ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടലിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ഇത്രയും അകലെയായിട്ടും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികൾക്കാണ് ആൻഡമാൻ ജയിലറകളിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്നത്. പോർട്ട് ബ്ലയറിലെ സെല്ലുലാർ ജയിൽ ഇന്ന് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ദേശീയ സ്മാരകമായി നിലകൊള്ളുന്നു.
സ്വാതന്ത്ര്യ സമരത്തിലെ രക്തം മരവിപ്പിക്കുന്ന ഒരധ്യായത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ആൻഡമാൻ ജയിലിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇംഗ്ലീഷ് തത്ത്വചിന്തകനും സാമൂഹിക സൈദ്ധാന്തികനുമായ ജെറമി ബൻതമിന്റെ ആശയത്തിൽ നിന്നായിരുന്നു സെല്ലൂലാർ ജയിലിന്റെ ഉത്ഭവം. സൈക്കിൾ ചക്രത്തിന്റെ സ്പോക്കുകൾ ഘടിപ്പിച്ചിരിക്കുന്നതുപോലെ സെൻട്രൽ ടവറിൽ നിന്നു വിവിധ ദിശകളിലേക്കു നീളുന്ന ഏഴു വിംഗുകളാണ് ജയിലിനുണ്ടായിരുന്നത്. കാലപ്പഴക്കം മൂലം ഇവയിൽ നാലു വിംഗുകൾ പലപ്പോഴായി തകർന്നുവീണെങ്കിലും ശേഷിക്കുന്ന മൂന്നു വിംഗുകൾ ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു.
ബർമയിൽ നിന്നു കൊണ്ടുവന്ന കരിംതവിട്ടു നിറത്തിലുള്ള ഇഷ്ടികകൾ ഉപയോഗിച്ചായിരുന്നു നിർമാണം. ജയിലിന്റെ നിർമാണ രീതിയും അടച്ചുറപ്പുമെല്ലാം സഞ്ചാരികളെ ഇന്നും അദ്ഭുതപ്പെടുത്തുന്നു. നാലടിയാണ് ഭിത്തിയുടെ കനം. 14.8 അടി നീളവും 8.9 അടി വീതിയുമുള്ള സെല്ലുകൾ ജയിലിലുണ്ട്.
തടവുപുള്ളികൾ ഒരു കാരണവശാലും തമ്മിൽ തമ്മിലും ഇന്ത്യയിലെ മറ്റു സമരസേനാനികളുമായും ആശയവിനിമയം നടത്തുവാൻ സാധിക്കാത്ത വിധത്തിലുള്ളതുമാണ് ജയിലിന്റെ രൂപകല്പന. ഇതിനാലാണ് സെല്ലുലാർ ജയിലെന്ന വിളിപ്പേര് ജയിലിന് ലഭിച്ചതും. ആയിരക്കണക്കിന് കിലോമീറ്ററുകൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ജയിലിൽ നിന്ന് ഏതെങ്കിലും തരത്തിൽ രക്ഷപ്പെട്ടു പോകുന്നത് അസാധ്യവുമായിരുന്നു.
പത്ത് അടി ഉയരത്തിലാണ് വെന്റിലേറ്റർ. ഒരു സെല്ലിൽ ഒരാൾ മാത്രം. തടവുകാർ ഒരു കാരണവശാലും മറ്റുള്ള തടവുകാരുമായി ആശയവിനിമയം നടത്താതിരിക്കാൻ ഒരു വിംഗിന്റെ മുൻവശം എതിരെയുള്ള വിംഗിന്റെ പിൻവശമായി വരത്തക്കവിധത്തിലാണ് ജയിലിന്റെ നിർമാണം. ഇടയ്ക്കിടെ ഓരോ സെല്ലിലേയും തടവുകാരെ അവരവരുടെ അറകൾ മാറ്റി പാർപ്പിക്കും. ഒരു കാരണവശാലും സ്ഥിരം അയൽക്കാർ ഉണ്ടാകാതിരിക്കാനായിരുന്നു ഇത്.
തടവുകാരെ തൂക്കിക്കൊല്ലാൻ ഉപയോഗിച്ചിരുന്ന തൂക്കുമരങ്ങൾ ഇന്നും ഇവിടെ കാണാം. ഒരേ സമയത്ത് മൂന്നുപേരെ തൂക്കിക്കൊല്ലാൻ കഴിയുന്ന തൂക്കുമരം അടുക്കളയോട് ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്. മരണസമയത്തെ നിലവിളി അക്രമകാരികളായ മറ്റു തടവുപുള്ളികൾക്ക് ഒരു താക്കീതായി നൽകാനായിരുന്നു ഇത്.
ഇന്ത്യയിൽ നിന്നും ബർമയിൽ നിന്നും എത്തിച്ചിരുന്ന തടവുകാരെയായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് ഇവിടെ പാർപ്പിച്ചിരുന്നത്. പഞ്ചാബ്, മഹാരാഷ്ട്ര, ബംഗാൾ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ഇന്ത്യക്കാരിൽ കൂടുതലും. മലബാറിൽ നിന്നെത്തിച്ച 26 മാപ്പിള മുസ്ലീമുകളും ജയിലിലെ അന്തേവാസികളായിരുന്നു. സംസ്ഥാനം തിരിച്ചുള്ള തടവുകാരുടെ പേരുകൾ ഇന്നിവിടെ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വീർ സവർക്കർ, ബാബറോവാ സവർക്കർ, മഹാവീർസിംഗ്, ദിവാൻസിംഗ്, മൗലാന അഹമ്മുദുള്ള, യോഗേന്ദ്രശുക്ല, ഫെയ്സൽ ഇഹക്, ലിയാഖദ് അലി എന്നിവരായിരുന്നു ആൻഡമാൻ ജയിലിലെ അന്തേവാസികളിൽ പ്രമുഖർ. വീർ സവർക്കറിന്റെ സഹോദരൻ ബാബറാവൊ സവർക്കറും ജയിലിലെ അന്തേവാസിയായിരുന്നു.
രാജ്യത്തിനുവേണ്ടി തന്റെ അവസാനതുള്ളി രക്തം ചിന്താനുള്ള ആവേശത്തിൽ വീർസവർക്കർ ജയിൽ ചാടാൻ ശ്രമിച്ചുവെങ്കിലും അധികൃതർ പിടികൂടി കൂടുതൽ ഭദ്രമായ ഇരട്ട സുരക്ഷിത അറയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഈ അറയിൽ ഇന്ന് വീർസവർക്കറിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഭഗത്സിംഗിന്റെ ഉറ്റമിത്രം മഹാവീർസിംഗ് ആൻഡമാനിലെ മറ്റൊരു പ്രധാന തടവുകാരനായിരുന്നു. നിരാഹാര സമരം നടത്തിയ മഹാവീർസിംഗിനെ നിർബന്ധിച്ച് പാല് കുടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസകോശത്തിൽ പാൽ കയറുകയും അദ്ദേഹം മരണപ്പെടുകയുമായിരുന്നു. മൃതശരീരത്തിൽ കല്ലുകെട്ടി കടലിൽ വലിച്ചെറിഞ്ഞാണ് അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയത്.
1906ൽ നിർമാണം പൂർത്തിയാക്കിയ ജയിൽ 1947ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയുടെ അധീനതയിലായി. സ്വാതന്ത്ര്യസമരസേനാനികളെയെല്ലാം മോചിപ്പിച്ചെങ്കിലും ഇത് ഒരു ജയിൽ തന്നെയായി തുടരാനായിരുന്നു ഭാരതസർക്കാറിന്റെ തീരുമാനം.1969ൽ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ജയിൽ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്.
2004ലും 2008ലും ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട സ്മൃതി ജ്യോതികൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള അമർഷത്തിന്റെ പ്രതീകമായി ഇന്നും അണയാതെ കത്തുന്നു. സെല്ലുലാർ ജയിലിൽ ബ്രിട്ടീഷുകാരുടെ കൊടും ക്രൂരതകൾക്കു ദൃക്സാക്ഷിയായി നിന്നിരുന്ന മുത്തശ്ശി ആൽമരം കൊടുങ്കാറ്റിൽ നിലംപൊത്തിയെങ്കിലും തൽസ്ഥാനത്തുതന്നെ മറ്റൊരു ആൽമരം വച്ചുപിടിപ്പിച്ചിട്ടുണ്ട്.
ജയിലിനെ കുറിച്ചുള്ള അതിന്റെ ഓർമ പ്രശസ്ത നടൻ ഓംപുരിയുടെ വിവരണത്തോടെയുള്ള “ലൈറ്റ് ആൻഡ് സൗണ്ട്’’ പ്രദർശനവും സഞ്ചാരികളെ കാത്തിരിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് ഇംഗ്ലീഷിലും ഹിന്ദിയിലും നടത്തുന്ന പ്രദർശനങ്ങളിലൂടെ സെല്ലുലാർ ജയിലിനെ കുറിച്ച് ലഭിക്കുന്ന നേർകാഴ്ച ഏതൊരാളുടെയും കരളലിയിക്കാതിരിക്കില്ല.
തയാറാക്കിയത്: -
സി.എ. ഫ്രാൻസിസ്.
(അഡ്മിനിസ്ട്രേറ്റർ, ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ. തൃശൂർ)
കടലിനു നടുവിലെ കാലാപാനി
03:32 PM Aug 14, 2018 | Deepika.com