിൽ ഒഴിച്ചു കടത്തുന്നതും പതിവാണ്. ഇവിടെയെത്തുന്പോൾ പാത്രം പൊളിച്ചു സ്വർണം എടുക്കും. സ്വർണം പേപ്പർ രൂപത്തിലാക്കി അധികം വിലയില്ലാത്ത സമ്മാനങ്ങൾ പൊതിഞ്ഞ് അതിനു മേൽ സാധാരണ സമ്മാനപ്പേപ്പർ പൊതിഞ്ഞ് ഒളിപ്പിച്ചു സ്വർണം കടത്തുന്നവരുണ്ട്. സ്വർണം തരിയോ, പൊടിയോ രൂപത്തിലാക്കി മരുന്നിന്റെ രൂപത്തിലും പെർഫ്യൂം കുപ്പികളിലും മറ്റും ഒളിപ്പിച്ചും കടത്തുന്നതും വിമാനത്താവളങ്ങളിൽനിന്നു പിടികൂടിയിട്ടുണ്ട്.
സ്വർണം ചെറിയ ഷീറ്റുകളാക്കി ബാഗുകളുടെയും മറ്റും ഉള്ളിൽ തയ്ച്ച് കടത്തുന്നുണ്ട്. പുരുഷൻമാരുടെയും വനിതകളുടേയും പാന്റ്സിന്റെ വെയ്സ്റ്റ് ബാൻഡുകൾക്കുള്ളിൽ തയ്ച്ചും കടത്തുന്നുണ്ട്. പ്രഷർ കുക്കറുകളുടെ റബർ ബുഷുകൾക്കുള്ളിൽ അതേ ആകൃതിയിലുണ്ടാക്കുന്ന സ്വർണവളയങ്ങൾവഴിയും സ്വർണം ഒളിപ്പിച്ചു കടത്തുന്നു. മിക്സി, ഫാൻ, തേപ്പുപെട്ടി തുടങ്ങിയവയ് ക്കുള്ളിൽ കോയിലുകളായും വയറുകളായും സ്വർണം കടത്തുന്നുണ്ട്. ഇതും പരന്പരാഗത രീതിയാണ്. താഴുകളുടെ ഉള്ളിൽ സ്വർണം ഉരുക്കി നിറച്ചും അതിന്റെ താക്കോലുകൾ സ്വർണം കൊണ്ടുണ്ടാക്കി അവ സ്റ്റീൽ നിറത്തിലുള്ള പെയിന്റടിച്ചും സ്വർണം കടത്തുന്നു.
ചെരിപ്പുകളുടെയും ഷൂവിന്റെയും അടിഭാഗത്തു സ്വർണക്കട്ടികളോ ബിസ്കറ്റുകളോ ഒളിപ്പിച്ചു വ്യാപകമായി സ്വർണം കടത്തുന്നുണ്ട്. ഫാനുകളുടെ മോട്ടോറിനുള്ളിലും പുറത്തും സ്വർണക്കന്പികൾ കോയിലുകൾ ചുറ്റുന്നതു പോലെ ചുറ്റി ഫൈബർ അടപ്പുകൾവച്ച് അടച്ച് സ്വർണം കടത്തുന്നുണ്ട്. അനുവദനീയമായ അളവിലും കൂടുതൽ ആഭരണങ്ങൾ അണിഞ്ഞ് അവ പർദ പോലെ ശരീരം മുഴുവൻ മൂടിക്കിടക്കുന്ന വസ്ത്രങ്ങൾ കൊണ്ടു മറച്ചു കടത്തുന്ന വിരുതൻമാരും കുറവല്ല.
കണ്ണ് ലാഭത്തിൽ മാത്രം
ഒരു കിലോ സ്വർണം കടത്തിയാൽ കിട്ടുന്ന ലാഭം എന്നു പറയുന്നത് ലക്ഷങ്ങളാണ്. കേരളത്തിലേക്കു ഗൾഫിൽനിന്നു വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന് പിന്നിലെ സാന്പത്തിക ശാസ്ത്രം ഇതാണ്. ഈ പണം മുന്നിൽ കണ്ടുകൊണ്ടാണ് ഇവിടേക്കുള്ള സ്വർണക്കടത്ത്. സ്വർണ വിലയിൽ വ്യതിയാനം ഉണ്ടായാലും ലാഭത്തിൽ കാര്യമായ വ്യത്യാസം സംഭവിക്കില്ല. വിമാനത്താവളത്തിൽ ചില "വിശ്വസ്തർ’ ഉള്ളത് ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ വ്യാപിക്കാൻ കാരണമാകുന്നതായാണ് അധികൃതർ പറയുന്നത്. ഇത്തരത്തിൽ കള്ളക്കടത്തുക്കാരെ സഹായിക്കുന്നവരെ കണ്ടെത്താൻ കസ്റ്റംസിന് സാധിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. ഒരു കാരണവശാലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളപ്പോൾ മാത്രമാണ് അധികം സ്വർണം കടത്തിക്കൊണ്ടുവരിക. ആരെങ്കിലും ഒറ്റുന്പോൾ മാത്രമാണു കള്ളക്കടത്തു പിടിക്കപ്പെടുന്നത്. കള്ളക്കടത്തിന് പുതുമുഖങ്ങളെ ഉൾപ്പെടെ സംഘം പരീക്ഷിക്കുന്നുണ്ട്.
ഇത്തരത്തിൽ പുതുമുഖങ്ങളെ പരീക്ഷിക്കുന്പോൾ കുറവ് തൂക്കം സ്വർണം മാത്രമേ കൈവശം കൊടുത്തുവിടൂ. പയറ്റിത്തെളിഞ്ഞാൽ എട്ട് കിലോ വരെ കൊടുത്തുവിടും. സ്വർണക്കടത്തിനൊപ്പം കുഴൽപ്പണം ഇടപാട് കൂടി ആകുന്പോൾ സംഘത്തിന്റെ ലാഭം പിന്നെയും വർധിക്കും. നാട്ടിലെത്തി സ്വർണം വിറ്റ് കിട്ടുന്ന പണം കുഴൽപ്പണമായി വിതരണം ചെയ്യും. കൂടാതെ, കള്ളപ്പണം വെളുപ്പിക്കാനും സംഘം ശ്രമിക്കുന്നതായാണു കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ തരത്തിൽ സ്വർണം കടത്തുന്ന ത്രസിപ്പിക്കുന്ന കാഴ്ചകളാണ് കസ്റ്റംസുകാർ ദിനംപ്രതി കാണുന്നത്.
റോബിൻ ജോർജ്
എന്റെ പൊന്നേ... 100 കിലോ സ്വർണമോ ?
02:34 PM Aug 28, 2018 | Deepika.com