തീവ്ര(എക്സ്ട്രീം) കാലാവസ്ഥാസംഭവങ്ങൾ ഉണ്ട്. അസാധാരണതോതിൽ മഴ പെയ്യുന്നത്; അസാധാരണ ചൂടും തണുപ്പും വരുന്നത്; സുദീർഘകാലത്തേക്കു വരൾച്ച ഉണ്ടാകുന്നത്: ഇവയൊക്കെ തീവ്ര കാലാവസ്ഥാസംഭവങ്ങളാണ്. കേരളത്തിൽ ഈമാസമുണ്ടായത് അത്തരമൊരു തീവ്രമഴയാണ്.
ഓഗസ്റ്റ് ഒന്നു മുതൽ 19 വരെ സംസ്ഥാനത്തു ലഭിച്ച മഴ ഇതേകാലയളവിൽ ലഭിക്കേണ്ടതിലും 164 ശതമാനം അധികമായിരുന്നു. 28.76 സെന്റീ മീറ്റർ ലഭിക്കേണ്ടിടത്തു ലഭിച്ചത് 75.86 സെന്റീമീറ്റർ. ജൂണിൽ 18 ശതമാനം, ജൂലൈയിൽ 15 ശതമാനം എന്നിങ്ങനെ അധികമഴ ലഭിച്ചശേഷമാണ് ഇത്. അതായതു നേരത്തേതന്നെ അധികമഴ കിട്ടി. പിന്നീടു തീവ്രമഴയും. കേരളം സമാനതകളില്ലാത്ത പ്രളയക്കെടുതിയിലായതിൽ അദ്ഭുതമില്ല.
നേരത്തേ തുറക്കാമായിരുന്നു!
കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ "ജ്ഞാനി'കൾ രംഗത്തുവരുന്നുണ്ട്. ജൂലൈയിൽതന്നെ ഡാമുകൾ തുറന്നുവിട്ട് കരുതിയിരിക്കണമായിരുന്നത്രെ.
പിന്നീടു പെയ്യുന്ന മഴയെപ്പറ്റി ഒരു ഊഹവും ഇല്ലാത്തപ്പോൾ ഡാമുകൾ തുറന്നുവിടാൻ എങ്ങനെ തീരുമാനിക്കും എന്ന ചോദ്യം അവരെ അലട്ടുന്നില്ല.
വീഴ്ച എവിടെ?
ഇവിടെ വ്യക്തമായ വീഴ്ചവന്നതു കാലാവസ്ഥാവകുപ്പിനാണ്. കേരളത്തിൽ അതിതീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായില്ല. ഏറ്റവുമധികം മഴ ഉണ്ടായതു 14-നു രാവിലെ മുതൽ 17-നു രാവിലെ വരെയാണ്. 14-ാം തീയതി പുറത്തിറക്കിയ അറിയിപ്പിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അത്യന്തം കനത്തമഴ ഉണ്ടാകുമെന്നാണു പറഞ്ഞിരുന്നത്; സംഭവിച്ചതോ?
15-നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ആറു സ്ഥലത്ത് ഇരുപതു സെന്റീമീറ്ററിലേറെ മഴ. 42 സ്ഥലങ്ങളിൽ പത്തു സെന്റീമീറ്ററിലേറെ മഴ. ബാക്കി കേന്ദ്രങ്ങളിലെല്ലാം ആറു സെന്റീമീറ്ററിലേറെ മഴ.
16-നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 12 സ്ഥലങ്ങളിൽ 20 സെന്റീമീറ്ററിലേറെ മഴ. 20 സ്ഥലങ്ങളിൽ പത്തുസെന്റീമീറ്ററിലേറെ മഴ.
17-നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 13 ഇടങ്ങളിൽ പത്തുസെന്റീമീറ്ററിലേറെയായിരുന്നു മഴ.
മുന്നറിയിപ്പില്ല
ഒറ്റപ്പെട്ട സ്ഥലങ്ങളിലല്ല, കേരളത്തിന്റെ മിക്കഭാഗത്തും വൻ വർഷപാതം ഉണ്ടായി. കാസർഗോഡ്, തിരുവനന്തപുരം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളും കനത്ത മഴയുടെ പിടിയിലായി. പശ്ചിമഘട്ട മലനിര മുഴുവനിലും മഴ കനത്തതായിരുന്നു. ഒപ്പം നൂറുകണക്കിന് ഉരുൾപൊട്ടലും (മേഘവിസ്ഫോടനം) മണ്ണിടിച്ചിലും.
ഇതേപ്പറ്റിയൊന്നും ആരും കേരളത്തിനു മുന്നറിയിപ്പ് നൽകിയില്ല. സാധാരണ പെയ്യുന്നതിന്റെ നാലും അഞ്ചും പത്തും മടങ്ങു മഴ ഉണ്ടാകുമെന്ന് അറിയിക്കാൻ ഒരു ഏജൻസിയും ഉണ്ടായില്ല. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനോ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിനോ അതു സാധിച്ചില്ല.
പ്രളയ മുന്നറിയിപ്പിനു സ്ഥാപനമില്ല
ഇതാണു പ്രശ്നം. തീവ്രകാലാവസ്ഥാ സംഭവം അറിയിക്കാൻ ആരുമില്ല.
രാജ്യത്തു കേന്ദ്ര വാട്ടർ(ഡിഡബ്ള്യൂസി) കമ്മീഷൻ എന്നൊരു സ്ഥാപനമുണ്ട്. എല്ലാ നദികളുടെയും വലിയ ഡാമുകളുടെയും വെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ചുമതല ആ കമ്മീഷനാണെന്നാണു വയ്പ്. മിക്ക സംസ്ഥാനങ്ങളിലും അവർക്കു പ്രളയമുന്നറിയിപ്പു കേന്ദ്രങ്ങൾ ഉണ്ട്. ദേശീയ പ്രളയമുന്നറിയിപ്പ് ശൃംഖല എന്ന പേരിൽ. എന്നാൽ, ഏറ്റവുമധികം മഴ പെയ്യുന്ന കേരളത്തിൽ അങ്ങനെയൊരു മുന്നറിയിപ്പു കേന്ദ്രം തുടങ്ങണമെന്നു കമ്മീഷന് ഇതുവരെ തോന്നിയിട്ടില്ല.
സമ്മർദം ചെലുത്തണം
പ്രളയമുന്നറിയിപ്പു കേന്ദ്രം സംസ്ഥാനത്താരംഭിക്കാൻ കേരളം സമ്മർദം ചെലുത്തണം. ഒപ്പം കാലാവസ്ഥാ പ്രവചനം കുറേക്കൂടി കൃത്യതയുള്ളതാക്കുന്നതിനും ലഭിക്കുന്ന വിവരം യഥാവസരം വിനിയോഗിക്കുന്നതിനും വഴിയൊരുക്കണം.(ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഒരുമാസ ത്തിനകം തുടങ്ങുമെന്നു കേന്ദ്രം ഇന്നലെ വാ ഗ്ദാനം ചെയ്തിട്ടുണ്ട്.)
മേഘങ്ങളുടെയും കാറ്റിന്റെയും അന്തരീക്ഷമർദത്തിന്റെയും നിലയും ഗതിയും കൃത്യമായി അറിയാൻ ഇപ്പോൾ സംവിധാനമുണ്ട്. ചുഴലിക്കൊടുങ്കാറ്റും ന്യൂനമർദവും മറ്റും കൃത്യമായി കണ്ടെത്താനും പ്രവചിക്കാനും കഴിയുന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനു തീവ്രമഴ പ്രവചിക്കാൻ പറ്റേണ്ടതാണ്. ഏതാനും ദിവസം മുന്പ് ഈ വിവരം ലഭിച്ചാൽ അണക്കെട്ടുകളിലെ വെള്ളം ക്രമീകരിക്കാൻ കഴിയും.
തീവ്ര കാലാവസ്ഥാസംഭവങ്ങൾ വർധിച്ചുവരികയാണെന്നാണു കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഉഷ്ണമേഖലാ പ്രദേശമായതിനാൽ ഇവയുടെ പ്രവചനം ദുഷ്കരമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, രണ്ടോ മൂന്നോ ആഴ്ച മുന്പ് പ്രവചനം സാധ്യമാണെന്നു സമീപകാലത്തു പല കാലാവസ്ഥാ പഠിതാക്കളും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും ഇതു ശരിവച്ചിട്ടുള്ളതാണ്.
ഉപഗ്രഹനിരീക്ഷണ സംവിധാനം വരുന്നതുവരെ ചുഴലിക്കൊടുങ്കാറ്റും പ്രവചിക്കാൻ പ്രയാസമായിരുന്നു. 1970-കളിലൊക്കെ ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് 24 മണിക്കൂർ മുൻപൊക്കെയേ നൽകാനാവുമായിരുന്നുള്ളു. ഇപ്പോഴാകട്ടെ അനേക ദിവസം മുന്പ് അവയെ മനസിലാക്കാനും നിരീക്ഷിക്കാനും കഴിയുന്നു.
അതേപോലെ തീവ്രമഴയും മറ്റും മുന്പേ മനസിലാക്കാനുള്ള ഗവേഷണത്തിനു സമ്മർദംചെലുത്തിയേ മതിയാകൂ.
അപ്പോൾ മഴപ്രവചനം കൂടുതൽ കൃത്യതയുള്ളതാകും. ഡാമുകളിലെയും മറ്റും ജലനിരപ്പ് അതനുസരിച്ചു ക്രമീകരിക്കാനും കഴിയും. വലിയ കെടുതികൾ ഒഴിവാക്കാനും പറ്റും. എല്ലാ ഡാമുകളും ഒരേസമയം നിറഞ്ഞുകവിയുകയോ കണക്കില്ലാത്ത അളവിൽ വെള്ളം തുറന്നുവിടുകയോ ചെയ്യേണ്ടിവന്ന ഇക്കൊല്ലത്തെ വിപത്ത് ആവർത്തിക്കാതിരിക്കാം. ആ ദിശയിലേക്കു തിരിയുന്നതിനു പകരം മുൻവിധികളോടെ പ്രതികളെ കണ്ടെത്തുന്നതു ശാസ്ത്രീയമല്ല.
(അവസാനിച്ചു)
വീണ്ടും കർഷകനു നേരേ-3/റ്റി.സി. മാത്യു
ആവശ്യമായതു മുന്നറിയിപ്പ്
03:31 PM Aug 22, 2018 | Deepika.com