അഴുകിയ നിലയിലുള്ള ആ മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടായിരുന്നു. അന്പതിനും അറുപതിനും മധ്യേ പ്രായമുള്ള ഒരു സ്ത്രീയുടെ ഏറെക്കുറെ അഴുകിയ ശരീരം. ചവറുകുഴിയിൽ നിന്നും പുറത്തെടുത്തപ്പോൾ പോലീസിന്റെ മുന്നിലെ ആദ്യ ചോദ്യം ഇതായിരുന്നു- ആരാണ് ഈ സ്ത്രീ... ?
ഉൗർജിതമായ അന്വേഷണത്തിനൊടുവിൽ പോലീസിന് ഉത്തരം കിട്ടി. രത്നഗിരിക്കു സമീപം സംഗമേശ്വർ സ്വദേശിനിയായ സ്മിതാ കുസുർക്കർ എന്ന 54കാരിയുടെ ശരീരമാണ് ഇത്തരത്തിൽ കാണപ്പെട്ടത്. വിവരം സ്മിതയുടെ ഭർത്താവ് ചന്ദ്രശേഖറിനെ അറിയിക്കുകയും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് സ്മിതയുടെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമം തുടങ്ങി. ഇൻഷ്വറൻസ് വിമൻസ് ഫോറം എന്ന ഇൻഷ്വറൻസ് കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് സ്മിത. ഭാര്യയെ കാണാനില്ലെന്ന പരാതി ചന്ദ്രശേഖർ ദിവസങ്ങൾക്കു മുന്‍പ് എൻഎം ജോഷി മാർഗ് പോലീസിനു നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 11ന് കല്യാണിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭാര്യ തിരികെയെത്തിയില്ലായെന്നായിരുന്നു പരാതി.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഗമേശ്വറിൽ വസ്തു വാങ്ങാനുള്ള താത്പര്യം സ്മിതയ്ക്കുണ്ടായിരുന്നുവെന്നും 22 ലക്ഷം രൂപ വസ്തുവിന് നൽകിയെന്നും ചന്ദ്രശേഖർ പോലീസിനോട് പറഞ്ഞു.
ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിനാണ് ഈ തുക നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തിനു ശേഷം ഏജന്റിന്റെ തിരോധാനം പോലീസിൽ സംശയമുണർത്തി. ഏജന്റിന്റെ വലംകൈയായ ശ്രീകാന്ത് ഗദ്ദാഷിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ തെളിഞ്ഞു.
കുഴിച്ചുമൂടിയത് ജീവനോടെ...
ലോവർ പരേൽ സ്വദേശിയായ ഗദ്ദാഷിയാണ് സ്മിതയെ സംഗമേശ്വറിലെ വസ്തു കാണിക്കാനെന്ന വ്യാജേന കൊണ്ടുപോയത്. അവിടത്തെ കുഴിയിലേക്ക് സ്മിതയെ ഗദ്ദാഷി തള്ളിയിട്ടു. ചളിയും കല്ലും ഉപയോഗിച്ച് കുഴി മൂടി. ആ സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യം നിർവഹിച്ചതിനുശേഷം ശ്രീകാന്ത് വീട്ടിലേക്ക് മടങ്ങി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
ദിവസങ്ങൾ നാലഞ്ചു കഴിഞ്ഞിട്ടും സ്മിതയുടെ ഫോണ്‍വിളികൾ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ചന്ദ്രശേഖർ പോലീസിൽ പരാതിപ്പെട്ടത്. സംഗമേശ്വറിലെ വസ്തു ഇടപാടിലെ ഏജന്റിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു. അയാളുടെ മൊബൈൽ നന്പർ പരിശോധനയ്ക്കു വിധേയമാക്കി. സ്മിതയുടെ ഫോണിലേക്ക് അയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ഏജന്റ് അപ്പോഴേക്കും സുരക്ഷിതമായ താവളത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. സ്മിതയെ എന്നെന്നേക്കുമായി നിശബ്ദമാക്കുന്നതിന് ആറു ലക്ഷം രൂപയാണ് ഗദ്ദാഷിക്ക് ഏജന്റ് വാഗ്ദാനം ചെയ്തത്. മൂന്നു ലക്ഷം രൂപ മുൻകൂറായി ലഭിച്ചുവെന്ന് അയാൾ മൊഴി നൽകിയെന്ന് പോലീസ് അറിയിച്ചു. ഏജന്റിനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു.
ഡൽഹിയിലെ കൊലപാതകം
ഡൽഹിയിലെ ഒരു വീട്ടുജോലിക്കാരിയുടെ മൃതദേഹം മൂന്നു കഷ്ണങ്ങളായാണ് ഓവുചാലിൽനിന്ന് കണ്ടെടുത്തത്. മിയാൻവാലി നഗറിലെ ഓവുചാലിൽ ഉപേക്ഷിക്കപ്പെട്ട ശരീരത്തിന് ഒരു ദിവസത്തെ പഴക്കവുമുണ്ടായിരുന്നു. സമീപത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. ആ പരിസരത്തെ ഒരു വാടകവീട് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനുശേഷം ആളനക്കമില്ലാതായെന്ന് അന്വേഷണത്തിൽ പോലീസ് മനസിലാക്കി. ജാർഖണ്ഡ് സ്വദേശിയായ വാടകക്കാരനെ തിരക്കി പോലീസ് അയാളുടെ ജന്മനാട്ടിൽ വരെ പോയി. ഡൽഹിയിൽ വച്ചുതന്നെ പിന്നീട് അയാളെ പോലീസ് പിടികൂടി. രണ്ടു പേരുടെ സഹായത്തോടെ താനാണ് പെണ്‍കുട്ടിയെ കൊന്നതെന്ന് മഞ്ജീത് കർക്കേത എന്ന ആ യുവാവ് സമ്മതിച്ചു. ഝാർഖണ്ഡിൽ നിന്നും മറ്റും ഡൽഹിയിൽ വീട്ടുജോലിക്കായി വൻതുകകൾ വാഗ്ദാനം ചെയ്ത് യുവതികളെയും പെണ്‍കുട്ടികളെയും കൊണ്ടുവരുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ. മൂന്നു വർഷമായിട്ടും തുച്ഛമായ വേതനം മാത്രം ലഭിച്ച സാഹചര്യത്തിൽ മഞ്ജീതിനെ നേരിൽ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി.
ശിരസില്ല, ഉടൽ മാത്രം...
ഇക്കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റി കോളജിന്റെ നോർത്ത് ഗേറ്റിനു സമീപത്തെ ബസ്സ്റ്റാൻഡിൽ നിന്നും കിട്ടിയ കറുത്ത ട്രാവൽ ബാഗ് തുറന്നപ്പോൾ പോലീസും ആദ്യമൊന്ന് നടുങ്ങി. ശിരസില്ലാത്ത ശരീരം കഷ്ണങ്ങളാക്കി മുറിച്ചു നിറച്ചിരിക്കുകയാണ് ആ ബാഗിൽ. കൈകളും കാലുകളും ശരീരത്തിൽ നിന്നും മുറിച്ച് മാറ്റിയിട്ടുണ്ട്. 28-30 വയസ് തോന്നിക്കുന്നതാണ് ഈ പുരുഷശരീരം. സബ്സി മണ്ഡി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
വളരെ ക്രൂരമായ ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നതിൽ പോലീസിനും വല്ലാത്ത തലവേദനയായിരിക്കുന്നു. രാജ്യതലസ്ഥാനത്തു തന്നെ കൊലപാതകം നിർവഹിച്ച് സമീപസംസ്ഥാനങ്ങളിലേക്ക് ഒളിവിൽ പോകുന്നതാണ് മിക്ക ക്രിമിനലുകളുടെയും രീതി.
ഈയിടെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടു. സംസ്ഥാന അതിർത്തികൾ കൂടുതൽ നിരീക്ഷണത്തിനു ഇടയാക്കുകയും പരിശോധന കർശനമാക്കുകയുമൊക്കെയാണ് ചില പരിഹാരനടപടികൾ.
ഗിരീഷ് പരുത്തിമഠം
കണ്ണില്‍ ചോരയില്ലാത്തവര്‍
03:27 PM Aug 14, 2018 | Deepika.com