പേടിപ്പെടുത്തുന്ന കാര്യങ്ങൾ സാധാരണഗതിയിൽ ആർക്കും ഇഷ്ടമല്ല.എന്നാൽ ഇവിടെ ജനങ്ങൾ തിക്കിത്തിരക്കുകയാണ്, പേടിച്ചു രസിക്കാൻ. ഭയന്നുവിളറൽ വളരെയേറെ രസകരമായ കാര്യമാണ് എന്ന് ബോധ്യപ്പെടണമെങ്കിൽ ചൈനയിലേക്ക് പോകണം. കൃത്യമായി പറഞ്ഞാൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സ്യാങ്ജ്യാതെയിലെത്തണം. അവിടെ ആളുകൾ ക്യൂ നിൽക്കുകയാണ്. അവർക്കെല്ലാം ഒരേ ഒരു ലക്ഷ്യമേയുള്ളൂ. ടിയാനൻമെൻ മലയിലെ രണ്ടു മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്ലാസ് പാലത്തിൽ കയറണം.1400 അടി നീളത്തിലും 984 അടി ഉയരത്തിലുമുള്ള ചില്ലു പാലത്തിൽ കയറി താഴോട്ട് നോക്കിപേടിക്കണം, വിറച്ചുവിറച്ച് നടന്ന് അക്കര പറ്റണം.
ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ നിന്നും 1500 കിലോമീറ്റർ അകലെയാണ് സഞ്ചാരികൾക്കുവേണ്ടി സർക്കാർ നിർമിച്ചിരിക്കുന്ന ഈ ചില്ലുപാലം. ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഉയരംകൂടിയതുമായ ചില്ലുപാലം എന്ന ബഹുമതിക്കു പുറമേ മറ്റ് എട്ട് റെക്കോർഡുകൾ ഈ പാലത്തിന് സ്വന്തം.
120 ഗ്ളാസ് പാനലുകളും ഉരുക്കുദണ്ഡുകളും ഉപയോഗിച്ചാണ് തൂക്കുപാലം 2016 ഓഗസ്റ്റ് മാസത്തിൽ നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്തത്. 800 പേർക്ക് ഒരേ സമയം ഈ പാലത്തിൽ ആയിരിക്കാൻ അനുവാദമുണ്ട്. ഒരാളെപോലും കൂടുതൽ അനുവദിക്കില്ല. ഇങ്ങനെ പത്തു തവണ ഒരു ദിവസം പാലം തുറന്നുകൊടുക്കും. 21 ഡോളർ നൽകിയാൽ പേടി കൂടാതെ പാലത്തിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നു നീങ്ങാം.
14 മീറ്ററാണ് ആകാശത്തിലേക്കുള്ള സ്വർഗവഴി എന്നുകൂടി അറിയപ്പെടുന്ന പാലത്തിന്റെ വീതി. മൂന്ന് ചില്ലു പാളികൾ അടുക്കി വിരിച്ചാണ് പാലത്തിന്റെ ഗ്ലാസ് ഭാഗം തയാറാക്കിയിട്ടുള്ളത്. പാലത്തിൽ കിടന്ന് എത്ര കുത്തി മറി ഞ്ഞാലും ഗ്ളാസ് തകരില്ല എന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകുന്നു. എങ്കിലും ചില്ലിന് പോറൽപോലും ഏൽക്കാൻ അവർ സമ്മതിക്കില്ല. അതുകൊണ്ടുതന്നെ ഹൈഹീൽ ചെരുപ്പുകൾ പാലത്തിൽ അനുവദനീയമല്ല. മാത്രമല്ല ചെരുപ്പുകളുടെ അടിഭാഗം ഉരസി ചില്ലിൽ പാടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകതരം തുണിസഞ്ചി പോലുള്ള ഉറ ഉപയോഗിച്ച് ചെരുപ്പുൾപ്പെടെ പാദങ്ങൾ പൊതിഞ്ഞുകെട്ടിയ ശേഷമേ പാലത്തിൽ പ്രവേശിക്കാൻ സമ്മതിക്കൂ.
പാലത്തിലേക്ക് പോകുന്നവർക്കായി കേബിൾ കാർ സർവീസുകൾ ഉണ്ട്. കാർ നിലയത്തിൽനിന്ന് 10 മിനിട്ട് നടന്നാൽ മതിയാകും ഗ്ലാസ് പാല ത്തിലെത്താൻ. ഒരു ദിവസം മുതൽ രണ്ടു മാസം മുന്പ് വരെ ടിക്കറ്റ് ബുക്കുചെയ്യാം. പാലത്തിനടുത്ത് ടിക്കറ്റ് കൗണ്ടർ ഇല്ല. പ്രത്യേക ആനുകൂല്യങ്ങൾ ഉള്ള ചൈനീസ് പൗരന്മാർക്ക് ഒഴിച്ച് ആർക്കും ടിക്കറ്റ് അവിടെ ലഭിക്കില്ല. ഒാൺലൈനിൽ ബുക്കുചെയ്യണം എന്നു മാത്രമല്ല, ബുക്കുചെയ്യാൻ അംഗീകൃത തിരിച്ചറിയൽ കാർഡും പാസ്പോർട്ടും നിർബന്ധമാണ്. എന്നിട്ടും പേടിക്കാനുള്ള ക്യൂ നീളുകയാണ്.
പേടിച്ചു രസിക്കാൻ ഊഴം കാത്ത്...
02:41 PM Aug 04, 2018 | Deepika.com