നൈറോബി: കേരളം അസോസിയേഷൻ ഓഫ് കെനിയയുടെ ഈ വർഷത്തെ സർഗോത്സവം 2018 പരിപാടിയോടനുബന്ധിച്ചു കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലേറെ കാലം കെനിയയിൽ ജീവിക്കുകയും മലയാളികളുടെയും കെനിയക്കാരുടെയും ജീവിതത്തിൽ ഒട്ടേറെ ജീവിത സ്പർശിയായ മാറ്റങ്ങൾക്കു നേതൃത്വവും നൽകിയ അഞ്ചു വനിതകളെ ആദരിച്ചു.
രാധിക മുരളി: മുപ്പതിലേറെ വർഷങ്ങളായി കെനിയയിലെ അധ്യാപന രംഗത്ത് നിസ്തുല പ്രവർത്തനം , മൂന്ന് വിദ്യാലയങ്ങളുടെ ഉടമ , കാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന എൻജിഒയുടെ നേതൃത്വ നിരയിൽ, റൈൻബൗ ഇൻ മൈ ക്ളൗഡ്സ് എന്ന ജീവിത കഥ നൈറോബി യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചർ ക്ലാസ്സുകളിലെ പഠന പുസ്തകം.
ഡോ. പദ്മ സതീഷ്: നാട്ടിൽ നിന്നും പാരന്പര്യമായി കിട്ടിയ ആയുർവേദം ആഫ്രിക്കയിലും പ്രയോജനപ്പെടുത്തുന്നു. അമേരിക്കയിൽ നിന്നും ഉപരിപഠനത്തിൽ വീണ്ടും ബിരുദങ്ങൾ ശേഖരിച്ച പദ്മ സതീഷ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ എന്നും മുൻപിൽ ഉണ്ടായിരുന്നു.
ഡോ. ആനി ജോർജ്: ഒരു അലോപ്പതി ഡോക്ടറായി മുപ്പതു വർഷങ്ങൾക്കു മുൻപേ കെനിയയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും ആ പ്രൊഫഷനെ കച്ചവടമാക്കാതെ പാവപ്പെട്ട കെനിയൻ ജനതയെ ശുശ്രുഷിച്ചു മുന്നോട്ടു പോകുന്ന ആതുര സേവക.
നീന റിബെരെ: നിരവധി കെനിയൻ സ്കൂളുകളിൽ അധ്യാപികയായി മുപ്പതു വർഷത്തിലേറെ കാലം പ്രവർത്തിച്ചു വിരമിച്ച അധ്യാപിക , കേരള അസോസിയേഷൻ മുൻകാല വൈസ് ചെയർലേഡി.
മേരി സിറിയക്: മുപ്പതു വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്ന് കെനിയയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിതാ എഞ്ചിനീയർ, ശാരീരിക വിഷമങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും വീട്ടിൽ തന്നെ തന്റെ കന്പനിക്കായി പ്രവർത്തിക്കുന്നു.
ഒക്ടോബർ 27 നടന്ന കെനിയയിലെ സർഗോത്സവം 2018 പരിപാടിയിൽ ഇന്ത്യൻ ഹൈകമ്മിഷണർ സുചിത്ര ദുരൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ചെയർമാൻ പ്രകാശ് മേനോൻ ഉദ്ഘടനം ചെയ്തു. കേരള സാഹിത്യ പുരസ്കാര ജേതാവ് നന്ദ കിഷോർ വല്ലച്ചിറ നർമത്തിൽ ചാലിച്ച, മലയാള ഭാഷയെക്കുറിച്ചുള്ള പരിപാടി വളരെ നിലവാരം പുലർത്തിയതായിരുന്നു. കലാ സാഹിത്യ സിനിമ അക്കാഡമിക് രംഗങ്ങളിൽ മാറ്റു തെളിയിച്ച നിരവധി കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. അഞ്ഞൂറിലധികം വരുന്ന അസോസിയേഷൻ അംഗങ്ങൾ തിങ്ങിനിറഞ്ഞ സദസിനെ മണിക്കൂറുകളോളം രസിപ്പിക്കുന്ന നിരവധി കലാപരിപാടികളും കൊണ്ട് നിറഞ്ഞതായിരുന്നു.
റിപ്പോർട്ട്: ഡോ. റാഫി പോൾ
കേരള അസോസിയേഷൻ ഓഫ് കെനിയ "വനിതാ രത്നം അവാർഡിന്' അഞ്ചുപേർ അർഹരായി
10:40 PM Nov 01, 2018 | Deepika.com