ദ്രാവിഡ രാഷ്ട്രീയം തമിഴ്നാടിന്റെ തായ് വേര്. അതിനുവേണ്ടി വാദിക്കാൻ ആളില്ലെങ്കിൽ തമിഴകം ഇല്ല. കരുണാനിധികൂടി മണ്മറഞ്ഞതോടെ വല്ലാത്ത ശൂന്യതയിലാണ് തമിലോകം. നെടും തൂണുകൾ ഒന്നൊന്നായി മറഞ്ഞ് ദ്രാവിഡർക്കായി മുന്നിൽനിന്ന് പടനയിക്കാൻ ആളില്ലാതായ അവസ്ഥ. ഇനി ആര് എന്ന വലിയ ചോദ്യചിഹ്നം അതിനേക്കാൾ വലിയ ഉത്തരവുമായി എത്തുംവരെ തമിഴ് രാഷ്ട്രീയ ലോകത്തെ അനിശ്ചിതാവസ്ഥ വലിയ കാർമേഘമായി തമിഴത്തെ ചൂഴ്ന്ന് നിൽക്കും.
അണ്ണാദുരൈയുടെ ആകാല വേർപാട്സൃഷ്ടിച്ച വിടവുനികത്താൻ തയാറായി ആവനാഴി നിറച്ച യോധാക്കളയി പോരാടാൻ എംജി ആറും കരുണാനിധിയും ഉണ്ടായിരുന്നു. എഐഡിഎംകെ രൂപീകരിച്ച് മുഖ്യമന്ത്രിയായി തുടർന്ന് എംജിആർ കടന്നുപോയപ്പോഴും കരുണാനിധിയുടെ കരുത്തുണ്ടായിരുന്നു ദ്രാവിഡകത്തിന്. താമസിയാതെ ജയലളിത താരമായി എഐഡിഎംകെയുടെ അമരത്തെത്തിയപ്പോൾ ആശ്വാസമായി . അങ്ങനെ ദ്രാവിഡ വികാരത്തിന്റെ മുൻ നിരയിൽ ശക്തരായ രണ്ടുപേർ നിലയുറപ്പിച്ചു.
ജയലളിതയുടെ മരണം വലിയ ആഘാതമാണ് എൽപ്പിച്ചതെങ്കിലും തമിഴകം പിടിച്ചുനിന്നു. കാരണം ഒരു കാരണവർ ഇനിയുമുണ്ട് എന്നായിരുന്നു അവരുടെ ആശ്വാസം. ആ ശ്വാസം നിലച്ചതോടെ, തലയെടുപ്പുള്ള അവസാനത്തെ നേതാവും തങ്ങളോട് വിട പറഞ്ഞതോടെ, തികച്ചും അനാഥാവസ്ഥയിലാണ് തമിഴകം.തമിഴകത്തിന് എല്ലാവരും ഭയപ്പെടുന്ന , ബഹുമാനിക്കുന്ന ഒരു നേതാവുവേണം. പാർട്ടിക്കാരെല്ലാം കാൽ തൊട്ടുവന്ദിക്കുന്ന, സാഷ്ടാംഗം പ്രണമിക്കുന്ന ഒരാൾ. അവർക്ക് അതാണ് ശീലം. ജയലളിതയുടെയും കരുണാനിധിയുടേയും മരണം സൃഷ്ടിച്ച വിടവു നികത്താൻ കാമരാജിനേപ്പോലെയോ എംജിറിനെ പോലെയോ ഒക്കെയുള്ള ഒരു അനിഷേധ്യ നേതാവിനെയാണ് ജനം കാക്കുന്നത്.
ജയലളിതയുടെ മരണശേഷം തമിഴ് ജനത കുറേനാൾ ചന്നമ്മയ്ക്കുചുറ്റും ചിന്തകൾ പായിച്ചു. പിന്നെ പന്നീർസെൽവവും പളനിസ്വാമിയും ദിനകരനും ദീപജയകുമാറുമൊക്കെയായി താരങ്ങൾ. സ്റ്റൈൽമന്നൻ രജനീകാന്തിന്റെ വീടിനു മുന്നിലും കുറച്ചുദിവസം കമൽഹാസന്റെ വാക്കുകൾക്കുമുന്നിലും അവർ പ്രതീക്ഷയോടെ കാത്തു. ഒന്നും പക്ഷേ ഇതേവരെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് നടന്നില്ല.
അമ്മയ്ക്ക് പകരക്കാരിയായി ചിന്നമ്മ -ശശികല അവതരിച്ചപ്പോൾ ചിലർക്കെങ്കിലും ചില പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു.പരക്കെയുള്ള എതിർപ്പുകൾ പാർട്ടി അധ്യക്ഷയായും തുടർന്ന് മുഖ്യമന്ത്രിയുമൊക്കെയായി ചിന്നമ്മ എത്തുന്പോൾ മാറും എന്നവർ സ്വപ്നംകണ്ടു. പക്ഷെ എല്ലാം തെറ്റി.
അടുത്ത പ്രതീക്ഷ നീതിയുടെ പ്രതീകമായി അവതരിച്ച മുൻ മുഖ്യമന്ത്രി പന്നീർശെൽവമായിരുന്നു. കരഞ്ഞുകണ്ണീരൊഴുക്കി മുഖ്യമന്ത്രി കസേര തിരികെ പിടിക്കാൻ കുറേ പെടാപ്പാട് പെട്ടെങ്കിലും കാര്യങ്ങളൊന്നും കരയ്ക്കടുത്തില്ല. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പകരക്കാരന് ഇപ്പോഴും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട് എന്നാണ് പന്നീർ പക്ഷത്തിന്റെ അവകാശവാദമെങ്കിലും അത് തെളിയിക്കാനുള്ള അവസരം ഒത്തുകിട്ടാത്തതുകൊണ്ട് പന്നീർസെൽവത്തിന്റെ താരാവതാരവും പാതിവഴിയിലായി.
ഒപിഎസ് എന്ന ഒ. പന്നിർസെൽവത്തിന് പകരക്കാരനായി ചിന്നമ്മയുടെ കൈവയ്പ്പവകാശം വഴി ഇപിഎസ് എന്ന ഇ പളനിസ്വാമി മുഖ്യമന്ത്രി പദത്തി ലെത്തിയപ്പോൾ എല്ലാ കണ്ണുകളും അങ്ങോട്ടായി.പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളച്ചു.പക്ഷെ തീയിൽ കുരുത്താലല്ലേ വെയിലത്തു വാടാതിരിക്കൂ.ചിന്നമ്മയ്ക്കിട്ടുതന്നെ പണികൊടുക്കാൻവരെ തയാറായി പാർട്ടിയെന്നാൽ താനുംകൂടിയാണ് എന്ന് തെളിയിച്ച് ഒരു താരാവതാരശ്രമം നടത്തിയെങ്കിലും തനിയെ നീന്തി മറുകര എത്താനാവില്ല എന്ന തിരിച്ചറിവിൽ ഇനിയെന്ത് എന്ന ചിന്തയിൽ മുഖ്യമന്ത്രി കസേരക്കാലുകൾ കാത്തുസൂക്ഷിച്ച് വളരെ കരുതലോടെ കാലംപോക്കുന്ന തിരക്കിലാണ് പളനിസ്വാമി.
ഇനി ആര് തങ്ങളെ നയിക്കും എന്നത് തമിഴ് ജനത ഇന്നേവരെ അഭിമുഖീകരിച്ചിട്ടുള്ള ചോദ്യങ്ങളിൽ ഏറ്റവും വലുതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.ഡിഎംകെയുടെ പിൻതുടർച്ചാ അവകാശിയായി മകൻ സ്റ്റാലിനെ കലൈഞ്്ജർ അവരോധിച്ചിട്ടുണ്ടെങ്കിലും അഴഗിരി അടക്കമുള്ള മറ്റുമക്കളിൽനിന്നുള്ള മുറുമുറുപ്പ്് എജിഎംകെയിലേപ്പോലെ പാർട്ടിയെ പല കഷണങ്ങളാക്കുമോ എന്ന ഭീതിയിലാണ് അണികൾ.
സ്റ്റാലിൻ മേയറും എംഎൽഎയും മന്ത്രിയും പ്രതിപക്ഷ നേതാവും പാർട്ടിയിൽ വർക്കിംഗ് പ്രസിഡന്റുമൊക്കെയായെങ്കിലും അച്ഛന് പകരക്കാരനാവില്ല. അച്ഛനെ വാക്ചാതുരിയും കൂർമബുദ്ധിയും പാരന്പര്യവും ഒന്നും മകന് അവകാശപ്പെടാനില്ല. അതുകൊണ്ടുതന്നെ അണികളെ കൂടെനിർത്താൻ , ദ്രാവിഡത്തെ മുഴുവൻ തന്റെ വരുധിയിലാക്കാൻ സ്റ്റാലിൻ നന്നേ വിയർക്കും.
അനിഷേധ്യ നേതാവ് എന്ന പദവിയിലേക്കുയരാൻ അച്ഛന്റെ സർവ ആശീർവാദവും ഉണ്ടായിട്ടും ആ മകന് ഇതേവരെ കഴിഞ്ഞിട്ടില്ല. കരുണാനിധിയേപ്പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒന്ന് പരാമർശിക്കപ്പെടുവാനുള്ള പ്രകടനംപോലും കാഴ്ചവെയ്ക്കാൻ സ്റ്റാലിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അണികളും നന്നേ ബോധവാന്മാരാണ്.മുന്നിൽ നിന്ന് നയിക്കാൻ എല്ലാം തികഞ്ഞ ഒരു നേതാവിനെ ആണ് അവർ കാക്കുന്നത്. അത് ഡിഎംകെ പക്ഷത്തുനിന്നോ എഐഡിഎംകെ പക്ഷത്തുനിന്നോ ഇതേവരെ സ്ഥാനമുറപ്പിക്കാത്ത ആളോ ആവാം. ആരായാലും തരക്കേടില്ല. തത്ക്കാലം ആ താരോദയം ഉണ്ടായിട്ടില്ല. അതിന്റെ വേദനയിലാണ് തമിഴകം.
ഇപ്പോഴത്തെ നിലയിൽ ജയലളിത ഇല്ലാത്ത എഐഡിഎംകെയും സ്റ്റാലിൻ നേതാവായ ഡിഎംകെയും തമ്മിലാകും ഇനി പോരാടേണ്ടത്. പക്ഷെ ഇരു പാർട്ടികളിലേയും പ്രതിസന്ധികൾ രണ്ടുവിഭാഗത്തേയും ഒരേപോലെ അലട്ടുകയും ഇട്ടുലയ്ക്കുകയുംചെയ്യും. ഈ നിയയിലാണ് രജനീകാന്തോ കമൽഹാസനോ ഒരു മന്ത്രമായി തമിഴ് ജനതയ്ക്കുമുന്നിൽ വിജയിച്ച് മഹാനേതാവായി ഉയർന്നു വരാനുള്ള സാധ്യത കാണുന്നത്. നയിക്കാനുള്ള പ്രാപ്തി ഇരു നേതാക്കളും തെളിയിച്ചാൽ ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ബദലായി കമലും രജനിയും ഉയർന്നുവന്നുകൂടായ്കയില്ല. പക്ഷെ അവിടേയും ദ്രാവിഡ വികാരത്തെ കൂടുതൽ നെഞ്ചേറ്റി വളർത്തുന്നവർക്കേ സ്ഥാനമുള്ളൂ.
ജോസി ജോസഫ്
ഉയിർ തമിഴുക്ക്
03:51 PM Aug 08, 2018 | Deepika.com